Connect with us

Video Stories

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; സി.പി.എമ്മില്‍ പുതിയ പ്രതിസന്ധി

Published

on

 

അഡ്വ. കെ.കെ.രാമചന്ദ്രന്‍നായരുടെ മരണാനന്തര ചടങ്ങുകള്‍ തീരുംമുമ്പേ ചെങ്ങന്നൂര്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള നീക്കങ്ങള്‍ സിപിഎമ്മില്‍ സജീവമായി. സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നീക്കങ്ങള്‍ക്ക് എതിരെ ഇതിനോടകം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് എത്തിക്കഴിഞ്ഞു. ശക്തമായ മത്സരം നടക്കുമെന്ന് ഉറപ്പായ ചെങ്ങന്നൂരിലേക്ക് സിപിഎം നേതൃത്വവും ജില്ലയില്‍ നിന്നുള്ള മന്ത്രിയും ഉള്‍പ്പെടെയുള്ള ഒരുവിഭാഗം നേതാക്കള്‍ സജീവമായി പരിഗണിക്കുന്ന നടി മഞ്ജു വാര്യര്‍ക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചാണ് സജി ചെറിയാന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടിയുള്ള നീക്കങ്ങള്‍ നടത്തുന്നത്. മികച്ച നടിയായ മഞ്ജു അവരുടെ മേഖലയില്‍ ശോഭിക്കട്ടേയെന്നും അവരോട് ഇഷ്ടമുള്ള ആരോ ആണ് ഈ വാര്‍ത്തക്ക് പിന്നിലെന്നുമാണ് സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ചെങ്ങന്നൂര്‍ സ്വദേശിയായ സജി ചെറിയാനെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്തും സ്ഥാനാര്‍ത്ഥി പട്ടികയില്‍ സജീവമായി പരിഗണിച്ചിരുന്നു. സാമുദായിക സമവാക്യങ്ങള്‍ക്ക് അനുസരിച്ച് ഒടുവില്‍ കെ. കെ രാമചന്ദ്രന്‍ നായരെ സിപിഎം മത്സര രംഗത്ത് ഇറക്കുകയായിരുന്നു. 2006ല്‍ പി. സി വിഷ്ണുനാഥിനെതിരെ ചെങ്ങന്നൂരില്‍ മത്സരിച്ച സജി ചെറിയാന്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. പിന്നീട് പാര്‍ട്ടി നേതൃത്വത്തില്‍ സജീവമായ അദ്ദേഹം സുധാകര പക്ഷത്തെ പ്രമുഖനായി വളരുകയും കഴിഞ്ഞ സമ്മേളനകാലത്ത് ജില്ലാ സെക്രട്ടറിയായി വരികയുമായിരുന്നു.
രാമചന്ദ്രന്‍ നായരുടെ മരണ ശേഷം ചെങ്ങന്നൂരിലെ വിവിധ പരിപാടികളിലും ചടങ്ങുകളിലും സജി ചെറിയാന്‍ ഇപ്പോള്‍ സജീവമാണ്. പാര്‍ട്ടി പത്രത്തിന്റെ പിന്തുണയോടെയാണ് സജി ചെറിയാന്റെ പുതിയ നീക്കങ്ങള്‍. ചെങ്ങന്നൂര്‍ പെരുങ്കുളം പാടത്ത് ജില്ലാ സ്റ്റേഡിയം നിര്‍മ്മാണത്തിന് എത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം നിന്ന് ജനപ്രതിനിധിയെ പോലെ സജി ചെറിയാന്‍ രേഖകള്‍ പരിശോധിക്കുന്ന ചിത്രമടങ്ങിയ അഞ്ച് കോളം വാര്‍ത്തയാണ് ദേശാഭിമാനി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ പാര്‍ട്ടിക്കകത്തും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

അതേ സമയം ഭൂരിപക്ഷ സമുദായ അംഗമായ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയാല്‍ മതിയെന്ന നിലപാടിലാണ് സിപിഎമ്മിലെ ഒരുവിഭാഗം ഇപ്പോഴുമുള്ളത്. 2006ല്‍ സജി ചെറിയാന്‍ നഷ്ടപ്പെടുത്തിയ മണ്ഡലം 2016ല്‍ ഭൂരിപക്ഷ സമുദായക്കാരനായ കെ. കെ രാമചന്ദ്രന്‍ നായരാണ് തിരിച്ചു പിടിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 40,000 വോട്ടിന് മുകളില്‍ ബിജെപി കഴിഞ്ഞ തവണ സ്വന്തമാക്കിയ മണ്ഡലത്തില്‍ ന്യൂനപക്ഷ സമുദായ അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നത് അബദ്ധമാണെന്നാണ് ഇവരുടെ വാദം. പാര്‍ട്ടിയിലെ സ്വാധീനവും മണ്ഡല പരിചയവും ചൂണ്ടിക്കാട്ടി ചെങ്ങന്നൂരിനായി സജി ചെറിയാന്‍ പിടിമുറുക്കുമ്പോള്‍ സാമുദായികത ഉയര്‍ത്തി സെക്രട്ടറിയുടെ നീക്കത്തെ പ്രതിരോധിക്കാനാണ് മറുവിഭാഗത്തിന്റെ ശ്രമം. എംഎല്‍എയുടെ മരണാനന്തര ചടങ്ങുകള്‍ പോലും തീരുന്നതിനു മുമ്പേ സ്ഥാനാര്‍ത്ഥിത്വത്തിനായി പാര്‍ട്ടിയില്‍ നടക്കുന്ന ചടരുവലികളില്‍ പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷം ശക്തമായിട്ടുണ്ട്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending