Connect with us

india

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഭായി ഭായി; സഖ്യം സീറ്റു വിഭജന ചര്‍ച്ചകളിലേക്ക്

സഖ്യവുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രദീപ് ഭട്ടാചാര്യ എംപിയാണ് ഇതിന്റെ ചെയര്‍മാന്‍.

Published

on

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തിന്റെ സീറ്റു വിഭജന ചര്‍ച്ചകള്‍ അടുത്തയാഴ്ച ആരംഭിക്കും. സീറ്റ് വിഭജനത്തിലൂടെ യുക്തിപൂര്‍ണമായ നിലയിലേക്ക് സഖ്യത്തെ എത്തിക്കാനുള്ള സമയമാണ് ഇതെന്ന് പശ്ചിമബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്.

മുന്‍വൈരം മറന്ന് മമതബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ ഒന്നിക്കുകയാണ് ഇരുപക്ഷവും. മൂന്നാം ബദല്‍ എന്ന രീതിയിലാണ് സഖ്യം പ്രവര്‍ത്തിക്കുക. ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനായാണ് തുടക്കത്തില്‍ തന്നെ ഇരുകക്ഷികളും ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.

2016ല്‍ കോണ്‍ഗ്രസും ഇടതുകക്ഷികളും സീറ്റു വിഭജന ചര്‍ച്ചകളുമായി മുമ്പോട്ടു പോയെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആശയക്കുഴപ്പങ്ങള്‍ സഖ്യസാധ്യത തകര്‍ത്തു.

സഖ്യവുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രദീപ് ഭട്ടാചാര്യ എംപിയാണ് ഇതിന്റെ ചെയര്‍മാന്‍. ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് ഈയിടെ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് അധിര്‍ രഞ്ജന്‍ ചൗധരിയോട് ആവശ്യപ്പെട്ടിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റാണ് കോണ്‍ഗ്രസ് നേടിയിരുന്നത്. സിപിഎമ്മിന് സീറ്റൊന്നും ലഭിച്ചില്ല. തൃണമൂല്‍ കോണ്‍ഗ്രസ് 22 ഇടത്തും ബിജെപി 18 ഇടത്തം വിജയം കണ്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

ഇന്നലെ ഇത് സംബന്ധമായി മുസ്‌ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.

Published

on

അധികൃത സംവിധാനത്തിലെ തകരാറുകള്‍ കാരണമായി രാജ്യത്താകെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അപേക്ഷകര്‍ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങള്‍ കണക്കിലെടുത്ത് ഡിസംബര്‍ അഞ്ചിന് അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ കാലാവധി നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി മുസ്‌ലിംലീഗിന്റെ ലോക്‌സഭാ പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.നവാസ് ഗനി എം.പി എന്നിവര്‍ ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവിനെ കണ്ട് ചര്‍ച്ച നടത്തി. യന്ത്രത്തകരാറും മറ്റു സാങ്കേതിക തടസ്സങ്ങളും കാരണം നിര്‍ദ്ദിഷ്ട സമയത്തിനകം രജിസ്‌ട്രേഷന്‍ നടക്കാതെ പോകുന്ന സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹത്തെ ധരിപ്പിച്ചു. കേരളത്തില്‍ ഇരുപത്തിയഞ്ച് ശതമാനം പോലും രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. രജിസ്‌ട്രേഷന്‍ നടത്തുന്ന അപേക്ഷകരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനും രാജ്യമാകെ കാര്യക്ഷമമായ രീതിയില്‍ രജിസ്‌ട്രേഷന്‍ നടക്കുന്ന സാഹചര്യം ഒരുക്കാനും കാലാവധി നീട്ടേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മന്ത്രിയോട് പറഞ്ഞു.
പ്രശ്‌നം ഗൗരവത്തോടെ പരിഗണിക്കുമെന്ന് പറഞ്ഞ മന്ത്രി കാലാവധി നീട്ടുന്നത് സംബന്ധിച്ച് ട്രിബൂണലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് അറിയിച്ചു. അത് വ്യക്തിഗത സ്ഥാപനങ്ങള്‍ക്ക് സഹായകമാവുകയില്ലെന്നും അതിനുംകൂടി ഉപകരിക്കും വിധം കാലാവധി നീട്ടാന്‍ മന്ത്രിതലത്തില്‍ തന്നെ അനുമതി നല്‍കുകയാണ് വേണ്ടതെന്നും എംപിമാര്‍ വീണ്ടും അദ്ദേഹത്തെ ധരിപ്പിച്ചു. എല്ലാ കാര്യങ്ങളും പരിഗണിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ഇത് സംബന്ധമായി മുസ്‌ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.

Continue Reading

india

തന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍

ആറ് വയസുകാരിയുടെ മരണത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

Published

on

ചണ്ഡീഗഢ്: സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ വാട്ടര്‍ ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ ഹരിയാനയിലെ പാനിപ്പത്തില്‍ സ്ത്രീ അറസ്റ്റില്‍. നൗള്‍ത്ത ഗ്രാമത്തിലെ പൂനമാണ് അറസ്റ്റിലായത്. ആറ് വയസുകാരിയുടെ മരണത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സ്വാഭാവിക മരണമാണെന്ന് കരുതിയ മരണങ്ങള്‍ കൊലപാതകമെന്ന് ഇതോടെ കണ്ടെത്തുകയായിരുന്നു. തന്നെക്കാള്‍ സുന്ദരിയാണെന്ന് വിശ്യാസത്തിലാണ് ഇവര്‍ കുട്ടികളെ കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച സോണിപത്തില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ യുവതിയും കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു. അന്നേ ദിവസം യുവതി ആറ് വയസ്സുകാരിയായ വിധി എന്ന കുട്ടിയെ വാട്ടര്‍ ടബ്ബില്‍ മുക്കിക്കൊലപ്പെടുത്തുകയായിരുന്നു.

പൊലീസ് പറയുന്നതനുസരിച്ച്, പൂനം 2023 ല്‍ തന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയിരുന്നു. മൂന്നുപേരെയും ഒരേ രീതിയില്‍ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു.

പാനിപ്പത്തിലെ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. വിവാഹ ഘോഷയാത്ര നൗള്‍ത്തയില്‍ എത്തിയപ്പോഴാണ് സംഭവം. വിധിയെ കാണാനില്ലെന്ന് അറിഞ്ഞതോടെ തിരച്ചില്‍ നടത്തുകയും ഒരു മണിക്കൂറിന് ശേഷം വിധിയുടെ തല വാട്ടര്‍ ടബ്ബില്‍ മുങ്ങികാലുകള്‍ നിലത്ത് വീണുകിടക്കുന്നതുമായി കണ്ടെത്തുകയായിരുന്നു.

തന്നെക്കാള്‍ സുന്ദരിയായി ആരും ഉണ്ടാവരുത് എന്ന അസൂയയും നീരസവും മൂലം ഇവര്‍ കുട്ടികളെ മുക്കിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

2023-ല്‍ പൂനം തന്റെ സഹോദരഭാര്യയുടെ മകളെ കൊലപ്പെടുത്തിയിരുന്നു. അതേ വര്‍ഷം തന്നെ സംശയം തോന്നാതിരിക്കാന്‍ വേണ്ടി മകനെ മുക്കിക്കൊല്ലുകയും ചെയ്തു. ഈ വര്‍ഷം ആഗസ്തില്‍, കുട്ടി തന്നേക്കാള്‍ ‘സുന്ദരിയായി’ കാണപ്പെട്ടതിന്റെ പേരില്‍ പൂനം മറ്റൊരു പെണ്‍കുട്ടിയെ സിവാ ഗ്രാമത്തില്‍ കൊലപ്പെടുത്തി.

Continue Reading

india

സംയുക്തസേനയുമായി ഏറ്റമുട്ടല്‍; ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മൂന്ന് ജവാന്‍മാര്‍ക്ക് വീരമൃത്യു

Published

on

ഛത്തീസ്ഗഢിലെ ബിജാപ്പൂരില്‍ സംയുക്തസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മൂന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡ് കോണ്‍സ്റ്റബിള്‍മാര്‍ വീരമൃത്യുവരിക്കുകയും ചെയ്തു. അതേസമയം വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരു ജവാന്‍ ചികിത്സയിലാണ്.

ദന്തേവാഢക്ക് സമീപമുള്ള ഗാഗല്ലുര്‍ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംയുക്തസേന പരിശോധന നടത്തുന്നതിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നുവെന്ന് ബിജാപ്പൂര്‍ പൊലീസ് സൂപ്രണ്ട് ഡോ.ജിതേന്ദ്ര യാദവ് പറഞ്ഞു.

അതേസമയം സംഭവസ്ഥലത്ത് നിന്ന് ഇതുവരെ അഞ്ച് മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തി. ഹെഡ് കോണ്‍സ്റ്റബിള്‍ മോനു വദാദി, കോണ്‍സ്റ്റബിള്‍ ധുക്കരു ഗോണ്ടെ എന്നിവരാണ് വെടിവെപ്പിനിടെ വീരമൃത്യു വരിച്ചത്.

ഈ വര്‍ഷം മാത്രം പൊലീസ് ഓപ്പറേഷനുകളില്‍ 269 മാവേയിസ്റ്റുകളാണ് ഛത്തീസ്ഗഢില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 239 പേരും ബസ്തര്‍ ഡിവിഷനിലാണ് കൊല്ലപ്പെട്ടത്.

Continue Reading

Trending