kerala

‘മദ്യനയത്തിലെ ഇളവിന് കോടികളുടെ അഴിമതി’: മാന്യതയുണ്ടെങ്കില്‍ മന്ത്രി രാജിവെക്കണം: പി.എം.എ സലാം

By webdesk14

May 24, 2024

മദ്യനയത്തിലെ ഇളവിന് വേണ്ടി ബാറുടമകളിൽനിന്ന് കോടികൾ കൈക്കൂലി വാങ്ങിയതായി തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിൽ മാന്യതയുണ്ടെങ്കിൽ വകുപ്പ് മന്ത്രി എം.ബി രാജേഷ് രാജിവെക്കുകയാണ് വേണ്ടതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണം. ഡ്രൈ ഡേ ഒഴിവാക്കിയും ബാർ സമയം 11ൽനിന്ന് 12 വരെ ആക്കിയും ഐ.ടി പാർക്കുകളിൽ മദ്യശാലകൾ അനുവദിച്ചും ഡോർ ഡെലിവറി ഏർപ്പെടുത്തിയും കേരളത്തെ മദ്യത്തിൽ മുക്കുകയാണ് ഇടത് സർക്കാർ. അഴിമതിപ്പണം കണ്ട് കണ്ണ് മഞ്ഞളിച്ചത് കൊണ്ടാണ് ഈ കൊടും പാതകം ചെയ്യുന്നത്.

മദ്യനയത്തിലെ ഇളവിന് പകരമായി ഓരോ ബാറുടമകളും രണ്ടര ലക്ഷം വീതം നൽകണമെന്നാണ് പുറത്തായ ശബ്ദരേഖയിൽ പറയുന്നത്. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടക്കുന്നത്. മദ്യലഭ്യത വർദ്ധിപ്പിച്ച് കേരളത്തെ ഒന്നടങ്കം ലഹരിയിൽ മുക്കാനാണ് സർക്കാർ നീക്കം. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. ബാർ കോഴ സംബന്ധിച്ച പുതിയ ആരോപണങ്ങളിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണം.- പി.എം.എ സലാം ആവശ്യപ്പെട്ടു. ഇടത് ഭരണത്തിൽ സംസ്ഥാനം ലഹരിമാഫിയ കയ്യടക്കുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.