columns
ലോകത്ത് സമാധാനം വിളിപ്പാടകലെയോ
ലോകത്ത് നടക്കുന്ന ചെറുതും വലുതുമായ യുദ്ധങ്ങളില്‍ ഒരു ട്രില്യന്‍ യു.എസ് ഡോളര്‍ ചെലവ് വരുമ്പോള്‍ ലോകത്ത് ആകെ നടക്കുന്ന സമാധാന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ബില്യണ്‍ യു.എസ് ഡോളര്‍ മാത്രമാണ് ചെലവ് വരുന്നത്.

ടി ഷാഹുല്‍ ഹമീദ്
ഈ വര്‍ഷം ലോകസമാധാനദിനം ഇന്ന് ആചരിക്കുമ്പോള്‍ മുന്‍ റഷ്യയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളായ അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ നാഖൊര്‍നാ പ്രദേശത്തെചൊല്ലിയുള്ള യുദ്ധം ആരംഭിച്ചത് ലോകസമാധാന പ്രേമികളെ നിരാശരാക്കുന്നതാണ്. ശാന്തവും അക്രമവും ഇല്ലാത്ത അവസ്ഥയാണ് സമാധാനം, ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ മുദ്രാവാക്യം സമാധാനമാണ്. 2022ലെ സമാധാന ദിനത്തിന്റെ സന്ദേശം ‘വംശീയത അവസാനിപ്പിക്കു സമാധാനം സൃഷ്ടിക്കൂ’ എന്നതാണ്. ഭീകരാക്രമണത്തില്‍ 2014ല്‍ 33,555 പേര്‍ ലോകത്ത് കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ 2021ല്‍ അത് 7142 ആയി കുറഞ്ഞത് ലോകം ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നത്. ലോകത്തെ പട്ടിണിപ്പാവങ്ങളില്‍ മൂന്നില്‍ രണ്ടും അക്രമവും പ്രയാസവും അനുഭവിക്കുന്ന രാജ്യങ്ങളിലാണ് താമസിക്കുന്നത്. വംശീയത ലോകത്തെ വിവിധ സ്ഥാപനങ്ങളിലേക്ക് കടന്നുകയറി സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാകുന്ന സന്ദര്‍ഭത്തിലാണ് ഐക്യരാഷ്ട്രസഭ വംശീയതക്കെതിരെ മുദ്രാവാക്യം ലോകസമാധാന ദിനത്തില്‍ മുഴക്കുന്നത്. അസമത്വത്തിനും മനുഷ്യധ്വംസനത്തിനും സാമൂഹിക വ്യവസ്ഥ അസ്ഥിരപ്പെടുത്തുന്നതിനും വംശീയത കാരണമായി മാറുന്നു. വംശീയതയും ലിംഗ അസമത്വവും വേര്‍ പിരിയാത്തവിധം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ലോകത്തെ 60 രാജ്യങ്ങളില്‍ ജനങ്ങളുടെ സ്വാതന്ത്ര്യം വര്‍ഷംതോറും കുറഞ്ഞുവരുന്നു. ലോകത്തെ 38 ശതമാനം ജനങ്ങളും വലിയ സ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിലാണ് ജീവിക്കുന്നത്.
2017 മുതല്‍ ലോകത്ത് 110 രാജ്യങ്ങളിലായി 230 സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്നു. 78 ശതമാനം പ്രക്ഷോഭങ്ങളും നടന്നത് സ്വേച്ഛാധിപതികളായ ഭരണാധികാരികളുള്ള നാട്ടിലാണ്. അവയില്‍ 25 എണ്ണം കോവിഡ് 19മായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതാണ്. ലോകത്ത് ശീത യുദ്ധത്തിനുശേഷം നീതീകരിക്കാനാവാത്തതും അകാരണവുമായി അതിക്രമങ്ങള്‍ രാജ്യങ്ങള്‍ അഴിച്ചുവിടുന്നു. അണുവായുധങ്ങളുടെ 90 ശതമാനവും കൈവശം വച്ചിരിക്കുന്ന അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളില്‍ റഷ്യ യുക്രെയ്‌നെ 2022 ഫെബ്രുവരി 24 ന് ആക്രമിച്ചത് ലോകത്ത് അസമാധാനം ഉണ്ടാക്കാന്‍ കാരണമായി. ഇറാഖിലെ ഷിയാ നേതാവ് മുഖാദാദ് അല്‍ സദരിന്റെ അനുയായികള്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറിയതും അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ ഉണ്ടാക്കിയ കലാപവും ലോകത്ത് സമാധാനപ്രേമികളെ അസ്വസ്ഥരാക്കി. സോളമന്‍ ദ്വീപിലെ പ്രധാനമന്ത്രി സുഖാരെ 2023ല്‍ നടത്തേണ്ട പാര്‍ലമെന്റ് ഇലക്ഷന്‍ വൈകിപ്പിക്കുന്നത് സമാധാനത്തിന് ഭീഷണിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, എത്യോപ്യ, യമന്‍, സഹല്‍, ബുര്‍ക്കിനോ ഫാസോ, നൈജീരിയ, ലബനന്‍, സുഡാന്‍, കൊളംബിയ, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളില്‍ ലോകസമാധാനത്തിന് വിഘാതമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കോവിഡ് 19നെതുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെതിരെ കാനഡ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, നെതര്‍ലാന്‍ഡ്, കസാക്കിസ്ഥാന്‍, ചാഡ്, താജികിസ്താന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടന്നു. ലോകത്ത് 100 ദശലക്ഷം ജനങ്ങള്‍ നിര്‍ബന്ധിത പലായനത്തിന് വിധേയമാകുന്നു. അതില്‍ 40ശതമാനവും കുട്ടികളാണ്. യുക്രെയ്‌നില്‍ മാത്രം 6 ദശലക്ഷം ആളുകളാണ് പലായനം ചെയ്തത്. ആഫ്രിക്കന്‍ രാജ്യമായ സൗത്ത് സുഡാനില്‍ ജനസംഖ്യയുടെ 35 ശതമാനവും സോമാലിയില്‍ ജനസംഖ്യയുടെ 20 ശതമാനം ജനങ്ങള്‍ക്ക് നിര്‍ബന്ധിതമായി അസമാധാനം കാരണം പലായനം ചെയ്യേണ്ടിവന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ജയിലിലടച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിഗ്വാരാഗ്വായില്‍ ഡാനിയല്‍ ഒര്‍ട്ടേഗ്വാ വിജയിച്ചത് ആ രാജ്യത്തെ കലാപ കലുഷിതമാക്കാന്‍ കാരണമായി. റഷ്യയിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവായ അലക്‌സി നവലീനിയെ ദേശദ്രോഹം ചുമത്തി നാടുകടത്തിയത് വലിയ ദുരന്തമായി മാറിയിരിക്കുന്നു. ലോകത്തെ 200 കോടി ജനങ്ങള്‍ പ്രശ്‌ന ബാധിത പ്രദേശങ്ങളിലാണ് താമസിക്കുന്നത്.
ലോക ഭയ സൂചികയില്‍ (ടെററിസ്റ്റ് ഇന്‍ഡക്‌സ്) കഴിഞ്ഞവര്‍ഷത്തേക്കാള്‍ 15 ശതമാനം അധികം ഭീകര പ്രവര്‍ത്തനം ലോകത്ത് അരങ്ങേറി. ഏറ്റവും അസന്തുഷ്ടിയുള്ള രാജ്യം അഫ്ഗാനിസ്ഥാനാണ്. ഇറാഖും സോമാലിയും ഇതിന്റെ പിറകില്‍ നില്‍ക്കുന്നുണ്ട.് ഭയ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പന്ത്രണ്ടാമതാണ്. ഭീകരാക്രമണത്തിന്റെ 97 ശതമാനം നടക്കുന്നത് നിലവില്‍ പ്രശ്‌നങ്ങള്‍ കൊടുമ്പിരികൊള്ളുന്ന രാജ്യങ്ങളിലാണ്. കൂടാതെ ലോക സന്തോഷസൂചികയില്‍ (ഹാപ്പിനസ് ഇന്‍ഡക്‌സ്) 2022ല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന ഫിന്‍ലാന്റും തുടര്‍ന്ന് ഉള്ള സ്ഥാനങ്ങള്‍ ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുമാണ്. ലെബനാന്‍, സിംബാവെ, റുവാണ്ട, ബോട്ട്‌സ്വാന എന്നീ രാജ്യങ്ങള്‍ സന്തോഷ സൂചികയില്‍ ഏറ്റവും പിറകിലായി നില്‍ക്കുന്ന രാജ്യങ്ങളാണ്. ലോക സന്തോഷസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 136 ആണ്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍ 84 ാം സ്ഥാനവും ബംഗ്ലാദേശ് 94 ാം സ്ഥാനവും നേടിയിട്ടുണ്ട്.
ലോകരാജ്യങ്ങള്‍ തമ്മില്‍ വിവിധതരത്തിലുള്ള അസന്തുലിതാവസ്ഥകള്‍ ഉണ്ട്. ദക്ഷിണ കൊറിയയില്‍ സ്ത്രീ 0,81 കുട്ടികളെ മാത്രം ജനിപ്പിക്കുമ്പോള്‍ നൈജറില്‍ 6.95, സോമാലിയയില്‍ 6.12 മാലിയില്‍ 5.8 ചാഡില്‍ 5.6 കുട്ടികളെയാണ് ജനിപ്പിക്കുന്നത്. ലോകത്തെ പകുതി ജനങ്ങള്‍ക്കും പ്രതിദിനം 5.50 യു.എസ് ഡോളര്‍ വരുമാനം ലഭിക്കാത്തവരാണ്. ലോകത്ത് പ്രശ്‌നങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍ 15 എണ്ണം സാമ്പത്തിക കാരണങ്ങളാലാണ് പ്രയാസം നേരിടുന്നത്. സ്വതന്ത്രമായി ഒത്തുചേരലിന് വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 56 ല്‍ നിന്ന് 64 ആയി വര്‍ധിച്ചു. ലോകത്ത് പട്ടാളത്തിനുവേണ്ടി ചെലവിടുന്ന തുക ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ട് ശതമാനത്തില്‍ താഴെ കൊണ്ടുവരണമെന്ന് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം പൂര്‍ണമായി ശിരസ്സാവഹിക്കാന്‍ രാജ്യങ്ങള്‍ തയ്യാറായിട്ടില്ല. ലോകത്ത് 132 രാജ്യങ്ങളില്‍ പട്ടാളച്ചിലവുകള്‍ വര്‍ധിച്ചു. സഊദി അറേബ്യയില്‍ ജി.ഡി.പിയുടെ 5.54 ശതമാനം, അമേരിക്കയില്‍ 3.29 ശതമാനം, റഷ്യയില്‍ 2.78 ശതമാനം, യു.കെയില്‍ 2.3 ശതമാനം, ഇന്ത്യയില്‍ 2.21 ശതമാനം, ചൈനയില്‍ 1.23 ശതമാനം ചെലവുകള്‍ വരുന്നുണ്ട്. നാറ്റോ രാജ്യങ്ങളില്‍ പട്ടാള ചെലവുകളുടെ 50 ശതമാനവും വ്യക്തികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ 2020-22 റിപ്പോര്‍ട്ടില്‍ ലോകത്തെ 46.9 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ സുരക്ഷിതത്വം ലഭിക്കുന്നുള്ളൂ. യൂറോപ്പില്‍ 83.9 ശതമാനം, അമേരിക്കയില്‍ 64.3 ശതമാനം, ഏഷ്യയില്‍ 44 ശതമാനം അറബ് രാജ്യങ്ങളില്‍ 40 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 17.4 ശതമാനം ആളുകള്‍ക്ക് മാത്രമേ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സുരക്ഷാ സംവിധാനം ലഭിക്കുന്നുള്ളൂ. സോഷ്യല്‍മീഡിയ വഴിയുള്ള കൃത്രിമത്വം നിറഞ്ഞ പ്രചാരണങ്ങളും അസത്യങ്ങളും ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കുകയും അധികാരഭ്രാന്തന്മാരെയും ഏകാധിപതികള്‍ക്കും വളരാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു.
2021ല്‍ 53 രാജ്യങ്ങളിലായി 193 ദശലക്ഷം ജനങ്ങള്‍ക്ക് ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു. 2020 നേക്കാള്‍ നാല് കോടിയാണ് വര്‍ധിച്ചത്. നാസയുടെ അഭിപ്രായത്തില്‍ 1880 നു ശേഷം ഏറ്റവും ചൂടുള്ള വര്‍ഷം 2020 ആണ് എന്നാണ്. 2021 ജൂലൈ ഏറ്റവും ചൂടുള്ള മാസമായി വിലയിരുത്തപ്പെടുന്നു. ലോകത്തെ 15 രാജ്യങ്ങളില്‍ കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഓരോ മിനിറ്റിലും 20 ഫുട്‌ബോള്‍ ഗ്രൗണ്ട് വിസ്തൃതിയിലുള്ള വനം ലോകത്ത് കുറയുന്നു. 60 ശതമാനം വന്യജീവികള്‍ കുറയുന്നു. പ്രതിവര്‍ഷം 7500 കോടി ടണ്‍ മേല്‍മണ്ണ് നഷ്ടമാകുന്നു. ഓരോ ദിവസവും 200 ഇനം ജീവികള്‍ നശിക്കുന്നു. 1.1 കോടി ടണ്‍ പ്ലാസ്റ്റിക് വര്‍ഷത്തില്‍ കടലില്‍ എത്തുന്നു. ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് പല കാരണങ്ങളാല്‍ പാഴാകുന്നു. ഓരോ വര്‍ഷവും ഒരു കോടി ടണ്‍ വിഷവസ്തുക്കള്‍ പ്രകൃതിയിലെത്തുന്നു.
2021ല്‍ 56 രാജ്യങ്ങളില്‍ നിന്നായി 2052 പേര്‍ക്ക് വധശിക്ഷ വിധിച്ചു. അതില്‍ 579 എണ്ണവും നടപ്പാക്കി ഇറാനില്‍ മാത്രം 314 പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. 2020ല്‍ 1477 പേര്‍ക്ക് വധശിക്ഷ വിധിച്ചെങ്കിലും 489 എണ്ണം മാത്രമാണ് നടപ്പാക്കിയത്.സംഘടിതമായ കൗശല്യങ്ങളാല്‍ അസത്യപ്രചരണങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ 190 ശതമാനം ലോകത്ത് വര്‍ധിച്ചു. സൈബര്‍ സുരക്ഷയ്ക്ക് വലിയ തുകയാണ് ലോകത്തെ വിവിധ രാജ്യങ്ങള്‍ ചെലവിടുന്നത്. ലോകത്തെ 39 ശതമാനം എണ്ണ ഗ്യാസ് ഉത്പാദനവും നടക്കുന്നത് രാഷ്ട്രീയ അസ്ഥിരതയുള്ള സ്ഥലങ്ങളിലോ അല്ലെങ്കില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപരോധമുള്ള സ്ഥലങ്ങളിലോ ആണ്. 2022ല്‍ മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി അണുവായുധങ്ങളില്‍ നിന്നും കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും പകര്‍ച്ചവ്യാധികളില്‍ നിന്നുമാണെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്. സമാധാനം മനുഷ്യന്‍ ആഗ്രഹിക്കുന്ന പദമാണെങ്കിലും 2022 നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടി പൂര്‍ത്തീകരിക്കുമ്പോള്‍ സമാധാനം പുലരേണ്ടത് രാജ്യങ്ങളുടെ കടമയായി മാറിയിരിക്കുന്നു. ലോകത്ത് നടക്കുന്ന ചെറുതും വലുതുമായ യുദ്ധങ്ങളില്‍ ഒരു ട്രില്യന്‍ യു.എസ് ഡോളര്‍ ചെലവ് വരുമ്പോള്‍ ലോകത്ത് ആകെ നടക്കുന്ന സമാധാന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ബില്യണ്‍ യു.എസ് ഡോളര്‍ മാത്രമാണ് ചെലവ് വരുന്നത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
-
News3 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; 275 പേര് കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്