Connect with us

Video Stories

ശിശിരത്തിന്റെ അവസാനം തളിര്‍ത്ത കഥകള്‍

Published

on

 

കെ.എം. അബ്ദുല്‍ ഗഫൂര്‍
ഫോട്ടോ: ശിഹാബ് വാലാസി

 

എഴുത്തുജീവിതത്തില്‍ നാല് പതിറ്റാണ്ട് പിന്നിട്ടു. കഥ, നോവല്‍, യാത്രാനുഭവങ്ങള്‍, സാഹിത്യവിമര്‍ശനം എന്നിങ്ങനെ വിവിധ ശാഖകളില്‍ വേറിട്ടൊരു കാഴ്ചപ്പാടും സൗന്ദര്യബോധവുമാണ്
സുരേന്ദ്രന്‍ അടയാളപ്പെടുത്തുന്നത്. നാല്‍പതു വര്‍ഷത്തെ സാഹിത്യാനുഭവങ്ങള്‍ അദ്ദേഹം പങ്കുവെയ്ക്കുന്നു.

 

 

‘ഉള്ളില്‍ പൊറുതികിട്ടാതെ പുറത്തുചാടിയ വാക്കുകള്‍ക്ക് നാല്‍പ്പത് തികഞ്ഞു.” പി. സുരേന്ദ്രന്‍ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ തന്റെ ആദ്യ കഥ അച്ചടിച്ചുവന്ന അതേ സന്തോഷത്തോടുകൂടി പറയാന്‍ തുടങ്ങി. 1978-ല്‍ വട്ടംകുളം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന കയ്യെഴുത്ത് മാസികയില്‍ ‘തോക്ക്’ എന്ന പേരിലെഴുതിയ ആ കഥയെ കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോള്‍ ഒരു തുടക്കക്കാരന്റെ പുതുക്കമുണ്ട് സുരേന്ദ്രന്റെ വാക്കിലും ഭാവത്തിലും.
കഥാകൃത്ത്, നോവലിസ്റ്റ്, കലാവിമര്‍ശകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ്… പല വ്യക്തിത്വങ്ങള്‍ കഥാകാരന്റെ ഉള്ളില്‍ തിക്കിത്തിരക്കി ഇരിക്കുന്നു.
****
മലപ്പുറത്തിനടുത്ത് പാപ്പിനിപ്പാറയിലെ അമ്മ വീട്ടില്‍ നിന്നും വട്ടംകുളത്തെ അച്ഛന്റെ വീട്ടിലെത്തിയ സുരേന്ദ്രന്‍ പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ സ്‌കൂളിലാണ് ചേര്‍ന്നത്.
”എം.ടി.യും അക്കിത്തവുമൊക്കെ പഠിച്ച സ്‌കൂളാണ് കുട്ടികളെ ഇത്.” ആദ്യ ക്ലാസിലെത്തിയ ശിവശങ്കരന്‍ മാസ്റ്റര്‍ പറഞ്ഞത് ഓര്‍ത്തെടുക്കുന്നു. എന്നിട്ടും ഉള്ളില്‍ കഥ തിങ്ങിയ കുട്ടിയെ കണ്ടെത്താന്‍ ആ സ്‌കൂളിനായില്ല എന്ന് പരിഭവം. ഒരു ശരാശരിക്കാരനായി സ്‌കൂള്‍ വിട്ട് പഠനം തുടരാനാവാതെ തൊഴില്‍ തേടി മൈസൂരിലേക്ക.് ചരിത്രമന്വേഷിച്ചു വരുന്ന സായിപ്പന്‍മാര്‍ക്ക് ഭക്ഷണം വിളമ്പുന്ന തൊഴിലിനിടയില്‍ കഥയെഴുത്ത്. ഇടക്ക് നാട്ടിലെത്തിയപ്പോഴാണ് ഒരു കഥയുമായി വള്ളത്തോള്‍ കോളജിന് കീഴില്‍ നടക്കുന്ന സാഹിത്യവേദിയില്‍ വായിക്കാന്‍ പോകുന്നത്. സദസ്സില്‍ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി ഉണ്ടായിരുന്നു. കഥയെക്കുറിച്ച് ഗംഭീര അഭിപ്രായം പറഞ്ഞു. എന്താ ചെയ്യുന്നത് എന്ന് ചോദിച്ചു. മൈസൂരിലേക്ക് തിരിച്ച് പോകരുത് എന്നു പറഞ്ഞു. അവര്‍ തുടങ്ങിയ പാരലല്‍ കോളജില്‍ നിര്‍ബന്ധിച്ച് പ്രീഡിഗ്രിക്ക് ചേര്‍ത്തു.
‘ഒരു ശിശിരത്തിന്റെ അവസാനം’ എന്ന കഥ അങ്ങനെ ഒരു വസന്തത്തിന്റെ തുടക്കമാവുകയായിരുന്നു. എഴുത്തും ജീവിതവും വളര്‍ന്നത് അവിടെ നിന്നാണ്. ഡോ. എ. ബാലകൃഷ്ണന്‍ വാര്യരെ പോലുള്ള മികച്ച അദ്ധ്യാപകരുടെ ശിഷ്യത്വം നല്ല മാര്‍ക്കോടെ പ്രീഡിഗ്രി പാസ്സാവാന്‍ സാധിച്ചു.
അവിടെ വെച്ച് കുങ്കുമത്തിന്റെ വിദ്യാര്‍ത്ഥി പതിപ്പില്‍ വെയ്റ്റിംങ്‌ഷെഡ് എന്ന കഥ അച്ചടിച്ചുവന്നു. അപ്പോഴേക്കും അകത്ത് ഒരു രാഷ്ട്രീയം മുളപൊട്ടുന്നുണ്ടായിരുന്നു. ചുറ്റും പെയ്യുന്ന മഴയില്‍ നിന്ന് കയറി നില്‍ക്കാനായില്ല. അന്നത്തെ നക്‌സല്‍ മനസ്സാണ് ആക്ടിവിസത്തിന്റെ ആദ്യ പ്രേരണയായത്. നടവരമ്പ് കേസില്‍ സച്ചിദാനന്ദനെ അറസ്റ്റ് ചെയ്തപ്പോള്‍ പ്രതിഷേധ യോഗം നടത്തി. പിന്നെ കുറച്ചുകാലം ജനകീയ സാംസ്‌കാരിക സംഘത്തോടൊപ്പം.
****
1981-ല്‍ ആനക്കര ഗവണ്‍മെന്റ് ടി.ടി.ഐ.യില്‍ വിദ്യാര്‍ത്ഥിയായിരിക്കെ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ ഒന്നാം സമ്മാനം. ജ്വരബാധ എന്ന ആ കഥയ്ക്ക് കിട്ടിയ പ്രതിഫലമായ 350 രൂപകൊണ്ട് അച്ഛനുണ്ടാക്കിത്തന്ന ഷെല്‍ഫിലാണ് പിന്നീട് പുസ്തകങ്ങളെല്ലാം നിറച്ചത്.
ജീവിതം തളിര്‍ത്തതിന് കാരണമായ ശിശിരത്തിന്റെ അവസാനം എന്ന കഥ തൊട്ടടുത്ത വര്‍ഷം ചന്ദ്രിക ആഴ്ചപ്പതിപ്പിലും അച്ചടിച്ചു വന്നു. പിന്നെ ഒന്നിനെയും കാത്ത് നില്‍ക്കാനായില്ല.
****
”സുരേന്ദ്രന്‍ തന്റെ കാലത്തോട് സംസാരിക്കുന്നു. ഈജിപ്ഷ്യന്‍ മമ്മികളെ പോലെ എന്നോ വരാനിടയുള്ള പ്രാണനുവേണ്ടി കാത്തിരിക്കുന്നില്ല. ആളുകള്‍ അവരുടെ കഥയെവിടെ കവിതയെവിടെ എന്ന് അന്വേഷിച്ചു നടക്കുകയാണ്. സുരേന്ദ്രന്റെ കഥകളില്‍ അവര്‍ക്ക് അവരുടെ ചരിത്രവും വര്‍ത്തമാനവും വായിക്കാം.”
‘ചെ’ എന്ന പി. സുരേന്ദ്രന്റെ കഥാപുസ്തകത്തിന്റെ ആമുഖത്തില്‍ പ്രൊഫ. എം.എന്‍. വിജയന്‍ കുറിച്ച വാക്കുകളാണിത്.
ഇരുമ്പുഴി പാപ്പിനിപ്പാറയിലെ വീട്ടില്‍ കുടുംബ പുരാവൃത്തങ്ങള്‍ അമ്മ പറയുന്നത് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കഥ പറയാനുള്ള ജീന്‍ എന്നിലൊളിപ്പിച്ചുവെച്ചത് അമ്മയാണെന്ന് ഉറപ്പാണ്. എന്റെ പാരിസ്ഥിതിക അവബോധത്തെ വളര്‍ത്തിയതും അവിടത്തെ കാര്‍ഷിക രീതിയാണ്. ഏറനാടന്‍ മാപ്പിളയുടെ ആത്മധൈര്യം കണ്ട് വളര്‍ന്ന ബാല്യം പോരാട്ടങ്ങള്‍ക്ക് ബലം തന്നു. അവരുടെ കാരിരുമ്പിന്റെ കരുത്തുള്ള ശരീരത്തിനുള്ളിലെ നിഷ്‌ക്കളങ്ക ഹൃദയത്തിനകത്തു നിന്നും ഊര്‍ന്നിറങ്ങിയ സ്‌നേഹമാണ് ഉള്ളിലെ മതേതര ബോധത്തെ ഉണ്ടാക്കിയെടുത്തത്. പാലക്കാടന്‍ ഗ്രാമത്തിനടുത്തേക്ക് പറിച്ചുനട്ടപ്പോള്‍ കൂട്ടിന് കരുതിയത് ഇതൊക്കെയാണ്. സുരേന്ദ്രന്‍ പറയുന്നു.
****
”കുഞ്ഞാമിന ഓത്തുപള്ളിയില്‍ എണീറ്റ് നില്‍ക്കുകയാണ്. മൊല്ലാക്ക അവളുടെ അടുത്ത് ചെന്നു നിന്നു. അവള്‍ മയിലുകളുടെ കഥ പറഞ്ഞില്ല. ഇപ്പോള്‍ തല്ലുവീഴുമെന്ന് കുട്ടികള്‍ നിശ്ചയിച്ചു. മൊല്ലാക്ക ഒന്നും ചെയ്തില്ല. അയാള്‍ എന്തോ ഓര്‍ത്തുപോവുകയായിരുന്നു.” (ഖസാക്കിന്റെ ഇതിഹാസം-ഒ.വി. വിജയന്‍).
‘കുഞ്ഞാമിന ഏറനാട്ടുകാരിയാണ്. ചിതലിയിലേക്ക് കൊണ്ടുപോയി വിജയന്‍ കിഴക്കന്‍ പാലക്കാട്ടുകാരിയാക്കിയതാണ്.’ സുരേന്ദ്രന്‍ കഥ വായിച്ചത് അങ്ങനെയാണ്.
മുപ്പത്താറോ അതിലധികമോ ഏറെ തവണ ഖസാക്കിന്റെ ഇതിഹാസം വായിച്ച സുരേന്ദ്രന്റെ കഥാകഥന രീതിക്ക് ഒ.വി. വിജയന്റെ തുടര്‍ച്ചയുണ്ടായതില്‍ അത്ഭുതമില്ല. രവിയുടെ ഇതിഹാസാനന്തര ജീവിതമെന്ന കഥ പോലും വിജയനോടുള്ള സ്‌നേഹമാണ്.
”ഡെമോക്രസിയുടെ വലിയ പാഠങ്ങള്‍ പഠിച്ചത്… സായുധ വിപ്ലവങ്ങളോട് സന്ദേഹിയാക്കിയത്… ജനാധിപത്യ സംവാദങ്ങളെകുറിച്ച് പറഞ്ഞു തന്നത്… സായുധ വിപ്ലവം ഒരു അശ്ലീലമാണ് എന്ന് പറയാന്‍ പ്രേരിപ്പിച്ചത് ഒ.വി. വിജയനാണ്. ഗുരു സാഗരത്തിന്റെ പെരുമയില്‍ അഭിമാനം കൊള്ളുന്നു സുരേന്ദ്രന്‍.
****
കൗമാരകാലത്തെ രാഷ്ട്രീയ നിലപാടുകള്‍ പാടെ മറക്കാതെ, ഭൂതകാലം വിസ്മരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിമര്‍ശനവിധേയമാക്കുന്ന കഥകള്‍ സുരേന്ദ്രന്റെ പുസ്തകത്തില്‍ ഏറെയുണ്ട്.
”ഞാന്‍ ആയുധമെടുത്തു എന്നത് നേരുതന്നെ. പക്ഷേ, എന്റെ വിമോചന സങ്കല്‍പ്പം വേറെയായിരുന്നു. എന്റെ സായുധ രീതിയും വേറെയായിരുന്നു.”
ചെഗുവേരയെ കുറിച്ചുള്ള കഥയില്‍ സുരേന്ദ്രന്‍ വിശദീകരിക്കുന്നു.
ആശയപരമായ സംവാദം സാധ്യമല്ല എന്നതാണ് ഹിംസയിലേക്ക് കൊണ്ടെത്തിക്കുന്നത്. ടി.പി. ചന്ദ്രശേഖരനെ ജനാധിപത്യരീതിയില്‍ എതിര്‍ത്ത് തോല്‍പ്പിക്കുന്നതായിരുന്നു ധീരത. റനഗേഡ് എന്ന വാക്ക് തന്നെ തെറ്റാണ്. ടി.പി.യെ കൊന്നത് ശരിയാണ് എന്ന് സ്വകാര്യമായെങ്കിലും പറയുന്ന എത്രയോ ആളുകളെ എനിക്കറിയാം. അവരില്‍ അദ്ധ്യാപകര്‍ പോലുമുണ്ട് എന്നതാണ് സങ്കടം. പൊളിറ്റിക്കല്‍ ഫാഷിസം കമ്മ്യൂണിസത്തെ ബാധിക്കാന്‍ പാടില്ലാത്തതായിരുന്നു.
****
ആത്മീയ അന്വേഷണങ്ങള്‍ ജീവിതത്തെ മാത്രമല്ല മരണത്തെയും കണ്ടെത്തുമെന്നതാണ് ആത്മഹത്യയെ കുറിച്ചുള്ള സുരേന്ദ്രന്റെ പുസ്തകം പറയുന്നത്. ആത്മഘാതകരുടെ മനസ്സുകള്‍ വരച്ചിടുന്ന ശൂന്യമനുഷ്യര്‍ എന്ന നോവല്‍ കഥയെഴുത്തിന്റെ മറ്റൊരു സങ്കേതമാണ് പരീക്ഷിച്ചത്.
‘മനുഷ്യര്‍ ചൂണ്ട വിഴുങ്ങിയാല്‍ എങ്ങന്യാണ്ടാവ്വാന്ന് ആലോചിച്ചിട്ടുണ്ടോ താന്‍.’ കൂട്ടുകാരന്റെ ചൂണ്ടയില്‍ കുടുങ്ങിയ മീനിന്റെ പിടച്ചില്‍ കണ്ട് കണ്ണ് നിറഞ്ഞ നീലകണ്ഠന്റെ ചോദ്യം കണ്ണിമാങ്ങാ ചുനയുടെ മണം എന്ന കഥയിലാണ്. നീലകണ്ഠന്‍ നെല്ലിനടിക്കുന്ന മരുന്ന് കുടിച്ചാണ് ആത്മഹത്യ ചെയ്തത്. പൊറുതി കിട്ടിണില്ലെന്ന് അയാള്‍ അടക്കി പറഞ്ഞത് ചെവിയില്‍ നുരയുന്നു. ആത്മഹത്യാ മുനമ്പില്‍ നിന്ന് തിരിച്ച് പോവാന്‍ പ്രേരിപ്പിക്കുന്ന പുസ്തകം ഉന്മാദങ്ങളെയും നിരാശയെയും ചര്‍ച്ച ചെയ്യുന്നു.
”സാമൂഹിക കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യുന്നവരുണ്ട്. പൊളിറ്റിക്കല്‍ സൂയിസൈഡ് എന്ന വാക്കാണ് കനൂസന്യാലിന്റെ മരണത്തെ കുറിച്ച് പറയാനാവുക.” എഴുത്തുകാരന്റെ നിലപാട്.
****
”എന്റെ ഹരിതാന്വേഷണങ്ങളുടെ തുടര്‍ച്ച തന്നെയാണ് മായാപുരാണത്തില്‍ നിന്നും ജിനശലഭങ്ങളുടെ വീട്ടില്‍ അവസാനിക്കുന്നത്. മായാപുരാണം, ജൈവം, കാവേരിയുടെ പുരുഷന്‍, ജിനശലഭങ്ങളുടെ വീട് ഇത്രയും പുസ്തകങ്ങള്‍ പ്രകൃതിയെ സംബന്ധിച്ച് എന്റെ നിലപാടുകളാണ്. വീടുകള്‍ക്കകത്ത് കുടുങ്ങിപ്പോകുന്ന മനുഷ്യരുണ്ട് നമ്മുടെ നാട്ടില്‍. വീടുവെക്കുന്നതും അതില്‍ കുടുങ്ങിപ്പോവുകയും ചെയ്യുന്നത് മനുഷ്യന്റെ ഒരു പ്രതിസന്ധിയാണ്. എപ്പോഴും മാറ്റിവെക്കാവുന്ന വീടുകളാണ് ജിനശലഭങ്ങളിലെ സ്വപ്‌നം. സ്വപ്‌നവും തീക്ഷ്ണമായ യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ത്തിലൂടെ കഥാപാത്രങ്ങള്‍ യാത്ര ചെയ്യുന്നത്. ശാസ്ത്രമാണ് ഇനി പരിഹാരം കാണേണ്ടത്. ഒരു ഗ്രീന്‍ ടെക്‌നോളജി ഉണ്ടാകണം”.
പ്രകൃതിക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ എഴുത്തില്‍ മാത്രമല്ല, നടന്നുപോകുന്ന വഴികളിലും സുരേന്ദ്രനൊപ്പമുണ്ട്. ജീവിതത്തിന്റെ എല്ലാ പ്രതലങ്ങളിലും ആക്ടിവിസ്റ്റാണ് അദ്ദേഹം. മണ്ണില്‍ തൊട്ട പോരാട്ടങ്ങള്‍ക്ക് മുന്‍കൈ നല്‍കുന്ന പ്രഭാഷണങ്ങളും എഴുത്തുകളും.
***
ഇന്ത്യയിലൂടെ ഒരു സഞ്ചാരി കടന്നുപോകുമ്പോള്‍ അയാളുടെ നോട്ടങ്ങള്‍ മതേതരത്വത്തിലേക്ക് കൂടിയാകണമെന്ന് തന്റെ യാത്രാനുഭവങ്ങളില്‍ സുരേന്ദ്രന്‍ ഓര്‍മ്മപ്പെടുത്തുന്നു.
നമ്മുടെ രാജ്യത്തിന്റെ വാസ്തു ശില്‍പകല ഒരു സങ്കര സംസ്‌കാരത്തിന്റെ മാതൃകയാണ്. ഇന്ത്യയുടെ ദേശീയതയും അങ്ങനെത്തന്നെയാവണം. ദേശീയതയോടുള്ള ആദരവ് നിലനിര്‍ത്തുമ്പോള്‍ തന്നെ സാര്‍വ്വദേശീയമായി സഞ്ചരിക്കാന്‍ മനുഷ്യര്‍ക്കു സാധിക്കണം. കലക്കും ജീവിതത്തിനും അതിര്‍ത്തികളില്ലാതാവണം. ബിജാപ്പൂരിലെ ബദാമിയില്‍ താന്‍ കണ്ട ഖുബ്ബകള്‍ ആല്‍മരച്ചുവട്ടിലാണ്. ഹിറാഗുഹയില്‍ നിന്നും ഒഴുകിയ തെളിനീരിന്റെ സംഗീതം ആല്‍മരങ്ങളിലെത്തി മന്ത്രങ്ങളാകുന്നു.
ഒറ്റപ്പെട്ട് നടന്നാല്‍ പുരസ്‌കാരങ്ങള്‍ നമ്മെത്തേടി വരില്ല. ആര്‍ക്കെങ്കിലും ഒപ്പം നില്‍ക്കേണ്ടിവരും. സാഹിത്യ അക്കാദമിയുടെ അവാര്‍ഡുകള്‍ക്കും ലളിതകലാ അക്കാദമിയുടെ പുരസ്‌കാരങ്ങള്‍ക്കും പലവട്ടം അര്‍ഹനായിട്ടും പി. സുരേന്ദ്രന്‍ സാഹിത്യ അക്കാദമിയുടെ സംവാദങ്ങളിലേക്ക് ക്ഷണിതാവല്ല. എട്ടാം ക്ലാസില്‍ ഒരു പാഠം സുരേന്ദ്രന്റേത് പഠിപ്പിക്കാനുണ്ടായിട്ടും സര്‍ഗ്ഗോത്സവത്തിലേക്ക് വിളിക്കാറില്ല. ഒരെഴുത്തുകാരനെ നേരിട്ട് കാണാനുള്ള കുട്ടികളുടെ അവസരത്തെയാണ് കേവലമായ രാഷ്ട്രീയ വിയോജിപ്പുകള്‍ കൊണ്ട് ഇല്ലാതാക്കുന്നത്.
ഇനി പുരസ്‌കാരങ്ങളല്ല എഴുത്തുകാരനെ കാത്തിരിക്കുന്നത് എന്ന ആശങ്ക പങ്കുവെച്ചപ്പോള്‍ പുഞ്ചിരിയോടെയാണ് പി. സുരേന്ദ്രന്‍ മറുപടി പറയുന്നത്. ഹിറ്റ്‌ലറും മുസോളിനിയും ജീവിച്ച കാലത്ത് അതിജയിച്ചിട്ടുണ്ട് കലാകാരന്‍. ഇന്ത്യന്‍ ഫാഷിസം അവരുടെ മിമിക് മാത്രമാണ്. ഒന്നും കൊതിക്കാത്തവന് ഭയപ്പെടേണ്ടതില്ലല്ലോ.
****
ഇരുനൂറിലേറെ കഥകള്‍. നോവലുകള്‍, യാത്രാനുഭവങ്ങള്‍, കലാവിമര്‍ശനങ്ങള്‍ ഇത്രയൊക്കെ എഴുതിയിട്ടും നിര്‍ത്താനാവാത്തത് പൊറുതികേടുകൊണ്ടുതന്നെയാണ്. കാത് പൊത്താനാവാത്തത് കൊണ്ട് തൊട്ടതിലൊക്കെ പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. അതിലേറെ ഇഷ്ടം ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ്.
വട്ടംകുളത്ത് ‘പ്രാര്‍ത്ഥന’ എന്ന തന്റെ വീട്ടിലിരുന്ന് പി. സുരേന്ദ്രന്‍ എന്ന മനുഷ്യന്റെ ദൈവത്തോടുള്ള തേട്ടം ഇങ്ങനെയാണ്. ”എന്റെ ഭാരം ഈ ഭൂമിക്ക് താങ്ങാനാവണമേ” എന്ന്.
****
കുട്ടികളെ എങ്ങനെയാണ് പഠിപ്പിച്ചത്; എന്താണ് അവര്‍ക്ക് പറഞ്ഞ് കൊടുത്തത് എന്ന് വിശദീകരിക്കാനാവില്ല. എന്നാല്‍ കുട്ടികള്‍ എനിക്കൊരുപാട് പാഠങ്ങള്‍ പറഞ്ഞുതന്നിട്ടുണ്ട്. പ്രകൃതിയെ കുറിച്ച്, മനുഷ്യനെ കുറിച്ച്, ജീവിതത്തെ കുറിച്ച് ഞാനെഴുതിയതിലെല്ലാം എന്റെ കുട്ടികളും കൂടെയുണ്ടായിരുന്നു.
കുട്ടികളുടെ മാഷ് സ്‌കൂളില്‍ നിന്നിറങ്ങിപ്പോയതാണ്. മീന്‍ മണക്കുന്നു എന്ന് പറഞ്ഞ് കൂട്ടുകാര്‍ കളിയാക്കുമ്പോള്‍ അടുത്ത് വിളിച്ച് മുല്ലപ്പൂവിന്റെ മണമാണ് നിനക്കെന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പറയുന്ന സുരേന്ദ്രന്‍ മാഷ് പുറത്തേക്ക് പോയിരിക്കുന്നു. പുറത്ത് ഒരുപാട് പേര്‍ മാഷിനെ കാത്തിരിക്കുന്നുണ്ടെന്ന് അവര്‍ക്കറിയാം. ആ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നുണ്ടെന്നും.
****
”ഇനി രണ്ട് നോവലുകള്‍ കൂടി എഴുതാന്‍ കൊതിയുണ്ട്. ഒന്ന് പ്രവചകന്‍ മുഹമ്മദ് നബിയെ കുറിച്ച്. രണ്ടാമത്തേത് ബുദ്ധനെ കുറിച്ചും. മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ പ്രവാചകന്റെ ജീവിതത്തോടുള്ള ഇഴയടുപ്പം അനുഭവപ്പെടാറുണ്ട്. ഏറ്റവും അവസാനം നടത്തിയ യാത്ര അറേബ്യന്‍ മരുഭൂമിയിലൂടെയാണ്. ഇനിയെഴുതാനിരിക്കുന്ന പുസ്തകവും മരുഭൂമിയെ കുറിച്ചാണ്. യാത്രക്ക് സഹായങ്ങള്‍ തന്ന കൂടെവന്ന പ്രവാസികളായ കെ.എം.സി.സി. ക്കാര്‍ക്ക് വേണ്ടിയാണ് ആ പുസ്തകം സമര്‍പ്പിക്കുന്നത്. ബുദ്ധനും പ്രവാചകനും എനിക്കേറ്റവും ഇഷ്ടപ്പെട്ട രണ്ടു ചിന്താധാരകളാണ്. സ്‌നേഹവും ക്ഷമയും ജീവിതത്തിന്റെ അനിവാര്യതകളാണെന്ന് ഇടക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ടു വലിയ ഗ്രന്ഥങ്ങള്‍. അവരെക്കുറിച്ച് പറയാതെ ജന്മം തീര്‍ന്നുപോകാന്‍ പാടില്ലല്ലോ.
പി. സുരേന്ദ്രന്‍ എന്ന ജൈവമനുഷ്യന്‍, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിജയന്‍ മാഷിനെ പോലെ ഉറക്കെ ചിരിച്ചുകൊണ്ട് സംസാരം തുടരുകയാണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending