Connect with us

News

ബി.ജെ.പി നേതാവിന്റെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ എന്റെ പേര് വേണ്ട: ബിഷൻ സിങ് ബേദി

“ജെയ്റ്റ്‌ലിയുടെ പ്രതിമ നാണമില്ലാതെ സ്ഥാപിച്ച സ്റ്റേഡിയത്തിൽനിന്ന് എന്റെ പേരിലുള്ള സ്റ്റാന്റ് മാറ്റണം”

Published

on

ഡൽഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിൽ തന്റെ പേരിലുള്ള കാണികളുടെ സ്റ്റാൻഡ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇതിഹാസ സ്പിന്നർ ബിഷൻ സിങ് ബേദി. അന്തരിച്ച ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്റ്റേഡിയത്തിൽ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളായ ബേദി ഡൽഹി ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചത്. തന്റെ പേരിലുള്ള സ്റ്റാൻഡ് മാറ്റിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫിറോസ് ഷാ കോട്‌ലയിൽ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ നേരത്തെ ബേദി ഡി.ഡി.സി.എക്ക് കത്തയച്ചിരുന്നു. എന്നാൽ ഇതിന് മറുപടി നൽകാൻ അവർ തയ്യാറായില്ല. ഇതിനെ തുടർന്നാണ് തന്റെ പേരിലുള്ള സ്റ്റാൻഡ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാമത്തെ കത്തും അയച്ചിരിക്കുന്നത്.

‘ഈ രാജ്യത്തെ ആളുകൾക്ക് അവരുടെ പേര് എന്തിനോടെല്ലാം ചേർന്നിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇപ്പോഴും ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ദയവായി എന്നെ നിയമനടപടിക്ക് പ്രേരിപ്പിക്കരുത്. രാഷ്ട്രീയക്കാരെ കായികവേദികളിൽ കുടിയിരുത്തുന്നതിനെതിരായ എന്റെ കത്ത് പൊതുജനങ്ങൾക്കിടയിൽ ചർച്ചയ്ക്ക് കാരണമായി. എന്നാൽ, നിങ്ങൾ ഒരക്ഷരം മറുപടി നൽകിയില്ല. കുടുംബപ്പേരു കൊണ്ടുമാത്രം അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നതിന്റെ കുറ്റബോധമാണ് നിങ്ങളുടെ മൗനത്തിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു.’

ഡി.ഡി.സി.എ പ്രസിഡണ്ടും അരുൺ ജെയ്റ്റ്‌ലിയുടെ മകനുമായ രോഹൻ ജെയ്റ്റ്‌ലിക്കയച്ച കത്തിൽ ബേദി പറയുന്നു.

തിങ്കളാഴ്ചയാണ് കോട്‌ലയിലെ ജെയ്റ്റ്‌ലി പ്രതിമ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി അനാഛാദനംചെയ്യുന്നത്.  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ സന്നിഹിതരാവും.

ഫിറോസ് ഷാ കോട്ല ഗ്രൌണ്ട്

ബി.ജെ.പി മന്ത്രിസഭയിൽ അംഗമായിരുന്ന ജെയ്റ്റ്‌ലിയുടെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ തന്റെ പേര് പരാമർശിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ക്രിക്കറ്റർമാരെ അവഗണിക്കുന്ന പാരമ്പര്യമാണ് ഡി.ഡി.സി.എക്കുള്ളതെന്നും ബേദി പറഞ്ഞു.

‘ഒരു ദിവസം, അല്ല ഒരു നിമിഷം പോലും ക്രിക്കറ്റിന്റെ മൂല്യങ്ങളെ തകർത്ത ഒരു വ്യക്തിയുടെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ എന്റെ പേര് ഉണ്ടായിരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. അരുൺ ജെയ്റ്റ്‌ലിയുടെ പ്രതിമ നാണമില്ലാതെ ഉയർന്നുപൊങ്ങിയ ഒരിടത്ത് എന്റെ പേര് വേണ്ട…’ ബേദി പറഞ്ഞു.

അറുപതുകളിലും എഴുപതുകളിലും ഇന്ത്യൻ ടീമിന്റെ പ്രധാന സ്പിന്നറായിരുന്ന ബേദി 22 ടെസ്റ്റുകളിൽ രാജ്യത്തെ നയിച്ചിട്ടുണ്ട്. 1975 ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കക്കെതിരെ ബേദി എറിഞ്ഞ 12 ഓവറുകളിൽ എട്ടും മെയ്ഡനായിരുന്നു. ആറ് റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുക്കുകയും ചെയ്തു. 60 ഓവർ ഏകദിന മത്സരത്തിൽ ഏറ്റവും ഇക്കണോമിയുള്ള ബൗളർ എന്ന റെക്കോർഡ് ഇതോടെ ബേദിയുടെ പേരിലാണ്.

 

kerala

ആള്‍ക്കൂട്ടകൊല: പ്രത്യേക നിയമ നിര്‍മാണം കാലഘട്ടത്തിന്റെ ആവശ്യം: ഇ.ടി മുഹമ്മദ് ബഷീര്‍

Published

on

ആൾക്കൂട്ട ആക്രമണങ്ങൾ ഇന്ത്യയിൽ വർധിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ പ്രത്യേക നിയമനിർമ്മാണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ട ിലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് എം.പി. പാർലമെന്റിൽ വ്യക്തമാക്കി. ഇത്തരം കേസുകൾ പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നതിന് അതിവേഗ കോടതികളും ഇരകൾക്ക് നഷ്ടപരിഹാര നൽകുന്നതിന് വകുപ്പുകളും ഉണ്ടാകണം. ആൾക്കൂട്ടക്കൊലകൾ നേരിടാൻ സുപ്രീം കോടതി തന്നെ പ്രതിരോധ നടപടികളും പരിഹാര മാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജൂൺ 22 ന് ഗുജറാത്തിലെ ചിഖോദ്രയിൽ ക്രിക്കറ്റ് മത്സരം കാണുന്നതിനിടെ 23 വയസ്സുകാരനെ തല്ലിക്കൊന്ന കാര്യവും ജൂൺ 7 ന് ഛത്തീസ്ഗഡിലെ റായ്പൂരിൽ, കന്നുകാലികളെ കടത്തുന്നതിനിടെ ഉത്തർപ്രദേശിൽ നിന്നുള്ള ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട മൂന്ന് പേരെ ജനക്കൂട്ടം ആക്രമിച്ചതും പാർലമെന്റിൽ ഇ.ടി ചൂണ്ടിക്കാട്ടി. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ പത്ത് ദിവസത്തിനു ശേഷവും മരണപ്പെടുകയാണ്ടായത്. ജൂൺ 18ന് ഉത്തർപ്രദേശിലെ അലിഗഢിൽ 35കാരനെ അടിച്ചുകൊന്നതിന് തുടർന്നുണ്ടായ വർഗീയ സംഘർഷവും, ജൂൺ 24ന് ഛത്തീസ്ഗഡിലെ ടോയ്ലങ്ക ഗ്രാമത്തിൽ ക്രിസ്ത്യൻ മതം സ്വീകരിച്ചതിന് യുവതി കൊല്ലപ്പെട്ട സംഭവവും എം.പി ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള നാട്ടുകാരാണ് ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്നാണ് യുവതിയുടെni ബന്ധുക്കൾ ആരോപിക്കുന്നത്. ഇത്തരം അന്ത്യമില്ലാത്ത അക്രമങ്ങൾക്ക് അറുതി വരുത്തണം എം.പി വ്യക്തമാക്കി.

Continue Reading

india

കേന്ദ്രബജറ്റ്: ‘കേന്ദ്രസർക്കാരിനെ തുണക്കാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ചു’: ഡോ. എം പി. അബ്ദുസ്സമദ് സമദാനി

Published

on

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും വിവിധ ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലർത്തുന്ന ബജറ്റാണ് ഇത്തവണ കേന്ദ്രസർക്കാർ ജനങ്ങൾക്ക് നൽകിയതെന്ന് ഡോ. എം പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളുന്നുവെന്ന് പലതവണ ആവർത്തിച്ചു പറയുന്ന ബജറ്റ് കേന്ദ്രസർക്കാരിനെ തുണക്കാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ചു. എല്ലാം അർഹിക്കുന്ന കേരളത്തിന് ചിലതൊക്കെ പ്രതീക്ഷിച്ചിട്ടും ഒന്നും നൽകിയില്ല. ഇന്ത്യൻ സംവിധാനത്തിൽ കേന്ദ്രത്തിന്റെ നീതിപൂർവ്വമായ ഭരണനിർവഹണവും ഫെഡറലിസവും പരസ്പരബന്ധിതമാണ്. ഫെഡറലിസത്തിന്റെയും ദേശീയ വൈവിദ്ധ്യത്തിന്റെയും അടിസ്ഥാനതത്വങ്ങളെ സഖ്യകക്ഷികളെ പ്രീതിപ്പെടുത്താനായി കേന്ദ്രസർക്കാർ ബലികഴിച്ചുവെന്ന് ബജറ്റ് ചർച്ചയിൽ സമദാനി പറഞ്ഞു. സാധാരണക്കാരനെ ബാധിക്കുന്ന രൂക്ഷമായ വിലക്കയറ്റത്തെ അർഹിക്കുന്ന ഗൗരവത്തോടെ കാണാൻ ബജറ്റിന് കഴിഞ്ഞില്ല, ഇന്ത്യൻ യാഥാർത്ഥ്യങ്ങൾക്ക്‌ നേരെ പുറംതിരിഞ്ഞു നിൽക്കുന്ന ബജറ്റിൽ തിരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് മാറിവന്ന രാഷ്ട്രീയ സ്ഥിതിവിശേഷമാണ് പ്രതിഫലിക്കുന്നത്. പരിക്കേറ്റ ജനവിധിയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് നൽകിയത്. അവരുടെ ഏകകക്ഷി -ഭൂരിപക്ഷ വിചാരത്തിന്റെ ലക്ഷണങ്ങൾക്കെതിരായ താക്കീതായിരുന്നു ജനങ്ങൾ നൽകിയത്.

വടക്കുള്ളൊരു സംസ്ഥാനത്തിന്റെയും തെക്കുള്ള മറ്റൊരു സംസ്ഥാനത്തിന്റെയും അപ്പുറത്തേക്ക് നോക്കാൻ കഴിയാത്ത വിധമുള്ള ശേഷിക്കുറവ് ഭരണത്തിന്റെ പിടിപ്പുകേടിന്റെ തെളിവാണ്. കേന്ദ്രസർക്കാർ എല്ലാവരുടേതുമാണ് എല്ലാവർക്കും തണൽ നൽകുമ്പോഴാണ് വൃക്ഷം വൃക്ഷമായി തീരുന്നത് . കഠിനമായ ഉഷ്ണത്തിലും തണൽ നൽകാത്ത ഇത്തരം വൃക്ഷത്തെ എങ്ങനെ വൃക്ഷം എന്ന് വിളിക്കും? ഹിന്ദി കവിത ഉദ്ധരിച്ചുകൊണ്ട് സമദാനി പറഞ്ഞു. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഒരിത്തിരി പോലും തണൽ നൽകാൻ കേന്ദ്രം തയ്യാറാകാത്തത് വലിയ വിവേചനമായിപ്പോയി. വികസനവും പാരമ്പര്യവും (വികാസ് ഭീ വിറാസത്ത് ഭീ) ആണ് ഗവൺമെന്റ് നയം എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ രാജ്യത്തിന്റെ പാരമ്പര്യം ഏകശിലാഖണ്ഡമല്ലെന്ന് ഓർക്കണം. അത് വൈവിധ്യസമ്പൂർണ്ണവും പരസ്പരസ്നേഹവും മൈത്രിയും കൊണ്ട് ധന്യവുമാണ്.

കർഷകരുടെയും ഇടത്തരക്കാരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും പ്രയാസങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെ ബജറ്റ് കാണാതെ പോയി. കാർഷിക രംഗത്ത് ഗവേഷണം നല്ലതുതന്നെ. പക്ഷെ, കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകുന്നില്ല. ഏറ്റവും കുറഞ്ഞ താങ്ങുവിലക്ക് നിയമപരമായ വ്യവസ്ഥ ഏർപ്പെടുത്തണമെന്ന കർഷകരുടെ ആവശ്യമാണ് ആദ്യം അവർക്ക് അനുവദിച്ചുകൊടുക്കേണ്ടത്. ജനസംഖ്യയിൽ അധികവും ചെറുപ്പക്കാരും കോളേജ് വിദ്യാഭ്യാസം നേടിയവരുമുള്ള ഇന്ത്യയിൽ ജോലി സൃഷ്ടിക്കൽ തന്നെയാണ് സുപ്രധാനം. ഇത്തവണത്തെ ബജറ്റിൽ രാജ്യത്തൊരു ജോലി പ്രശ്നമുണ്ട് എന്ന് കേന്ദ്രസർക്കാർ തിരിച്ചറിയാൻ തുടങ്ങിയതാണ് ആകെയുള്ള ആശ്വാസം.

കോർപ്പറേറ്റ് മേഖലക്ക് സബ്സിഡി കൊടുത്തുകൊണ്ടല്ല ആവശ്യം വർദ്ധിപ്പിച്ചു കൊണ്ടാണ് സമ്പദ്ഘടനയെ സംരക്ഷിക്കേണ്ടത്. ആവശ്യത്തിന്റെ സ്രോതസ്സുകളായ സ്വകാര്യ ഉപഭോഗവും നിക്ഷേപവും കയറ്റുമതിയും വർദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

Continue Reading

kerala

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചു

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ കുറ്റിക്കാട്ട് ശിവക്ഷേത്രത്തിനും കർത്താവുംപടി റോഡിലേക്ക് തിരിയുന്നതിനും ഇടയിലായിരുന്നു അപകടം.

Published

on

എം സി റോഡിൽ എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും ലോറിയിടിച്ച് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന കലൂർ ജഡ്ജസ് അവന്യൂ പീടികത്തറയിൽ റഹ്‌മത്തുള്ളയുടെയും നജ്മയുടെയും മകൻ മുഹമ്മദ് ഇജാസ് (21), പിന്നിൽ സഞ്ചരിച്ച ചങ്ങനാശേരി കുരിശുമ്മൂട് പുതുപ്പുരയ്ക്കൽ ജോസ് ഗ്രിഗറിയുടെയും ജെറ്റ്‌സിയുടെയും മകൾ ഫിയോണ ജോസ് (19 ) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ കുറ്റിക്കാട്ട് ശിവക്ഷേത്രത്തിനും കർത്താവുംപടി റോഡിലേക്ക് തിരിയുന്നതിനും ഇടയിലായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

മുഹമ്മദ് ഇജാസ് തൽക്ഷണം മരിച്ചു. ഫിയോണ ജോസിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദ് ഇജാസ് എടത്തല കെ എം ഇ എ കോളേജിൽ നിന്ന് എൻജിനിയറിംഗ് പൂർത്തിയാക്കിയിരുന്നു. മാതാവ്: നജുമ, സഹോദരി: ജാസ്മി.

എറണാകുളത്ത് എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിനിയായിരുന്നു ഫിയോണ ജോസ്. മാതാവ്: ജെറ്റ്സി, സഹോദരങ്ങൾ: ഫേബ, ഫെലിക്സ്.

Continue Reading

Trending