Features
സി.എച്ച്: വസന്തം സൃഷ്ടിച്ചും സ്വയം വസന്തമായിത്തീര്‍ന്നും
സി.എച്ച് വിടവാങ്ങിയിട്ട് 38 വര്‍ഷം

ഡോ. എം.പി അബ്ദുസ്സമദ് സമദാനി
സി.എച്ച് മുഹമ്മദ് കോയ സാഹിബിനെപ്പറ്റി ഒട്ടേറെ എഴുതപ്പെടുകയും പറയപ്പെടുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിത സപര്യയെക്കുറിച്ചും വ്യക്തിത്വ ശോഭയെക്കുറിച്ചുമുള്ള വിശേഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ഒരു കുറവുമില്ല. പറഞ്ഞാല്‍ തീരാത്ത വിശേഷണങ്ങള്‍ നിറഞ്ഞ വ്യക്തിത്വ നിധിയായി അദ്ദേഹം ഇന്നും ജനമനസ്സില്‍ ജീവിക്കുന്നു.
മതം, രാഷ്ട്രീയം, സമുദായം, സമൂഹം, സംസ്‌കാരം, സാഹിത്യം, ധര്‍മ്മം, നര്‍മ്മം… അങ്ങനെയുള്ള വിവിധ മേഖലകളും വിഷയങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളും കര്‍മ്മങ്ങളുംകൊണ്ട് നിര്‍ഭരമാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ജീവിതം. അതെല്ലാം ചേര്‍ന്ന് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ ഇമ്പം ചാര്‍ത്തിയിരിക്കുന്നു. അതിന്റേതായ മനോഹാരിതയും ‘സി.എച്ചിന്റെ കഥ’ക്ക് നല്‍കിയ വശ്യതയും ആകര്‍ഷണീയതയും കാലം കഴിയുംതോറും വര്‍ധിച്ചുവരുന്നതായാണ് നാം കാണുന്നത്.
ഈ മനോഹാരിതയുടെ നിര്‍മ്മിതിയില്‍ കോയാസാഹിബിന്റെ ജീവിത സൗന്ദര്യത്തിന്റെ മൂന്ന് സവിശേഷതകള്‍ മര്‍മ്മപ്രധാനമായ പങ്ക് വഹിക്കുകയുണ്ടായി. ആര്‍ദ്രത, കാല്‍പനികത, സര്‍ഗാത്മകത എന്നിവയാണാ മൂലകങ്ങള്‍. സി.എച്ചിന്റെ വ്യക്തിത്വഘടനയുടെ രൂപീകരണത്തില്‍, അതിന്റെ ഘടകങ്ങളായി നിലകൊണ്ട ഈ ചേരുവകള്‍ അതിനെ വശ്യമധുരമാക്കുംവിധം ചമല്‍ക്കരിക്കുകയും ചെയ്തു. അദ്ദേഹം വസന്തം സൃഷ്ടിക്കുക മാത്രമല്ല, സ്വയം വസന്തമായിത്തീരുകയും ചെയ്തു. വസന്തോത്സവമായിരുന്നു സി.എച്ച്. രാഷ്ട്രീയത്തിലും ഭരണരംഗത്തും പൊതുജീവിതത്തിലുമെല്ലാം സി.എച്ച് മുഹമ്മദ്‌കോയ സാഹിബിന്റെ വിജയത്തിന് നിദാനം അദ്ദേഹത്തിന്റെ കൃത്യമായ യാഥാര്‍ത്ഥ്യബോധമായിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാല്‍പ്പനികതയും സര്‍ഗാത്മകതയുമെല്ലാം സൂക്ഷ്മമായ ആ യാഥാര്‍ത്ഥ്യബോധത്തെ ക്ഷയിപ്പിക്കുകയല്ല, അഗാധവും ആര്‍ദ്രവുമാക്കുകയാണുണ്ടായത്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ബാധിക്കാനും സ്വാധീനിക്കാനും ഏറെ സാധ്യതയുള്ള ഊഷരതയില്‍ നിന്ന് അദ്ദേഹത്തെ രക്ഷിച്ചതും നനവാര്‍ന്ന ഈ വ്യക്തിത്വ ഭാവങ്ങളായിരുന്നുവെന്ന് കാണാന്‍ കഴിയും. പലരുടെയും രാഷ്ട്രീയം സാംസ്‌കാരിക ഭൂതലങ്ങളില്‍നിന്ന് ഏറെ ദൂരം അകന്നുപോകുന്ന ഇക്കാലത്ത് ഈ സ്ഥിതിവിശേഷത്തിന് പ്രത്യേക പ്രസക്തിയുണ്ട്. സാംസ്‌കാരികരംഗത്തെ പുറത്തേക്ക് തേടിപ്പോകേണ്ട ആവശ്യംപോലും ഇല്ലാത്തവിധം സി.എച്ചിന്റെ രാഷ്ട്രീയത്തിന് സാംസ്‌കാരികമായ ഉള്ളടക്കവും വേരുകളുമുണ്ടായിരുന്നു.
ജനാധിപത്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാനപരമായ രാഷ്ട്രീയ സിദ്ധാന്തങ്ങളെയും നിലപാടുകളെയുമെല്ലാം കോയ സാഹിബ് സമീപിച്ചതും സാംസ്‌കാരികപരമായ അഭിവീക്ഷണത്തോടെയായിരുന്നു. ജനാധിപത്യ സംവിധാനത്തെ കേവലം തലയെണ്ണി കാര്യങ്ങള്‍ തീരുമാനിക്കുന്നതായി കാണാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. രാഷ്ട്രത്തിന്റെ വിഭവങ്ങളുടെയും ജനങ്ങള്‍ക്കായുള്ള അവസരങ്ങളുടെയും തുല്യമായ പങ്ക്‌വെപ്പായി ജനാധിപത്യത്തെ കാണാനും പ്രയോഗിക്കാനുമാണ് അദ്ദേഹം താല്‍പര്യപ്പെട്ടത്. അങ്ങനെ അദ്ദേഹത്തിന്റെ ജനാധിപ്യത്തില്‍ ജനങ്ങളുടെ അവസര സമത്വവും പിന്നാക്കക്കാരുടെ സംവരണവും അനിഷേധ്യമായ ഇടം നേടി. പിന്നാക്കംപോയവരെ സംബന്ധിച്ച നിര്‍വചനത്തിലാകട്ടെ, എല്ലാ പിന്നാക്ക വിഭാഗങ്ങളും ഉള്‍പ്പെടുകയും ചെയ്തു.
അതുപോലെ മതേതരത്വം എന്നത് സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെല്ലാം തലമുറകളായി ജനങ്ങള്‍ നിലനിര്‍ത്തിപ്പോന്ന സാമുദായിക സൗഹൃദത്തിന്റെ രാഷ്ട്രീയ രൂപമായി കണ്ടു സി.എച്ച്. അതിന്റെ അനിവാര്യത രാഷ്ട്രീയത്തിന്റേതും ഭരണക്രമത്തിന്റേതും മാത്രമല്ല, സമൂഹത്തിന്റെതും സംസ്‌കൃതിയുടേതുമായിത്തീര്‍ന്നു. എന്നാല്‍ സാമൂഹികമായ വ്യവഹാരങ്ങളുടെ ദിശ നിയന്ത്രിക്കുകയും രാഷ്ട്രത്തിന്റെ സ്വഭാവവും പ്രകൃതവും നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും പൂര്‍ണമായും മതേതരമായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയും ഈ വീക്ഷണത്തില്‍ അടങ്ങിയിരിക്കുന്നു.
രാഷ്ട്രീയത്തിന്റെ സാംസ്‌കാരികമായ ഭൂമികയെ പ്രത്യേകം പരിഗണിക്കുന്ന ഈ രീതിശാസ്ത്രത്തിന് മതേതരത്വത്തിന്റെ ഇന്ത്യന്‍ വിവക്ഷയാണ് സ്വാഭാവികമായും സ്വീകാര്യയോഗ്യമായിത്തീര്‍ന്നത്. അതായത് മതേരത്വം എന്നാല്‍ മതത്തിന്റെ നിരാസമല്ല, മതപരവും സാമുദായികവുമായ സഹവര്‍ത്തിത്വമാണത്. ഭരണകൂടം മതമുക്തമായിരിക്കുകയും സര്‍വ മതങ്ങളുടെയും വിശ്വാസികളും അനുയായികളും പരസ്പരം മാനിച്ചുകൊണ്ട് സൗഹൃദത്തിലും സാഹോദര്യത്തിലും ഒന്നിച്ചുകഴിയുകയും ചെയ്യുന്ന സാമൂഹികാവസ്ഥയാണത്.
ഈ ദൃശ മഹിതത്വങ്ങളെ തന്റെ കര്‍മ്മമണ്ഡലത്തില്‍ അന്വര്‍ത്ഥവും സാര്‍ത്ഥകവുമാക്കിയ സി.എച്ച് മുഹമ്മദ് കോയ സാഹിബ് അതിന്റെയെല്ലാം മിശ്രിതമായ പ്രതീകമായി പരിണമിച്ചു. മതത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ അദ്ദേഹം മതേതരത്വത്തിന്റെ ശക്തമായ വക്താവും പ്രയോക്താവുമായി. ഒന്നിനുവേണ്ടി മറ്റൊന്നിനെ കയ്യൊഴിക്കേണ്ടതില്ലാത്തവിധം അദ്ദേഹം രണ്ടിനെയും പരസ്പരപൂരകമായി സമന്വയിപ്പിച്ചു.
സി.എച്ച് എന്നാല്‍ സുന്ദരവും സുശക്തവുമായ ഒരോര്‍മ്മകൂടിയാണ്. സമൂഹത്തിന്റെ സ്മൃതിയാണല്ലോ ചരിത്രം. ചരിത്രത്തിന്റെ കരുത്തും അഴകുമെല്ലാം സി.എച്ച് എന്ന മഹിത സ്മൃതിയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
സി.എച്ചിനോട് ബന്ധപ്പെടാന്‍ അവസരം ലഭിച്ചവരുടെയൊന്നും മനസ്സില്‍ നിന്നും ആ ഓര്‍മ്മയുടെ വര്‍ണ്ണപ്രപഞ്ചം ഒരിക്കലും മാഞ്ഞുപോകുകയില്ല. കോയ സാഹിബ് ചീഫ് എഡിറ്ററായ പത്രത്തില്‍ പ്രവര്‍ത്തിക്കാനാണ് ഈ ലേഖകന്‍ എം.എ കഴിഞ്ഞ് നേരെ ചന്ദ്രികയില്‍ ജോലിയില്‍ ചേരുകയുണ്ടായത്. പ്രശസ്തിയോ പ്രസിദ്ധിയോ ഇല്ലാത്ത ഒരു പയ്യന്റെ ലേഖനം വായിച്ച് അഭിനന്ദിക്കാന്‍ അദ്ദേഹം ഒരിക്കല്‍ ചന്ദ്രികയില്‍ വന്നു ഈ എളിയവനെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന്റെ രോമാഞ്ചം ഇപ്പോഴും ഈ ദേഹത്തിലുണ്ട്. മറ്റൊരിക്കല്‍ അദ്ദേഹത്തെ കാണാനുള്ള കൗതുകത്താല്‍ ആര്‍ത്തിപൂണ്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരത്തേക്കുള്ള വണ്ടിയില്‍ അദ്ദേഹം കയറിയ കമ്പാട്ട്‌മെന്റിലേക്ക് ഓടിക്കയറിയതിന്റെ കുറ്റബോധവും ഇപ്പോഴും മനസ്സിലുണ്ട്. (അത് അപമര്യാദയായോ എന്ന തോന്നലിന്റെ കുറ്റബോധം). പക്ഷേ അദ്ദേഹം പുഞ്ചിരിച്ച് സ്വീകരിച്ചു. പ്രിയപ്പെട്ട മുനീര്‍ സാഹിബിന്റെ ഉമ്മ, സി.എച്ചിന്റെ ജീവിതത്തില്‍ അവസാനം വരെ നിഴലായി ഒപ്പം സഞ്ചരിച്ച ആമിനത്ത ഭക്ഷണം എടുത്തുകൊടുക്കുകയായിരുന്നു. (അവര്‍ നിര്യാണം പ്രപിച്ചപ്പോള്‍ അവരെപ്പറ്റി ഒരു ലേഖനം തന്നെ എഴുതിയതായി ഓര്‍ക്കുന്നു) എന്നെയും ഭക്ഷണത്തിന് ക്ഷണിച്ചു. വണ്ടി ഇളകുത്തുടങ്ങുന്നുണ്ടായിരുന്നു. സി.എച്ചിനെ കണ്ട തൃപ്തിയില്‍ മനം നിറഞ്ഞ എനിക്ക് മറ്റൊരു ആഹാരവും ആവശ്യമില്ലായിരുന്നു. യാത്ര ചോദിച്ച് പെട്ടെന്ന് വണ്ടിയില്‍ നിന്നിറങ്ങി.
യൂത്ത് ലീഗിന്റെ സോളിഡാരിറ്റി ദിനാചരണത്തിന്റെ തിരുവനന്തപുരത്തെ സമ്മേളനത്തിന് ഉദ്ഘാടകനായി സി.എച്ച് മുഹമ്മദ് കോയ സാഹിബിനെയും പ്രഭാഷകനായി എന്നെയുമാണ് സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിരുന്നത്. അന്ന് ഈ എളിയവന്റെ പ്രസംഗത്തെപ്പറ്റി വലിയ വാക്കുകള്‍ പറഞ്ഞുകൊണ്ടാണ് ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. അതായിരുന്നു എപ്പോഴും സി.എച്ചിന്റെ വലിയ മനസ്സ്. മലയാളം കണ്ട മഹാവാഗ്മിയുടെ ആ വാക്കുകള്‍ അമൂല്യമായൊരു ബഹുമതിയായി അന്നും ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു. അന്ന് വീട്ടിലേക്ക് ഭക്ഷണത്തിന് കോയ സാഹിബ് ക്ഷണിച്ചു. ഉപമുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെ ഭക്ഷണത്തില്‍ കഞ്ഞിയും അടങ്ങിയിരിക്കുന്നു. കഞ്ഞി കുടിക്കുന്നതിനിടയില്‍ പൊടുന്നനെ അദ്ദേഹം ചോദിച്ചു: ‘അബുസ്സബാഹിന്റെ കൈകളില്‍ മുറിവിന്റെ പാടുകളുണ്ടായിരുന്നു. അതെങ്ങനെ സംഭവിച്ചതാണെന്നറിയാമോ?’ അറിയില്ലെന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അത് ഉത്തരേന്ത്യന്‍ വാസക്കാലത്ത്‌സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തപ്പോള്‍ സംഭവിച്ചതായിരുന്നു’. പിന്നെ അധികമാരും അറിയാത്ത ആ ചരിത്രം അദ്ദേഹം വിശദീകരിച്ചുതന്നു. പിന്നീട്, അബുസ്സബാഹ് സ്ഥാപകനായ ഫാറൂഖ് കോളജ് കാമ്പസില്‍ റൗളത്തുല്‍ ഉലൂം അറബിക് കോളജിന്റെ യൂനിയന്‍ ഉദ്ഘാടനത്തിന് ഈ ലേഖകന്‍ ക്ഷണിച്ച് അദ്ദേഹം വന്നു, രാജാവിനെ പോലെ, അല്ല ഒരു മുകള്‍ ചക്രവര്‍ത്തിയെ പോലെ, ഭക്ഷണവും ഉച്ചക്കുശേഷവുമുള്ള അല്‍പ സമയത്തെ വിശ്രമവും അബുസ്സബാഹിന്റെ വീട്ടിലായിരുന്നു.
വസന്തം വിടപറഞ്ഞ കദന ദിനം. വസന്തം പല തവണ ഒഴുകിയെത്തിയ കോളജിന്റെ രാജാ ഗെയ്റ്റിനുമുന്നില്‍, ആ ദുഃഖ വാര്‍ത്ത അറിഞ്ഞ ഉടനെ ഒരനുശോചനയോഗം നടന്നു. അതില്‍ സംസാരിക്കവേ പൊടുന്നനെ കണ്ണ് നിറഞ്ഞൊഴുകി, അന്ന് ലക്ഷോപലക്ഷം ജനങ്ങളെ പോല. അന്നും ഇന്നും ആ വലിയ മനുഷ്യന്റെ ഓര്‍മ്മകളില്‍ അസംഖ്യം പേരുടെ കണ്ണുകള്‍ നിറയുന്നു, അദ്ദേഹം വിടപറഞ്ഞ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
Features
ചരിത്ര പ്രസിദ്ധമായ വെള്ളിയാങ്കല്ലും കാവലായി ലൈറ്റ് ഹൗസും
സാമൂതിരിയുടെ നാവിക പടതലവനായ ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടത്തിന്റെ കഥ.

പി.കെ മുഹമ്മദലി
കോഴിക്കോട് ജില്ലയിലെ തിക്കോടി കോടിക്കൽ തീരത്ത് നിന്ന് ഏഴ് കീലോമീറ്ററോളം അകലെ അറബികടലിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വെള്ളിയാം കല്ല്. പരന്ന് കിടക്കുന്ന മഹാ സമുദ്രത്തിന്റെ നീലിമയിൽ വെട്ടിതിളങ്ങി നിൽക്കുന്ന പാറകളുടെ പവിഴ ദീപായ വെള്ളിയാംകല്ലിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. സാമൂതിരിയുടെ നാവിക പടതലവനായ ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടത്തിന്റെ കഥ…വഴിമാറിയെത്തിയ നിരവധി വിദേശ കപ്പലുകൾ ഇടിച്ച് തരിപ്പണമായ സ്ഥലം…പറങ്കിപ്പട കരയിൽ നിന്ന് പിടിച്ചു കൊണ്ടുപോയ ആയിഷ എന്ന പെൺകുടിയുടെ കഥ ഇങ്ങനെ ഇന്ത്യയുടെ ചരിത്രം .
ഒരുപാട് യുദ്ധങ്ങളുടെ ഓർമ്മകൾ പറയാനുണ്ട് വെള്ളിയാം കല്ലിന്. ഇന്നു വരെ പേര് പോലും കണ്ടെത്താനാവാത്ത ദേശാടന പറവകളുടെയും വൻകരാനന്തര സഞ്ചാരികളായ അനേകായിരം പക്ഷികളുടെ വിശ്രമ കേന്ദ്രവും കൂടിയാണ് നടുക്കലിൽ ഉയർന്ന് നിൽക്കുന്നഈ വിശാലമായ പാറ.പക്ഷികളുടെ വിസർജ്യത്താലാണ് വെള്ളനിറമായി ഈ പാറ മാറിയതും വെള്ളിയാം കല്ല് എന്ന് പേര് വരാനുള്ള കാരണം.
ഇസ്ലാമിക ചരിത്രത്തിലും ഹിന്ദു പുരാണത്തിലുമെല്ലാം വെള്ളിയാംകല്ലിനെ കുറിച്ച് പ്രതിപാതിച്ചിട്ടുണ്ട്. ആദം നബിയുടെ കാൽപാതം പതിഞ്ഞ സ്ഥലമാണെന്നും മുക്കുവൻ മാരുടെ വിശ്വാസങ്ങളിൽ വെള്ളിയാംകല്ലിന് പ്രത്യാക സ്ഥാനമുണ്ട് നിരവധി ക്ഷേത്രങ്ങളിൽ ദേവീചൈതന്യം വെള്ളിയാങ്കല്ലിൽ നിന്ന് എത്തിയതാണെന്നുള്ള ഐതിഹ്യം ഉണ്ട്. വെള്ളിയാം കല്ലിലേക്ക് പോകുന്നവർ പ്രത്യാകം പ്രാർത്ഥന നടത്തണമെന്നും ശരീരം ശുദ്ധികരിക്കാതെ ഈ പാറയിൽ കയറരുതെന്നും ഇവരുടെ മത വിശ്വാസത്തിൽ പറയുന്നുണ്ട്.
സാമൂതിരിയുടെ നാവികപ്പടത്തലവൻ ധീര ദേശാഭീമാനി കോട്ടക്കൽ കുഞ്ഞാലി മരക്കാരുടെ ധീരതയുടെയും പോരാട്ട വീര്യത്തിന്റെയും ചുടുചോരയും പീരങ്കിയുണ്ടകളേറ്റ പാടുകളും ഇന്ന് വെള്ളിയാംകല്ലിനുണ്ട്. കുഞ്ഞാലിമരക്കാറും നാവികപ്പടയും കടലിന്റെ കണ്ണെത്താ ദൂരത്ത് നിന്ന് വരുന്ന ശ്രത്രുക്കളെ നേരിട്ടെത് വെള്ളിയാം കല്ലിൽവെച്ചാണ്. പറങ്കിപ്പട കരയിൽ നിന്ന് പിടിച്ചുകൊണ്ടുപോയ ആയിഷ എന്ന പെൺകുട്ടിയെ വെള്ളിയാം കല്ലിൽ വെച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു പട്ടാളക്കാരൻ അവളെ രക്ഷിക്കുകയും ബലാൽസംഗം ചെയ്യാൻ ശ്രമിച്ച പറങ്കികളെ കൊന്നുകളയുകയും ഇവിടുന്ന് ചെയ്തിട്ടുണ്ട്.
ഈ സംഭവം പോർച്ചുഗീസ് പ്രണയകാവ്യാമായി പ്രചരിച്ചിരുന്നു.1507 മുതൽ 1600 വരെ ഏകദേശം ഒരു നൂറ്റാണ്ട് മുഴുവനും കുഞ്ഞാലിമരക്കാറും നാവികസൈന്യാധിപൻമാരും പോർച്ചുഗീസ് ശക്തികളെ തുരത്താൻ കാവൽ നിന്നത് ഈ പാറകളുടെ ഒളിവിലാണ്. ഒരൊറ്റ ശീലാഖണ്ഡമല്ല വെള്ളിയാം കല്ല് .ഭീമാകാരൻ പാറക്കെട്ടുകൾ അതിൻ മേൽ ഏതാനും പടുകൂറ്റൻ പാറകൾ ദൂരേ നിന്ന് നോക്കുമ്പോൾ വശം ചരിഞ്ഞ് നീണ്ട് നിവർന്നു കിടക്കുന്ന മനുഷ്യ രൂപത്തെ ഓർമ്മിപ്പിക്കുന്ന വലിയ പാറക്കല്ലുകൾ.വെള്ളിയാം കല്ലിന്റെ തെക്ക് വശത്ത് പാറയുടെ മുകളിൽ ഭയം വിതക്കുന്ന രീതിയിൽ ആരോ എടുത്ത് വെച്ചത് പോലെ കാണുന്ന പാറക്കല്ലിന് പണ്ട് മുതലെ നാട്ടുകാരിതിനെ എടുത്ത് വെച്ച കല്ല് എന്ന പേരിലാണ് പറയപ്പെടുന്നത്.
തൊട്ടു സമീപത്തായി പന്നിയുടെ മുഖവുമായി സാദൃശ്യം തോന്നുന്ന കല്ലിന് പന്നിക്കല്ല് എന്നപേരിലും അറിയപെടുന്നു. വെള്ളിയാം കല്ലിൽ തൊടാതെ അൽപം മാറി ആമയുടെ പുറന്തോട് പോലെ ഒരു ഭാഗം ജലോപരിതലത്തിൽ കാണപെടുന്ന കല്ലിന് ആമക്കല്ല് എന്ന പേരിലും പറയപ്പെടുന്നുണ്ട്. കല്ലുമ്മക്കായ,സ്ലേറ്റിലെഴുതാനുപയോഗിക്കുന്ന പെൻസിലുകൾ,വർണാഭമായ പല രൂപത്തിലുമുള്ള കളർ കല്ലുകൾ,കല്ല് രൂപത്തിലുള്ള പല അച്ചുകളും വെള്ളിയാംങ്കല്ലിൽ സുലഭമാണ്. കടലിന്റെ അടി ഭാഗത്തേക്ക് ഈ ശിലാസ്തംഭത്തിൽ നിന്ന് പന്ത്രണ്ട് ആൾ താഴ്ചയുണ്ട്.
പാറയുടെ മുകളിൽ ആഴത്തിലുള്ള കിണറുകളും ഉണ്ട്. നിരവധി വിനോദ സഞ്ചാരികൾ വെള്ളിയാംകല്ല് കാണാൻ പല സ്ഥലങ്ങളിൽ നിന്ന് ബോട്ട്,വഞ്ചി മാർഗമെല്ലാം ഇവിടെയെത്തുന്നുണ്ട്. പ്രത്യാക കലാവസ്ഥയിൽ വർഷത്തിലെ ചില മാസങ്ങളിൽ മാത്രമെ ഇവിടെ സഞ്ചരിക്കാൻ പറ്റു.എം മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങൾ എന്ന പുസ്തകത്തിൽ വെള്ളിയാം കല്ലിലേക്ക് പോകുന്ന സാഹസികതയെ കുറിച്ച് കൃത്യമായി വിവരിച്ചിട്ടുണ്ട്. വില്യം ലോഗൽ മലബാർ മാന്വലിൽ ‘Sacri Fice Rock’ എന്ന് വെള്ളിയാംങ്കല്ലിനെ കുറിച്ച് പ്രത്യാകം വിശേഷിപ്പിച്ചിട്ടുണ്ട്. നാല് ഏക്കറോളം വിസ്തീർണ്ണമുള്ള ഈ പാറകൂട്ടങ്ങളിലേക്ക് കയറണമെങ്കിൽ ഇരുന്നൂറ് മീറ്ററെങ്കിലും നീന്തി മാത്രമെ കയറാൻപറ്റു.
കടലിലെ ഏറ്റവും ആഴം കൂടിയ ഭാഗവും വലിയ മത്സ്യങ്ങൾ തങ്ങി നിൽക്കുന്നതും ഇവിടെയാണ്. പാറകൾക്കിടയിൽ ഗുഹാ രൂപത്തിൽ പ്രത്യാക അറകൾ വെള്ളിയാംകല്ലിലുണ്ട്. സാഹസികമായി മത്സ്യ ബന്ധനം നടത്തി ജീവിതം കരപിടിപ്പിക്കുന്ന നിരവധി മൽസ്യ തൊഴിലാളികൾ തിക്കോടി,കോടിക്കൽ കടൽതീരത്ത് ഉണ്ട്. നിരവധി മത്സ്യ തൊഴിലാളികൾ ഇവിടെ വെച്ച് അപകടത്തിൽ പെട്ട് മരണപ്പെട്ടിട്ടുണ്ട്. പോർച്ചുഗീസ് നാവികർക്ക് ബോംബെ മുതൽ പന്തലായനി കോഴിക്കോട് വരെയുള്ള കടൽ മാർഗത്തിൽ വെള്ളിയാങ്കല്ല് വലിയ തടസ്സമായിരുന്നു .വെള്ളിയാങ്കല്ലിന്റെ തൊട്ടു സമീപത്തെ സ്ഥലമായ പന്തലായനി അറബിവ്യാപാരികളുടെയും ചൈനക്കാരുടെയും പ്രധാന കേന്ദ്രമായിരുന്നു.
പോർച്ചുഗീസുകാർ കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും വിലയേറിയ കല്ലുകളും പന്തലായനി തുറമുഖത്തേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട്പോകാൻ വെള്ളിയാംകല്ല് വഴിയാണ്. വലിയ ചരക്ക്കപ്പലുകൾ ദിവസങ്ങളോളം തങ്ങുകയും നാവികർ വിശ്രമിക്കുകയും വെള്ളിയാംങ്കല്ലിലാണ്. കൂറ്റൻ പോർച്ചുഗീസ് കപ്പലുകൾ ഇവിടെ വെച്ച് കടൽക്കയങ്ങളിലേക്ക് മുങ്ങിപോയിട്ടുണ്ട്. പോർച്ചുഗീസുകാരും അവരെ പിന്തുടർന്ന് എത്തിയ യൂറോപ്പ്,അറബ്,ചൈനീസ് കപ്പലുകൾ കൊള്ളയടിച്ചും കൂട്ടിയിടിച്ച് തരിപ്പണമായും രക്തപങ്കിലമാക്കി തിർത്തിട്ടുണ്ട് ഇവിടെ. 1766 ൽ മൈസൂർ രാജാവായ ഹൈദർ അലി മലബാർ അക്രമിച്ചതിനു ശേഷം 1786 ൽ അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താൻ വടക്കൻ കേരളം പൂർണ്ണമായും അവരുടെ നിയന്ത്രണത്തിൽ ആക്കിയപ്പോൾ തിക്കോടി കടലൂർ തിരദേശ ഗ്രാമത്തെ തന്റെ സൈനിക ഉപകേന്ദ്രമായി മാറ്റി ഇവിടെ ഒരുകോട്ട നിർമ്മിച്ചതായി ബ്രിട്ടീഷ് രേഖകളിൽ പറയുന്നു.
1792 കാലഘട്ടം മുതൽ മലബാർ ജില്ല ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് സ്റ്റേറ്റിന് കിഴിലായതോടെ കോഴിക്കോട്,കണ്ണൂർ,ബോംബെ തുറമുഖങ്ങൾക്കിടയിലുള്ള വ്യാപരാവും കപ്പൽ ഗതാഗതവും വർദ്ധിച്ച സാഹചര്യത്തിൽ നിരവധി നാവികർക്ക് ജീവൻ നഷ്ട്ടമാകുകയും കപ്പലുകൾ വെള്ളിയാങ്കല്ലിൽ കുട്ടിയിച്ച് അപകടങ്ങൾ സംഭവിക്കാൻ തുടങ്ങിയപ്പോൾ ബ്രിട്ടിഷ് സർക്കാർ ഇന്ത്യാ സർക്കാറിനെ ഗൗരവമായി ചർച്ചയ്ക്ക് വിളിക്കുകയും അപകടത്തിൽ രക്ഷനേടാൻ വഴികാട്ടിയായി വിളക്കുമാടമെന്ന (ലൈറ്റ് ഹൗസ്)എന്ന ആശയം ഉദിക്കുന്നത്.
1985 ൽ മദ്രാസ് പ്രസിഡൻസി ഫോർട്ട് ഓഫീസറായിരുന്ന ഡബ്യൂ.ജെ പോവൽ പൊതുമരാമത്ത് വകുപ്പ് മറൈൻ ഡിവിഷൻ ലൈറ്റ് ഹൗസ് വിഭാഗം എഞ്ചിനിയറായ എഫ് ഡബ്യൂ ആഷ്പ്പിറ്റിനോട് വെള്ളിയാംകല്ല് നേരിട്ട് സന്ദർശിച്ച് പഠനം നടത്താൻ ആവിശ്യപെടുകയും അത് പ്രകാരം കടലൂർ പ്രദേശത്തെ മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ എഫ് ഡബ്യൂ ആഷ്പിറ്റ് വെള്ളിയാംകല്ല് സന്ദർശിക്കുകയും അപകട സാധ്യതകളുടെയും അത് തടയാനാവിശ്യമായ പരിഹാര മാർഗങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോർട്ട് 1896ൽ മദ്രാസ് പ്രസിഡൻസി ഓഫീസർക്ക് കൈമാറുകയും ചെയ്തു.1906 നവംബറിൽ ഗവർമെൻറ് സിക്രട്ടറി എഫ്.ജെ വിൽസൺ പൊതുമാരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനിയറായ സ്മിത്തിനെ ലൈറ്റ് ഹൗസ് നിർമ്മാണത്തിനായി നിയമിക്കുകയും ചെയ്തു.
സ്മിത്ത് സമയം പാഴാക്കാതെ ലൈറ്റ് ഹൗസിന് അടിത്തറ പണിയുന്നതിനും മറ്റുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രദേശത്തെ മത്സ്യതൊഴിലാളികളെ വിളിച്ച് ചേർക്കുകയും ഇവരുടെ സഹായത്താൽ ലൈറ്റ് ഹൗസ് നിർമ്മാണ തൊഴിലാളികളുമായി വെള്ളിയാംകല്ല് സന്ദർശിക്കുകയും ഇവിടെ വെച്ച് നിർമ്മാണപ്രവർത്തനങ്ങൾക്ക് കൃത്യമായ രൂപം നൽകുകയുമാണ് ചെയ്തത്. അന്നത്തെ കുറുമ്പനാട് താലൂക്കിലെ വന്മുഖം അംശം കടലൂർ ദേശത്തിലേ ഓടോക്കുന്നിൽ ലൈറ്റ് ഹൗസ് നിർമ്മിക്കാൻ മദ്രാസ് ഗവർമെന്റ് ഇവിടെ വെച്ചാണ് അന്തിമ തീരുമാനമെടുത്തത്. ലൈറ്റ് ഹൗസ് നിർമ്മിക്കുന്നതിന് ആവിശ്യമായ 27.07 ഏക്കർ ഭൂമി കൈവശക്കാരായ പ്രദേശത്തെ അഞ്ച് കുടുംബങ്ങളിൽ നിന്നായി 2050 രൂപ നൽകി ഗവർമെന്റ് ഏറ്റെടുക്കുകയും ചെയ്തു.
34 മീറ്റർ ഉയരത്തിൽ വൃത്താകിതിയിൽ ഇഷ്ടികകൾ കൊണ്ട് പ്രത്യാകം ചേരുവകൾ ചേർത്തിയാണ് ലൈറ്റ് ഹൗസ് നിർമ്മിച്ചത്. ഇടവിട്ട കറുപ്പും വെളുപ്പും വരകളായി നിറമാണ് നൽകിയത്. ലൈറ്റ് ഹൗസിൽ നിന്നുള്ള പ്രകാശത്തിന്റെ ആവൃത്തി ഇരുപതാണ്.ഒരു ഫ്ളാഷ് ലൈറ്റ് അഞ്ച് സെക്കന്റിലധികം നീണ്ട് നിൽക്കും. കടലിലുള്ളവർക്ക് നാൽപ്പത് നോട്ടിക്കൽമൈൽ അകലെവരെ ഈ വെളിച്ചം കാണാൻപറ്റും. ലൈറ്റ് ഹൗസ് നിർമ്മിച്ചത് മുതൽ ഇന്ന് വരെ കടലിലൊ വെള്ളിയാംകല്ലിലോ ഒരു അപകടവും സംഭവിച്ചിട്ടില്ല.
മത്സ്യ തൊഴിലാളികൾക്ക് രാത്രി കാലങ്ങളിൽ ഒരു പ്രയാസവും കൂടാതെ മത്സ്യ ബന്ധനം നടത്താം. ലൈറ്റ് ഹൗസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് വെള്ളിയാംകല്ലിൽ അവസാനാമായി വലിയൊരു അപകടം ഉണ്ടായത്.1909 ജനുവരി 30 ബേപ്പൂരിൽ നിന്ന് നിറയെ മരങ്ങളും മറ്റ് സാധനങ്ങളുമായി കണ്ണൂർ തുറമുഖത്തേക്ക് പോവുകയായിരുന്ന ഗണേഷ് പ്രസാദ് എന്ന ചരക്കു കപ്പൽ വെള്ളിയാങ്കല്ലിൽ തട്ടിതകർന്ന് കടലിൽ മുങ്ങി. നാവികരടക്കമുള്ളവരെ പ്രദേശത്തെ മത്സ്യ തൊഴിലാളികളാണ് രക്ഷിച്ചത്. ഈ ഒക്ടോബറിൽ നൂറ്റിപതിനാലാം വാർഷികം ആഘോഷിക്കുകയാണ് ലൈറ്റ് ഹൗസ്
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
-
india2 days ago
തെലങ്കാനയിലെ കെമിക്കല്‍ പ്ലാന്റിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മരണം 34 ആയി
-
kerala1 day ago
‘ഹേമചന്ദ്രനെ കൊന്നതല്ല, ആത്മഹത്യയായിരുന്നു, ശേഷം കുഴിച്ചിട്ടു: സൗദിയില്‍ നിന്നും ഫേസ്ബുക്ക് വിഡിയോയുമായി മുഖ്യപ്രതി
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു
-
kerala3 days ago
കോട്ടയം കോടിമത പാലത്തിന് സമീപം അപകടം: രണ്ട് മരണം
-
india2 days ago
തെലങ്കാന കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണം 44 ആയി
-
kerala2 days ago
നാളെ മുതല്‍ വീണ്ടും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala2 days ago
വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
-
local1 day ago
മലബാറിന് ഷോപ്പിങ്ങ് ഉത്സവമൊരുക്കി ലുലു: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കം