columns
ജാതി രാഷ്ട്രീയം യു.പിയില്‍ ഇനി എത്ര കാലം-അഹമ്മദ് ശരീഫ് പി.വി
തിരഞ്ഞെടുപ്പില്‍ എസ്.പി വിജയിക്കുകയാണെങ്കില്‍ മാത്രമേ യു.പിയില്‍ ജാതി രാഷ്ട്രീയത്തിന് സ്കോപ്പുണ്ടോ എന്ന് പറയാനാവൂ. ബി.ജെ.പിയുടെ എത്ര സീറ്റുകള്‍ കുറക്കാന്‍ എസ്.പിക്ക് കഴിയുമെന്നതാണ് ചോദ്യം.

അഹമ്മദ് ശരീഫ് പി.വി
ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന യു.പി തിരഞ്ഞെടുപ്പില്‍ അടിയൊഴുക്കുകള്‍ കൊണ്ട് ആര്‍ക്കൊക്കെ ഇത്തവണ അടി തെറ്റുമെന്ന് പറയാന്‍ വയ്യാത്ത സ്ഥിതിയാണ്. പ്രവചനങ്ങള്‍ അനുസരിച്ചാണെങ്കില്‍ യോഗി ആദിത്യനാഥും അഖിലേഷ് യാദവും തമ്മിലുള്ള നേര്‍ക്കു നേര് പോരാട്ടമാണ്. അതായത് പ്രത്യക്ഷത്തില്‍ കളത്തില്‍ ബി.ജെ.പിയും എസ്.പിയും മാത്രമേ ഉള്ളൂ എന്നതാണ് പ്രതീതി. മായാവതിയുടെ ബി.എസ്.പിക്ക് 10ല്‍ താഴെയും പ്രിയങ്ക കഠിനാധ്വാനം ചെയ്തിട്ടും കോണ്‍ഗ്രസിന് 10-20 സീറ്റുകളും മാത്രമാണ് ഇപ്പോഴും രാഷ്ട്രീയ നിരീക്ഷകര്‍ കല്പിക്കുന്നത്. കാര്യങ്ങള്‍ ഇവ്വിധമാണ് പരിണമിക്കുന്നതെങ്കില്‍ യോഗി-യാദവ് യുദ്ധത്തില്‍ വരുംനാളുകളില്‍ പയറ്റുകള്‍ പലതും കാണേണ്ടിവരും.
യു.പി ഉയര്‍ത്തുന്ന ചോദ്യം അതു മാത്രമാണ്. യു.പിയില്‍ ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തുമെന്ന് ബി. ജെ.പി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ ആണയിടുമ്പോഴും ആ വീമ്പു പറച്ചിലിന് പതിവ് ശക്തിയില്ലെന്നതാണ് യാഥാര്‍ഥ്യം. എല്ലാവരും കരുതിയിരുന്നതുപോലെ ബി.ജെ.പിക്ക് എല്ലാം സുഖമമായി പോവുന്ന അവസ്ഥയല്ല ഇപ്പോഴുള്ളത്. തുടര്‍ ഭരണം ഉറപ്പുണ്ടെങ്കില്‍ ആ ഉറപ്പ് ആദ്യം ഉണ്ടാവേണ്ടത് ബി.ജെ.പി മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമാണ്. എന്നാല്‍ അവര്‍ക്കതില്ല എന്നതാണ് വസ്തുത. അതിനാലാണ് ബി.ജെ.പിയെ പിടിച്ചുലച്ചു പാര്‍ട്ടിയിലെ പ്രമുഖര്‍ കൂടുമാറുന്നത്. ഇത് രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റംവരുത്തും.
യു.പി ജാതി രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമാണ്. മറ്റു പല സംസ്ഥാനങ്ങളേക്കാളും അതുകൊണ്ട്തന്നെ തിരഞ്ഞെടുപ്പില്‍ ജാതി വളരെ നിര്‍ണായകവുമാണ്. അഖിലേഷിന് ഇതില്‍ സമര്‍ഥമായ ഫോര്‍മുല ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്ന സൂചനകള്‍ ഇപ്പോള്‍ തന്നെ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. യു.പിയിലെ ജാതി രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പോടെ മാറിയേക്കും. എന്‍.ഡി.എയുടെ സഖ്യകക്ഷികളായിരുന്ന ജാതി പാര്‍ട്ടികളെല്ലാം മറുകണ്ടം ചാടിക്കഴിഞ്ഞു. അപ്നാദളിന്റെ അനുപ്രിയ പട്ടേലിന്റെ ഘടകം ഒഴികെയുള്ള ജാതി സംഘടനകളെല്ലാം എസ്.പിക്കൊപ്പം ചേര്‍ന്നുകഴിഞ്ഞു. ജാതി പാര്‍ട്ടികളും മറ്റു പിന്നാക്ക വിഭാഗം നേതാക്കളും ബി.ജെ.പി വിട്ടതോടെ ജാതിയെ വിട്ട് എല്ലാ ഹിന്ദുക്കളേയും ഹിന്ദുത്വ എന്ന ഒറ്റ പ്ലാറ്റ്ഫോമില്‍ തളയ്ക്കാമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ കൂടിയാണ് പിഴച്ചത്. ഇതിനെ തീവ്ര ഹിന്ദുത്വംകൊണ്ട് മറികടയ്ക്കാന്‍ ബി.ജെ.പിയുടെ പ്രചാരണം ഏതു രീതിയിലായിരിക്കുമെന്നാണ് ഇനി കാണേണ്ടത്. വലിപ്പം കൊണ്ടും സീറ്റുകളുടെ എണ്ണം കൊണ്ടും മാത്രമല്ല യു.പി രാജ്യ ചരിത്രത്തില്‍ നിര്‍ണായകമാവുന്നത്. 79.75 ശതമാനം ഹിന്ദുക്കളും 19.25 ശതമാനം മുസ്ലിംകളും മറ്റെല്ലാവരും ചേര്‍ന്നാല്‍ ഒരു ശതമാനത്തിന് താഴെ വരുന്ന സംസ്ഥാനമാണിത്. ദേശീയ രാഷ്ട്രീയത്തില്‍ യു.പി ഭിന്നമാകുന്നത് ഈ കാരണത്താലാണ്. രാജ്യത്ത് മുസ്ലിംകള് 13.5-14 ശതമാനമാണെങ്കില്‍ യു.പിയില്‍ ഇത് 19.25 ശതമാനമാണ്. സംഘടിത ശക്തിയല്ലെന്നത് മറ്റൊരു കാര്യം. സങ്കീര്‍ണത അവിടെ തീരുന്നില്ല. പിന്നാക്കക്കാര്‍ 44 ശതമാനവും ദലിതര്‍ 20 ശതമാനവുമാണ് ജനസംഖ്യയില്‍. ആദ്യ പ്രധാനമന്ത്രിയായിരുന്ന നെഹ്്റു മുതല്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ച പല നേതാക്കളും യു.പിയില്‍ നിന്നായിരുന്നു. യു.പി എന്നും ദേശീയ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാണ്. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മുതല്‍ കര്‍ഷക കൂട്ടക്കുരുതിയും ദലിത് പീഡനങ്ങളുമടക്കം യോഗി ആദിത്യനാഥും ബി.ജെ.പിയും നേരിടുന്നത് വലിയ ചോദ്യങ്ങളാണ്. ഇതിനെ ജാതി സമവാക്യങ്ങളും തീവ്ര ഹിന്ദുത്വയും സമന്വയിപ്പിച്ച് മറികടക്കാമെന്ന ബി.ജെ.പി മോഹമാണ് ചെറു കക്ഷികളും ഒ.ബി.സി നേതാക്കളും കൂടൊഴിഞ്ഞതോടെ അവസാനിച്ചത്.
നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സംബന്ധിച്ച് സ്വന്തം ലോകം വിശാലമാക്കാനുള്ള തിരഞ്ഞെടുപ്പു കൂടിയാണിത്. യു.പിയില്‍ തിളക്കമാര്‍ന്ന വിജയം കണ്ടാല്‍ സ്വാഭാവികമായും മോദിയുടെ പിന്‍ഗാമിയായി ദേശീയ രാഷ്ട്രീയത്തില്‍ വാഴ്ത്തപ്പെടും. പരാജയപ്പെട്ടാല്‍ ഹിന്ദുത്വ ഫയര്‍ ബ്രാന്‍ഡ് എന്ന ലേബലും ഒപ്പം രാഷ്ട്രീയ ഭാവിയും ചോദ്യം ചെയ്യപ്പെടും. എസ്.പിയും ബി.ജെ.പിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമായി സ്വാഭാവികമായും ചിത്രീകരണം വരുന്നതോടെ ഇത്തവണ അപ്രസക്തമാവുക മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയായിരിക്കും. (ബി.എസ്.പി) 2007ല്‍ 202 സീറ്റുകള്‍ നേടിയ പാര്‍ട്ടി 2017ല്‍ 19ലേക്ക് കൂപ്പുകുത്തിയതുകൊണ്ടു മാത്രമല്ല. 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റെണ്ണത്തില്‍ രണ്ടാമതെത്തിയതും ബി.എസ്.പിയായിരുന്നു. 80ല്‍ 62 ബി.ജെ.പി നേടിയപ്പോള്‍ 10 എണ്ണം ജയിച്ച് രണ്ടാമത്. വിശാല സഖ്യം നയിച്ച അഖിലേഷ് അഞ്ചിടത്ത് ഒതുങ്ങി. വോട്ടു വിഹിതത്തിലും രണ്ടാമത് തന്നെയായിരുന്നു ബി.എസ്.പി. ബി.ജെ.പി 49.98 ശതമാനം. ബി.എസ്.പി 19.43 ശതമാനം, എസ്.പിക്ക് 18 ശതമാനം. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമായ മായാവതി ഇത്തവണ മത്സര രംഗത്തേക്കില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചുകഴിഞ്ഞു. മായാവതിക്കൊപ്പം ജനറല്‍ സെക്രട്ടറി സതീശ് ചന്ദ്ര മിശ്രയും ഇറങ്ങുന്നില്ല. അങ്ങനെയെങ്കില്‍ ബി.എസ്.പി വോട്ടുകള്‍ ആര്‍ക്കു പോകുമെന്നത് ഏറെ കൗതുകകരമാണ്. എസ്.പിയിലേക്കോ ബി.ജെ.പിയിലേക്കോ ഈ വോട്ടുകള്‍ വിഭജിക്കപ്പെട്ടേക്കാം. മായാവതിയുടെ ആന മെലിയുമ്പോള്‍ പല സമുദായങ്ങള്‍ക്കും കൂട്ടത്തോടെ താവളം മാറേണ്ടിവരികയാണ്. തിരഞ്ഞെടുപ്പിന് ശേഷം മായാവതിയുടെ രാഷ്ട്രീയ കരിയറില്‍ കാര്യമായ തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഒരുപക്ഷേ ബി.എസ്.പി തന്നെ അവസാനിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. 2007ല്‍ 30.46 ശതമാനം വോട്ടും 202 സീറ്റും നേടി വന്‍ പ്രകടനം കാഴ്ച വെച്ച ശേഷം 2012ല്‍ അതേ സ്ഥാനത്തേക്ക് എസ്.പി കയറി വന്നു. 2017ല്‍ മുസഫര്‍ നഗര്‍ കലാപാനന്തരം യു.പിയിലുണ്ടായ വര്‍ഗീയ ധ്രുവീകരണ ഫലമായി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ തൂത്തൂവാരല്‍ ബി.ജെ.പിയാണ് നടത്തിയത്. 86 സംവരണ സീറ്റുകളുള്ള യു.പിയില്‍ 63 സീറ്റുകള്‍ 2007ല്‍ ബി.എസ്.പിക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് 2017ല്‍ 63 സീറ്റുകള്‍ ബി.ജെ.പിക്കൊപ്പം പോയപ്പോള്‍ വെറും മൂന്ന് സീറ്റുകള്‍ മാത്രമായി ബി.എസ്.പി ചുരുങ്ങുകയും ചെയ്തു. സംവരണ മണ്ഡലങ്ങളില്‍ പോലും വലിയ മാറ്റമാണ് സംഭവിച്ചത്. ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാല്‍ മായാവതിയുടെ പാര്‍ട്ടിയുടെ സോഷ്യല്‍ എഞ്ചിനീയറിങിനെ കൃത്യമായി ബി.ജെ.പി ഉപയോഗപ്പെടുത്തിയെന്നു പറയേണ്ടിവരും. മായാവതിക്കൊപ്പം ഉറച്ചുനിന്നിരുന്ന പല ജാതികളെയും കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പി തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിച്ചു. ഇത്തവണയും തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ മായാവതിക്ക് പഴയ പോലെ ജാതികളുടെ പിന്തുണ ഇല്ല. സ്വന്തം വോട്ടു ബാങ്കായ ദലിത് വോട്ടുകള്‍ പോലും ബി.എസ്.പിയില്‍ നിന്നും ഏറെ അകന്നു കഴിഞ്ഞു. മായവതിക്ക് നാലു വട്ടം മുഖ്യമന്ത്രിയാവാന്‍ കഴിഞ്ഞത് പിന്നാക്ക ദലിത് വിഭാഗങ്ങളുടെ ശക്തികൊണ്ടാണ്. ആ സമവാക്യങ്ങള്‍ക്കാണ് ഇപ്പോള്‍ മാറ്റം വന്നത്. ബി.എസ്.പിക്ക് നഷ്ടമായതെന്തോ അതായിരുന്നു കഴിഞ്ഞ തവണ ബി.ജെ.പിക്ക് നേട്ടമായതെങ്കില്‍ ഇത്തവണ ശുക്രന് തെളിഞ്ഞിരിക്കുന്നത് അഖിലേഷിനാണ്. ചെറുതും വലുതുമായി 18 പാര്‍ട്ടികള്‍ ഒപ്പമുണ്ടെങ്കിലും (ഏറെയും ജാതി സംഘടനകള്‍) അഖിലേഷ് ഏറെക്കുറെ ഒറ്റക്കാണ് നയിക്കുന്നത്. സംസ്ഥാനത്താകെ സ്വാധീനമുള്ള വേറെ നേതാക്കള്‍ അധികമില്ലതാനും. വിശാല സഖ്യം നേരത്തെ തന്നെ തകര്‍ന്നതിനാല്‍ ഏറെക്കുറെ മുഴുവന്‍ സീറ്റുകളിലും എസ്.പി മത്സരിക്കുമെന്ന് പറയാം. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ മുസ്ലിം മുഖമായിരുന്ന ഇംറാന്‍ മസൂദ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ എസ്.പിയിലെത്തിയതോടെ ന്യൂനപക്ഷ വോട്ടുകളും ഈ വഴിക്ക് തന്നെയാണ്. യു.പിയില്‍ വിജയകരമായി നേരത്തെ പരീക്ഷിച്ച എസ്.പിയുടെ ഒരു ഫോര്‍മുലയുണ്ട്- ‘എം.വൈ’ എന്ന ഫോര്‍മുല. അഥവാ മുസ്്ലിം യാദവ് കൂട്ടുകെട്ട്. ഈ വിഭാഗങ്ങള്‍ക്കൊപ്പം ചരണ്‍ സിങിന്റെ കൊച്ചു മകന്റെ പാര്‍ട്ടിയായ ആര്.എല്‍.ഡിയെ കൂടി കൂടെ നിര്‍ത്തിക്കൊണ്ട് ജാട്ട് മേഖലയിലും സ്വാധീനമുറപ്പിക്കാന്‍ അഖിലേഷിനായിട്ടുണ്ട്. രാം അചല്‍ രജ്ബര്‍, ഓംപ്രകാശ് രജ്ബര്‍, സുഖ്ദേവ് രജ്ബര്‍ തുടങ്ങിയ രജ്ബര്‍ സമുദായത്തിലെ പ്രമുഖര്‍ ഇത്തവണ എസ്.പിക്കൊപ്പം ചേര്‍ന്നുകഴിഞ്ഞു. വരാണസി മുതല്‍ ബല്ലിയ വരെയുള്ള ഡിവിഷനുകളില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ ഈ നേതാക്കള്‍ക്ക് കഴിയും. 2014ലും 17ലും ഈ നേട്ടമായിരുന്നു ബി.ജെ.പിയെ സഹായിച്ചത്. ബി.ജെ.പി വിട്ട് എസ്.പിയില്‍ ചേര്‍ന്ന ഒ.ബി.സി നേതാവ് സ്വാമി പ്രസാദ് മൗര്യക്ക് ചെറു സമുദായങ്ങളുടെ കൂട്ടായ്മയായ മൗര്യ സമുദായത്തെ കൂട്ടിപ്പിടിക്കാന്‍ കെല്പുണ്ട്. ചന്ദൗലി മുതല്‍ സഹാറന്‍പൂര്‍ വരെയുള്ള ഏതാണ്ട് എല്ലാ ജില്ലകളിലും ഇവരുടെ സാന്നിധ്യമുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിക്കാവുന്ന തിരിച്ചടികളില്‍ ഒന്നിതായിരിക്കും. സമാജ് വാദി പാര്‍ട്ടിയുടെ ഒരു കാലത്തെ തട്ടകമായിരുന്ന കനൗജ്, ഇറ്റാവ തുടങ്ങിയ മേഖലയില്‍ മഹാന് പാര്‍ട്ടിയെ കൂടെ കൂട്ടുക വഴി നേട്ടമാക്കാനും എസ്.പി ശ്രമിക്കുന്നുണ്ട്. യു.പിയിലും കര്‍ഷക സമരം ഒരു വിഷയമാണ്. 10 കോടി ജനതക്കെങ്കിലും ജീവിതോപാധി കര്ഷകവൃത്തിയാണ്. പ്രക്ഷോഭം നടന്നത് ഡല്‍ഹിയിലാണെങ്കിലും അലയൊലികള്‍ യു.പിയിലും തീര്‍ത്തിട്ടുണ്ട്. ലഖീംപൂര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രിയുടെ മകനാണ് കര്‍ഷക സമരക്കാരെ കാറിടിപ്പിച്ച് കൂട്ടക്കുരുതി നടത്താന്‍ നേതൃത്വം നല്‍കിയതെന്നത് കര്‍ഷകരെ ബി.ജെ.പിക്കെതിരാക്കി മാറ്റിയിട്ടുണ്ട്.
പ്രതിപക്ഷത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ചും യു.പി നിര്‍ണായകമാണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന എതിരാളി ആരായിരിക്കുമെന്നതും ഈ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കും. രാഹുലും പ്രിയങ്കയുമടക്കം മുന്നില്‍ നിന്നു നയിക്കാന്‍ കെല്പുള്ളവരാണോ എന്നതിന്റെ കൂടി ടെസ്റ്റ് ഡോസാണ് യു.പി. യോഗിക്ക് സീറ്റ് കുറയുന്നതോടൊപ്പം കോണ്‍ഗ്രസ് നേടുന്ന സീറ്റുകള്‍ ആ പാര്‍ട്ടിയുടെ ഭാവി കൂടി തീരുമാനിക്കും. നിലവില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികള്‍ക്കെല്ലാം വന്‍ ആള്‍ക്കൂട്ടം എത്തുന്നുണ്ട്. യോഗി സര്‍ക്കാറിനോടുള്ള ജനരോഷമടക്കം കോണ്‍ഗ്രസില്‍ ഇപ്പോഴും പ്രതീക്ഷ അര്‍പ്പിക്കുന്ന ധാരാളം പേര് യു.പിയിലുണ്ട്. എങ്കില്‍ പോലും ഇതൊക്കെ വോട്ടായി മാറുമോ എന്നതാണ് പ്രശ്നം. ഒരു കാലത്ത് ബ്രാഹ്മണ, മുസ്്ലിം, ദലിത് വോട്ടുകളായിരുന്നു കോണ്‍ഗ്രസിന്റെ ബലമെങ്കില്‍ മണ്ഡല് രാഷ്ട്രീയം വന്നതോടെ ഇതിന് ഏറെക്കുറെ അവസാനമായി. ഒ.ബി. സി, ദലിത് വിഭാഗങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും അകന്നു. തിരഞ്ഞെടുപ്പില്‍ എസ്.പി വിജയിക്കുകയാണെങ്കില്‍ മാത്രമേ യു.പിയില്‍ ജാതി രാഷ്ട്രീയത്തിന് സ്കോപ്പുണ്ടോ എന്ന് പറയാനാവൂ. ബി.ജെ.പിയുടെ എത്ര സീറ്റുകള്‍ കുറക്കാന്‍ എസ്.പിക്ക് കഴിയുമെന്നതാണ് ചോദ്യം. ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങള്‍ ബി.ജെ.പിയെ അകറ്റുമോ? കര്‍ഷക രോഷം ഭരണത്തിനെതിരായി വോട്ടായി മാറുമോ?. എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനും അടിയൊഴുക്കുളും ധ്രുവീകരണവുമടക്കം എന്താണ് സംഭവിക്കുക എന്നറിയാനും മാര്‍ച്ച് പത്ത് വരെ കാത്തിരിക്കണം.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
india3 days ago
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുദര്ശന് റെഡ്ഡിക്ക് ആശംസകള്‍ നേര്‍ന്ന് എം.കെ സ്റ്റാലിന്
-
india3 days ago
399 രൂപയ്ക്ക് ഓപ്പണ്‍എഐ; ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ‘ചാറ്റ്ജിപിടി ഗോ’ പ്ലാന്‍ പുറത്തിറക്കി
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: കരാറുകാരെ നിയമിച്ചു, വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
-
india3 days ago
യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
kerala3 days ago
യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
-
kerala2 days ago
പാലിയേക്കരയിലെ കുരുക്ക്
-
kerala1 day ago
ബിന്ദു പത്മനാഭന് തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്