Connect with us

Video Stories

രാജ്യം നിലനില്‍ക്കണോ എന്നതാണ് വലിയ ഭീഷണി

Published

on

 

ഇന്ത്യന്‍ ഭരണഘടന അത്യാസന്നമായ അപകടഭീഷണി നേരിടുകയാണ്. രാജ്യം അഭൂതപൂര്‍വമായ ഫാസിസ്റ്റ്ഭീഷണിയെ അഭിമുഖീകരിക്കുമ്പോള്‍ ‘എങ്കില്‍, പക്ഷേ’ എന്നീ ചോദ്യങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും ഒരു വിധത്തിലുമുള്ള പ്രസക്തിയുമില്ല. അത്തരം ആശയക്കുഴപ്പങ്ങള്‍ മുഖ്യശത്രുവിനെ ഗുണം ചെയ്യുകയേ ഉള്ളൂ. കോഴിക്കോട്ട് ‘ചന്ദ്രിക’ ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രമുഖ മനുഷ്യാവകാശ-പൗരാവകാശപ്രവര്‍ത്തകയായ ശബ്‌നം ഹാഷ്മി വ്യക്തമാക്കി. പ്രമുഖ നാടക കലാകാരന്‍ 1989ല്‍ കൊല്ലപ്പെട്ട ജനനാട്യമഞ്ച് സ്ഥാപകന്‍ സഫ്ദര്‍ഹാഷ്മിയുടെ സഹോദരിയാണ്. 2005ല്‍ സമാധാനത്തിനുള്ള നൊബേല്‍സമ്മാനത്തിന് ശിപാര്‍ശചെയ്യപ്പെട്ടവരിലാളാണ് ശബ്‌നം.
അഭിമുഖത്തില്‍നിന്ന്:
? തീവ്രവര്‍ഗീയ ശക്തികള്‍ രാജ്യത്തിനുനേരെ വിശേഷിച്ചും മത ന്യൂനപക്ഷങ്ങള്‍ക്കുനേരെ വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്. എന്ത് പരിഹാര നടപടിയാണ് ഇതിനെതിരെ താങ്കള്‍ക്ക് മുന്നോട്ടുവെക്കാനുള്ളത്.
രാജ്യത്തിന്റെ യോജിച്ചുള്ള പോരാട്ടമാണ് ഈ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഉയര്‍ന്നുവരേണ്ടത്. വെറും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വെല്ലുവിളിയായി ഇതിനെ കാണാനാവില്ല. സര്‍ക്കാര്‍ തന്നെ എല്ലാ സാംസ്‌കാരികതകള്‍ക്കും സാഹിത്യകലാകാരന്മാര്‍ക്കും കലാസൃഷ്ടിക്കുമെതിരെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഭരണഘടനാ സംവിധാനങ്ങളും ജനാധിപത്യം തന്നെയും അപകട ഭീഷണി നേരിടുമ്പോള്‍ അതിന്റെയെല്ലാം ആധാരശിലയായ ഇന്ത്യന്‍ ഭരണഘടനയും അത്യാസന്നമായ ഭീഷണിയെ നേരിടുന്നു. രാജ്യത്തെ സ്‌നേഹിക്കുന്നവരുടെയെല്ലാം ഒത്തുചേര്‍ന്നുള്ള മുന്നേറ്റമാണ് ഇതിനെതിരെ ഉയരേണ്ടത്.
? അതിന് തടസ്സം നില്‍ക്കുന്നവരില്‍ സി.പി. എം പോലുള്ള പ്രതിപക്ഷകക്ഷികള്‍ തന്നെയല്ലേ. ഒരു ഇടതുപക്ഷക്കാരിയെന്ന നിലയില്‍ ഇതെങ്ങനെ വിലയിരുത്തുന്നു.
സി.പി.എം വിട്ടയാളാണ് ഞാന്‍. പത്തുവര്‍ഷം മുമ്പുതന്നെ. അന്നൊക്കെ സി.പി.എമ്മിനുണ്ടായിരുന്ന രാഷ്ട്രീയ ആര്‍ജവം ഇന്നുണ്ടോ എന്നത് സംശയമാണ്. ഏതൊരു കക്ഷിയെയും പോലെ സി.പി.എമ്മും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നുവെന്ന് മാത്രം. ഫാസിസമാണ് മുഖ്യശത്രുവെന്ന് സി.പി.എം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ അതിനെ നേരിടുന്ന കാര്യത്തിലാണ് ആശയവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നത്.
? സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരടുരേഖയില്‍ കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പുധാരണയെക്കുറിച്ച് പറഞ്ഞ ഭാഗം വോട്ടിനിട്ട് തള്ളിയിരിക്കുകയാണല്ലോ.
അതെ. നിര്‍ഭാഗ്യകരം തന്നെയാണിത്. കേരളത്തിലെ പാര്‍ട്ടിയാണ് ഇതിന് മുന്‍കയ്യെടുത്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇപ്പോള്‍ രാജ്യം നേരിടുന്ന വലിയ ഭീഷണി ഉദാരവത്കരണ നയമാണോ എന്നതല്ല, രാജ്യം നിലനില്‍ക്കണോ എന്നതാണ്. അതിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. തീര്‍ച്ചയായും കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളോട് സി.പി.എമ്മിന് എതിര്‍പ്പുകളുണ്ട്്. 2019ല്‍ എന്തുഫലം ഉണ്ടാകണമെന്ന് നാം തീരുമാനിക്കേണ്ട സമയമാണിത്. പരാജയപ്പെടുന്ന യുദ്ധമായി അത് മാറാന്‍ പാടില്ല.
? അതെങ്ങനെ സാധ്യമാകുമെന്നാണ് കരുതേണ്ടത്.
അതിന് ‘പക്ഷേ, എങ്കില്‍’ എന്നീ സന്ദേഹങ്ങള്‍ ഒഴിവാക്കിയേ തീരൂ. രണ്ടടി മുന്നോട്ടുവെച്ച് ഒരടി പിന്നോട്ടുവെക്കാനാണ് ലെനിന്‍ പഠിപ്പിച്ചിട്ടുള്ളത്. അപ്പോള്‍ ഫാസിസ ഭീഷണിയുടെ കാര്യത്തിലും അത് നടപ്പാക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് സംശയത്തിന്റെ ആവശ്യം വരുന്നില്ല.
? സി.പി.എം വിടാനുണ്ടായ കാരണം
അത് പറഞ്ഞല്ലോ. മറ്റേതൊരു കക്ഷിയെയും പോലെയായിരിക്കുന്നു ആ പാര്‍ട്ടിയും. അതുകൊണ്ടാണ് പാര്‍ട്ടിയെ ഉപേക്ഷിക്കേണ്ടിവന്നത്. എങ്കിലും ഇന്നും പലതും ചെയ്യാന്‍ കഴിവുള്ള കേഡര്‍ സംവിധാനം അതിനുണ്ടെന്ന് സമ്മതിക്കുന്നു.
? സഫ്ദര്‍ ഹാഷ്മി കൊലചെയ്യപ്പെട്ട ശേഷം നിയമനടപടികള്‍ക്കും മറ്റുമൊക്കെ സി.പി.എം സഹകരിച്ചിരുന്നുവല്ലോ.
അതെ. കേസ് നടത്തിപ്പിനൊക്കെ ആദ്യകാലത്ത് സഹായം ലഭിച്ചിരുന്നു.
? ഭരണഘടന അപകട ഭീഷണിയിലാണെന്ന് പറയാന്‍ കാരണം.
നോക്കൂ. നോട്ടു നിരോധനവും ചരക്കുസേവനനികുതിയും കൊണ്ട് ജനങ്ങള്‍ ആകെ ഈ സര്‍ക്കാരിനെ മടുത്തിരിക്കുകയാണ്. എന്നിട്ടും ഗുജറാത്തിലെയും ഹിമാചലിലെയും തെരഞ്ഞെടുപ്പുഫലം എന്തായിരുന്നു. എന്താണ് കാരണം? നിങ്ങള്‍ അമര്‍ത്തുന്ന ബട്ടനിലല്ല നിങ്ങളുടെ വോട്ട് രേഖപ്പെടുത്തപ്പെടുന്നത്. ഇതിനെതിരെ ഉത്തരേന്ത്യയില്‍ വ്യാപകമായി യുവാക്കളുടെയും മറ്റും വലിയ പിന്തുണയാണ് ഞങ്ങള്‍ക്ക് കിട്ടുന്നത്. ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിനൊപ്പം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സര്‍ക്കാരിന് കീഴടങ്ങിയിരിക്കുന്നുവെന്നാണ് വെളിപ്പെടുത്തിയത്.
? മതേതര വോട്ടുകളുടെ ഒരുമിപ്പിനെക്കുറിച്ച് പറയുമ്പോള്‍ തന്നെ വോട്ടിങ് മെഷീനിന്റെ കൃത്രിമത്തെക്കുറിച്ച് പറയുന്നു. ഇതെങ്ങനെ ശരിയാകും.
രണ്ടും ശരിയാണ്. ഒരേ സമയം നേരിടേണ്ട വിഷയങ്ങളാണവ. മതേതര വോട്ടുകള്‍ തീര്‍ച്ചയായും ബി.ജെ.പിയുടെ മൊത്തം വോട്ടുകളേക്കാള്‍ വലുതാണ്. യു.പിയിലും ബീഹാറിലുമൊക്കെ ഇത് പാഠമായിരുന്നു. മതേതര വോട്ടുകളുടെ ഏകോപനം തന്നെയാണ് അതിന് പരിഹാരം.
? ബി.ജെ.പിയുടെ ബ്രാഹ്മണ മേധാവിത്തത്തെക്കുറിച്ച്.
ജാതീയതയാണ് നമ്മുടെ രാജ്യം കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളി. മുസ്്‌ലിംകളും ഹിന്ദുമത്തിലെ വിവിധ ജാതികളും തമ്മില്‍ ഒരുമിച്ചാല്‍ സവര്‍ണ മേധാവിത്വത്തെ നേരിടാന്‍ കഴിയും. പക്ഷേ മുസ്്‌ലിംകളെ ബി.ജെ.പിയുടെയും തീവ്രവര്‍ഗീയവാദികളുടെയും കൈകളിലേക്ക് ആകര്‍ഷിക്കുകയാണ്. ഉത്തരേന്ത്യയിലെ സ്ഥിതിയാണ് ഞാന്‍ പറഞ്ഞത്. ഇരുവര്‍ക്കും ഒരേ താല്‍പര്യമാണുള്ളത്. മുസ്‌ലിംകള്‍ മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കും വലിയ ഭീഷണിയാണ് നേരിടേണ്ടിവരുന്നത്. ക്രിസ്ത്യാനികള്‍ക്ക് ഉള്‍ഗ്രാമങ്ങളിലാണ് കൂടുതല്‍ ഭീഷണി.
? മുത്തലാഖ് നിയമത്തെക്കുറിച്ച്.
മോദി സര്‍ക്കാരിന്റെ തട്ടിപ്പാണിത്. ഒരാള്‍ തലാഖ്, തലാഖ്, തലാഖ് എന്നു പറഞ്ഞാല്‍ അയാളെ മൂന്നു വര്‍ഷം ജയിലിലടക്കുമെന്ന് പറയുന്ന നിയമം എത്ര അശാസ്ത്രീയവും അപ്രായോഗികവുമാണ്. പുറന്തള്ളപ്പെടുന്ന ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും ആരാണ് ചെലവിന് കൊടുക്കുക എന്ന ് പറയാത്ത നിയമം ശരിക്കും സ്ത്രീവിരുദ്ധമാണ്.
? പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കശ്മീര്‍ നഷ്ടപ്പെടില്ലായിരുന്നുവെന്നതിനെപ്പറ്റി.
മോദി തികഞ്ഞ നിരക്ഷരനാണ്. അദ്ദേഹത്തിന് ചരിത്രം അറിയില്ല. കഴിഞ്ഞ ഏതാനും വര്‍ഷമായി ജനങ്ങളുടെ മനസ്സുകളെ തെറ്റായി സ്വാധീനിക്കുകയാണ് ബി.ജെ.പിയും സംഘ്പരിവാരവും. അതിന്റെ രാഷ്ട്രീയരൂപം മാത്രമാണ് മോദിയും അമിത്ഷായും. സര്‍ദാര്‍ വല്ലഭായ്പട്ടേല്‍ ആര്‍.എസ്.എസ്സിനെ നിരോധിച്ച നേതാവാണ്.
? നെഹ്‌റുവിനെക്കുറിച്ച്.
അദ്ദേഹം തന്നെയാണ് രാജ്യത്തെ പ്രധാനമന്ത്രിയാകാന്‍ എന്തുകൊണ്ടും യോജിച്ചയാള്‍. രാജ്യം ഇന്ന് നിലനില്‍ക്കുന്നതുതന്നെ നെഹ്‌റുകാരണമാണ്. മതേതരത്വം, ജനാധിപത്യം, ശാസ്ത്രീയത തുടങ്ങിയവയൊക്കെ ഇന്ത്യയില്‍ അരക്കിട്ടുറക്കിപ്പിച്ചത് നെഹ്‌റുവായിരുന്നു.
? ജിഗ്നേഷ് മേവാനിയെപ്പോലുള്ളവര്‍ വലിയ പ്രതീക്ഷ തരുന്നുണ്ടോ.
തീര്‍ച്ചയായും. എങ്കിലും ഇത്തരം ദലിത് -മതേതര പ്രസ്ഥാനങ്ങളെയൊക്കെ രാഷ്ട്രീയതലത്തില്‍ യോജിപ്പിച്ചുനിര്‍ത്തേണ്ടത് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ ഉത്തരവാദിത്തമാണ്.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending