Connect with us

News

ബി.ജെ.പി നേതാവിന്റെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ എന്റെ പേര് വേണ്ട: ബിഷൻ സിങ് ബേദി

“ജെയ്റ്റ്‌ലിയുടെ പ്രതിമ നാണമില്ലാതെ സ്ഥാപിച്ച സ്റ്റേഡിയത്തിൽനിന്ന് എന്റെ പേരിലുള്ള സ്റ്റാന്റ് മാറ്റണം”

Published

on

ഡൽഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിൽ തന്റെ പേരിലുള്ള കാണികളുടെ സ്റ്റാൻഡ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇതിഹാസ സ്പിന്നർ ബിഷൻ സിങ് ബേദി. അന്തരിച്ച ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്റ്റേഡിയത്തിൽ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളായ ബേദി ഡൽഹി ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചത്. തന്റെ പേരിലുള്ള സ്റ്റാൻഡ് മാറ്റിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫിറോസ് ഷാ കോട്‌ലയിൽ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ നേരത്തെ ബേദി ഡി.ഡി.സി.എക്ക് കത്തയച്ചിരുന്നു. എന്നാൽ ഇതിന് മറുപടി നൽകാൻ അവർ തയ്യാറായില്ല. ഇതിനെ തുടർന്നാണ് തന്റെ പേരിലുള്ള സ്റ്റാൻഡ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാമത്തെ കത്തും അയച്ചിരിക്കുന്നത്.

‘ഈ രാജ്യത്തെ ആളുകൾക്ക് അവരുടെ പേര് എന്തിനോടെല്ലാം ചേർന്നിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇപ്പോഴും ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ദയവായി എന്നെ നിയമനടപടിക്ക് പ്രേരിപ്പിക്കരുത്. രാഷ്ട്രീയക്കാരെ കായികവേദികളിൽ കുടിയിരുത്തുന്നതിനെതിരായ എന്റെ കത്ത് പൊതുജനങ്ങൾക്കിടയിൽ ചർച്ചയ്ക്ക് കാരണമായി. എന്നാൽ, നിങ്ങൾ ഒരക്ഷരം മറുപടി നൽകിയില്ല. കുടുംബപ്പേരു കൊണ്ടുമാത്രം അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നതിന്റെ കുറ്റബോധമാണ് നിങ്ങളുടെ മൗനത്തിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു.’

ഡി.ഡി.സി.എ പ്രസിഡണ്ടും അരുൺ ജെയ്റ്റ്‌ലിയുടെ മകനുമായ രോഹൻ ജെയ്റ്റ്‌ലിക്കയച്ച കത്തിൽ ബേദി പറയുന്നു.

തിങ്കളാഴ്ചയാണ് കോട്‌ലയിലെ ജെയ്റ്റ്‌ലി പ്രതിമ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി അനാഛാദനംചെയ്യുന്നത്.  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ സന്നിഹിതരാവും.

ഫിറോസ് ഷാ കോട്ല ഗ്രൌണ്ട്

ബി.ജെ.പി മന്ത്രിസഭയിൽ അംഗമായിരുന്ന ജെയ്റ്റ്‌ലിയുടെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ തന്റെ പേര് പരാമർശിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ക്രിക്കറ്റർമാരെ അവഗണിക്കുന്ന പാരമ്പര്യമാണ് ഡി.ഡി.സി.എക്കുള്ളതെന്നും ബേദി പറഞ്ഞു.

‘ഒരു ദിവസം, അല്ല ഒരു നിമിഷം പോലും ക്രിക്കറ്റിന്റെ മൂല്യങ്ങളെ തകർത്ത ഒരു വ്യക്തിയുടെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ എന്റെ പേര് ഉണ്ടായിരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. അരുൺ ജെയ്റ്റ്‌ലിയുടെ പ്രതിമ നാണമില്ലാതെ ഉയർന്നുപൊങ്ങിയ ഒരിടത്ത് എന്റെ പേര് വേണ്ട…’ ബേദി പറഞ്ഞു.

അറുപതുകളിലും എഴുപതുകളിലും ഇന്ത്യൻ ടീമിന്റെ പ്രധാന സ്പിന്നറായിരുന്ന ബേദി 22 ടെസ്റ്റുകളിൽ രാജ്യത്തെ നയിച്ചിട്ടുണ്ട്. 1975 ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കക്കെതിരെ ബേദി എറിഞ്ഞ 12 ഓവറുകളിൽ എട്ടും മെയ്ഡനായിരുന്നു. ആറ് റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുക്കുകയും ചെയ്തു. 60 ഓവർ ഏകദിന മത്സരത്തിൽ ഏറ്റവും ഇക്കണോമിയുള്ള ബൗളർ എന്ന റെക്കോർഡ് ഇതോടെ ബേദിയുടെ പേരിലാണ്.

 

News

ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും

എന്തുകൊണ്ടാണ് ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയതെന്ന് ഇസ്രാഈല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

Published

on

ദോഹയില്‍ നടന്ന ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇസ്രാഈലി-യുഎസ് ചര്‍ച്ചകള്‍ തീരുമാനിച്ചു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു: ‘ഹമാസിന്റെ ഏറ്റവും പുതിയ പ്രതികരണത്തിന് ശേഷം ഞങ്ങളുടെ ടീമിനെ ദോഹയില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ തീരുമാനിച്ചു.’

അതേസമയം എന്തുകൊണ്ടാണ് ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയതെന്ന് ഇസ്രാഈല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചര്‍ച്ചകളില്‍ ഒരു തകര്‍ച്ചയും ഉണ്ടായിട്ടില്ലെന്ന് ഒരു മുതിര്‍ന്ന ഇസ്രാഈലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്തിനാണ് ദോഹ വിട്ടത് എന്നതിനെക്കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

ഖത്തറി, ഈജിപ്ഷ്യന്‍ മധ്യസ്ഥരുമായി ദോഹയില്‍ നടന്ന ഏറ്റവും പുതിയ ചര്‍ച്ചകള്‍ രണ്ടാഴ്ചയിലധികമായി തുടരുകയാണ്.

ഗസ സിറ്റിയിലെ അഞ്ചിലൊന്ന് കുട്ടികളും ഇപ്പോള്‍ പോഷകാഹാരക്കുറവുള്ളവരാണെന്നും ഓരോ ദിവസവും കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎന്നിന്റെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി (അന്‍ര്‍വ) വ്യാഴാഴ്ച നേരത്തെ പറഞ്ഞിരുന്നു.

100-ലധികം അന്താരാഷ്ട്ര സഹായ സംഘടനകളും മനുഷ്യാവകാശ ഗ്രൂപ്പുകളും കൂട്ട പട്ടിണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രണ്ട് മാസത്തെ വെടിനിര്‍ത്തലിന് ശേഷം മാര്‍ച്ച് ആദ്യം ഇസ്രാഈല്‍ ഗാസ മുനമ്പിലേക്കുള്ള സഹായ വിതരണം നിര്‍ത്തി. ഏകദേശം രണ്ട് മാസത്തിന് ശേഷം ഉപരോധം ഭാഗികമായി ലഘൂകരിച്ചെങ്കിലും ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ക്ഷാമം രൂക്ഷമായി.

യുഎന്‍ മനുഷ്യാവകാശ ഓഫീസിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ രണ്ട് മാസത്തിനിടെ 1,000-ലധികം ഫലസ്തീനികള്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

അവരില്‍ 766 പേരെങ്കിലും കൊല്ലപ്പെട്ടത് GHF-ന്റെ നാല് വിതരണ കേന്ദ്രങ്ങളില്‍ ഒന്നിന് സമീപമാണ്, അവ യുഎസ് സ്വകാര്യ സുരക്ഷാ കരാറുകാര്‍ നടത്തുന്നതും ഇസ്രാഈലി സൈനിക മേഖലകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്നതുമാണ്.

യുഎന്നിനും മറ്റ് സഹായ സംഘങ്ങള്‍ക്കും സമീപം 288 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഹമാസിന്റെ കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗസയില്‍ ഇതുവരെ 59,106 പേര്‍ കൊല്ലപ്പെട്ടു.

Continue Reading

kerala

കുറ്റ്യാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും

നടപടി നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ

Published

on

കോഴിക്കോട്: കുറ്റ്യാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കാട്ടാന നിരവധി ആളുകളെ ആക്രമിക്കുകയും കൃഷിനാശം വരുത്തുകയും ചെയ്തിരുന്നു.

ദിവസങ്ങളായി കോഴിക്കോട് കുറ്റ്യാടിയിലെ കാവിലുംപാറ, ചൂരണി ജനവാസ മേഖലകളില്‍ തുടരുന്ന കുട്ടിയാന വലിയ ഭീതി സൃഷ്ടിച്ചിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഭീഷണിയായി മാറുന്ന ആനയെ പിടികൂടാന്‍ വനം വകുപ്പ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടാനയെ മയക്ക് വെടിവെക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി രണ്ടുദിവസം ജനവാസ മേഖലയില്‍ കാട്ടാനയുണ്ടായിട്ടും പിടികൂടാന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വയനാട് കുറ്റ്യാടി റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടാനയെ ഇന്ന് തന്നെ മയക്കുവെടി വെക്കുമെന്ന് ഉറപ്പ് നല്‍കി.

വെറ്റിനററി ഡോക്ടര്‍ ഇന്ന് സ്ഥലത്ത് എത്തും. ആനയെ നിരീക്ഷിച്ച് ആരോഗ്യം പരിശോധിച്ച ശേഷമായിരിക്കും മയക്കു വെടി വയ്ക്കുക. ആര്‍ആര്‍ടി സംഘം കുട്ടിയാനയെ നിരീക്ഷിക്കുന്നുണ്ട്.

Continue Reading

kerala

സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ച് മാറ്റി, വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി മതില്‍ ചാടി; ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാന്‍ പുറത്ത് നിന്ന് സഹായം ലഭിച്ചതായി സൂചന

ഒറ്റക്കൈയുള്ള ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

Published

on

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിലില്‍ നിന്ന് രക്ഷപ്പെട്ടതില്‍ പുറത്ത് നിന്ന് സഹായം ലഭിച്ചതായി സൂചന. പ്രതി സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ച് മാറ്റി, വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി മതില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ്. ഒറ്റക്കൈയുള്ള ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

അതേസമയം കഴിഞ്ഞദിവങ്ങളില്‍ ഗോവിന്ദച്ചാമിയെ സന്ദര്‍ശിച്ചവരുടെ വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്. രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. ക്വാറന്റൈന്‍ ബ്ലോക്കിന് സമീപത്ത് കൂടിയാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. എന്നാല്‍ പൊലീസിന് വിവരം ലഭിക്കുന്നത് രാവിലെ ഏഴുമണിയോടെയാണ്.

കേരളത്തെ ഞെട്ടിച്ച വധക്കേസില്‍ ജീവപര്യന്തം ശിക്ഷയായിരുന്നു ഗോവിന്ദച്ചാമിക്ക് ലഭിച്ചത്. പ്രതിക്ക് വേണ്ടി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ 9446899506 നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

2011 ഫെബ്രുവരി 1നാണ് എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂരേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കവേ, സൗമ്യ കൊല ചെയ്യപ്പെടുന്നത്. പ്രതി ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിപ്പുറത്തേക്കിട്ട്, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്. കേസില്‍ വിചാരണ നടത്തിയ തൃശൂര്‍ അതിവേഗ കോടതി 2012 ഫെബ്രുവരി പന്ത്രണ്ടിന് ഗോവിന്ദച്ചാമി വധശിക്ഷക്ക് വിധിച്ചിരുന്നു.

തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോവിന്ദച്ചാമി സുപ്രിം കോടതിയെ സമീപിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചു. ബലാത്സംഗ കേസില്‍ ഹൈക്കോടതിയും വിചാരണക്കോടതിയും നല്‍കിയ ശിക്ഷ സുപ്രിം കോടതി ശരിവയ്ക്കുകയായിരുന്നു. കൊലപാതകം പ്രോസിക്യൂഷന് സംശയത്തിനതീതമായി തെളിയിക്കാന്‍ കഴിയാതെവന്നതോടെയാണ് ഐപിസി 302 പ്രകാരം വിചാരണക്കോടതിയും ഹൈക്കോടതിയും നല്‍കിയ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കിയത്.

Continue Reading

Trending