Connect with us

More

കോണ്‍ഫെഡറേഷന്‍ കപ്പിന് ഇന്ന് തുടക്കം

Published

on

 

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ചാമ്പ്യന്മാരുടെ ലോകകപ്പ് എന്ന വിശേഷണമുള്ള ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിന് ഇന്ന് തുടക്കം. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന്റെ മുന്നോടിയായുള്ള ടൂര്‍ണമെന്റിന് ഓഷ്യാന ജേതാക്കളായ ന്യൂസിലാന്റും ആതിഥേയരായ റഷ്യയും തമ്മിലുള്ള മത്സരത്തോടെയാണ് തുടക്കമാവുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് കിക്കോഫ്. സോണി സിക്‌സ്, ടെന്‍ സ്‌പോര്‍ട്‌സ്-2 ചാനലുകളില്‍ തല്‍സമയം. 2014 ലോകകപ്പ് ജേതാക്കളും ആതിഥേയരുമടക്കം എട്ട് ടീമുകളാണ് കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഏറ്റുമുട്ടുന്നത്. രണ്ട് ഗ്രൂപ്പുകൡല്‍ നാലുവീതം ടീമുകള്‍ റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ മത്സരിക്കും. ഇരുഗ്രൂപ്പുകളിലും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും.
റഷ്യ, ന്യൂസിലാന്റ്, യൂറോ കപ്പ് ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍, 2015 കോണ്‍കകാഫ് കപ്പ് ജേതാക്കളായ മെക്‌സിക്കോ എന്നിവരാണ് ഗ്രൂപ്പ് എയില്‍ അണിനിരക്കുന്നത്. ലോക ജേതാക്കളായ ജര്‍മനി, കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലി, ഈ വര്‍ഷത്തെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് നേടിയ കാമറൂണ്‍, 2015 എ.എഫ്.സി ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ എന്നിവര്‍ ഗ്രൂപ്പ് ബിയിലും ഏറ്റുമുട്ടും. ജൂണ്‍ 28, 29 ദിവസങ്ങളില്‍ സെമിഫൈനലും ജൂലൈ രണ്ടിന് ഫൈനലും നടക്കും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ക്രെസ്റ്റോവ്‌സ്‌കി സ്‌റ്റേഡിയം, കസാനിലെ കസാന്‍ അറീന, മോസ്‌കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയം, സോചിയിലെ ഫിഷ്ത് ഒളിംപിക് സ്റ്റേഡിയം എന്നീ വേദികളിലാണ് മത്സരങ്ങള്‍.
ഫിഫ ടൂര്‍ണമെന്റില്‍ 1982-നു ശേഷം ഇതാദ്യമായാണ് റഷ്യയും ന്യൂസിലാന്റും പരസ്പരം ഏറ്റുമുട്ടുന്നത്. 1982- ലോകകപ്പില്‍ സോവിയറ്റ് യൂണിയനും ന്യൂസിലാന്റും തമ്മില്‍ മത്സരിച്ചപ്പോള്‍ മൂന്നു ഗോൡന് സോവിയറ്റിനായിരുന്നു ജയം. കോണ്‍ഫെഡറേഷന്‍ കപ്പില്‍ റഷ്യയുടെ അരങ്ങേറ്റമാണ് ഇന്നത്തെ മത്സരം. അതേസമയം, ന്യൂസിലാന്റ് നാലാം തവണയാണ് ഭൂഖണ്ഡങ്ങളുടെ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് വെറും ഒരു പോയിന്റേ അവര്‍ക്ക് ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.
കളി മികവിലും സ്വന്തം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിലും ഇത്തവണ റഷ്യക്ക് മുന്‍തൂക്കമുണ്ടെങ്കിലും ആതിഥേയരെ തോല്‍പ്പിക്കുക തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ന്യൂസിലാന്റ് കോച്ച് ആന്തണി ഹഡ്‌സണ്‍ പറയുന്നു. ‘വിജയിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഇവിടെ വരുന്നതില്‍ കാര്യമില്ല. റഷ്യയെ തോല്‍പ്പിക്കാന്‍ തന്നെയാവും ഞങ്ങളുടെ ശ്രമം. അവര്‍ ശക്തരാണെന്നറിയാം; പക്ഷേ, ഞങ്ങള്‍ക്ക് ഭയമില്ല’ – ഹഡ്‌സണ്‍ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ യൂറോകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത റഷ്യ, പരിചയ സമ്പന്നരെയും യുവാക്കളെയും അണിനിരത്തിയാണ് ടൂര്‍ണമെന്റിനിറങ്ങുന്നത്. പ്രതിരോധത്തിലും ആക്രമണത്തിലും ഏറെക്കുറെ പുതുമുഖങ്ങളെയാണ് കോച്ച് സ്റ്റാനിസ്ലാവ് സലാമോവിച്ച് ചെര്‍ചെസോവ് അണിനിരത്തുന്നത്. 27-കാരന്‍ സ്‌ട്രൈക്കര്‍ ഫ്യോദോര്‍ സ്‌മൊലോവ് ആണ് ടീമിലെ സൂപ്പര്‍ താരം. മിഡ്ഫീല്‍ഡര്‍മാരായ അലക്‌സാണ്ടര്‍ സമദോവ്, ദെനിസ് ഗുല്‍ഷന്‍കോവ്, ദിമിത്രി തരാസോവ്, യുറി സിര്‍ക്കോവ് എന്നിവരാണ് ടീമിലെ വെറ്ററന്‍മാര്‍. ഗോള്‍കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ്, റോമന്‍ ഷിഷ്‌കിന്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖന്മാര്‍.
യുവതാരം റയാന്‍ തോമസും മാര്‍കോ റോജാസുമടങ്ങുന്ന ആക്രമണ നിരയാണ് ന്യൂസിലാന്റിന്റെ കരുത്ത്. ഡച്ച് ലീഗില്‍ കളിക്കുന്ന തോമസ് അപകടകാരിയാണ്. 35-കാരനായ ഷെയ്ന്‍ സ്‌മെല്‍റ്റ്‌സിനെയും 18-കാരന്‍ ഡെയ്ന്‍ ഇംഗാമിനെയും കോച്ച് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

kerala

സംസ്ഥാനത്ത് ഇന്ന് ഉച്ചക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി

Published

on

കൊച്ചി: സ്വര്‍ണവില ഉച്ചക്ക് വീണ്ടും കൂടി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വര്‍ധിച്ചതോടെ, പവന്റെ വില 89,880 രൂപയായി. ഗ്രാമിന് 11,235 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഇന്ന് രാവിലെ ഗ്രാമിന് 40 രൂപ വര്‍ധിച്ചിരുന്നു. പവന് 320 രൂപ കൂടി 89,400 രൂപയായിരുന്നു. എന്നാല്‍ ഉച്ചയോടെ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ആഗോള വിപണിയിലും സ്വര്‍ണവില വീണ്ടും ഉയര്‍ന്ന നിലയിലാണ്. സ്പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,013.31 ഡോളറാണ് ഉയര്‍ന്നത്.യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും വര്‍ധിച്ച് 4,022.80 ഡോളറായി.

യു.എസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തില്‍ പലിശനിരക്കുകള്‍ ഡിസംബറില്‍ കുറയ്ക്കാനിടയുണ്ടെന്ന് സൂചന നല്‍കിയിരുന്നു. ഈ പ്രതീക്ഷയാണ് സ്വര്‍ണവിലയെ ഉച്ചയിലേക്കുയര്‍ത്തിയ പ്രധാന കാരണങ്ങളില്‍ ഒന്ന്. അതോടൊപ്പം യു.എസ് തീരുവ സംബന്ധിച്ച സുപ്രീംകോടതി വിധിയും വിപണിയെ സ്വാധീനിച്ച ഘടകങ്ങളിലൊന്നാണ്. ഇതിനുമുമ്പ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഇന്നലെ പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയായപ്പോള്‍ ഗ്രാമിന് 90 രൂപയുടെ ഇടിവുണ്ടായി. ഗ്രാമിന് 11,135 രൂപയായിരുന്നു വില. ചൊവ്വാഴ്ച ഗ്രാമിന് 11,225 രൂപയായിരുന്നു. അത് മാസത്തിലെ എറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. തിങ്കളാഴ്ച പവന് 90,320 രൂപയിലായിരുന്നു സ്വര്‍ണവില, എന്നാല്‍ ചൊവ്വാഴ്ച അത് 89,800 രൂപയിലേക്ക് താഴ്ന്നിരുന്നു. അതേ സമയം, ഇന്നത്തെ വേഗത്തിലുള്ള തിരിച്ചുയര്‍ച്ചയോടെ സ്വര്‍ണവില വീണ്ടും 90,000 രൂപയുടെ നിരക്കിലേക്ക് അടുക്കുകയാണ്.

 

Continue Reading

tech

ഐ ഫോണ്‍ ഉപയോഗിക്കാതെ വാട്‌സാപ്പ് ഇനി നേരിട്ട് ആപ്പിള്‍ വാച്ചില്‍

Published

on

ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്കായി വാട്‌സാപ്പ് പുതിയ ആപ്പ് പുറത്തിറക്കി. നവംബര്‍ 4ന് പുറത്തിറങ്ങിയ ഈ ആപ്പിലൂടെ ഇനി ഐഫോണ്‍ ഉപയോഗിക്കാതെ തന്നെ വാച്ചില്‍ വാട്‌സാപ്പ് മെസേജുകളും വോയ്‌സ് നോട്ടുകളും അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും.

പുതിയ വാട്‌സ്ആപ്പ് ആപ്പ് ഉപയോഗിച്ച് ടെക്സ്റ്റ് സന്ദേശങ്ങള്‍ വായിക്കാനും, വോയ്‌സ് സന്ദേശങ്ങള്‍ കേള്‍ക്കാനും അയയ്ക്കാനും, കോള്‍ നോട്ടിഫിക്കേഷനുകള്‍ കാണാനും, ദൈര്‍ഘ്യമേറിയ മെസേജുകള്‍ വരെ വായിക്കാനും സാധിക്കും. അതുപോലെ, ഇമോജികള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാനും ചാറ്റ് ഹിസ്റ്ററി കാണാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ആപ്പിലൂടെ അയക്കുന്ന എല്ലാ സന്ദേശങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കും. ഇതോടെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ ഇനി ഐഫോണ്‍ കൈയ്യില്‍ കരുതേണ്ട ആവിശ്യം ഇല്ല.

ആപ്പിള്‍ വാച്ച് സീരിസ് 4 അല്ലെങ്കില്‍ അതിനുശേഷം പുറത്തിറങ്ങിയ മോഡലുകളും വാച്ച്ഒഎസ് 10 അല്ലെങ്കില്‍ അതിനുശേഷം പതിപ്പുള്ള ഓപ്പറേറ്റീവ് സിസ്റ്റവും ആവശ്യമാണെന്ന് കമ്പനി വ്യക്തമാക്കി. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ആദ്യം അവരുടെ ഐഫോണിന്റെ iOS ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. തുടര്‍ന്ന് ആപ്പ് സ്റ്റോര്‍ വഴി വാട്‌സ്ആപ്പ് അപ്പ് സ്റ്റോര്‍ വഴി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്ത്, ഐഫോണിലെ വാച്ച് ആപ്പിലെ ‘Available Apps’ വിഭാഗത്തില്‍ നിന്നു വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. ശേഷം വാച്ചില്‍ ലോഗിന്‍ ചെയ്ത് നേരിട്ട് ഉപയോഗിക്കാം

Continue Reading

kerala

‘രാജ്യാന്തരകള്ളക്കടത്ത് സംഘത്തിന്റെ ബന്ധം: സ്വര്‍ണ്ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ സംശയം ഗൗരവമുള്ളത്’: സണ്ണി ജോസഫ്

Published

on

ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ രാജ്യാന്തരകള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന ഹൈക്കോടതിയുടെ സംശയം ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ നിസംഗത തുടരുകയാണ്. അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി ഒരു മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഹൈക്കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതെങ്കിലും ആഭ്യന്തര വകുപ്പ് അവരുടെ കരങ്ങള്‍ ബന്ധിച്ചിരിക്കുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമാണ് അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നത്. നീതിപൂര്‍വ്വമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഭയമാണ്. അന്വേഷണം സിപിഎം നേതാക്കളിലേക്ക് കടന്നാല്‍ ഉദ്യോഗസ്ഥരുടെ സര്‍വീസിനെ തന്നെ ബാധിക്കുമെന്ന ഭീഷണിയുണ്ട്. അതിനാലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും സിപിഎം രാഷ്ട്രീയ നേതൃത്വത്തിന്റെയും പങ്ക് പകല്‍പോലെ വ്യക്തമായിട്ടും അന്വേഷണം അവരിലേക്ക് നീളാത്തത്. നഷ്ടപ്പെട്ട സ്വര്‍ണ്ണം പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാന്‍ അവസരം നല്‍കുന്നു. ലക്ഷക്കണക്കിന് വരുന്ന വിശ്വാസസമൂഹത്തെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ജനകീയമായ ഇടപെടല്‍ തുടര്‍ന്നും കോണ്‍ഗ്രസ് നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

വോട്ട് ചോരിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ സഹിതം രാഹുല്‍ ഗാന്ധി ആക്ഷേപം ഉന്നയിച്ചതിലൂടെ ഹരിയാനയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചത് കള്ളവോട്ട് കൊണ്ടാണെന്ന് വ്യക്തമായി. യഥാര്‍ത്ഥ ജനവിധി കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിക്ക് കണക്കുകള്‍ സഹിതം തെളിയിച്ചു. അതിന് മറുപടിപറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ല.ബിഹാറിലും ലക്ഷക്കണക്കിന് വോട്ടര്‍മാരെ ഒഴിവാക്കിയാണ് അവിടത്തെ ഭരണസംവിധാനം മുന്നോട്ട് പോകുന്നത്. ജനാധിപത്യത്തില്‍ ഭരണഘടന ഉറപ്പാക്കുന്ന വോട്ടവകാശം സംരക്ഷിക്കാനുള്ള ജനങ്ങളുടെ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഈ പോരാട്ടത്തിന് കെപിസിസി എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഒപ്പ് ശേഖരിച്ച് എഐസിസിക്ക് കൈമാറും. ഈ പോരാട്ടത്തില്‍ രാഷ്ട്രീയത്തിന് അതീതമായ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

Trending