kerala
‘ബിജെപിയുമായുള്ള സിപിഎമ്മിന്റെ ബന്ധും ഇന്നും ഇന്നലെയും തുടങ്ങിയതല്ല’: രമേശ് ചെന്നിത്തല
‘മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി പദവിയില്‍ ഇരിക്കാനുള്ള ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്

കൊച്ചി: നിരവധി ആരോപണങ്ങള്‍ നേരിടുന്ന എഡിജിപി എം ആര് അജിത് കുമാറിന്റെ തൊപ്പി എന്തുകൊണ്ട് തെറിക്കുന്നില്ലെന്ന് വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അജിത് കുമാറിനെ എന്തുകൊണ്ട് മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിക്ക് വേണ്ടി ബിജെപിയുമായി എഡിജിപി സംഭാഷണം നടത്തുകയും ധാരണ ഉണ്ടാക്കുകയും ചെയ്തെന്നുള്ള വെളിപ്പെടുത്തല്‍. ബിജെപിയുമായുള്ള സിപിഎമ്മിന്റെ ബന്ധും ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ ബന്ധമാണ്. ഈ ബന്ധം തുടരുകയാണ്. ഇ ബന്ധത്തിന്റെ തുടര്‍ച്ചയായാണ് ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച. സ്വകാര്യ വാഹനത്തില്‍ പോയാണ് ഒരു മണിക്കൂര്‍ നേരം കണ്ട് സംസാരിച്ചത്. അതിന്റെ ഭാഗമായാണ് തൃശൂരില്‍ സുരേഷ് ഗോപി ജയിക്കാനുള്ള സാഹചര്യം ഒരുക്കിയത്. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ ഈ രഹസ്യധാരണയാണ്. ഈ രഹസ്യധാരണ ഉണ്ടായിരുന്നത് കൊണ്ടാണ് സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത്. ഇതെല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ബിജെപിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്തും ചെയ്യും. ബിജെപിയെ സഹായിക്കാന്‍ പിണറായി വിജയനും എന്തുംചെയ്യും. ഇതാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ സുരേഷ് ഗോപി മറുപടി പറയണം. ബിജെപിയും മറുപടി പറയണം.’- ചെന്നിത്തല വെല്ലുവിളിച്ചു.
‘മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി പദവിയില്‍ ഇരിക്കാനുള്ള ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരണപക്ഷ എംഎല്‍എയായ പി വി അന്‍വര്‍ തന്നെ പറയുന്നു മുഖ്യമന്ത്രിക്ക് ഒരു പരാതി നല്കിയാല് ഒരു ചുക്കും ഉണ്ടാവില്ല. ആ പരാതി പി ശശിയുടെ കൈയിലേക്ക് പോകും. ഒന്നും ഉണ്ടാവില്ല. എന്തിനാണ് മുഖ്യമന്ത്രി ഈ കസേരയില്‍ ഇരിക്കുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിക്ക് ഒരു ചങ്കുമില്ലെന്ന് ബോധ്യപ്പെട്ടില്ലേ? ആരാണ് നാട് ഭരിക്കുന്നത്. മുഖ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നത് ശശിയാണെന്നാണ് പി വി അന്‍വര്‍ പറയുന്നത്. ഭരണകക്ഷി എംഎല്‍എയായ അന്‍വറും ജലീലും പറയുന്ന കാര്യങ്ങളെ നിസാരവത്കരിക്കാന്‍ കഴിയുമോ? നാട്ടില്‍ കൊലപാതകങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന എഡിജിപി. സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്ന എസ്പിമാര്. എന്തുഭരണമാണ് കേരളത്തില്‍ നടക്കുന്നത്. ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ആരോപണങ്ങളെ കുറിച്ച് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല?, പി ശശിക്കെതിരെ അന്വേഷണം നടത്തുന്നില്ല? ഭരണത്തിന്റെ കൊള്ളരുതായ്മകളുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നത്. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നത്. ധാരാളം കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്’- ചെന്നിത്തല പറഞ്ഞു.
kerala
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല
മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

നടന് കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.
തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്ക്ലിന്, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.
kerala
ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.
ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.
വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില് ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.
kerala
ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 760 രൂപ കൂടി
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
india3 days ago
അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ