Connect with us

Video Stories

കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സര്‍ക്കാര്‍

Published

on

മൂന്നാറില്‍ റവന്യൂഭൂമിയുടെ കയ്യേറ്റം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ സംസ്ഥാന ഭരണമുന്നണിയില്‍ തുടരുന്ന ചക്കളത്തിപ്പോര് രൂക്ഷമായ രീതിയില്‍ ഭരണ തലത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ജൂലൈ ഒന്നിന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഉപയോഗിച്ച് വിളിച്ചുചേര്‍ത്തുവെന്ന് പറയുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ റവന്യൂ മന്ത്രിയെ പങ്കെടുപ്പിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയോഗം തീരുമാനിച്ചതോടെ കടുത്ത ഭരണ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇടുക്കിയില്‍നിന്ന് തന്നെ വന്നു കണ്ട സര്‍വകക്ഷി സംഘത്തിന്റെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രി ബന്ധപ്പെട്ട അധികാരികളുടെ യോഗം വിളിച്ചിരിക്കുന്നതത്രെ. എന്നാല്‍ പ്രശ്‌നത്തിലെ കക്ഷികളിലൊന്നായ ദേവികുളം സബ്കലക്ടര്‍ ശ്രീറാംവെങ്കട്ടരാമനെ മാറ്റുകയാണ് സി.പി.എമ്മിന്റെ ഉദ്ദേശ്യമെന്നാണ് സി.പി.ഐ ഉന്നയിക്കുന്ന ആരോപണം. ഇതുവഴി മൂന്നാറില്‍ റവന്യൂവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കലിന് തടയിടുകയാണ് അവരുടെ ലക്ഷ്യമെന്നും സി.പി.ഐ കുറ്റപ്പെടുത്തുന്നു.
പ്രശ്‌നത്തില്‍ ഒരുപടികൂടി കടന്ന്, സി.പി.എം മാത്രമല്ല ഇവിടുത്തെ സര്‍ക്കാരെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. പ്രശ്‌നത്തെ കേരള ഭൂ സംരക്ഷണ നിയമപ്രകാരം സമീപിക്കുകയാണ് വേണ്ടതെന്നും കാനം പറയുന്നു. ഇതിന് മറുപടിയായി സി.പി.എമ്മിന്റെ ഇടുക്കിയിലെ എം.എല്‍.എ എസ് രാജേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്, ഭരിക്കാന്‍ കഴിയില്ലെങ്കില്‍ ഇറങ്ങിപ്പോയി വേറെ ആളെ ചുമതലയേല്‍പിക്കട്ടെ എന്നാണ്. പരസ്യവും ഹീനവും നിയമ വിരുദ്ധവുമായ രീതിയിലുള്ള ഈ വാക്‌പോരാട്ടം സംസ്ഥാനത്തെ സംബന്ധിച്ച് ആശങ്കാജനകമായ അവസ്ഥയാണുണ്ടാക്കിയിരിക്കുന്നത്.
തൊഴിലാളി വര്‍ഗ മുന്നണിയുടെ സര്‍ക്കാര്‍ എന്നഭിമാനം കൊള്ളുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനത്തിന് നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു മൂന്നാറിലേതടക്കമുള്ള സര്‍ക്കാര്‍ ഭുമി കയ്യേറ്റക്കാരില്‍ നിന്ന് വീണ്ടെടുക്കുമെന്നത്. ഇതനുസരിച്ച് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഇ. ചന്ദ്രശേഖരന്റെയും ഇടുക്കി കലക്ടര്‍, മൂന്നാര്‍ പരിധിയിലെ സബ്കലക്ടര്‍ തുടങ്ങിയവരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ പ്രസ്തുത നടപടികളുമായി റവന്യൂവകുപ്പ് മുന്നോട്ടുപോയി. ഈ സമയം കള്ളന്‍ കപ്പലില്‍തന്നെ എന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് സി.പി.എം ജില്ലാനേതാക്കളുടെ ഭാഗത്തുനിന്ന് പുറത്തുവന്നത്. സബ്കലക്ടറുടെ കാലൊടിക്കും, നേരെ ചൊവ്വെ പോവൂല്ല എന്നീ വാക്കുകളാണ് ഇപ്പോഴത്തെ മന്ത്രി കൂടിയായ സി.പി.എം നേതാവ് എം.എം മണി അടക്കമുള്ളവരില്‍നിന്ന് ജനം ശ്രവിച്ചത്. സ്വാഭാവികമായും അല്‍പം പിറകോട്ടു പോയെങ്കിലും രണ്ടുമാസം മുമ്പ് കുരിശ് ഇളക്കിമാറ്റി അര്‍ധരാത്രി റവന്യൂഭൂമി ഒഴിപ്പിച്ച നടപടി കേരളീയരുടെ ആകെ പ്രശംസ പിടിച്ചുപറ്റി. എന്നാല്‍ മുഖ്യമന്ത്രിതന്നെ ഇതിനെതിരെ പരസ്യമായ എതിര്‍ നിലപാടാണ് സ്വീകരിച്ചത്. കുരിശ് പൊളിച്ചത് സര്‍ക്കാരിനെതിരെ മതവികാരം തിരിച്ചുവിടാനാണെന്നുവരെ മുഖ്യമന്ത്രി പറഞ്ഞുകളഞ്ഞു. ക്രിസ്ത്യന്‍ മതമേധാവികള്‍ക്കുവരെ ഒരുവിധ ആക്ഷേപവും ഇല്ലാതിരിക്കെയായിരുന്നു പൊതുവേദിയിലെ തന്റെ സര്‍ക്കാരിനെതിരെതന്നെയുള്ള പിണറായി വിജയന്റെ കമന്റ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തുടര്‍ന്നുനടന്ന ഉന്നതതലയോഗം ഇടുക്കിയില്‍ നിന്നുള്ള മന്ത്രി എം.എം മണിയോട് ആലോചിച്ചുമാത്രമേ റവന്യൂവകുപ്പ് നടപടികളുമായി മുന്നോട്ടുപോകാവൂ എന്ന് തീരുമാനിച്ചതുതന്നെ സി.പി.ഐയെയും വകുപ്പിനെയും വരുതിയിലാക്കാനായിരുന്നു. ഇതോടെയാണ് നടപടികള്‍ നിലച്ചത്. ഐ.എ.എസുകാര്‍ മുഖ്യമന്ത്രിയുടെ കീഴിലാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുന്നത്. അതിനര്‍ഥം സര്‍ക്കാര്‍ രണ്ടു തട്ടിലായിക്കഴിഞ്ഞുവെന്നുതന്നെയാണ്. മുഖ്യമന്ത്രി റവന്യൂഭൂമി കുടിയൊഴിപ്പിക്കലിന് അനുകൂലമാണോ അതോ ഏതാനും ഭൂവുടമകള്‍ക്കുവേണ്ടി തന്റെ പാര്‍ട്ടിയുടെ വക്താവായി മാറുകയാണോ എന്ന ചോദ്യമാണ് ഇപ്പോഴുയര്‍ന്നിരിക്കുന്നത്. യോഗം തന്റെ അറിവോടെയല്ലെന്നും ഇതില്‍ പങ്കെടുക്കില്ലെന്നും റവന്യൂമന്ത്രി അറിയിച്ചതായാണ് വിവരം. അങ്ങനെയെങ്കില്‍ യോഗനടപടികളുമായി മുഖ്യമന്ത്രി മുന്നോട്ടുപോകുമോ എന്നാണ് അറിയേണ്ടത്. വകുപ്പുമന്ത്രിയും സി.പി. ഐയും വിട്ടുനില്‍ക്കുന്നത് തങ്ങളുടെ ഇച്ഛക്ക് ഗുണകരമാകും എന്ന ചിന്തയും സി.പി.എമ്മിനുണ്ടായിരിക്കണം. അതാണ് സി.പി.ഐയെ പരമാവധി പ്രകോപിപ്പിക്കാനുള്ള അവരുടെ തുടരെയുള്ള ശ്രമം.
നിരവധി കോടതി വിധികളുടെ തുടര്‍ച്ചയായാണ് മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളെ ഒഴിപ്പിക്കുന്നതിന് സര്‍ക്കാരുകള്‍ തയ്യാറായിരുന്നത്. നാലും അഞ്ചുംസെന്റ് ഭൂമി കിടപ്പാടത്തിനായി കയ്യേറിയവരുടെ കാര്യത്തില്‍ പെട്ടെന്നുള്ള കുടിയൊഴിപ്പിക്കല്‍ പ്രതിപക്ഷം പോലും ആവശ്യപ്പെടുന്നില്ല. എന്നാല്‍ ഏക്കര്‍കണക്കിന് ഭൂമിയാണ് റിസോര്‍ട്ട് മാഫിയകള്‍ കയ്യേറി വന്‍കിട നിര്‍മാണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെകാലത്ത് മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നേരിട്ടിടപെട്ടും നടത്തിയ കുടിയൊഴിപ്പിക്കലിലാണ് സി.പി.എം പരസ്യമായി ഇടഞ്ഞത്. അന്ന് അച്യുതാനന്ദനെ കൈവിട്ട നേതാവാണ് വിവാദനായകനായ ഇപ്പോഴത്തെമന്ത്രി. എം.എല്‍.എയാകട്ടെ കയ്യേറ്റാരോപിതനായ നേതാവും. അന്ന് സി.പി.ഐ ആരുടെ പക്ഷത്തായിരുന്നുവെന്നതും മറക്കരുത്. വോട്ടുചെയ്ത് അധികാരത്തിലേറ്റിയ ജനങ്ങളുടെ നേര്‍ക്കുള്ള കൊഞ്ഞനംകുത്തലാണിത്.
സി.പി.ഐയെ തങ്ങള്‍ക്ക് എല്ലാ കാലവും ചുമന്നുകൊണ്ട് നടക്കേണ്ടതില്ലെന്ന് പറയുന്ന സി.പി.എം എം.എല്‍.എ, കൂട്ടുത്തരവാദിത്തമില്ലാത്ത ഇത്തരമൊരു സര്‍ക്കാരിനെ ജനങ്ങളെന്തിന് ചുമക്കണമെന്നുകൂടി പറയണം. മന്ത്രിസഭായോഗതീരുമാനങ്ങള്‍ ചോരുന്നുവെന്ന പരാതി മുഖ്യമന്ത്രി തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. പരിസ്ഥിതിലോല പ്രദേശമായ മൂന്നാറിനെ അതേനിലയില്‍ സംരക്ഷിക്കാനായില്ലെന്ന തോന്നലാണ് ലാന്റ് റവന്യൂ കമ്മീഷണര്‍ അടക്കമുള്ളവരുടെ തുടര്‍റിപ്പോര്‍ട്ടുകളിലായി സര്‍ക്കാരിന്റെ പക്കലുള്ളതെന്നിരിക്കെ അത് സംരക്ഷിക്കുന്നതിനുള്ള ആത്മാര്‍ഥതയോടെയുള്ള സമീപനം ആരുടെ ഭാഗത്തുനിന്നായാലും ശുഭോദര്‍ക്കമാണ്. തടസം നില്‍ക്കുന്നവരുടെ സ്ഥാനം മറിച്ചും. മൂന്നാര്‍ തര്‍ക്കംവഴി റവന്യൂവകുപ്പിലും ആഭ്യന്തരവകുപ്പിലും മറ്റും നടക്കുന്ന അഴിമതികളും കെടുകാര്യസ്ഥതകളും മറച്ചുപിടിക്കാനാണ് ശ്രമമെങ്കില്‍ അതു തിരിച്ചറിയാനുള്ള വിവേകവും ജനങ്ങള്‍ക്കുണ്ടാകുമെന്ന് ഓര്‍ക്കുക.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending