Connect with us

Video Stories

സി.പി.എമ്മിന്റെ തോല്‍വി ഏറ്റുപറച്ചിലിലെ അന്തര്‍ധാര

Published

on

ഇയാസ് മുഹമ്മദ്
തോല്‍വി സംബന്ധിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിരിക്കുകയാണ്. സി.പി.എം സംസ്ഥാന ഘടകം പുലര്‍ത്തുന്ന ധാര്‍ഷ്ട്യം കേന്ദ്ര കമ്മിറ്റിയുടെ തോല്‍വി റിപ്പോര്‍ട്ടിനോട് ഇത്തവണ കാട്ടിയില്ലെന്നത് ശുഭകരമാണെന്ന വിലയിരുത്തലാണ് പൊതുവിലുള്ളത്്. എന്നാല്‍ കോടിയേരിയുടെ മകനെതിരായ പീഡന കേസും ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയും സൃഷ്ടിച്ച വിവാദങ്ങളില്‍നിന്നും അംഗങ്ങളുടേയും അണികളുടേയും മാത്രമല്ല, മാധ്യമങ്ങളുടേയും ശ്രദ്ധ വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യം ഈ ഏറ്റുപറച്ചിലിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നവരുമുണ്ട്. ഏറ്റുപറഞ്ഞ തെറ്റുകള്‍ മുഖപത്രം വഴി പരസ്യപ്പെടുത്തിയ സമൂര്‍ത്ത സാഹചര്യമാണ് സംശയാലുക്കളെ സൃഷ്ടിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ കേരളത്തില്‍ വലിയ തോല്‍വി സി.പി.എം നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നതാണ്. തെരഞ്ഞെടുപ്പിന്‌ശേഷം നടന്ന സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍ യോഗത്തില്‍ പോലും ഏഴ് സീറ്റുകളിലാണ് അവര്‍ വിജയം പ്രതീക്ഷിച്ചത്. ഇതില്‍തന്നെ മൂന്നിടത്ത് ഫോട്ടോ ഫിനിഷില്‍ വിജയത്തിലേക്കെത്തുമെന്നായിരുന്നു നിഗമനം. നേതാക്കള്‍ പിന്നീട് അവകാശപ്പെട്ട തരത്തില്‍ വലിയ വിജയമുണ്ടാകുമെന്ന് സി.പി.എം ഒരു ഘട്ടത്തില്‍പോലും ആശ വെച്ചിരുന്നില്ല. എന്നാല്‍ ഇത്ര വലിയ തോല്‍വി സി.പി. എം മനസ്സില്‍ കണ്ടില്ല. തോല്‍ക്കും എന്നേ അവര്‍ കരുതിയുള്ളൂ, ജനം ഇതുപോലെ പടുകുഴിയിലേക്ക് തള്ളുമെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കാതെവന്നു.
ജനങ്ങളില്‍നിന്നും സി.പി.എം എത്രമാത്രം അകലത്തിലാണെന്ന് സ്വയം വിലയിരുത്തലിനുള്ള അവസരമാണ് അവര്‍ക്കിപ്പോള്‍ കൈവന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ തങ്ങളുടെ ദൗര്‍ബല്യങ്ങളെ മറികടക്കാന്‍ പരിശ്രമിക്കുമെന്നാണ് സി.പി.എം ഊന്നിപറഞ്ഞിരിക്കുന്നത്. അതേസമയം എന്താണ് ദൗര്‍ബല്യമെന്ന് സി. പി.എമ്മിന് ഇതുവരെ മനസ്സിലായിട്ടുമില്ല. റിപ്പോര്‍ട്ടില്‍ ഒരു ഭാഗത്ത് പറയുന്നതിങ്ങനെ: നമുക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിലെ വോട്ടു വിഹിതത്തിലെ ഇടിവ് വലിയ ഉത്കണ്ഠ ഉളവാക്കുന്നു. ജനങ്ങള്‍ അകന്നതും പരമ്പരാഗത വോട്ടില്‍ ഒരു ഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാന്‍ ആഴത്തിലുള്ള അവലോകനം ആവശ്യമാണ്. നാം കണ്ടുപിടിക്കുക മാത്രമല്ല, തിരുത്തുകകൂടി ചെയ്യേണ്ട ചില ദൗര്‍ബല്യങ്ങളുണ്ട്.
സി.പി.എം റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ സന്ദേശം എന്ന സിനിമയില്‍ ബോബി കൊട്ടാരക്കര വേഷമിട്ട ഉത്തമന്‍ എന്ന കഥാപാത്രത്തിന്റെ സന്ദേഹം ആവര്‍ത്തിക്കാതിരിക്കാന്‍ ഒരാള്‍ക്ക് കഴിയുന്നതെങ്ങനെ. എന്തുകൊണ്ട് തോറ്റുവെന്നെങ്കിലും തെളിവോടെ പറയാന്‍ സി.പി.എമ്മിന് എന്നാണ് കഴിയുക. നിഗൂഢതകള്‍ നിറഞ്ഞ സംഘമായി സി.പി.എം മാറിയിട്ട് കാലമേറെയായി. സുതാര്യ രാഷ്ട്രീയ പ്രവര്‍ത്തനം മറന്നുപോയവരെ ജനം മറന്നുവെന്നായിരുന്നു സി.പി.എം തെളിച്ചുപറയേണ്ടിയിരുന്നത്.
വനിതാമതിലില്‍ പങ്കെടുത്ത 56 ലക്ഷം പേരില്‍ വലിയ വിഭാഗം വോട്ടുചെയ്തില്ലെന്നാണ് സി.പി. എം പരിതപിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയും അധികാരവും കയ്യൂക്കുംകൊണ്ട് ഭീഷണിപ്പെടുത്തി, മതില്‍ കെട്ടാന്‍ കൊണ്ടുപോയവരല്ലേ, യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ട വോട്ടു കൂടി നഷ്ടമാക്കിയത്. ബഹുജന സംഘടനകള്‍ കടലാസു പുലികള്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടിലെങ്കിലും സി.പി.എം അംഗീകരിച്ചിരിക്കുന്നു. പല നിയോജക മണ്ഡലങ്ങളിലും ലഭിച്ച മൊത്തം വോട്ടുകള്‍ വര്‍ഗ, ബഹുജന സംഘടനകളുടെ മൊത്ത അംഗസംഖ്യയിലും കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാഥയില്‍ കൊടിപിടിച്ചവരും മുദ്രാവാക്യം മുഴക്കിയവരും വോട്ടുചെയ്തില്ലെന്നാണ് സി.പി.എം കണ്ടെത്തിയിരിക്കുന്നത്. ജനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിലെ ദൗര്‍ബല്യമാണ്് ഇതിന് പ്രധാന കാരണമെത്രെ. മുതലാളിത്ത, പാര്‍ലമെന്ററി ദൗര്‍ബല്യങ്ങളില്‍ അഭിരമിക്കുന്ന നേതാക്കളില്‍ സംഭവിച്ച അരാഷ്ട്രീയവത്കരണത്തെ റിപ്പോര്‍ട്ടില്‍ ഒരിടത്ത്‌പോലും പരമാര്‍ശിക്കുന്നതു പോലുമില്ലതാനും.
ബഹുജന സംഘടനകളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവര്‍ത്തനത്തിന്റെ ആവശ്യം തുടര്‍ച്ചയായ പ്രമേയങ്ങളില്‍ എടുത്തുകാണിച്ചിട്ടും നടപ്പാക്കപ്പെട്ടില്ലെന്നാണ് മറ്റൊരു പരാമര്‍ശം. യഥാര്‍ത്ഥത്തില്‍ ബഹുജന സംഘടനകളെ അരാഷ്ട്രീയവത്കരിക്കുന്നതിലൂടെ, പ്രാദേശിക സ്വത്വ സമരങ്ങളെ ഇല്ലാതാക്കുകയും വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുകയും ചെയ്തവര്‍ തന്നെയാണ് പ്രമേയങ്ങളെ അട്ടിമറിച്ചതെന്ന കാര്യം തമസ്‌കരിക്കപ്പെട്ടു. അടിസ്ഥാന ജനതയുടെ അവകാശ സമരങ്ങളില്‍നിന്നും ഒളിച്ചോടിയവര്‍, സമരങ്ങള്‍ ഏറ്റെടുത്തവരെയും ഒറ്റുകാരാക്കി ചിത്രീകരിച്ചു.
സാങ്കേതിക വിദ്യാലയങ്ങളിലെ അരാഷ്ട്രീയ വത്കരണം തിരിച്ചടിയായെന്നാണ് മറ്റൊരു വിലയിരുത്തല്‍. തൊഴിലില്ലായ്മ രാഷ്ട്രീയ വിഷയമാക്കാന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ബി.ജെ.പി സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ പ്രയോജനപ്പെടുത്തിയപ്പോള്‍, സി.പി.എമ്മിന് അതിന് സാധിച്ചില്ലെന്നാണ് മറ്റൊരു സ്വയം വിമര്‍ശനം. ഇരട്ടചങ്കന് വേണ്ടി പോരാളി ഷാജിമാര്‍ നടത്തിയ ഫാന്‍സ് അസോസിയേഷന്‍ കളികളെ പ്രോത്സാഹിപ്പിച്ചവര്‍, കണ്ണൂരില്‍ മറ്റൊരു ബിംബത്തിന്‌വേണ്ടി ഫാന്‍സുകാര്‍ രംഗത്തെത്തിയതോടെയാണ് കണ്ണുരുട്ടല്‍ ആരംഭിച്ചത്. പ്രതിപക്ഷ നേതാക്കളെ സ്ഥാനത്തും അസ്ഥാനത്തും വ്യക്തിഹത്യ ചെയ്ത് രസിച്ച സി.പി.എം സൈബര്‍ പോരാളികള്‍ ബഹുജനങ്ങളില്‍ സൃഷ്ടിച്ച അപരത്വബോധം നേതാക്കള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല.
സ്വയം വിമര്‍ശനം നടത്തുന്നതിന് പകരം സ്വയം പരിഹാസ്യരാകുകയാണ് തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലൂടെ സി.പി.എം. ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലുണ്ടായ പരാജയം ഏറ്റുപറയുന്നവര്‍, സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമുണ്ടായിരുന്നുവെന്നാണ് അവകാശപ്പെടുന്നത്. യു.ഡി.എഫിനുണ്ടായ വലിയ വിജയത്തിന് ഒരു കാരണം സര്‍ക്കാര്‍ വിരുദ്ധ തരംഗം തന്നെയായിരുന്നുവെന്ന സത്യം മറച്ചുവെച്ച് വ്യക്തിപൂജ നടത്തുകയാണ് സി.പി.എം റിപ്പോര്‍ട്ടിലും ചെയ്യുന്നത്. ശബരിമല വിഷയത്തില്‍ മാത്രമല്ല, മുസ്‌ലിം വ്യക്തിനിയമത്തിന് ചട്ടങ്ങള്‍ രൂപീകരിച്ചപ്പോഴും സര്‍ക്കാരിന് തെറ്റുപറ്റി. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ധൃതിപിടിച്ച തീരുമാനം അധ്യാപകരെ സര്‍ക്കാരില്‍ നിന്നകറ്റി. ഏകപക്ഷീമായി പ്രഖ്യാപിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഭീഷണിപ്പെടുത്തി നടപ്പാക്കിയ സാലറി ചാലഞ്ച് എന്നിവ ജീവനക്കാരുടെയും എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ വലിയൊരു വിഭാഗം ജനങ്ങളെ എതിരാക്കി. കശുവണ്ടി മേഖലയിലെ അനിശ്ചിതാവസ്ഥ തൊഴിലാളികളെ നിരാശരാക്കി. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ജനവിധിയെ, സി.പി. എമ്മിന്റെ ആഭ്യന്തര പരാജയമായി മാറ്റിയെഴുതാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടിലുടനീളമുള്ളത്.
സര്‍ക്കാരിന്റെ പരാജയവും പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ട്യവും ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട വിശ്വാസ്യതയും എല്ലാം ഒന്നായി വന്‍ തിരിച്ചടി നല്‍കിയെന്ന യാഥാര്‍ത്ഥ്യമാണ് സി.പി.എം അംഗീകരിക്കേണ്ടത്. അതോടൊപ്പം സി.പി.എം സ്വയം വിമര്‍ശനം നടത്തുന്നതുപോലെ, തെറ്റുകള്‍ തിരുത്തേണ്ടതുമുണ്ട്. വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും കര്‍ഷകരുടേയും പ്രശ്‌നങ്ങളെ ആധാരമാക്കി വിപുലവും തീവ്രവുമായി സമരങ്ങള്‍കൊണ്ട് തിരിച്ചുവരാമെന്നാണ് സി.പി.എം കരുതുന്നത്. രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ജനവിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ക്കെതിരെ സി.പി.എമ്മിന് ആത്മാര്‍ത്ഥമായി സമരം നടത്താനുള്ള അവസരം ആവോളം ലഭിക്കാനുമിടയുണ്ട്. എന്നാല്‍ ആ അവസരം പ്രയോജനപ്പെടുത്താന്‍ സി.പി.എമ്മിന് കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പാര്‍ട്ടി നേതാക്കളെയെങ്കിലും രാഷ്ട്രീയവത്കരിക്കാന്‍ സാധിച്ചാല്‍ അണികള്‍ സമരസജ്ജരായി മുന്നോട്ടുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ഇല്ലെങ്കില്‍ പശ്ചിമ ബംഗാളിനും ത്രിപുരക്കും പിന്നാലെ ബി.ജെ.പിക്ക് വോട്ടുപിടിക്കേണ്ട ഗതികേടിലാകും കേരളത്തിലേയും സി.പി.എമ്മുകാര്‍.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending