kerala
രക്തക്കളമായി നഗരപാതകള്‍; മൂന്ന് മാസത്തിനിടെ പൊലിഞ്ഞത് 57 ജീവന്
പ്രതിദിനം പത്തിലധികം അപകടം
കോഴിക്കോട്: പുതുവര്‍ഷം പിറന്ന് രണ്ട്മാസം പിന്നിടുമ്പോള്‍ കോഴിക്കോട് നഗരത്തില്‍ വാഹനാപകട നിരക്കില്വര്ധന. ഓരോദിവസവും പത്തിലധികം അപകടങ്ങള്‍ സംഭവിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണങ്ങളും അശ്രദ്ധമായ ഡ്രൈവിംഗും കാരണം അപകടങ്ങള്‍ കൂടുകയാണ്. കഴിഞ്ഞദിവസങ്ങളിലായി അപകടത്തില്‍ മൂന്ന് പേരാണ് മരണമടഞ്ഞത്. പുതിയങ്ങാടിയില്‍ ബസിടിച്ച് സ്കൂട്ടര്‍ യാത്രികരായ സ്ത്രീ മരണപ്പെട്ടിരുന്നു. മാനാഞ്ചിറ എല്‍.ഐ.സി ജംഗ്ഷനില്‍ കെ.എസ്.ആര്.ടി.സി ബസിനുള്ളില്പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികളുടെ ജീവനും പൊലിഞ്ഞിരുന്നു.
നവംബര്‍ മുതല്‍ ഫെബ്രുവരി ഇതുവരെയായി ചെറുതും വലുതുമായി 1795 അപകടങ്ങളാണ് നഗരത്തിലുണ്ടായത്. ഇതില്‍ 57പേരാണ് മരണമടഞ്ഞത്. 540പേര് ഗുരുതരമായി പരിക്കുകളോടെ ചികിത്സയിലാണ്. ഏറ്റവും കൂടുതല്‍ അപകടം വരുത്തുന്നത് സ്വകാര്യ ബസുകളാണ്. ബസുകള്‍ ഉള്‍പ്പെട്ട 93 അപകടങ്ങളാണ് ഉണ്ടായത്. അതില്‍ 12 പേരുടെ ജീവനും നഷ്ടമായി. 56പേര് ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്. സ്വകാര്യബസുകളുടെ അമിതവേഗമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാക്കുന്നത്.
സമയക്രമം പാലിക്കാനായി ബസുകള്‍ അമിതവേഗതിയില്‍ കുതിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. നഗരത്തിലെ ട്രാഫി പൊലീസ് സ്ഥാപിച്ച ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതും നിയമലംഘനങ്ങള്‍ക്ക് കാരണമാകുന്നു. അപകടങ്ങളുണ്ടാകുമ്പോള്മാത്രമാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്ശനമാക്കുന്നതെന്ന ആരോപണവും ശക്തമാണ്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം യാഥാര്‍ത്ഥ്യമായാല്‍ ഒരുപരിധിവരെ അപകടങ്ങള്‍ കുറയ്ക്കാനാകും. വീതികുറഞ്ഞ ഈ പാതയില്‍ രാവിലെയും വൈകീട്ടും വലിയഗതാഗതകുരുക്കാണുണ്ടാകുന്നത്.
കുരുക്കില്നഷ്ടമാകുന്ന സമയം തിരിച്ചുപിടിക്കാന്‍ ഡ്രൈവര്‍മാര്‍ വേഗതകൂട്ടുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു. വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Film
ഭൂട്ടാന് കാര്‍ കള്ളക്കടത്ത് കേസ്: നടന് അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന് അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്കി. ‘ ഓപ്പറേഷന് നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
kerala
21 പേജുള്ള കത്ത് കമ്മീഷന് മുന്നില്‍ 25 ആയി, ജയില്‍ സൂപ്രണ്ടിന്റെ മൊഴി; സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തു
കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ലൈംഗിക പീഡനംവെളിപ്പെടുത്തി തയ്യാറാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുള്‍പ്പെട്ട ഭാഗം പിന്നീട് കൂട്ടിച്ചേര്‍ത്തതെന്ന് ആരോപണം ശരിവയ്ക്കുന്ന മൊഴി പുറത്ത്. പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിലെ വിചാരണയില്‍ നല്കിയ വിവരങ്ങളില്‍ ആണ് നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്ന് സൂചിപ്പിക്കുന്നത്.
ലൈംഗികപീഡനം ആരോപിച്ച് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി തയ്യാറാക്കിയ കത്തില്‍ 21 പേജാണ് ഉണ്ടായിരുന്നത് എന്നാണ് ജയില്‍ സൂപ്രണ്ടിന്റെ മൊഴി. ഇത് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് ഹാജരാക്കി. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ 2013 ജൂലായ് 20ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയില്‍ 21 പേജുള്ള കത്ത് കണ്ടെത്തി. അഭിഭാഷകന് നല്‍കാനുള്ളത് എന്ന് അറിയിച്ചതോടെ കത്ത് അവര്‍ തന്നെ സൂക്ഷിച്ചു. ജൂലായ് 24ന് കാണാനെത്തിയ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് എത്തി കത്ത് കൈപ്പറ്റി. ഇക്കാര്യം സൂചിപ്പിക്കുന്ന കൈപ്പറ്റുരസീതും സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നാലുപേജ് എഴുതിച്ചേര്‍ത്തെന്ന ആരോപണം ശരിവെക്കുന്നതാണ് മൊഴി.
അതേസമയം, സോളാര്‍ കമ്മിഷനു മുന്പില് പ്രതി നല്‍കിയത് 25 പേജുള്ള കത്തായിരുന്നു. അധികമായുള്ള നാലുപേജ് പിന്നീട് ഗൂഢാലോചന നടത്തി എഴുതിച്ചേര്‍ത്തതാണെന്നാരോപിച്ചാണ് അഭിഭാഷകന് സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്താന്‍ പ്രതിയുള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്.
kerala
‘ആ പെണ്‍കുട്ടി വിവാഹ മോചിതയല്ല’; ‘വിവാഹത്തില്‍ താനും പങ്കെടുത്തു’; വെളിപ്പെടുത്തലുമായി സന്ദീപ് വാര്യര്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാതിക്രമ കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. യുവതി നല്കിയ പരാതിയുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ യൂട്യൂബില്‍ ചെയ്ത വീഡിയോയ്ക്ക് മറുപടിയായാണ് സന്ദീപ് വാര്യരുടെ വെളിപ്പെടുത്തല്‍. കേസിന്റെ വസ്തുതകളെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി വെളിപ്പെടുത്താന്‍ മടിയില്ലെന്ന് വ്യക്തമാക്കിയാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയുന്നതിലെ ശരികേട് തന്നെ ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ടെങ്കിലും, സത്യം പറയാന്‍ മടിക്കേണ്ടതില്ല എന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നു. പരാതി നല്കിയ യുവതിയുടെ പ്രധാന വാദങ്ങളിലൊന്നായ, വിവാഹബന്ധം നാല് ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ എന്നത് ശരിയല്ല എന്ന് സന്ദീപ് വാര്യര്‍ ഉറപ്പിച്ചു പറയുന്നു. താന്‍ ആ വിവാഹത്തില്‍ പങ്കെടുത്തയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘മാസങ്ങളോളം അവര്‍ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു. ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, യുവതി ഇപ്പോഴും വിവാഹമോചിതയല്ലെന്നും ഗുരുവായൂരില്‍ വെച്ച് താലികെട്ടിയതാണെന്നും സന്ദീപ് വാര്യര്‍ എടുത്തുപറഞ്ഞു. തനിക്കറിയാവുന്ന സത്യങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ കുറ്റബോധം വേട്ടയാടുമെന്നതുകൊണ്ടാണ് ഈ തുറന്നുപറച്ചിലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വ്യക്തിപരമായ വെളിപ്പെടുത്തലുകള്‍ നടത്തിയെങ്കിലും, ആരോപണങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള നിലപാട് തന്നെയാണ് തന്റെയും നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
-
india21 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
india22 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india23 hours agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്

