Connect with us

Video Stories

സൈന്യത്തെയും അവര്‍ വെറുതെ വിടുന്നില്ല

Published

on

നീതിന്യായ വ്യവസ്ഥയും നിയമസഭകളും തെരഞ്ഞെടുപ്പു കമ്മീഷനും എന്നുവേണ്ട സകലമാന ഭരണഘടനാസംവിധാനങ്ങളെയും അവഹേളിക്കുന്ന അധികാരികള്‍ ഇതാ രാജ്യം കാക്കുന്ന സൈന്യത്തിന് നേര്‍ക്കും തങ്ങളുടെ തറ ധാര്‍ഷ്ട്യം തുറന്നുകാട്ടിയിരിക്കുന്നു. ബീഹാറിലെ മുസഫര്‍പൂരില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭഗവത് ഇന്ത്യന്‍ സൈന്യത്തെ വില കുറച്ചുകാണിക്കുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയത് പൊതുവില്‍ നോക്കിയാല്‍ നിരുപദ്രവകരമായി തോന്നാമെന്നിരിക്കിലും, യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസും സംഘ്പരിവാരവും നാള്‍ക്കുനാള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹിന്ദു രാഷ്ട്രവാദത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പായി മാത്രമേ അതിനെ കാണാന്‍ കഴിയൂ. ഇന്ത്യന്‍ സൈന്യത്തിന് യുദ്ധസജ്ജമാകാന്‍ ആറേഴുമാസം ആവശ്യമായി വരുമെന്നും ആര്‍.എസ്.എസ്സിന് വെറും മൂന്നുദിവസം മതിയെന്നുമാണ് മോഹന്‍ഭഗവതിന്റെ വിവാദ പ്രസ്താവന. രാജ്യത്തിന്റെ അഭിമാനമായ, ജീവന്‍ ബലികൊടുത്തും സ്വരാജ്യം സംരക്ഷിക്കുന്ന സൈനികരുടെ മനോവീര്യത്തെ തകര്‍ക്കുന്ന കുറ്റകരമായ പ്രസ്താവനയാണ് ആര്‍.എസ്.എസ് തലവനില്‍നിന്ന് രാജ്യം ശ്രവിച്ചത്. അണികളുടെ മനോവീര്യം ഉയര്‍ത്താന്‍ രാജ്യത്തിന്റെ അമൂല്യസ്വത്തായ സൈന്യത്തെ വിലകുറച്ച് കാണിച്ചത് അക്ഷന്തവ്യമെന്നല്ലാതെ പറയാനാവില്ല. ഏത്രയും വേഗം രാഷ്ട്രത്തോട് മാപ്പുപറയുകയാണ് ഭഗവത് ചെയ്യേണ്ടത്. അല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കാടും മേടും മഞ്ഞും പുഴയും മഴയും തോക്കും ബോംബുകളുമൊക്കെ തൃണവല്‍ഗണിച്ചുകൊണ്ട് രാപ്പകലെന്നില്ലാതെ രാജ്യാതിര്‍ത്തികളിലും മറ്റും ജീവിതം തള്ളിനീക്കുന്നവരാണ് നമ്മുടെ ഓരോ സൈനികനും. ഓരോ ഇന്ത്യക്കാരന്റെയും അഭിമാനസ്തംഭങ്ങളാണവര്‍. കരസേനയിലും വ്യോമസേനയിലും നാവികസേനയിലും സമാന്തര സേനകളിലുമൊക്കെ രാപ്പകലില്ലാതെ പണിയെടുക്കുന്ന ധീരജവാന്മാര്‍ക്ക് രാജ്യം എത്രകണ്ട് കടപ്പെട്ടിരിക്കുന്നുവെന്ന് ഏതെങ്കിലും കാക്കികസര്‍ത്തുകാരനെകൊണ്ട് താരതമ്യപ്പെടുത്താനോ അളന്നുതിട്ടപ്പെടുത്താനോ സാധ്യമല്ല. അവരെ പ്രകീര്‍ത്തിക്കുകയല്ലാതെ മനസ്സുകൊണ്ടുപോലും നോവിക്കാന്‍ സാമാന്യബോധമുള്ള ഒരുപൗരനും ആവില്ലതന്നെ. നിത്യേനയുള്ള പരിശീലനം കൊണ്ട് രാജ്യത്തെ യുദ്ധത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമെന്ന് വീമ്പിളക്കുന്ന ആര്‍.എസ്.എസ് തലവന് ഇന്ത്യയുടെ സൈന്യത്തിന്റെ പരിശീലന സംവിധാനത്തിലോ കാര്യ-കര്‍മ ശേഷിയിലോ വിശ്വാസമില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനയൂടെ സാമാന്യമായ വിവക്ഷ. നമ്മുടെ പ്രധാനമന്ത്രി തന്റെ മാതൃസംഘടനയായി അഭിമാനിക്കുന്നത് വര്‍ഗീയതയുടെ ഈ ആള്‍ക്കൂട്ടത്തെയാണ് എന്നതാണ് ഓരോ ഇന്ത്യക്കാരന്റെയും അപമാനഭാരം. ഇത്രയും ആപല്‍കരമായതും രാജ്യവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ ഒരുവരി പ്രസ്താവന പോലും ഇറക്കാന്‍ നരേന്ദ്രമോദിക്ക് വയ്യാതായിരിക്കുന്നുവെന്നത് നമ്മുടെയൊക്കെ നിര്‍ഭാഗ്യമെന്നല്ലാതെന്തുപറയാന്‍. ഇവരത്രെ യഥാര്‍ത്ഥ ദേശസ്‌നേഹികള്‍!
അഖണ്ഡ ഭാരതത്തെ വിഭജിക്കാന്‍ ആദ്യമായി ആഹ്വാനം ചെയ്ത ഹിന്ദു മഹാസഭയുടെ പില്‍കാല രൂപമായ ആര്‍.എസ്.എസ്സിനെ ഗാന്ധിവധത്തിന് ശേഷം നിരോധിച്ചത് ഇക്കൂട്ടരിപ്പോള്‍ വീരസ്യം പറയുന്ന പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു. 1925ല്‍ രൂപീകൃതമായ രാഷ്ട്രീയ സ്വയംസേവ സംഘത്തിന് രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിലോ രാഷ്ട്ര നിര്‍മാണത്തിലോ ഒരുവിധ പങ്കുമില്ലെന്നു മാത്രമല്ല, ഓരോ അര്‍ത്ഥത്തിലും രാജ്യത്തെയും സ്വാതന്ത്ര്യസമരത്തെയും ഒറ്റുകൊടുത്തവരുടെ സംഘമാണ് ആ സംഘടന. രാജ്യത്ത് അങ്ങോളമിങ്ങോളം എത്രയെത്ര മത ജാതി കലാപങ്ങളിലാണ് ഈ സംഘടനയുടെ പങ്ക് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കശ്മീരിലും പഞ്ചാബിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെ നാള്‍ക്കുനാള്‍ നിരവധി സൈനികരാണ് നമുക്കൊക്കെ വേണ്ടി വീരമൃത്യു വരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ എത്രയോ മടങ്ങ് സൈനികരെയാണ് മോദി ഭരണത്തിന്‍കീഴില്‍ രാജ്യത്തിന് നഷ്ടപ്പെട്ടത്. പത്താന്‍കോട്ട്, നഗ്രോട്ട തുടങ്ങിയ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളുടെ അകത്തേക്ക് കടന്നാണ് പാക് ഭീകരര്‍ നിഴല്‍യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനൊക്കെ പുറമെയാണ് കശ്മീരില്‍ സൈനികര്‍ക്കുനേരെ നടക്കുന്ന കല്ലേറും മറ്റും. തങ്ങള്‍ക്ക് വിളമ്പപ്പെടുന്ന സബ്ജി വെറും മഞ്ഞള്‍വെള്ളമാണെന്ന് ബോധ്യപ്പെടുത്തിയത് ഒരു സൈനികനായിരുന്നു. പാകിസ്താന്റെയും ലഷ്‌കറെ ത്വയ്ബ പോലുള്ള ഭീകര സംഘടനകളുടെയും വെല്ലുവിളികളെ നേരിട്ട് പരാജയപ്പെടുത്താന്‍ മോദി ഭരണകൂടത്തിന് കഴിഞ്ഞ നാലു വര്‍ഷക്കാലവും കഴിഞ്ഞില്ല. ഇതേ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കവെയാണ് ജനാധിപത്യത്തിന്റെ അഭിമാനസ്തംഭമായ പാര്‍ലമെന്റ് മന്ദിരത്തിനുനേര്‍ക്ക് ഭീകരര്‍ ആക്രമണം നടത്തിയത്. അപ്പോഴൊന്നും രാജ്യത്തിനേറ്റ ഭീഷണികളെ മുഖവിലക്കെടുക്കാതിരുന്ന ബി.ജെ.പിയാണ് സ്വന്തം വീഴ്ചയുടെ ഭാരം സൈന്യത്തിന്‌മേല്‍ ചാര്‍ത്താന്‍ തങ്ങളുടെ ഇംഗിതക്കാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ കരസേനാതലവനെ മോദി തന്നെയാണ് ചട്ടങ്ങള്‍ മറികടന്നുകൊണ്ട് ആ സ്ഥാനത്ത് പിടിച്ചിരുത്തിയതെന്നും മറക്കരുത്. യഥാര്‍ത്ഥത്തില്‍ സൈന്യത്തിനുനേര്‍ക്ക് കല്ലെറിയുന്നതിന് തുല്യമാണിത്; മേലോട്ടുനോക്കി തുപ്പലും. പാകിസ്താന് വലിയ വില നല്‍കേണ്ടിവരുമെന്ന ഒഴുക്കന്‍ പ്രസ്താവനകളില്‍ ജനശ്രദ്ധ തിരിച്ചുവിടുന്ന പ്രതിരോധമന്ത്രിയും സര്‍ക്കാരിനെ അണിയറയിലിരുന്ന് നിയന്ത്രിക്കുന്നവരും പറയുന്നതിലെ സ്വരം ഒന്നുതന്നെ. വാക്കുകളുടെ വ്യത്യാസം മാത്രമേ അവയ്ക്കുള്ളൂ. ദേശീയതക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവന്‍ ത്യജിച്ച പതിനായിരക്കണക്കിന് ഇന്ത്യക്കാരോടും കൈയുംമെയ്യും കുടുംബത്തെയും മറന്നുകൊണ്ട് കുഴിബോംബുകള്‍ക്ക് മുകളിലൂടെ തോക്കും പൊതിച്ചോറുമായി നിരങ്ങിനീങ്ങുന്നവരോടുമുള്ള അവഹേളനം തന്നെയാണിത്. യഥാര്‍ത്ഥ ദേശസ്‌നേഹികള്‍ ഇതുകേട്ട് നിരാശരാകേണ്ടതില്ല. ആസന്നമായ ഹിന്ദു രാഷ്ട്രം സ്വപ്‌നം കാണുന്നവരുടെ മിഥ്യാജല്‍പനങ്ങള്‍ മാത്രമാണിതെല്ലാം.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending