Connect with us

Video Stories

കയറെടുക്കുന്ന കര്‍ഷകരും മൗനം തുടരുന്ന സര്‍ക്കാറും

Published

on

കര്‍ഷകരുടെ നിലയ്ക്കാത്ത രോദനം ഇന്ത്യയുടെ ചങ്കു തകര്‍ക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ കയറിലും കീടനാശിനിയിലുമൊക്കെ ഇന്ത്യന്‍ കര്‍ഷകരുടെ ജീവിതം പിടഞ്ഞുതീരുന്നു. ഒരു വര്‍ഷം ശരാശരി 12,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് ഔദ്യോഗിക കണക്ക്. 70 ശതമാനം ജനങ്ങളും ആശ്രയിക്കുന്ന കാര്‍ഷിക മേഖലയില്‍ നിന്നാണ് നിലവിളി ഉയരുന്നത്. അത് കര്‍ഷക രോഷമായി രാജ്യമൊട്ടാകെ ഇരമ്പുകയാണ്.
ഈ വര്‍ഷം കര്‍ഷക ആത്മഹത്യകള്‍ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തെലുങ്കാന, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം കര്‍ഷക ആത്മഹത്യകള്‍മൂലം തരിച്ചിരിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ മൊത്തം ആത്മഹത്യകളുടെ പകുതിയിലേറെയും. മധ്യപ്രദേശില്‍ ജൂണ്‍ എട്ടിനുശേഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 17 ആയി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജില്ലയായ സെഹോറില്‍ മാത്രം ആത്മഹത്യ ചെയ്തത് അഞ്ചു പേരാണ്. കടക്കെണിയില്‍ കുടുങ്ങിയാണ് മിക്ക കര്‍ഷകരും ആത്മഹത്യ ചെയ്തത്.
മധ്യപ്രദേശില്‍ ജീവിത സമരത്തില്‍ ഏര്‍പ്പെട്ട കര്‍ഷകരെ പൊലീസ് വെടിവച്ചു വീഴ്ത്തിയാണ് പ്രതികരിച്ചത്. ആറുപേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സമരത്തില്‍ ഏര്‍പ്പെട്ട കര്‍ഷകരെ തല്ലിച്ചതച്ചു. 80 വയസുള്ള കമലാഭായ് മെവഡെയും 100 വയസുള്ള അവരുടെ ഭര്‍ത്താവും തല്ലിച്ചതക്കപ്പെട്ടവരില്‍ ഉണ്ട്. ട്രക്കിനു തീയിടാന്‍ നീയല്ലേ ഉത്തരവിട്ടത് എന്നു പറഞ്ഞാണ് ഈ വയോധികയെ അവരുടെ വീട്ടില്‍ കയറി തല്ലിച്ചതച്ചത്. കാലൊടിഞ്ഞ് ഒന്നര വര്‍ഷമായി കട്ടിലില്‍ കിടക്കുന്ന താന്‍ സമരമുഖത്ത് ഉണ്ടായിരുന്നില്ലെന്ന് അവര്‍ കെഞ്ചിയിട്ടും പൊലീസ് അവരെ മര്‍ദിക്കുകയായിരുന്നു. പൊലീസ് വെടിവെച്ചപ്പോള്‍ സമരക്കാര്‍ ഈ സ്ത്രീയുടെ വീടിന്റെ കോമ്പൗണ്ട് ചാടിക്കടന്ന് രക്ഷപ്പെട്ടതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. കമലാഭായിയുടെ മകനേയും നാലു പേരക്കുട്ടികളെയും പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചു. മധ്യപ്രദേശിലേത് രാജ്യത്ത് നടക്കുന്ന കര്‍ഷക വിരുദ്ധ നടപടികളുടെ പരിച്ഛേദമാണ്. പൊലീസ് വെടിവെപ്പ് നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റു ചെയ്യുകയാണ് ഉണ്ടായത്.
രാജ്യവ്യാപകമായി കാര്‍ഷിക മേഖല വലിയ തകര്‍ച്ചയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. പല കാരണങ്ങളാല്‍ മുമ്പും കാര്‍ഷിക മേഖലയില്‍ തകര്‍ച്ച ഉണ്ടായിട്ടുണ്ട്. കര്‍ഷക ആത്മഹത്യകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത്തവണത്തെ കാര്‍ഷിക മേഖലയിലെ തകര്‍ച്ച സ്വയം കൃതാര്‍ത്ഥമായിരുന്നു എന്നു പറയാതെ വയ്യ. അനവസരത്തില്‍ അപ്രതീക്ഷിതമായി കൊണ്ടുവന്ന നോട്ടു നിരോധനമാണ് പ്രതിസന്ധിയുടെ മൂലകാരണം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഏഴു ശതമാനത്തിനു മുകളില്‍ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി കുതിച്ചു കയറിക്കൊണ്ടിരുന്ന സമ്പദ്ഘടന കുത്തനെ താഴേക്കു നിലംപൊത്തി. ഏറ്റവും കനത്ത തിരിച്ചടി ഉണ്ടായത് കാര്‍ഷിക മേഖലയിലാണ്. തുടര്‍ച്ചയായ രണ്ടു വര്‍ഷത്തെ വരള്‍ച്ചക്കുശേഷം മഴ ലഭിച്ചപ്പോള്‍ വിത്തുവാങ്ങാന്‍ കര്‍ഷകര്‍ക്കു സാധിച്ചില്ല. നിരക്ഷരരായ കര്‍ഷകരില്‍ പലരും തങ്ങളുടെ നോട്ട് അസാധുവായ കാര്യം പോലും അറിഞ്ഞില്ല. വായ്പക്കുവേണ്ടി ബാങ്കുകളെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. അവസാനം സ്വകാര്യ പണമിടപാടുകാരില്‍നിന്ന് കത്തിപ്പലിശക്കാണ് കര്‍ഷകര്‍ വായ്പ സംഘടിപ്പിച്ചത്. അതു കുമിഞ്ഞുകൂടിയപ്പോള്‍ ഗുണ്ടകളും പൊലീസുമായി ബ്ലേഡുകാര്‍ കര്‍ഷകരെ പിഴിഞ്ഞെടുത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജില്ലയില്‍ ആത്മഹത്യ ചെയ്ത ബന്‍സിലാല്‍ മീണ (55) എന്ന കര്‍ഷകന്‍ തൂങ്ങിമരിച്ചത് 11 ലക്ഷം രൂപയുടെ കടബാധ്യത കയറിയപ്പോഴാണ്. ബ്ലേഡുകാരില്‍ നിന്നെടുത്ത പണമായിരുന്നു ഇത്.
മോദി സര്‍ക്കാരിന്റെ ഇത്തരം നയങ്ങളിലൂടെ കര്‍ഷകരില്ലാത്ത ഇന്ത്യ (കിസാന്‍ മുക്ത ഭാരത് ) എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം നടന്നടുക്കുകയാണ്. ഉത്പാദനച്ചെലവിനേക്കാള്‍ 50 ശതമാനം ലാഭം കര്‍ഷകര്‍ക്കു നല്‍കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് യു.പി തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. പക്ഷേ തെരഞ്ഞെടുപ്പ് ജയിച്ചതോടെ കടാശ്വാസ നടപടികള്‍ക്കുള്ള പണം സംസ്ഥാനങ്ങള്‍ തന്നെ കണ്ടെത്തണം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. ഇത് എന്തൊരു കര്‍ഷക വഞ്ചനയാണ്. തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള കളിപ്പാട്ടങ്ങളാണോ കര്‍ഷകര്‍? രാജ്യത്തു നടക്കുന്ന ഓരോ കര്‍ഷക ആത്മഹത്യക്കും ബി.ജെ.പി സര്‍ക്കാരാണ് ഉത്തരവാദികള്‍. കര്‍ഷകരുടെ കണ്ണീരും ശാപവും ഈ സര്‍ക്കാരിനെ വിടാതെ പിന്തുടരുമെന്ന് ഉറപ്പാണ്. ഈ സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്നത് കര്‍ഷകരുടെ പ്രതിഷേധാഗ്നിയിലായിരിക്കും. ദേശീയ സാമ്പത്തിക സര്‍വെ പ്രകാരം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്ക് അസ്ഥിരമായി തുടരുന്നു. 2012-13ല്‍ 1.5 ശതമാനം ആയിരുന്നത് 2013-14ല്‍ 4.2 ശതമാനവും 2014-15ല്‍ 0.2 ശതമാനവുമായി.
കര്‍ഷക കടം ഏകദേശം 12.6 ലക്ഷം കോടി രൂപയാണ്. കോര്‍പറേറ്റുകളുടെ കടം 28 ലക്ഷം കോടിയും. കര്‍ഷകരുടെ കടം എഴുതിത്തള്ളിയാല്‍ ധനകമ്മി കൂടുമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ മുന്നറിയിപ്പു നല്‍കുന്നു. എന്നാല്‍, അതിന്റെ ഇരട്ടിയുള്ള കോര്‍പറേറ്റുകളുടെ കടം എഴുതിത്തള്ളാന്‍ യാതൊരു ആശങ്കയുമില്ല. വിരലിലെണ്ണാവുന്ന കോര്‍പറേറ്റുകള്‍ക്കു മുന്നില്‍ രാജ്യത്തെ 130 കോടി ജനങ്ങളില്‍ 70 ശതമാനം വരുന്ന കര്‍ഷകര്‍ ദയനീയമായി കീഴടങ്ങി. അവര്‍ക്ക് അഭയം കയറും കീടനാശിനിയും മാത്രം. അവര്‍ ശബ്ദിച്ചാല്‍, സംഘടിച്ചാല്‍ പൊലീസ് അവരെ വെടിവെച്ചുകൊല്ലും. അല്ലെങ്കില്‍ മര്‍ദിച്ചൊതുക്കും. 2008ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ 60,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളിയിരുന്നു. അന്നും ഇതുപോലെ വിലക്കുമായി ചിലരൊക്കെ രംഗത്തുവന്നു. യു.പി.എ സര്‍ക്കാര്‍ കര്‍ഷകപക്ഷത്തോടു ചേര്‍ന്നുനിന്നു. അങ്ങനെ എഴുതിത്തള്ളിയതുകൊണ്ട് ആകാശം ഇടിഞ്ഞുവീണില്ല. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച സ്തംഭിച്ചില്ല. മറിച്ച്, അനേകായിരം കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയും ചെയ്തു. അത് കര്‍ഷകര്‍ക്ക് വലിയ ആത്മവിശ്വാസം പകരുകയും കാര്‍ഷിക മേഖലക്ക് ഉത്തേജനമാകുകയും ചെയ്തു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകള്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചത് ബി.ജെ.പി സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കട്ടെ.
കേരളത്തില്‍ കര്‍ഷക ആത്മഹത്യ കുറവാണെങ്കിലും ഭൂരിപക്ഷം കര്‍ഷകരും ആത്മഹത്യാ മുനമ്പിലാണ്. എല്ലാ കാര്‍ഷികോത്പന്നങ്ങളുടെയും വില ഇതുപോലെ ഒന്നിച്ച് കുത്തനെ ഇടിഞ്ഞ അവസരമില്ലെന്നു പറയാം. റബര്‍, നാളികേരം, കുരുമുളക്, കാപ്പി, തേയില, ഏലം തുടങ്ങിയ ഒട്ടുമിക്ക വിളകള്‍ക്കും ഇപ്പോള്‍ ന്യായവിലയില്ല. ഭൂമിയുടെ വിലയും കുത്തനെ ഇടിഞ്ഞു. ജീവിതച്ചെലവുകള്‍ കുത്തനെ കയറുമ്പോഴാണ് കര്‍ഷകരുടെ വില ഇടിയുന്നത്. ഇതിനിടയില്‍ പാവപ്പെട്ട ഗ്രാമീണര്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള പിടിവള്ളി തൊഴിലുറപ്പ് പദ്ധതിയായിരുന്നു. അതിന് അധോഗതിയും. തൊഴിലുറപ്പ് പദ്ധതിയില്‍ 712 കോടി രൂപയാണ് കുടിശിക. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് കാരണം. തൊഴിലുറപ്പ് പദ്ധതിക്ക് മിഷന്‍ ഡയറക്ടറെ വെക്കണമെന്ന് കേന്ദ്രം പലവട്ടം ആവശ്യപ്പെട്ടതാണ്. അങ്ങനെ വെക്കാത്ത ഏക സംസ്ഥാനം കേരളമാണ്. ഇതു കേന്ദ്രം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. ഡയറക്ടറെ നിയമിക്കാത്തതിനാല്‍ ഫണ്ട് തടഞ്ഞുവെക്കുകയാണ് കേന്ദ്രം ചെയ്തത്.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് 2016ല്‍ പ്രസിദ്ധീകരിച്ച സാമ്പത്തിക അവലോകനത്തില്‍ കൃഷിയെക്കുറിച്ചു പറയുന്നത് ഇപ്രകാരം- ‘കാര്‍ഷിക മേഖലയുടെ വളര്‍ച്ചയില്‍ ഈ അടുത്ത കാലങ്ങളില്‍ സ്തംഭനാവസ്ഥയാണ് കാണാന്‍ കഴിയുന്നത്. ഉത്പന്നങ്ങളുടെയും ഉത്പന്നോപാധികളുടെയും വിലയിലുള്ള ചാഞ്ചാട്ടങ്ങളും അസ്ഥിരതകളും രൂക്ഷമായി വര്‍ധിച്ചുവന്നു. പ്രതികൂല കാലാവസ്ഥാനുഭവങ്ങളും സ്ഥൂല സാമ്പത്തിക ഘടകങ്ങളും വിപണിയെ ബാധിച്ചിട്ടുണ്ട്. വരള്‍ച്ച, കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിവ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ആഘാതം ഉണ്ടാക്കുന്നു. ഈ മേഖലയിലെ പ്രതികൂല ഘടകങ്ങളെ ചെറുക്കുന്നതിനുള്ള നയങ്ങള്‍ ആസൂത്രണം ചെയ്യുകയും വളര്‍ച്ച പുനരുജ്ജീവിപ്പിക്കുകയുമാണ് അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടത്.’
ഇതിന് അനുസൃതമായ ഒരു കാഴ്ചപ്പാടോ പദ്ധതിയോ കാര്‍ഷിക രംഗത്ത് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയില്ല എന്നതാണ് പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം. യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ പദ്ധതികള്‍ തുടരുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ ഇത്രയും വലിയ കാര്‍ഷിക പ്രതിസന്ധി സംസ്ഥാനത്ത് സംജാതമാകില്ലായിരുന്നു. റബറിന് കിലോക്ക് 150 രൂപ ഉറപ്പാക്കുന്ന 300 കോടി രൂപയുടെ വില സ്ഥിരതാ പദ്ധതി ഈ സര്‍ക്കാര്‍ ഉപേക്ഷിച്ചു. കേര കര്‍ഷകര്‍ക്ക് പുത്തന്‍ ഉണര്‍വു പകര്‍ന്ന നീര ഉത്പാദനം നിലച്ചു. പച്ചത്തേങ്ങ സംഭരണത്തെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കാനേയില്ല. നെല്ലു സംഭരണത്തില്‍ കാര്യമായ പുരോഗതിയില്ല. യു.ഡി.എഫ് സര്‍ക്കാര്‍ ചെറുകിട കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ പദ്ധതിയും ഇപ്പോള്‍ മരവിപ്പിക്കപ്പെട്ടിരിക്കുന്നു. 18.77 ലക്ഷം കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയ അഗ്രികാര്‍ഡുകൊണ്ട് ഇപ്പോള്‍ ഒരു പ്രയോജനവുമില്ല. പിണറായി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് എന്തു ചെയ്‌തെന്നു ചോദിച്ചാല്‍ വട്ടപ്പൂജ്യം എന്നാണ് ഉത്തരം.
സംസ്ഥാനത്ത് കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരമല്ല. പത്തു വര്‍ഷത്തിനിടയില്‍ ആകെ 181. 71 കോടി രൂപയാണ് കടക്കെണിയില്‍ മുങ്ങിയ കര്‍ഷകര്‍ക്കു നല്‍കിയിട്ടുള്ളത്. നിലവില്‍ 47,105 കര്‍ഷകരുടെ അപേക്ഷ കുമിഞ്ഞുകൂടി കിടക്കുന്നു. കാര്‍ഷിക വായ്പക്ക് മൊറട്ടോറിയം ഇല്ലാത്തതിനാല്‍ ജപ്തി നടപടികള്‍ മുറപോലെ നടക്കുന്നു.
ജനസംഖ്യയുടെ 70 ശതമാനം വരുന്ന കര്‍ഷകരെ, ഈ നാടിനെ തീറ്റിപ്പോറ്റുന്നവരെ ആരു സംരക്ഷിക്കും? കൊടിയ ചൂഷണങ്ങള്‍ക്ക് ഇതുപോലെ വിധേയരാകുന്ന മറ്റൊരു സമൂഹമുണ്ടോ? കടത്തില്‍ ജനിച്ച് കടത്തില്‍ വളര്‍ന്ന് കടത്തില്‍ മരിക്കുന്ന നിസ്സഹായ ജീവിതമാണ് ഓരോ കര്‍ഷകനും. പ്രാരാബ്ദങ്ങളുടെ ഭാരിച്ച നുകം തലമുറ തലമുറകളായി അവര്‍ കൈമാറുന്നു. അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ലാഭം ഉണ്ടായാല്‍ അത് ഇടനിലക്കാര്‍ അടിച്ചുമാറ്റുകയും ചെയ്യുന്നു.
ഒരു ഉത്പന്നത്തിന്റെ ഉത്പാദനച്ചെലവും അതിലെ അധ്വാനത്തിനു പ്രതിഫലമായി അന്‍പതു ശതമാനം ലാഭവും കൂട്ടുമ്പോഴാണ് കര്‍ഷകന് ന്യായവില ലഭിക്കുന്നത്. ന്യായവില നിശ്ചയിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആദ്യം ചെയ്യേണ്ടത് കാര്‍ഷിക വില നിര്‍ണയ കമ്മീഷന്‍ രൂപീകരിക്കുക എന്നതാണ്. കമ്മീഷന്‍ പഠനം നടത്തി നിര്‍ണയിക്കുന്ന വിലക്ക് നിയമപരമായ പരിരക്ഷ നല്‍കാനുള്ള നടപടി സ്വീകരിക്കുകയെന്നതാണ് രണ്ടാമത്തെ ഘട്ടം. ഈ രീതിയില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് മൊത്തവിലയും ചില്ലറ വിലയും നിശ്ചയിക്കാന്‍ സാധിച്ചാല്‍ കര്‍ഷകരെ ആത്മഹത്യയില്‍ നിന്നു രക്ഷിക്കാന്‍ കഴിയും. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതോടെ രാജ്യത്തെ കര്‍ഷകര്‍ക്ക് പുതിയൊരു യുഗപ്പിറവിക്കു തുടക്കമാകും.

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending