Connect with us

Video Stories

ഗാന്ധിജിയെ അങ്ങനെയൊന്നും വിട്ടുകൊടുക്കില്ല

Published

on

ഉമ്മന്‍ ചാണ്ടി

അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി- മോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ഇന്ത്യയുടെ രാഷ്ട്രപിതാവ്’ എന്നു വിശേഷിപ്പിച്ചത് ആകസ്മികമാണോ? പരസ്പരം പുകഴ്ത്തി മുന്നേറുന്നതിനിടയില്‍ ട്രംപ് ഇത്തരമൊരു പ്രയോഗം നടത്തിയത് നേരത്തെ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് എന്നു വിശ്വസിക്കുന്നവര്‍ ഏറെയാണ്. മഹാത്മഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം ഇന്ത്യയിലും ലോകമെമ്പാടും ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലും ആഘോഷിക്കുമ്പോള്‍, ഗാന്ധിജിയെ ഇന്ത്യയുടെ ആത്മാവില്‍നിന്നു മുറിച്ചുമാറ്റാനാകില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെടുകയാണ്. ഇന്ത്യ ഇന്നും ഒരു ജനാധിപത്യ, മതേതര, ബഹുസ്വര രാജ്യമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ഗാന്ധിജി നമ്മുടെ ഇടയില്‍ ജീവിച്ചതുകൊണ്ടാണ്. ഇന്ത്യയെ ഒരു മതാധിപത്യ രാഷ്ട്രമാക്കിമാറ്റാന്‍ ആദ്യം ഗാന്ധിജിയെ ജനമനസുകളില്‍നിന്നു പിഴുതെറിയണമെന്നു സംഘ്പരിവാര്‍ ശക്തികള്‍ക്ക് വ്യക്തമായി അറിയാം. അതിനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഗാന്ധിജിക്കുപകരം മോദിയെ രാഷ്ട്രപിതാവായി വിശേഷിപ്പിച്ചത് ഇത്തരം അജണ്ടകളുടെ ഭാഗമാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ ഇതിനെ അപലപിച്ചു രംഗത്തുവരണമായിരുന്നു. പക്ഷേ, അദ്ദേഹം തന്റെ ശിങ്കിടികളെ ഇറക്കി പ്രസ്താവനക്ക് ആധികാരികത നല്‍കാനാണു ശ്രമിക്കുന്നത്. മോദിയെ രാഷ്ട്രപിതാവായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവരെ ഇന്ത്യക്കാരായി കരുതരുത് എന്നാണ് കേന്ദ്രമന്ത്രി ജിതേന്ദര്‍ സിങ് പ്രസ്താവിച്ചത്. ഖാദി കലണ്ടറില്‍ ചര്‍ക്കയുടെ പിന്നിലിരിക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിനുപകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ക്ക തിരിക്കുന്ന ചിത്രം ചേര്‍ത്തതും ആകസ്മികമല്ല. ഹിന്ദുമഹാ സെക്രട്ടറി പൂജ ഷക്കൂണ്‍ ഗാന്ധിജിയുടെ ചിത്രത്തിനുനേരേ വെടിയുതിര്‍ത്താണ് ഇക്കഴിഞ്ഞ രക്തസാക്ഷിത്വദിനം ആചരിച്ചത്. ഇന്ത്യന്‍ കറന്‍സിയില്‍നിന്നു ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടത് ഹരിയാനയിലെ ബി.ജെ.പി മന്ത്രി അനില്‍ വിജ്. ഗാന്ധിഘാതകനായ നാഥുറാം ഗോഡ്‌സെയെ ‘മഹാനായ രാജ്യസ്‌നേഹി’ എന്നു വിശേഷിപ്പിച്ചത് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ഗാന്ധിയുടെ ആദര്‍ശങ്ങള്‍ മൂലമാണ് രാജ്യത്ത് ഭീകരവാദം ഉണ്ടായത് എന്നാണ് ഹിന്ദുമഹാസഭാ നേതാവ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞത്. ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സെക്കുവേണ്ടി ഗ്വാളിയറില്‍ ക്ഷേത്രം വരെ പണിതത് ഹിന്ദുമഹാസഭ. മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും രാജ്യത്തിനു ഭീഷണിയാണെന്നു പ്രസ്താവിച്ച ആര്‍.എസ്.എസ് നേതാക്കളായ മാധവ് സദാശിവ ഗോല്‍വര്‍ക്കറും വിനായക ദാമോദര്‍ സര്‍വാര്‍ക്കറുമാണ് ഗാന്ധിജിയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത്. ഹിന്ദു- മുസ്‌ലം മൈത്രിക്കുവേണ്ടിയും മതേതരത്വത്തിനുവേണ്ടിയും സ്വന്തം ജീവന്‍ വെടിഞ്ഞ ഗാന്ധിജി അങ്ങനെ സംഘ്പരിവാരങ്ങള്‍ക്ക് ആജന്മ ശത്രുവായി.
എന്നാല്‍ ലോകം ഗാന്ധിജിയെ കാണുന്നത് എങ്ങനെയാണെന്നു നോക്കാം. ഇങ്ങനെയൊരു മനുഷ്യന്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നെന്ന് വിശ്വസിക്കാന്‍ വരും തലമുറകള്‍ പ്രയാസപ്പെടുമെന്നാണ് വിശ്രുത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞത്. ‘ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ സംഭവങ്ങള്‍’ എന്ന പേരില്‍ റീഡേഴ്‌സ് ഡൈജസ്റ്റ് ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച ബൃഹത്തായ പുസ്തകത്തില്‍ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള അധ്യായം ആരംഭിക്കുന്നത് ‘ഇതാ സന്യാസിയായ ഒരു നേതാവ്’ എന്ന ആമുഖത്തോടെയാണ്. വരുന്ന നൂറ്റാണ്ട് അതിന്റെ ബൗദ്ധികചക്രവാളം പരിപൂര്‍ണമായി തുറക്കുന്ന വേളയില്‍ ഏറ്റവും സ്ഫുടമായി തെളിഞ്ഞുകാണുന്ന അനശ്വരാത്മാവ് ഗാന്ധിജി ആയിരിക്കുമെന്ന് അവര്‍ വിലയിരുത്തി. ലോക ചരിത്രത്തില്‍ ഗാന്ധിജിയുടെ സ്ഥാനം ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്ന് ചരിത്ര പണ്ഡിതന്‍ ആര്‍നോള്‍ഡ് ടോയന്‍ബി എഴുതി. ഗാന്ധിജി അനിവാര്യമാണെന്നും മാനവരാശിക്കു മുന്നേറണമെങ്കില്‍ ഗാന്ധിജി ഉണ്ടായേ തീരൂ എന്നും കറുത്ത വര്‍ഗക്കാരുടെ മുന്നണിപ്പോരാളി മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അരനൂറ്റാണ്ട് മുമ്പ് ചൂണ്ടിക്കാട്ടി. ഗാന്ധി ജയന്തിദിനമായ ഒക്‌ടോബര്‍ രണ്ട്, 2007 മുതല്‍ ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഒക്‌ടോബര്‍ രണ്ട് ചരിത്രത്തില്‍ ഇടംപിടിച്ചത് രാഷ്ട്രപിതാവിന്റെ ജന്മദിനം എന്ന നിലയില്‍ മാത്രമല്ല, മാനവരാശിക്ക് പ്രത്യാശയുടെ പ്രകാശം പകര്‍ന്ന മൂല്യസംഹിതയുടെ വിജയദിനം കൂടിയായിട്ടാണ്. ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും മരണമില്ല. ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവുമായി അഞ്ചു തവണ ലോക സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നിര്‍ദേശമുണ്ടായിട്ടും നിഷേധിക്കപ്പെട്ട നേതാവാണ് ഗാന്ധിജി. പിന്നീട് അതേ മേഖലയില്‍ നൊബേല്‍ സമ്മാനം നേടിയ എട്ടു ലോക നേതാക്കള്‍ തങ്ങളുടെ മാര്‍ഗദീപം ഗാന്ധിജിയാണെന്ന് നൊബേല്‍ പുരസ്‌കാരവേദിയില്‍ തന്നെ അഭിമാനത്തോടെ പ്രഖ്യാപിച്ചിട്ടുണ്ട്. ആല്‍ബര്‍ട്ട് ലുതുലി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍, ദലൈ ലാമ, ഓംഗ് സാന്‍ സൂചി, നെല്‍സണ്‍ മണ്ടേല, അഡോള്‍ഫോ പെരെസ് എസ്‌ക്വിവെല്‍, ബരാക്ക് ഒബാമ, കൈലാസ് സത്യാര്‍ത്ഥി എന്നിവരാണവര്‍. ഗാന്ധിജിക്ക് നൊബേല്‍ സമ്മാനം നല്‍കാതെ പോയതില്‍ കമ്മിറ്റി അംഗങ്ങള്‍ പലവട്ടം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. നൊബേല്‍ മ്യൂസിയത്തില്‍ മഹാത്മാഗാന്ധിയുടെ അഭാവം നികത്താനാകാത്ത നഷ്ടം എന്നാണ് നൊബേല്‍ മ്യൂസിയം ക്യുറേറ്റര്‍ പറഞ്ഞത്.
മൂന്നു ദശകത്തിലധികം ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തെയും ഇന്ത്യയെയും നയിച്ച മഹാത്മഗാന്ധി ഗാന്ധിജിയാണു നമ്മുടെ സമ്പത്തും ആത്മവിശ്വാസവും ദീപശിഖയും. അദ്ദേഹമാണ് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹമാണ് നമ്മുടെ പിതാവ്. ‘രാഷ്ട്രപിതാവേ..’ എന്ന നേതാജിയുടെ അഭിസംബോധന രാജ്യം ആദരവോടെ അംഗീകരിച്ചു. രബീന്ദ്രനാഥ ടാഗോര്‍ ‘മഹാത്മാ..’ എന്നു വിളിച്ചപ്പോള്‍ കോടിക്കണക്കിനു കണ്ഠങ്ങള്‍ അതേറ്റു പറഞ്ഞു. ഗുജറാത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഗാന്ധിജി ജന്മം കൊണ്ടോ, സ്റ്റേജ് ഷോ കൊണ്ടോ അല്ല മഹത്മാവായത് മറിച്ച് കര്‍മം കൊണ്ടു മാത്രമാണ്.
അഹിംസാമന്ത്രവുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നേരിട്ട അദ്ദേഹത്തിന്റെ വീക്ഷണവും പ്രവര്‍ത്തനങ്ങളും ഒരു ജനതയുടെ മോചനത്തില്‍ ഒതുങ്ങിയിരുന്നില്ല. സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരെ പുറത്താക്കാന്‍വേണ്ടി മാത്രമുള്ളതല്ല മറിച്ച ഒരു നവസമൂഹരചനക്കാണെന്നും അത് നേടുന്നതിനുള്ള യാത്രയില്‍ മുന്നിലുള്ള തടസ്സങ്ങളിലൊന്നുമാത്രമാണ് ബ്രിട്ടീഷ് ഭരണമെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ലോകം ഗാന്ധിജിയിലേക്ക് അടുത്തത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം കൊണ്ടുവന്ന അസാധാരണ രീതികള്‍ കണ്ടാണ്. ത്യാഗനിര്‍ഭരമായ സഹനസമരത്തിലൂടെ, സത്യത്തെയും അഹിംസയെയും മുറുകെപ്പിടിച്ചുകൊണ്ടുനേടിയ സ്വാതന്ത്ര്യം ലോക ചരിത്രത്തിലെ വേറിട്ട അധ്യായമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും രക്തം വാര്‍ന്നൊഴുകുമ്പോള്‍ ഗാന്ധിജിയുടെ സഹനസമരങ്ങളുടെ പ്രസക്തിയിലേക്ക് ലോകം വീണ്ടും ഉറ്റുനോക്കുന്നു.
മതങ്ങള്‍ തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കണമെന്ന നിലപാടായിരുന്നു ഗാന്ധിജിയുടേത്. വിവിധ മതവിശ്വാസികള്‍ ചേര്‍ന്ന കൂട്ടായ്മകള്‍ക്ക് ഗാന്ധി രൂപം കൊടുക്കുകയും ഒന്നിച്ച് ജീവിക്കാനും ഒന്നിച്ച് പണിയെടുക്കാനും അവസരമൊരുക്കുകയും ചെയ്തു. ‘ഇന്നത്തെ ആവശ്യം ഒരൊറ്റ മതമല്ല, ഭിന്നമതക്കാരുടെ പരസ്പര ബഹുമാനവും സഹിഷ്ണുതയുമാണ്. നിര്‍ജീവമായ ഐകരൂപ്യമല്ല നാനാത്വത്തിന്റെ ഏകത്വമാണ് നമുക്കാവശ്യം’ – അദ്ദേഹം പറഞ്ഞു. വ്യത്യസ്ത വിശ്വാസങ്ങള്‍ തമ്മിലുള്ള സംവാദം ആധുനിക ലോകം ഇന്നു പ്രതീക്ഷയോടെ നോക്കുന്ന സുവര്‍ണ സിദ്ധാന്തമാണ്. പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോല്‍ സാമ്പത്തിക സമത്വമാണെന്നും സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള വിടവ് നികത്താത്തിടത്തോളം കാലം അഹിംസാത്മകമായ ഭരണസംവിധാനം അസാധ്യമാണെന്നും സമ്പത്തും അതില്‍നിന്ന് ഉണ്ടാകുന്ന ശക്തിയും പൊതുനന്മക്കുവേണ്ടി പങ്കിടാന്‍ തയ്യാറായില്ലെങ്കില്‍ രക്തരൂക്ഷിത വിപ്ലവം ഉണ്ടാകുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പ്രവചിച്ചു. അത് ഇന്നു ലോകത്ത് പലയിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നു. ‘നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദരിദ്രനായ, ഏറ്റവും നിസ്സഹായനായ മനുഷ്യന്റെ മുഖം സങ്കല്‍പിച്ചുനോക്കുക. എന്നിട്ട് നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യം അയാള്‍ക്ക് ഏതെങ്കിലും രീതിയില്‍ പ്രയോജനപ്പെടുമോ എന്ന് സ്വയം ചോദിച്ചുനോക്കുക.’ ഗാന്ധിയുടെ ഈ രക്ഷാസൂത്രം ഭരണകര്‍ത്താക്കള്‍ എക്കാലവും നെഞ്ചോടുചേര്‍ക്കേണ്ടതാണ്. ആഗോളതാപനത്തിനും പരിസ്ഥിതി വ്യതിയാനത്തിനും ഉത്തരം ഗാന്ധിജിയിലുണ്ട്. വിഭവങ്ങളെ സംരക്ഷിക്കുകയും സമാഹരിക്കുകയും അവയെ നീതിപൂര്‍വം വിതരണം ചെയ്യുകയും വേണമെന്ന സുസ്ഥിര വികസന കാഴ്ചപ്പാട് ലോക മന:സാക്ഷിയുടെ മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത് ഗാന്ധിജിയാണ്. ‘ഭൂമുഖത്ത് എല്ലാവരുടെയും ആവശ്യത്തിനുള്ള വിഭവങ്ങള്‍ ഉണ്ട്; എന്നാല്‍, ആരുടെയും ആര്‍ത്തിക്ക് തികയുകയുമില്ല’ എന്നത് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും വിഭവങ്ങളെ ധൂര്‍ത്തടിക്കാതിരിക്കാനുമുള്ള ഗാന്ധിജിയുടെ താക്കീതാണ്. ഗാന്ധിജിയുടെ മറ്റൊരു പ്രധാനപ്പെട്ട കര്‍മമണ്ഡലം അയിത്തോച്ചാടനമായിരുന്നു. ദലിതരെ അദ്ദേഹം ദൈവത്തിന്റെ മക്കള്‍ എന്നു വിളിച്ചു.
ഗാന്ധിജി വിഭാവനം ചെയ്തതിന്റെ നേരേ വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം ഏറ്റവുമധികം ആഗ്രഹിക്കുകയും സ്വന്തം ജീവന്‍പോലും ബലിയര്‍പ്പിക്കുകയും ചെയ്തത് മത സൗഹാര്‍ദത്തിനുവേണ്ടിയായിരുന്നെങ്കിലും ഇപ്പോള്‍ ഏറ്റവും വലിയ ഭീഷണി ഉയരുന്നത് അതിനെതിരേയാണ്. രാജ്യം നെടുകെയും കുറുകെയും വിഭജിക്കപ്പെട്ടിരിക്കുന്നു. ദേശീയത ഒരു പ്രത്യേക വിഭാഗത്തിന്റേതാക്കി മാറ്റി. മറ്റുള്ളവരോട് രാജ്യം വിട്ടുപോകാന്‍ ആജ്ഞാപിക്കുന്നു. അസഹിഷ്ണുത അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ബഹുസ്വരതക്ക് മങ്ങലേല്‍ക്കുന്നു. വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ക്ക് ജയില്‍ അല്ലെങ്കില്‍ മരണം. ഒരു ചെറിയ വിഭാഗം സമ്പത്ത് കയ്യടക്കിയപ്പോള്‍, രാജ്യത്ത് അസമത്വവും അസംതൃപ്തിയും പടര്‍ന്നുപിടിക്കുന്നു. രാജ്യം വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കു കൂപ്പുകുത്തി. ഒരു മതാധിപത്യ രാജ്യത്തിനുവേണ്ടിയുള്ള കേളികൊട്ടാണ് ഉയരുന്നത്. അതിന് ഗാന്ധിജിയെ തന്നെ തമസ്‌കരിക്കുകയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ, ‘ഗാന്ധിജി അമര്‍ രഹേ’ എന്നു ദിഗന്തങ്ങള്‍ പൊട്ടുമാറ് വിളിച്ചു ശീലിച്ച ഇന്ത്യന്‍ ജനത അങ്ങനെയൊന്നും ഗാന്ധിജിയെ വിട്ടുകൊടുക്കില്ല.
(എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending