Health

കറന്‍സി നോട്ടുകളിലും മൊബൈലിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കും; ആശങ്കയിലാഴ്ത്തി പഠന റിപ്പോര്‍ട്ട്

By Test User

October 12, 2020

ബ്രിസ്‌ബെയ്ന്‍: കറന്‍സി നോട്ടുകള്‍, മൊബൈല്‍ ഫോണുകള്‍, ഗ്ലാസ് ഉപരിതലങ്ങള്‍ തുടങ്ങിയവയില്‍ കൊറോണ വൈറസിന് 28 ദിവസം വരെ നിലനില്‍ക്കാന്‍ കഴിയുമെന്ന് പഠനം. അനുകൂല താപനിലയില്‍ കോട്ടണ്‍ പോലുളള വസ്തുക്കളുടെ പ്രതലങ്ങളില്‍ വൈറസ് 14 ദിവസം വരെ നിലനില്‍ക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി സിഎസ്‌ഐആര്‍ഒ)യുടെ പഠനമാണ് നിര്‍ണായകമായ കണ്ടെത്തല്‍ നടത്തിയത്.

പേപ്പര്‍ നോട്ടുകള്‍, സ്റ്റീല്‍, പ്ലാസ്റ്റിക്, ചില്ലുഗ്ലാസുകള്‍, സ്മാര്‍ട്ട് ഫോണിന്റെ ഗ്ലാസ് പ്രതലം, ഹാന്‍ഡിലുകള്‍, റെയിലുകള്‍ തുടങ്ങിയവയിലെല്ലാം വൈറസിന് ദീര്‍ഘകാലം നിലനില്‍ക്കാനാവുമെന്ന് പഠനം വ്യക്തമാക്കുന്നു. കൊറോണ വൈറസിന് ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ എത്രനേരം നിലനില്‍ക്കാന്‍ സാധിക്കും എന്നറിയുക ലക്ഷ്യമിട്ടായിരുന്നു പരീക്ഷണം. ഇതിനായി ഇരുട്ടില്‍ മൂന്നുതാപനിലകളിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. ചൂട് കൂടുന്നതിന് അനുസരിച്ച് വൈറസിന്റെ അതിജീവന നിരക്ക് കുറഞ്ഞുവരുന്നതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു.

അനുകൂല താപനിലയില്‍ കോട്ടണ്‍ പോലുളള വസ്തുക്കളുടെ പ്രതലങ്ങളില്‍ വൈറസ് 14 ദിവസം വരെ നിലനില്‍ക്കുമ്പോള്‍ ചൂടുകൂടുന്നതിന് അനുസരിച്ച് ഇത് 16 മണിക്കൂറിലേക്ക് കുറയുകയും ചെയ്യും. എന്നാല്‍ ഇത്തരത്തില്‍ നിലനില്‍ക്കുന്ന വൈറസ് അണുബാധയുണ്ടാകുന്നതിന് കാരണമാകുമെന്ന് പറയാനാവില്ലെന്ന് ഓസ്‌ട്രേലിയല്‍ സെന്റര്‍ ഫോര്‍ ഡീസിസസ് പ്രിപ്പയേഡ്‌നെസ്സ് ഡയറക്ടര്‍ ട്രെവര്‍ ഡ്ര്യൂ പറഞ്ഞു. അതേസമയം ഈ വസ്തുക്കളെ സ്പര്‍ശിച്ച ശേഷം കണ്ണുകളിലോ, മൂക്കിലോ, വായിലോ അതേ കൈകള്‍ കൊണ്ട് സ്പര്‍ശിച്ചാല്‍ വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.