X

വിവാദ പ്രസ്താവന; കോണ്‍ഗ്രസ് നേതാവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്ന കോണ്‍ഗ്രസ് നേതാവ് സി.പി ജോഷിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തി. ജോഷിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ നയങ്ങള്‍ എതിരാണെന്നും പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പു പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. സമൂഹത്തിലെ ഒരു ജാതിമത വിഭാഗങ്ങളുടെയും അഭിമാനത്തെ ഹനിക്കുന്നതാവരുത് തങ്ങളുടെ പ്രസ്താവനകളെന്ന് നേതാക്കന്മാര്‍ ഉറപ്പാക്കേണ്ടതുണ്ട്. ജോഷിക്ക് തനിക്ക് പറ്റിയ തെറ്റിനെക്കുറിച്ച് ബോധമുണ്ടാവണം-രാഹുല്‍ ട്വീറ്റ് ചെയ്തു.

രാഹുലിന്റെ നിര്‍ദേശത്തിന് പിന്നാലെ ജോഷി മാപ്പു പറയുകയും ചെയ്തു. തന്റെ പ്രസ്താവനയെ ബി.ജെ.പി ദുര്‍വ്യാഖാനം ചെയ്‌തെന്ന വിശദീകരണത്തോടെയാണ് രാജസ്ഥാനിലെ നാഥ്ദ്വാരാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയായ ജോഷി ഖേദം പ്രകടിപ്പിച്ചത്.
ഈ രാജ്യത്ത് മതത്തെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അത് പണ്ഡിറ്റുകള്‍ക്കും ബ്രാഹ്മണര്‍ക്കും മാത്രമാണ്. ലോധ് സമാജത്തില്‍പ്പെട്ട ഉമാഭാരതി ഹിന്ദുമതത്തെക്കുറിച്ച് സംസാരിക്കുന്നത് വിചിത്രമാണ്. വേറേതോ മതത്തില്‍പ്പെട്ട സാധ്വിജി ഹിന്ദുമതത്തെക്കുറിച്ച് സംസാരിക്കുന്നു. മറ്റേതോ മതത്തില്‍പ്പെട്ടയാളാണ് നരേന്ദ്രമോദിജി, അദ്ദേഹവും ഹിന്ദുക്കളെക്കുറിച്ച് പറയുന്നു.- ഇതായിരുന്നു ജോഷിയുടെ പ്രസംഗം.
രാമക്ഷേത്ര വിഷയം സംഘപരിവാര്‍ ഉയര്‍ത്തുമ്പോള്‍ ബാബറി മസ്ജിദ് തുറന്നുകൊടുത്തത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും ജോഷി അവകാശപ്പെട്ടു. രാമക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കണമെങ്കില്‍ രാജ്യത്ത് ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രി വരണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് മോദിയുടെയും ഉമാഭാരതിയുടെയും ജാതി പറഞ്ഞ് ഇരുവര്‍ക്കും ഹിന്ദു മതത്തെക്കുറിച്ച് പറയാന്‍ എന്ത് അവകാശമാണുള്ളതെന്ന് സി.പി.ജോഷി വോട്ടര്‍മാരോട് ചോദിച്ചത്. ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ ഹര്‍ഷ് സാങ്‌വി ഇതിന്റെ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.

chandrika: