Connect with us

Video Stories

കയറെടുക്കുന്ന കര്‍ഷകരും മൗനം തുടരുന്ന സര്‍ക്കാറും

Published

on

കര്‍ഷകരുടെ നിലയ്ക്കാത്ത രോദനം ഇന്ത്യയുടെ ചങ്കു തകര്‍ക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ കയറിലും കീടനാശിനിയിലുമൊക്കെ ഇന്ത്യന്‍ കര്‍ഷകരുടെ ജീവിതം പിടഞ്ഞുതീരുന്നു. ഒരു വര്‍ഷം ശരാശരി 12,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് ഔദ്യോഗിക കണക്ക്. 70 ശതമാനം ജനങ്ങളും ആശ്രയിക്കുന്ന കാര്‍ഷിക മേഖലയില്‍ നിന്നാണ് നിലവിളി ഉയരുന്നത്. അത് കര്‍ഷക രോഷമായി രാജ്യമൊട്ടാകെ ഇരമ്പുകയാണ്.
ഈ വര്‍ഷം കര്‍ഷക ആത്മഹത്യകള്‍ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തെലുങ്കാന, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം കര്‍ഷക ആത്മഹത്യകള്‍മൂലം തരിച്ചിരിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ മൊത്തം ആത്മഹത്യകളുടെ പകുതിയിലേറെയും. മധ്യപ്രദേശില്‍ ജൂണ്‍ എട്ടിനുശേഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 17 ആയി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജില്ലയായ സെഹോറില്‍ മാത്രം ആത്മഹത്യ ചെയ്തത് അഞ്ചു പേരാണ്. കടക്കെണിയില്‍ കുടുങ്ങിയാണ് മിക്ക കര്‍ഷകരും ആത്മഹത്യ ചെയ്തത്.
മധ്യപ്രദേശില്‍ ജീവിത സമരത്തില്‍ ഏര്‍പ്പെട്ട കര്‍ഷകരെ പൊലീസ് വെടിവച്ചു വീഴ്ത്തിയാണ് പ്രതികരിച്ചത്. ആറുപേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സമരത്തില്‍ ഏര്‍പ്പെട്ട കര്‍ഷകരെ തല്ലിച്ചതച്ചു. 80 വയസുള്ള കമലാഭായ് മെവഡെയും 100 വയസുള്ള അവരുടെ ഭര്‍ത്താവും തല്ലിച്ചതക്കപ്പെട്ടവരില്‍ ഉണ്ട്. ട്രക്കിനു തീയിടാന്‍ നീയല്ലേ ഉത്തരവിട്ടത് എന്നു പറഞ്ഞാണ് ഈ വയോധികയെ അവരുടെ വീട്ടില്‍ കയറി തല്ലിച്ചതച്ചത്. കാലൊടിഞ്ഞ് ഒന്നര വര്‍ഷമായി കട്ടിലില്‍ കിടക്കുന്ന താന്‍ സമരമുഖത്ത് ഉണ്ടായിരുന്നില്ലെന്ന് അവര്‍ കെഞ്ചിയിട്ടും പൊലീസ് അവരെ മര്‍ദിക്കുകയായിരുന്നു. പൊലീസ് വെടിവെച്ചപ്പോള്‍ സമരക്കാര്‍ ഈ സ്ത്രീയുടെ വീടിന്റെ കോമ്പൗണ്ട് ചാടിക്കടന്ന് രക്ഷപ്പെട്ടതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. കമലാഭായിയുടെ മകനേയും നാലു പേരക്കുട്ടികളെയും പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചു. മധ്യപ്രദേശിലേത് രാജ്യത്ത് നടക്കുന്ന കര്‍ഷക വിരുദ്ധ നടപടികളുടെ പരിച്ഛേദമാണ്. പൊലീസ് വെടിവെപ്പ് നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റു ചെയ്യുകയാണ് ഉണ്ടായത്.
രാജ്യവ്യാപകമായി കാര്‍ഷിക മേഖല വലിയ തകര്‍ച്ചയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. പല കാരണങ്ങളാല്‍ മുമ്പും കാര്‍ഷിക മേഖലയില്‍ തകര്‍ച്ച ഉണ്ടായിട്ടുണ്ട്. കര്‍ഷക ആത്മഹത്യകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത്തവണത്തെ കാര്‍ഷിക മേഖലയിലെ തകര്‍ച്ച സ്വയം കൃതാര്‍ത്ഥമായിരുന്നു എന്നു പറയാതെ വയ്യ. അനവസരത്തില്‍ അപ്രതീക്ഷിതമായി കൊണ്ടുവന്ന നോട്ടു നിരോധനമാണ് പ്രതിസന്ധിയുടെ മൂലകാരണം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഏഴു ശതമാനത്തിനു മുകളില്‍ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി കുതിച്ചു കയറിക്കൊണ്ടിരുന്ന സമ്പദ്ഘടന കുത്തനെ താഴേക്കു നിലംപൊത്തി. ഏറ്റവും കനത്ത തിരിച്ചടി ഉണ്ടായത് കാര്‍ഷിക മേഖലയിലാണ്. തുടര്‍ച്ചയായ രണ്ടു വര്‍ഷത്തെ വരള്‍ച്ചക്കുശേഷം മഴ ലഭിച്ചപ്പോള്‍ വിത്തുവാങ്ങാന്‍ കര്‍ഷകര്‍ക്കു സാധിച്ചില്ല. നിരക്ഷരരായ കര്‍ഷകരില്‍ പലരും തങ്ങളുടെ നോട്ട് അസാധുവായ കാര്യം പോലും അറിഞ്ഞില്ല. വായ്പക്കുവേണ്ടി ബാങ്കുകളെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. അവസാനം സ്വകാര്യ പണമിടപാടുകാരില്‍നിന്ന് കത്തിപ്പലിശക്കാണ് കര്‍ഷകര്‍ വായ്പ സംഘടിപ്പിച്ചത്. അതു കുമിഞ്ഞുകൂടിയപ്പോള്‍ ഗുണ്ടകളും പൊലീസുമായി ബ്ലേഡുകാര്‍ കര്‍ഷകരെ പിഴിഞ്ഞെടുത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജില്ലയില്‍ ആത്മഹത്യ ചെയ്ത ബന്‍സിലാല്‍ മീണ (55) എന്ന കര്‍ഷകന്‍ തൂങ്ങിമരിച്ചത് 11 ലക്ഷം രൂപയുടെ കടബാധ്യത കയറിയപ്പോഴാണ്. ബ്ലേഡുകാരില്‍ നിന്നെടുത്ത പണമായിരുന്നു ഇത്.
മോദി സര്‍ക്കാരിന്റെ ഇത്തരം നയങ്ങളിലൂടെ കര്‍ഷകരില്ലാത്ത ഇന്ത്യ (കിസാന്‍ മുക്ത ഭാരത് ) എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം നടന്നടുക്കുകയാണ്. ഉത്പാദനച്ചെലവിനേക്കാള്‍ 50 ശതമാനം ലാഭം കര്‍ഷകര്‍ക്കു നല്‍കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് യു.പി തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. പക്ഷേ തെരഞ്ഞെടുപ്പ് ജയിച്ചതോടെ കടാശ്വാസ നടപടികള്‍ക്കുള്ള പണം സംസ്ഥാനങ്ങള്‍ തന്നെ കണ്ടെത്തണം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. ഇത് എന്തൊരു കര്‍ഷക വഞ്ചനയാണ്. തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള കളിപ്പാട്ടങ്ങളാണോ കര്‍ഷകര്‍? രാജ്യത്തു നടക്കുന്ന ഓരോ കര്‍ഷക ആത്മഹത്യക്കും ബി.ജെ.പി സര്‍ക്കാരാണ് ഉത്തരവാദികള്‍. കര്‍ഷകരുടെ കണ്ണീരും ശാപവും ഈ സര്‍ക്കാരിനെ വിടാതെ പിന്തുടരുമെന്ന് ഉറപ്പാണ്. ഈ സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്നത് കര്‍ഷകരുടെ പ്രതിഷേധാഗ്നിയിലായിരിക്കും. ദേശീയ സാമ്പത്തിക സര്‍വെ പ്രകാരം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്ക് അസ്ഥിരമായി തുടരുന്നു. 2012-13ല്‍ 1.5 ശതമാനം ആയിരുന്നത് 2013-14ല്‍ 4.2 ശതമാനവും 2014-15ല്‍ 0.2 ശതമാനവുമായി.
കര്‍ഷക കടം ഏകദേശം 12.6 ലക്ഷം കോടി രൂപയാണ്. കോര്‍പറേറ്റുകളുടെ കടം 28 ലക്ഷം കോടിയും. കര്‍ഷകരുടെ കടം എഴുതിത്തള്ളിയാല്‍ ധനകമ്മി കൂടുമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ മുന്നറിയിപ്പു നല്‍കുന്നു. എന്നാല്‍, അതിന്റെ ഇരട്ടിയുള്ള കോര്‍പറേറ്റുകളുടെ കടം എഴുതിത്തള്ളാന്‍ യാതൊരു ആശങ്കയുമില്ല. വിരലിലെണ്ണാവുന്ന കോര്‍പറേറ്റുകള്‍ക്കു മുന്നില്‍ രാജ്യത്തെ 130 കോടി ജനങ്ങളില്‍ 70 ശതമാനം വരുന്ന കര്‍ഷകര്‍ ദയനീയമായി കീഴടങ്ങി. അവര്‍ക്ക് അഭയം കയറും കീടനാശിനിയും മാത്രം. അവര്‍ ശബ്ദിച്ചാല്‍, സംഘടിച്ചാല്‍ പൊലീസ് അവരെ വെടിവെച്ചുകൊല്ലും. അല്ലെങ്കില്‍ മര്‍ദിച്ചൊതുക്കും. 2008ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ 60,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളിയിരുന്നു. അന്നും ഇതുപോലെ വിലക്കുമായി ചിലരൊക്കെ രംഗത്തുവന്നു. യു.പി.എ സര്‍ക്കാര്‍ കര്‍ഷകപക്ഷത്തോടു ചേര്‍ന്നുനിന്നു. അങ്ങനെ എഴുതിത്തള്ളിയതുകൊണ്ട് ആകാശം ഇടിഞ്ഞുവീണില്ല. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച സ്തംഭിച്ചില്ല. മറിച്ച്, അനേകായിരം കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയും ചെയ്തു. അത് കര്‍ഷകര്‍ക്ക് വലിയ ആത്മവിശ്വാസം പകരുകയും കാര്‍ഷിക മേഖലക്ക് ഉത്തേജനമാകുകയും ചെയ്തു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകള്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചത് ബി.ജെ.പി സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കട്ടെ.
കേരളത്തില്‍ കര്‍ഷക ആത്മഹത്യ കുറവാണെങ്കിലും ഭൂരിപക്ഷം കര്‍ഷകരും ആത്മഹത്യാ മുനമ്പിലാണ്. എല്ലാ കാര്‍ഷികോത്പന്നങ്ങളുടെയും വില ഇതുപോലെ ഒന്നിച്ച് കുത്തനെ ഇടിഞ്ഞ അവസരമില്ലെന്നു പറയാം. റബര്‍, നാളികേരം, കുരുമുളക്, കാപ്പി, തേയില, ഏലം തുടങ്ങിയ ഒട്ടുമിക്ക വിളകള്‍ക്കും ഇപ്പോള്‍ ന്യായവിലയില്ല. ഭൂമിയുടെ വിലയും കുത്തനെ ഇടിഞ്ഞു. ജീവിതച്ചെലവുകള്‍ കുത്തനെ കയറുമ്പോഴാണ് കര്‍ഷകരുടെ വില ഇടിയുന്നത്. ഇതിനിടയില്‍ പാവപ്പെട്ട ഗ്രാമീണര്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള പിടിവള്ളി തൊഴിലുറപ്പ് പദ്ധതിയായിരുന്നു. അതിന് അധോഗതിയും. തൊഴിലുറപ്പ് പദ്ധതിയില്‍ 712 കോടി രൂപയാണ് കുടിശിക. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് കാരണം. തൊഴിലുറപ്പ് പദ്ധതിക്ക് മിഷന്‍ ഡയറക്ടറെ വെക്കണമെന്ന് കേന്ദ്രം പലവട്ടം ആവശ്യപ്പെട്ടതാണ്. അങ്ങനെ വെക്കാത്ത ഏക സംസ്ഥാനം കേരളമാണ്. ഇതു കേന്ദ്രം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. ഡയറക്ടറെ നിയമിക്കാത്തതിനാല്‍ ഫണ്ട് തടഞ്ഞുവെക്കുകയാണ് കേന്ദ്രം ചെയ്തത്.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് 2016ല്‍ പ്രസിദ്ധീകരിച്ച സാമ്പത്തിക അവലോകനത്തില്‍ കൃഷിയെക്കുറിച്ചു പറയുന്നത് ഇപ്രകാരം- ‘കാര്‍ഷിക മേഖലയുടെ വളര്‍ച്ചയില്‍ ഈ അടുത്ത കാലങ്ങളില്‍ സ്തംഭനാവസ്ഥയാണ് കാണാന്‍ കഴിയുന്നത്. ഉത്പന്നങ്ങളുടെയും ഉത്പന്നോപാധികളുടെയും വിലയിലുള്ള ചാഞ്ചാട്ടങ്ങളും അസ്ഥിരതകളും രൂക്ഷമായി വര്‍ധിച്ചുവന്നു. പ്രതികൂല കാലാവസ്ഥാനുഭവങ്ങളും സ്ഥൂല സാമ്പത്തിക ഘടകങ്ങളും വിപണിയെ ബാധിച്ചിട്ടുണ്ട്. വരള്‍ച്ച, കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിവ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ആഘാതം ഉണ്ടാക്കുന്നു. ഈ മേഖലയിലെ പ്രതികൂല ഘടകങ്ങളെ ചെറുക്കുന്നതിനുള്ള നയങ്ങള്‍ ആസൂത്രണം ചെയ്യുകയും വളര്‍ച്ച പുനരുജ്ജീവിപ്പിക്കുകയുമാണ് അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടത്.’
ഇതിന് അനുസൃതമായ ഒരു കാഴ്ചപ്പാടോ പദ്ധതിയോ കാര്‍ഷിക രംഗത്ത് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയില്ല എന്നതാണ് പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം. യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ പദ്ധതികള്‍ തുടരുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ ഇത്രയും വലിയ കാര്‍ഷിക പ്രതിസന്ധി സംസ്ഥാനത്ത് സംജാതമാകില്ലായിരുന്നു. റബറിന് കിലോക്ക് 150 രൂപ ഉറപ്പാക്കുന്ന 300 കോടി രൂപയുടെ വില സ്ഥിരതാ പദ്ധതി ഈ സര്‍ക്കാര്‍ ഉപേക്ഷിച്ചു. കേര കര്‍ഷകര്‍ക്ക് പുത്തന്‍ ഉണര്‍വു പകര്‍ന്ന നീര ഉത്പാദനം നിലച്ചു. പച്ചത്തേങ്ങ സംഭരണത്തെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കാനേയില്ല. നെല്ലു സംഭരണത്തില്‍ കാര്യമായ പുരോഗതിയില്ല. യു.ഡി.എഫ് സര്‍ക്കാര്‍ ചെറുകിട കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ പദ്ധതിയും ഇപ്പോള്‍ മരവിപ്പിക്കപ്പെട്ടിരിക്കുന്നു. 18.77 ലക്ഷം കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയ അഗ്രികാര്‍ഡുകൊണ്ട് ഇപ്പോള്‍ ഒരു പ്രയോജനവുമില്ല. പിണറായി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് എന്തു ചെയ്‌തെന്നു ചോദിച്ചാല്‍ വട്ടപ്പൂജ്യം എന്നാണ് ഉത്തരം.
സംസ്ഥാനത്ത് കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരമല്ല. പത്തു വര്‍ഷത്തിനിടയില്‍ ആകെ 181. 71 കോടി രൂപയാണ് കടക്കെണിയില്‍ മുങ്ങിയ കര്‍ഷകര്‍ക്കു നല്‍കിയിട്ടുള്ളത്. നിലവില്‍ 47,105 കര്‍ഷകരുടെ അപേക്ഷ കുമിഞ്ഞുകൂടി കിടക്കുന്നു. കാര്‍ഷിക വായ്പക്ക് മൊറട്ടോറിയം ഇല്ലാത്തതിനാല്‍ ജപ്തി നടപടികള്‍ മുറപോലെ നടക്കുന്നു.
ജനസംഖ്യയുടെ 70 ശതമാനം വരുന്ന കര്‍ഷകരെ, ഈ നാടിനെ തീറ്റിപ്പോറ്റുന്നവരെ ആരു സംരക്ഷിക്കും? കൊടിയ ചൂഷണങ്ങള്‍ക്ക് ഇതുപോലെ വിധേയരാകുന്ന മറ്റൊരു സമൂഹമുണ്ടോ? കടത്തില്‍ ജനിച്ച് കടത്തില്‍ വളര്‍ന്ന് കടത്തില്‍ മരിക്കുന്ന നിസ്സഹായ ജീവിതമാണ് ഓരോ കര്‍ഷകനും. പ്രാരാബ്ദങ്ങളുടെ ഭാരിച്ച നുകം തലമുറ തലമുറകളായി അവര്‍ കൈമാറുന്നു. അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ലാഭം ഉണ്ടായാല്‍ അത് ഇടനിലക്കാര്‍ അടിച്ചുമാറ്റുകയും ചെയ്യുന്നു.
ഒരു ഉത്പന്നത്തിന്റെ ഉത്പാദനച്ചെലവും അതിലെ അധ്വാനത്തിനു പ്രതിഫലമായി അന്‍പതു ശതമാനം ലാഭവും കൂട്ടുമ്പോഴാണ് കര്‍ഷകന് ന്യായവില ലഭിക്കുന്നത്. ന്യായവില നിശ്ചയിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആദ്യം ചെയ്യേണ്ടത് കാര്‍ഷിക വില നിര്‍ണയ കമ്മീഷന്‍ രൂപീകരിക്കുക എന്നതാണ്. കമ്മീഷന്‍ പഠനം നടത്തി നിര്‍ണയിക്കുന്ന വിലക്ക് നിയമപരമായ പരിരക്ഷ നല്‍കാനുള്ള നടപടി സ്വീകരിക്കുകയെന്നതാണ് രണ്ടാമത്തെ ഘട്ടം. ഈ രീതിയില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് മൊത്തവിലയും ചില്ലറ വിലയും നിശ്ചയിക്കാന്‍ സാധിച്ചാല്‍ കര്‍ഷകരെ ആത്മഹത്യയില്‍ നിന്നു രക്ഷിക്കാന്‍ കഴിയും. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതോടെ രാജ്യത്തെ കര്‍ഷകര്‍ക്ക് പുതിയൊരു യുഗപ്പിറവിക്കു തുടക്കമാകും.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending