Connect with us

Video Stories

ഹരിതകേരളം സാധ്യമാക്കാന്‍ കേരളം ഒരുമിക്കുന്നു

Published

on

കേരളം ഇന്ന് മണ്ണിലേക്ക് ഇറങ്ങുകയാണ്; ഒറ്റ മനസ്സോടെ ഒരേ ലക്ഷ്യത്തോടെ. നവകേരളം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം മിഷന്‍ സംസ്ഥാനത്തെ ആബാവലൃദ്ധം ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ദിനമാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓരോ വാര്‍ഡിലും ഒരു വികസന പ്രവര്‍ത്തനമെങ്കിലും ശുചിത്വം, ജല സംരക്ഷണം, കൃഷി വികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഇന്ന് ആരംഭിക്കും.

 

സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും. കുട്ടികള്‍ മുതല്‍ സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ജനങ്ങളുടെ ആദരം ഏറ്റുവാങ്ങിയ വ്യക്തികള്‍ വരെ വികസന പ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ വിവിധ പ്രദേശങ്ങളിലായി അണിനിരക്കുന്നുണ്ട്.

പ്രകൃതി കനിഞ്ഞുനല്‍കിയ സമ്പത്ത് നമുക്കുണ്ട്. ദേശീയ തലത്തില്‍ തന്നെ അഭിമാനിക്കാവുന്ന തരത്തില്‍ അതിജീവന ശേഷിയും ഗുണമേന്മയുമുള്ള മനുഷ്യസമ്പത്തുണ്ട്. എന്നാല്‍, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും വര്‍ധിക്കുന്ന ഉപഭോഗ ആവശ്യങ്ങളും പ്രകൃതിയുടെയും മനുഷ്യ ജീവിതത്തിന്റെയും സമനില തെറ്റിക്കുന്നു. അവശേഷിക്കുന്ന പച്ചപ്പിന്റെ ഉറപ്പില്‍ കാലാവസ്ഥാ വ്യതിയാനം പോലെയുള്ള ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങളെ നേരിടാനാവില്ല. കാര്‍ഷിക സംസ്‌കൃതിയുടെ ഗതകാല സമൃദ്ധിയുടെ സ്മരണയില്‍ മാത്രം ഒരു ജനതക്ക് മുന്നോട്ടുപോകാനാകില്ല.

 

നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്താനും പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനും കഴിയുകയെന്ന ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണം.ആ മഹാ യത്‌നത്തിന് നേതൃത്വം കൊടുക്കുകയെന്ന കടമയാണ് സര്‍ക്കാര്‍ രൂപം നല്‍കിയ ഹരിത കേരളം മിഷന്‍ നിര്‍വഹിക്കുക. വരുംതലമുറകള്‍ക്ക് ഈ നാടിനെ അതിന്റെ എല്ലാ നന്മകളോടെയും കൈമാറണമെന്ന ബോധ്യത്തില്‍നിന്നാണ് ഹരിതകേരളം മിഷന്‍ രൂപം കൊണ്ടത്. വായു മലിനീകരണവും ഖര-ജല മലിനീകരണവും മണ്ണിനെയും വായുവിനെയും വിഷമയമാക്കുന്നു.

 

നിയന്ത്രണാതീതമായ നിലയില്‍ രോഗാണുക്കളും പകര്‍ച്ചവ്യാധികളും കേരളത്തെയും കീഴടക്കുന്ന കാലം ഉണ്ടാകരുത്. അതുകൊണ്ടാണ് നാടിന്റെ പച്ചയും മണ്ണിന്റെ നന്മയും ജലത്തിന്റെയും വായുവിന്റെയും ശുദ്ധിയും വീണ്ടെടുക്കാന്‍ സാക്ഷരതാപ്രസ്ഥാനം പോലെ ജനകീയ യജ്ഞം തന്നെ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ലാഘവത്തോടെ നടപ്പാക്കാന്‍ പറ്റുന്ന പദ്ധതിയാണ് ഇതെന്ന ധാരണ സര്‍ക്കാരിനില്ല. ദീര്‍ഘനാളുകളിലെ തെറ്റായതും അശാസ്ത്രീയവുമായ പ്രകൃതി ചൂഷണത്തിലൂടെ തകര്‍ന്ന പരിസ്ഥിതിയുടെ സമനില വീണ്ടെടുക്കണമെങ്കില്‍ വിപുലവും ദീര്‍ഘവീക്ഷണത്തോടു കൂടിയതുമായ ഇടപെടലുകള്‍ ആവശ്യമാണ്. നാടിന്റെ ശക്തിയും ദൗര്‍ബല്യങ്ങളും എന്താണെന്ന് നല്ലവണ്ണം തിരിച്ചറിയണം. ആവശ്യങ്ങളുടെ മുന്‍ഗണന തീര്‍ച്ചപ്പെടുത്തണം.

 
മാലിന്യ സംസ്‌കരണം, ജൈവകൃഷിയും വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും വ്യാപിപ്പിക്കല്‍, കേരളത്തെ കീടനാശിനി വിമുക്തമാക്കല്‍, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വനസമ്പത്തും ജലസമ്പത്തും സംരക്ഷിക്കാനും വ്യാപ്തി വര്‍ധിപ്പിക്കാനും സാധിക്കല്‍ തുടങ്ങിയവയെല്ലാം ഇന്നത്തെ കേരള സമൂഹത്തിന്റെ അടിയന്തിര ആവശ്യങ്ങളാണ്. ഇവ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കാനും ഓരോ പ്രദേശത്തിനും ഉചിതമായ ഇടപെടല്‍ രീതികള്‍ വികസിപ്പിക്കാനും ആവശ്യമായ പിന്തുണ നല്‍കുന്ന പിന്തുണാസംവിധാനമായിട്ടായിരിക്കും ഹരിതകേരളം മിഷന്‍ പ്രവര്‍ത്തിക്കുക.

 
ഒട്ടേറെ സാങ്കേതിക സൗകര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ കേരളീയര്‍ അനുഭവിക്കുന്നുണ്ട്. ജീവിതം സുഗമവും ആസ്വാദ്യകരവും ആക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ നാം താല്‍പര്യം കാണിക്കാറുണ്ട്. എന്നാല്‍, ജീവിത ചുറ്റുപാടുകളില്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍ ആരോഗ്യകരമായ രീതിയില്‍ സംസ്‌കരിക്കപ്പെടേണ്ടതുണ്ട് എന്ന ബോധ്യം സമൂഹത്തിനാകെ ഉണ്ടാകുന്നില്ല. തീര്‍ച്ചയായും അമിതവേഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നഗരവത്കരണത്തിന്റെ കൂടി സൃഷ്ടിയാണ് ഗുരുതരമായ മലിനീകരണം.

 

കേരളത്തില്‍ നഗരങ്ങളായി സെന്‍സസ് കണക്കാക്കുന്ന പ്രദേശങ്ങളെടുത്താല്‍ മൊത്തം ഭൂ വിസ്തൃതിയുടെ 16 ശതമാനം മാത്രമേയുള്ളു. എന്നാല്‍, ജനങ്ങളുടെ 50 ശതമാനവും ജീവിക്കുന്നത് ഈ നഗര പ്രദേശങ്ങളിലാണ്. വ്യവസായ-വ്യാപാര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങള്‍ കൂടിയാണ് ഇവിടങ്ങള്‍ എന്നതിനാല്‍ പ്ലാസ്റ്റിക്, ഇ-മാലിന്യം, നിര്‍മാണ അവശിഷ്ടങ്ങള്‍ തുടങ്ങി സംസ്‌കരിക്കാന്‍ ബുദ്ധിമുട്ടുള്ള മാലിന്യങ്ങളുടെ കൂനകള്‍ നഗര കേന്ദ്രങ്ങളിലടക്കം കാണാം. ജൈവവും അജൈവവും മാലിന്യവും അപകടകാരിയായ മാലിന്യവും കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ രീതി നഗരങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടെങ്കില്‍ മാത്രമേ മലിനീകരണത്തിന്റെ വെല്ലുവിളി നേരിടാനാകൂ.

 
കേരളത്തില്‍ നിരവധി തദ്ദേശ ഭരണ സ്ഥാപനങ്ങളും സംഘടനകളും ഈ മേഖലകളിലെല്ലാം വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഈ നല്ല അനുഭവങ്ങളില്‍ നിന്നെല്ലാം ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട്, തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ സാമൂഹ്യ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വൃത്തിയുള്ള നാടാക്കി കേരളത്തെ മാറ്റണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
വ്യക്തി ശുചിത്വത്തെക്കുറിച്ച് സ്വയം അഭിമാനിക്കുന്നവരാണ് കേരളീയര്‍.

 

ഈ നല്ല ശീലം നല്‍കിയത് ജല സമൃദ്ധിയാല്‍ കേരളത്തെ അനുഗ്രഹിച്ച പ്രകൃതിയാണ്. കാര്‍ഷിക സംസ്‌കൃതി രൂപം കൊണ്ടതും ജലത്തിന്റെ കനിവില്‍ നിന്നുതന്നെയാണ്. എന്നാല്‍, ജല സ്രോതസ്സുകളുടെ വര്‍ധിച്ച മലിനീകരണവും ഇവ നികത്തപ്പെടുന്നതും കുറയുന്ന മഴയും പെയ്‌തൊഴിയും മുമ്പേ കടലില്‍ ഒഴുകിച്ചേരുന്ന മഴവെള്ളവും നദികളിലെ മണല്‍വാരലും എല്ലാം ചേര്‍ന്നു ഭീതിതമായ അവസ്ഥയാണ് കാണുന്നത്.

 
2030 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിനേക്കാള്‍ 64 ശതമാനം അധിക ജലം കേരളത്തിനു വേണ്ടി വരും. കുടിവെള്ളത്തിന് 29 ശതമാനത്തിന്റെയും ജലസേചനത്തില്‍ 81 ശതമാനത്തിന്റെയും അധിക ആവശ്യമാണ് മൂന്നു ദശകം കഴിയുമ്പോള്‍ നേരിടാന്‍ പോകുന്നത്. ഇന്നത്തെ നിലയില്‍ എങ്ങനെയാണ് ഈ വെല്ലുവിളി നേരിടുക? അടിയന്തിരമായി തന്നെ ജലസ്രോതസ്സുകളുടെ സംരക്ഷണവും മഴവെള്ള സംഭരണവും പോലുള്ള പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കേണ്ടതുണ്ട് എന്നാണ് സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത്. നദികളുടെയും കനാലുകളുടെയും കുളങ്ങളുടെയും മലിനീകരണം ഉപയോഗയോഗ്യമായ ജലത്തിന്റെ ലഭ്യതയെ തന്നെ വലിയ തോതില്‍ കുറച്ചിട്ടുണ്ട്.

 

ഹരിതകേരളം മിഷന്റെ പ്രധാന ഊന്നല്‍ കേരളത്തിലെ ജലസ്രോതസ്സുകളെ സംരക്ഷിച്ചുകൊണ്ടും ജലത്തിന്റെ ദുരുപയോഗം തടഞ്ഞുകൊണ്ടും മഴവെള്ള സംഭരണം പോലെയുള്ള ജല സംഭരണ മാര്‍ഗങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ട് ഭാവിയില്‍ ജലദൗര്‍ലഭ്യത്തെ എങ്ങനെ നേരിടാം എന്നതിലായിരിക്കും. കൃഷിയില്‍ കേരളത്തിന് സംഭവിച്ച പിന്നോട്ടുപോക്കിന് ചരിത്രപരവും സാമൂഹികവുമായ നിരവധി കാരണങ്ങളുണ്ട്. നെല്ലും കപ്പയും പച്ചക്കറികളും സമൃദ്ധമായി വിളയിച്ച നാട്ടില്‍ പച്ചക്കറികള്‍ക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കാത്തിരിക്കുന്ന അവസ്ഥയെക്കുറിച്ച് ഖേദിക്കാറുണ്ട്.

 

എന്നാല്‍, ഇപ്പോഴും കേരളത്തിലെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ഭാഗമാളുകളും ജീവിത മാര്‍ഗത്തിനായി ആശ്രയിക്കുന്നത് കൃഷിയെയാണ്. സംസ്ഥാനത്തിന്റെ ജി.ഡി.പിയുടെ നാലിലൊന്ന് സംഭാവന ചെയ്യുന്നത് കൃഷിയും അനുബന്ധ മേഖലകളുമാണ്. ഒരു ഹെക്ടറില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നതില്‍ (53000 രൂപ) കേരളമാണ് മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നില്‍. നമ്മുടെ ഉല്‍പന്നങ്ങള്‍ക്ക് കമ്പോളത്തിലും കയറ്റുമതിയിലും ഗുണമേന്മയുള്ളത് എന്ന അംഗീകാരവുമുണ്ട്.

 
എന്നാല്‍, കൃഷി ചെയ്യുന്നതില്‍ ബഹുഭൂരിപക്ഷവും അഞ്ചുസെന്റിനും 25 സെന്റിനും ഇടയിലുള്ളവരാണ്. അതിന്റെയര്‍ത്ഥം നല്ല നിലയിലുള്ള പിന്തുണയില്ലെങ്കില്‍ കൃഷിയില്‍ തുടരാന്‍ ബുദ്ധിമുട്ടുന്നവരാണ് ഏറിയ പങ്കും എന്നാണ്. കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ മുന്‍നിര്‍ത്തി തന്നെ ഭക്ഷ്യവിളകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ഘട്ടമാണിത്. വിഷമില്ലാത്ത പച്ചക്കറികള്‍ ലഭ്യമാക്കാന്‍ പറ്റുന്ന തരത്തില്‍ ജൈവ പച്ചക്കറി വ്യാപിപ്പിക്കണം. നെല്ലിന്റെ ഉത്പാദനം വര്‍ധിപ്പിക്കണം. ഇതിനെല്ലാം പറ്റുന്ന തരത്തില്‍ കൃഷി വികസനത്തിന് അനുഗുണമായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം.

 

കേരളത്തിലെ 70 ലക്ഷത്തിലധികം വരുന്ന വീടുകളില്‍ ഓരോ വീട്ടിലും കുറഞ്ഞത് ഒരു പച്ചക്കറിയെങ്കിലും ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ സമൂഹത്തിനുവേണ്ടിയുള്ള മഹത്തായ കരുതലും സ്‌നേഹവുമായി അത് മാറും. കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വന സമ്പത്തിന്റെ സംരക്ഷണം കാടിന്റെ മാത്രമല്ല, കാടിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ കൂടി സംരക്ഷണമാണ്. അതോടൊപ്പം പരിസ്ഥിതി സൗഹൃദപരമായ ഉത്തരവാദിത്ത ടൂറിസത്തിലേക്ക് വിനോദസഞ്ചാര മേഖലയെ കൊണ്ടുവരേണ്ടതുണ്ട്.

 
ഹരിത കേരളം മിഷന്റെ ഭാഗമായി സംസ്ഥാനതലം മുതല്‍ താഴേക്കു ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും മിഷനുകള്‍ രൂപീകരിച്ചാകും പ്രവര്‍ത്തിക്കുക. മിഷനുകളെ സഹായിക്കാന്‍ ബന്ധപ്പെട്ട മേഖലകളിലെ ഉദ്യോഗസ്ഥരും വിദഗ്ധരും ഉണ്ടാകും. താഴേത്തട്ടിലെ പ്രശ്‌നങ്ങള്‍ പഠിച്ചുകൊണ്ട് ഓരോ പ്രദേശത്തിനും അനുയോജ്യമായ ഇടപെടല്‍ രീതികളാണ് വികസിപ്പിക്കേണ്ടത്. സംസ്ഥാനം കൈവരിക്കേണ്ട വികസന ലക്ഷ്യത്തിന് സര്‍ക്കാരും മിഷനും ചേര്‍ന്ന് രൂപം നല്‍കുമ്പോഴും ഇത് പ്രായോഗികമായി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.

 

ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ഈ രംഗത്ത് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും സഹായം ലഭ്യമാക്കുന്നതിന് മിഷന്‍ മുന്‍കൈയടുക്കും. വകുപ്പുകള്‍ തമ്മിലും വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുളടെ പദ്ധതികള്‍ തമ്മിലും ഒക്കെ ഉണ്ടാകേണ്ട ഫലപ്രദമായ ഏകോപനത്തിനുള്ള സാധ്യതകള്‍ പരമാവധി ഉപയോഗിക്കേണ്ടതുണ്ട്.

 
ഹരിത കേരളം മിഷന്റെ വിജയം ഈ പദ്ധതി എത്രമാത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചാണ് നിര്‍ണയിക്കപ്പെടുക. പ്രകൃതി സംരക്ഷണം ജനങ്ങളുടെ മനോഭാവവും ജീവിത ശൈലിയും കൂടിയായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള വിപുലമായ പ്രചാരണ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കേണ്ടതുണ്ട്. കേരളത്തിലെ എല്ലാ സ്‌കൂളുകളും കോളജുകളും ഹരിത കാമ്പസുകളായി മാറിയാല്‍ അത് വിദ്യാര്‍ത്ഥികളുടെ മനോഭാവത്തില്‍ വരുത്തുന്ന സ്വാധീനം ചെറുതായിരിക്കില്ല.

 

ഹരിതകേരളം മിഷന്റെ ഭാഗമായുള്ള പദ്ധതികള്‍ വിജയിപ്പിക്കുന്നതില്‍ മുഖ്യപങ്കാണ് രണ്ടുലക്ഷത്തിലധികം വരുന്ന കുടുംബശ്രീ സംഘങ്ങളിലെ സഹോദരിമാര്‍ക്കുള്ളത്. പൂര്‍ണ അര്‍ത്ഥത്തില്‍ വികസനത്തിന്റെ വാഹകരായി സ്ത്രീകള്‍ മാറുന്നതിനുള്ള വഴി അങ്ങനെയൊരുക്കാനാകും. സംസ്ഥാനതലം മുതല്‍ പ്രദേശികതലം വരെ പ്രവര്‍ത്തിക്കുന്ന വിവിധ സാമൂഹ്യസംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി മുഴുവന്‍ ആളുകള്‍ക്കും അര്‍ത്ഥവത്തായ ഇടപെടല്‍ നടത്താന്‍ കഴിയുന്ന തരത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

 
സംസ്ഥാന സര്‍ക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും സാമൂഹ്യ സംഘടനകളും ജനകീയ കൂട്ടായ്മകളും സ്ഥാപനങ്ങളും തുടങ്ങി കേരളത്തിലെ ഓരോ കുടുംബത്തിലേക്കും വ്യക്തികളിലേക്കും വരെ എത്തുന്ന പ്രചാരണ-പ്രായോഗിക പ്രവര്‍ത്തനങ്ങളുടെ വിപുലമായ ശൃംഖല ഇതിനായി സൃഷ്ടിക്കണം. പ്രകൃതിയെ സംരക്ഷിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണ് എന്നു വിശ്വസിക്കുന്ന പൗരബോധവും കര്‍മ സന്നദ്ധതയുമുള്ള ജനങ്ങള്‍ക്ക് മാത്രമേ വരും തലമുറയെക്കുറിച്ച് കരുതലോടെ ചിന്തിക്കാനാവൂ. അത്തരമൊരു സമൂഹമായി നമുക്ക് മാറാം.
പിണറായി വിജയന്‍
(കേരള മുഖ്യമന്ത്രി)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending