Connect with us

Video Stories

ജനത്തിന്റെ കഴുത്തിനുപിടിച്ച് ധൂര്‍ത്തടിക്കുന്ന മന്ത്രിമാര്‍

Published

on

 

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് ആവര്‍ത്തിക്കുന്നു. സംസ്ഥാന ബജറ്റിലും സാമ്പത്തിക പ്രതിസന്ധിയുടെ കെടുതികള്‍ അദ്ദേഹം അക്കമിട്ടു നിരത്തുന്നു. ഇതിനെ മറികടക്കാന്‍ നികുതിഭാരം അടക്കമുള്ളവ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന മാരക നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. ഇതില്‍ ഏറ്റവും പ്രധാനം ഭൂ നികുതി വര്‍ധനവാണ്. ഭൂമി രജിസ്‌ട്രേഷനുള്ള ഫീസ് കുത്തനെ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. ഇതിനുപുറമെ ക്ഷേമ പെന്‍ഷനുകള്‍ വെട്ടിക്കുറക്കുന്ന കടുത്ത നടപടികളിലേക്കും സര്‍ക്കാര്‍ നീങ്ങുകയാണ്. വലിയ വീടുകളും വാഹനങ്ങളും ഉള്ളവര്‍ക്കു മാത്രമല്ല രണ്ടേക്കറില്‍ കൂടുതല്‍ സ്ഥലം ഉള്ളവര്‍ക്കും ഇനി പെന്‍ഷന് അര്‍ഹതയില്ലെന്ന പ്രഖ്യാപനവും വന്നിരിക്കുന്നു. രണ്ടേക്കര്‍ സ്ഥലം വരുമാനമില്ലാത്ത പാറ പ്രദേശമാണെങ്കില്‍പോലും പെന്‍ഷന് അര്‍ഹതയില്ലാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. കേരളത്തില്‍ വീടില്ലാത്ത എല്ലാവര്‍ക്കും വീട് എന്ന വാഗ്ദാനവുമായി സര്‍ക്കാര്‍ കൊണ്ടുവന്ന ലൈഫ് പദ്ധതിപോലും അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇരുപത്തഞ്ച് സെന്റിന് താഴെ മാത്രം സ്ഥലമുള്ളവര്‍ മാത്രമേ ലൈഫ് പദ്ധതിയില്‍ പരിഗണിക്കപ്പെടുകയുള്ളൂവെന്നായിരുന്നു ആദ്യഘട്ട നിബന്ധന. രണ്ടാം ഘട്ടമെത്തിയപ്പോള്‍ പദ്ധതിക്ക് കൂടുതല്‍ വ്യവസ്ഥകളും നിയന്ത്രണങ്ങളും കൊണ്ടുവന്നു. പത്ത് സെന്റ് സ്ഥലത്തിനു താഴെയുള്ളവര്‍ക്ക് മാത്രം വീട് എന്നതാണ് പുതിയ വ്യവസ്ഥ. റേഷന്‍ കാര്‍ഡുണ്ടെങ്കില്‍ മാത്രമേ വീട് നിര്‍മാണത്തിനുള്ള ധനസഹായം ലഭിക്കുകയുള്ളൂ. പത്തു സെന്റ് സ്ഥലം മാത്രമുള്ളവര്‍ ഭവനരഹിതരാണെങ്കില്‍ പോലും റേഷന്‍കാര്‍ഡില്ലെങ്കില്‍ വീടില്ല. വീടില്ലാതെ റേഷന്‍ കാര്‍ഡ് ലഭിക്കില്ല എന്നിരിക്കെ ഈ നിബന്ധനയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതേസമയം ഭരണത്തില്‍ നല്ല സ്വാധീനമുള്ളവര്‍ക്കും പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രത്യേകിച്ച് മാനദണ്ഡങ്ങളൊന്നുമില്ലാതെ ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ നല്‍കുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ വ്യാപകമായി തഴയപ്പെടുകയാണെന്ന ആക്ഷേപങ്ങളും ഉയര്‍ന്നുവരികയാണ്. വീടുകള്‍ ലഭിച്ചവര്‍ക്ക് തന്നെ വീണ്ടും വീട് എന്ന വിരോധാഭാസവുമുണ്ട്. ലൈഫ് പദ്ധതിയുടെ ഗുണഫലങ്ങള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്നതിന് ഇടനിലക്കാരുടെ അവിഹിതമായ ഇടപെടലുകളും ഉദ്യോഗസ്ഥരുടെ കള്ളക്കളികളും പ്രധാന കാരണമാണ്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പളവും ഈ മേഖലയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും മുടങ്ങിയതോടെ ഒട്ടേറെ കുടുംബങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. കര്‍ഷക കുടുംബങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ആശാവഹമായ നടപടികളൊന്നുമില്ല. റബ്ബറിന്റെയും തേങ്ങയുടെയും കുരുമുളകിന്റെയും വിലയിടിവ് കര്‍ഷകരുടെ ജീവിത നിലവാരത്തെ ബഹുദൂരം പിറകോട്ടു വലിക്കുന്നു. വിലക്കയറ്റം കാരണം കര്‍ഷകരും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങളും അടക്കമുള്ള അടിസ്ഥാന വര്‍ഗങ്ങള്‍ ജീവിതമാര്‍ഗം വഴിമുട്ടിയ അവസ്ഥയിലാണ്. ഇങ്ങനെയൊരു സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുമ്പോഴാണ് എ.കെ.ജിക്ക് സ്മാരകം നിര്‍മിക്കാന്‍ സംസ്ഥാന ബജറ്റില്‍ പത്തു കോടി രൂപ നീക്കിവെച്ചിരിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിക്കകത്തുതന്നെ ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. എ. കെ.ജിക്ക് സ്മാരകം നിര്‍മിക്കരുതെന്ന അഭിപ്രായം രാഷ്ട്രീയ എതിരാളികള്‍ക്കുപോലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ അതിന് തെരഞ്ഞെടുത്ത സാഹചര്യമാണ് വിചാരണ ചെയ്യപ്പെടുന്നത്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ ദുരിതങ്ങളില്‍ നിന്നും ദുരിതത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട ആശ്വാസ പദ്ധതികള്‍ക്കായി വിനിയോഗിക്കേണ്ട പണം കൂടിയാണ് എ.കെ.ജി സ്മാരകം പോലുള്ള അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്നത്. അനുചിതമായ സമയത്ത് ചെലവഴിക്കുന്ന പണം വിവേകപൂര്‍ണമല്ലെന്നുമാത്രമല്ല അങ്ങനെ ചെയ്യുന്നത് ഒരു ഭരണകൂടമാണെങ്കില്‍ അത് നീതിരഹിതമായ ധൂര്‍ത്ത് കൂടിയാണ്. ജനതാത്പര്യങ്ങള്‍ക്ക് എതിരുമാണത്. വയോജനങ്ങളും വികലാംഗരും വിധവകളും അടക്കമുള്ളവര്‍ക്ക് പ്രതിമാസം നല്‍കിവരുന്ന ക്ഷേമ പെന്‍ഷനുകള്‍ പോലും കവര്‍ന്നെടുത്ത് എ.കെ.ജിക്ക് സ്മാരകം നിര്‍മിച്ചാല്‍ മഹാനായ ആ മനുഷ്യന്റെ ആത്മാവ് പോലും പൊറുക്കില്ല.തുച്ഛമായ 1000 രൂപ മാത്രമാണ് പെന്‍ഷന്‍ എന്ന പേരില്‍ അവശ ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്നത്. ആ പെന്‍ഷന്‍ വിതരണം തന്നെ പൊതുവെ മുടങ്ങിയ അവസ്ഥയിലാണ്. മൂന്നോ നാലോ മാസം കൂടുമ്പോള്‍ മാത്രമാണ് നാമമാത്രമായ പെന്‍ഷന്‍ തുക ലഭിക്കുന്നത്. മരുന്ന് വാങ്ങാന്‍ പോലും ഈ ചെറിയ തുക തികയില്ല. പുതിയ കുറേ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് അതുപോലും ഇല്ലാതാക്കാനുള്ള മനുഷ്യത്വരഹിതമായ നിലപാടുകളാണ് ക്ഷേമ പെന്‍ഷനുകള്‍ വെട്ടിക്കുറക്കുന്നതിലൂടെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.അഞ്ചു ലക്ഷത്തോളം പേരെ ക്ഷേമ പെന്‍ഷനില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികളുമായാണ് അധികാരികള്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. അതേസമയം സര്‍ക്കാര്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുകയും കോടികളുടെ ഭൂസ്വത്തുക്കള്‍ സ്വന്തം പേരിലും ബിനാമി പേരിലും വാങ്ങിക്കൂട്ടുകയും ചെയ്ത ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ അവര്‍ക്കുള്ള പെന്‍ഷനുകള്‍ മുടങ്ങാതെ നല്‍കാന്‍ സര്‍ക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നു. സര്‍ക്കാറിന്റെ ദൃഷ്ടിയില്‍ പൗരന്‍മാരെന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണെന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. കൂലിവേലക്കാരും കര്‍ഷകരും മത്സ്യതൊഴിലാളികളും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളും പൗരന്‍മാരല്ലെന്ന മനോഭാവമാണോ ഇവിടത്തെ ഭരണകൂടം പുലര്‍ത്തുന്നതെന്ന ചോദ്യം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. അവരെ തികഞ്ഞ അരക്ഷിതാവസ്ഥയിലേക്കാണ് സര്‍ക്കാര്‍ തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ള ജനവിഭാഗങ്ങളെ കണ്ണീരുകുടിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന തീരുമാനങ്ങള്‍ പാവങ്ങള്‍ക്കുവേണ്ടി തെരുവില്‍ സമരങ്ങള്‍ നടത്തുകയും പൊലീസ് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്ത എ.കെ.ജിയോട് കാണിക്കുന്ന തികഞ്ഞ അനാദരവാണ്. വിലക്കയറ്റത്തിലും കടക്കെണിയിലും ഉഴറുന്ന കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മുതുകില്‍ അധിക നികുതിയുടെ മാറാപ്പ് കയറ്റിയും ആനുകൂല്യങ്ങളുടെ ചെറിയ തുരുത്തുകള്‍ പോലും വെട്ടിനീക്കിയും അവരെ നിരാലംബതയുടെ അഗാധതയിലേക്ക് വലിച്ചെറിയുന്ന നയം സ്വീകരിക്കുന്നത് എ. കെ.ജിയുടെ സ്മാരകമടക്കമുള്ള രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടിയാകുമ്പോള്‍ അതിനെ നഗ്‌നമായ അധികാര ദുര്‍വിനിയോഗവും ഏകപക്ഷീയമായ ജനാധിപത്യ ധ്വംസനവുമായി വിലയിരുത്തേണ്ടിവരും. ജനലക്ഷങ്ങളുടെ കണ്ണീരിന്റെയും ശാപത്തിന്റെയും മുകളില്‍ പടുത്തുയര്‍ത്തുന്ന എ.കെ.ജിയുടെ സ്മാരകത്തില്‍ ആര്‍ക്കാണ് അഭിമാനം കൊള്ളാനാവുക. എ.കെ.ജിയുടെ പേരില്‍ പാവങ്ങള്‍ക്ക് ആശ്വാസവും സഹായവുമാകുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തേണ്ടത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ അടക്കമുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന മെഡിക്കല്‍ കോളജ് കാസര്‍കോടിന് അനുവദിക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുള്ളത് കാസര്‍കോട്ടാണ്. ജനിതക വൈകല്യങ്ങളടക്കം ബാധിച്ചും വരള്‍ച്ച മുരടിച്ചും ശരീരം തളര്‍ന്നും മനോവൈകല്യങ്ങള്‍ ബാധിച്ചും നരക തുല്യമായ ജീവിതം നയിക്കുന്ന ആയിരങ്ങളാണ് കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ഇരകളായിട്ടുള്ളത്. ഇത്തരമൊരു പ്രത്യേക സാഹചര്യംകൂടി കണക്കിലെടുത്താണ് കഴിഞ്ഞ സര്‍ക്കാറിന്റെ ഭരണകാലത്ത് കാസര്‍കോടിന് മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മാണപ്രവര്‍ത്തി ഇതുവരെ ആരംഭിച്ചിട്ടില്ല. അതൊന്നും ചെയ്യാതെ എ.കെ.ജിക്ക് പ്രത്യേക സ്മാരകമുണ്ടാക്കുന്നതും അതിനായി 10 കോടി നീക്കിവെക്കുന്നതും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അധാര്‍മികമാണ്.
സാമ്പത്തിക പ്രതിസന്ധിയുടെ കണക്കുകള്‍ നിരത്തുന്ന ധനമന്ത്രിയുടെ വാദഗതിയെ തന്നെ കൊഞ്ഞനം കുത്തുന്ന സാമ്പത്തിക ദുരുയോഗത്തിന്റെയും ധൂര്‍ത്തിന്റെയും നടുക്കുന്ന വിവരങ്ങളാണ് സംസ്ഥാന മന്ത്രിമാരുടെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിത രീതികളുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അധികാരമുണ്ടെങ്കില്‍ സ്വന്തം കാര്യങ്ങള്‍ക്കും ഖജനാവില്‍ നിന്നു പണം ചോര്‍ത്താമെന്ന ഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.സാധാരണക്കാര്‍ക്ക് ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും നിഷേധിച്ചുകൊണ്ടാണ് ഈ ഖജനാവ് കൊള്ളയെന്നറിയുമ്പോള്‍ ആത്മാഭിമാനമുള്ള ഏതൊരു കേരളീയന്റെയും സിരകളില്‍ രോഷം പതഞ്ഞുപൊങ്ങുക തന്നെ ചെയ്യും. സുഖ ചികിത്സക്കും വിദേശയാത്രകള്‍ക്കും സ്വന്തം വസതികളും ഔദ്യോഗികവസതികളും മോടിപിടിപ്പിക്കുന്നതിനും മറ്റുമായി സംസ്ഥാന ഖജനാവില്‍ നിന്നും ധൂര്‍ത്തടിക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. മന്ത്രി പുംഗവന്‍മാരുടെ സാധാരണ അസുഖങ്ങള്‍ക്കുപോലും ചികിത്സ അമേരിക്കയിലും ഡല്‍ഹിയിലും. കണ്ണിന്റെ കാഴ്ചക്ക് ചെറിയ തോതില്‍ മങ്ങലേറ്റാല്‍ ധരിക്കാന്‍ അരലക്ഷത്തിന്റെ കണ്ണടകള്‍. ഭരണസ്വാധീനവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചുള്ള ഭൂമി കയ്യേറ്റങ്ങള്‍ വേറൊരു ഭാഗത്ത് തകൃതിയാകുന്നു. കേരളത്തിന് കോടികളുടെ കടബാധ്യതയുണ്ടെന്ന് പറയുമ്പോഴും മന്ത്രിമാരുടെ ധൂര്‍ത്തിനും ആഡംബര ജീവിതത്തിനും ഒരു കുറവുമില്ല. തങ്ങളുടെ പണക്കൊഴുപ്പ് നിറഞ്ഞ ജീവിതത്തിന് ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴും പൊതുസമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ ഇപ്പോഴത്തെ മന്ത്രിമാര്‍ക്കാകുന്നില്ല. വലുതായാലും ചെറുതായാലും അഴിമതിയും സ്വജനപക്ഷപാതവും ജനാധിപത്യവിരുദ്ധവും ഭരണഘടനക്ക് നിരക്കാത്തതുമാണ്. ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മകള്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുകൊണ്ടാണെന്ന് മറക്കരുത്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന് ഓര്‍ത്താല്‍ നന്നായിരിക്കും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending