columns
വൈവിധ്യം ഇന്ത്യയുടെ ഭംഗി-ഷംസീര്‍ കേളോത്ത്
സംസാരിക്കുന്ന ഭാഷയും ധരിക്കുന്ന വസ്ത്രവും കഴിക്കുന്ന ഭക്ഷണവുമൊക്കെ ഭൂരിപക്ഷയുക്തിക്ക് ഹിതമായുള്ളതാവണമെന്ന് അവര്‍ക്ക് നിര്‍ബന്ധമാണ്. ആ ഭൂരിപക്ഷ യുക്തി തീരുമാനിക്കുന്നതോ സവര്‍ണ ബോധ്യങ്ങളും. പട്ടാളചിട്ടയില്‍ ഒരേ ക്രമത്തില്‍ ചലിക്കുന്ന ബൂട്ടുകളെ പോലെയാണ് സമൂഹത്തെ ഫാഷിസ്റ്റുകള്‍ വിഭാവന ചെയ്യാറുള്ളത്.
ഏപ്രില്‍ ഏഴിന് നടന്ന പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നു. ഇംഗ്ലീഷിന് പകരമായി ഇന്ത്യയിലെ വ്യത്യസ്ത ഭാഷാസമൂഹങ്ങള്‍ പരസ്പര ഇടപെടലിനായി ഹിന്ദി ഉപയോഗിക്കണമെന്നായിരുന്നു പരാമര്‍ശം. ഹിന്ദി ഭാഷാ വാദമെന്ന കുപ്പിയിലടച്ച ഭൂതത്തെ തുറന്ന് വിടാനുള്ള തീരുമാനം പലവുരു ആലോചിച്ചെടുത്തതാവണം.
ഈയിടെ ഹരിദ്വാറില്‍ നടന്ന സന്യാസിമാരുടെ സമ്മേളനത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത് സ്വാമി വിവേകാനന്ദന്റെയും അരബിന്ദോയുടെയുമൊക്കെ സ്വപ്‌നം പ്രാവര്‍ത്തികമാകാന്‍ ഇനി പത്ത് പതിനഞ്ച് വര്‍ഷക്കാലം കാത്തിരുന്നാല്‍ മതിയെന്നാണ്. മാനവ സേവയാണ് മാധവസേവയെന്ന് പഠിപ്പിച്ച വിവേകാനന്ദ സ്വാമിയുടെ സ്വപ്‌നമാണോ ആര്‍.എസ്.എസിന്റെതന്ന് സംശയമാണ്. എങ്കിലും ഭരണഘടനാ വിരുദ്ധവും പ്രതിലോമകരവുമായ തങ്ങളുടെ പ്രധാന അജണ്ടയായ മതരാഷ്ട്രനിര്‍മാണം ത്വരിതപ്പെടുത്താന്‍ ആര്‍.എസ്.എസിനെ ബി.ജെ.പിയുടെ തിരഞ്ഞടുപ്പ് വിജയങ്ങള്‍ പ്രേരിപ്പിക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല.
ഒരു ഭാഷ ഒരു ജനത
ഭാഷാവൈവിധ്യമാണ് രാജ്യത്തിന്റെ പല പ്രത്യേകതകളിലൊന്ന്. ആ വൈവിധ്യം ഇന്ത്യയെ കൂടുതല്‍ പ്രശോഭിപ്പിക്കുകയാണ്. ഒരേതരം പൂവുകള്‍ മാത്രമുള്ള പൂന്തോട്ടത്തേക്കാള്‍ വിവിധ വര്‍ണ പുഷ്പങ്ങളുള്ള പൂവാടി നമ്മുടെ മനം കവരുന്നത് പോലെ ഭാഷയും വ്യത്യസ്ത സംസ്‌കാരങ്ങളും വിശ്വാസങ്ങളുമൊക്കെയാണ് ഇന്ത്യയുടെ ഭംഗി കൂട്ടുന്നത്. ഈ മണ്ണിനെ സാംസ്‌കാരിക സമന്വയ ഭൂമിയാക്കുന്നതും അതാണ്. പക്ഷേ, ഹിന്ദു ദേശീയവാദികള്‍ക്ക് അങ്ങനെയല്ല. സംസാരിക്കുന്ന ഭാഷയും ധരിക്കുന്ന വസ്ത്രവും കഴിക്കുന്ന ഭക്ഷണവുമൊക്കെ ഭൂരിപക്ഷയുക്തിക്ക് ഹിതമായുള്ളതാവണമെന്ന് അവര്‍ക്ക് നിര്‍ബന്ധമാണ്. ആ ഭൂരിപക്ഷ യുക്തി തീരുമാനിക്കുന്നതോ സവര്‍ണ ബോധ്യങ്ങളും. പട്ടാളചിട്ടയില്‍ ഒരേ ക്രമത്തില്‍ ചലിക്കുന്ന ബൂട്ടുകളെ പോലെയാണ് സമൂഹത്തെ ഫാഷിസ്റ്റുകള്‍ വിഭാവന ചെയ്യാറുള്ളത്. മനുഷ്യരെ വസ്തുക്കളായി (Objects) കണക്കാക്കുന്ന ഫാഷിസ്റ്റ് വ്യവസ്ഥിതി എത്ര മ്ലേച്ഛകരമായിരുന്നുവെന്നത് ലോകം ജര്‍മനിയില്‍ കണ്ടതാണ്. കണ്ട് കണ്ണ് പൊത്തിയതാണ്. പക്ഷേ, അന്നത് ആവേശത്തോടെ നോക്കിനിന്ന ചിലര്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നത് മറ്റൊരു വസ്തുത.
ഇന്ത്യയിലെ നാല്‍പ്പത് ശതമാനം ജനങ്ങള്‍ സംസാരിക്കുന്നത് ഹിന്ദിയാെണന്നും അതിനാല്‍ ഹിന്ദിയാവണം ദേശീയ ഭാഷയെന്നുമാണ് തീവ്ര ഹിന്ദി ഭാഷാ വാദികള്‍ വാദിക്കുന്നത്. ഈ നാല്‍പത് ശതമാനവും ഹിന്ദി തന്നെയാണോ അതല്ല ഹിന്ദുസ്ഥാനിയുടെ വിവിധ സങ്കരയിനങ്ങളാണോ സംസാരഭാഷയായി ഉപയോഗിക്കുന്നത് എന്നതില്‍ ഇപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടന്നത് മറ്റൊരു കാര്യം.
ആര്‍.എസ്.എസ് രൂപീകരിക്കുന്നതിന് മുമ്പ് തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന അജണ്ടകളിലൊന്നായിരുന്നു ഹിന്ദി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്താണ് ഹിന്ദി ഭാഷാവാദം ഉയിര്‍കൊള്ളുന്നതെന്ന് പലരും വിലയിരുത്തിയിട്ടുണ്ട്. ഭാഷക്ക് അതിലേറെ കാലത്തെ ചരിത്രമുണ്ടെന്ന് വാദിക്കുന്നവരുമുണ്ട്. പക്ഷേ, ഹിന്ദി ഭാഷാ പ്രസ്ഥാനം ശക്തമാവുന്നത് ആ കാലഘട്ടത്തിലാെണന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. കേശവ് മുകുള്‍ തന്റെ വിഖ്യാതമായ ഗീതപ്രസ് ആന്റ് മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ എന്ന കൃതിയില്‍ ഹിന്ദി ഭാഷാപ്രസ്ഥാനത്തി ന്റെ ഉദ്ഭവത്തെയും വളര്‍ച്ചയേയും സംക്ഷിപ്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
തുടക്ക ഘട്ടത്തില്‍ തന്നെ ഉറുദു ഭാഷക്കെതിരായ ഒരു നീക്കമായാണ് ഹിന്ദി ഭാഷാ പ്രസ്ഥാനം രൂപം കൊള്ളുന്നതെന്നും അദ്ദേഹം പറയുന്നു. ക്രിസ്റ്റഫ് ജാഫ്രലോയെ പോലുള്ള ചിന്തകര്‍ സംഘ്പരിവാരത്തിന്റെ അടിസ്ഥാന രാഷ്ട്രീയ മുദ്രാവാക്യമായി ഉയര്‍ത്തികാണിച്ചത് ഹിന്ദി ഹിന്ദുഹിന്ദുസ്ഥാന്‍ എന്നതാണ്. ഉറുദുവിനും ജനകീയ സംവേദന മാധ്യമമായ ഹിന്ദുസ്ഥാനി ഭാഷക്കും പകരം സംസ്‌കൃത പദങ്ങളടങ്ങിയ ദേവനാഗരി സ്‌ക്രിപ്റ്റിലുള്ള ഹിന്ദിയെ ദേശീയ ഭാഷയാക്കുക, ഗോവധം നിരോധിക്കുക, മതപരിവര്‍ത്തനം ഇല്ലാതാക്കുക എന്ന മൂന്ന് പ്രത്യയശാസ്ത്ര അജണ്ടകളാണ് ഇന്ത്യയിലെ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ആധാരശില. ഈ അജണ്ടാ പൂര്‍ത്തീകരണത്തിനാണ് അമിത്ഷായുടെ പാര്‍ട്ടി ശ്രമിക്കുന്നത്.
ഹിന്ദി അടിച്ചേല്‍പ്പിക്കല്‍
ഉറുദു കലര്‍ന്ന ഹിന്ദുസ്ഥാനി ഭാഷക്കെതിരെയാണ് ഹിന്ദി ഭാഷാപ്രസ്ഥാനം ആദ്യമായി പടവെട്ടിയത്. ഭരണഘടനാനിര്‍മാണ സമിതിയില്‍ പോലും ഹിന്ദി ഹിന്ദുസ്ഥാനി സംവാദങ്ങള്‍ നടന്നിരുന്നു. ക്രമേണ ദേവനാഗരി സ്‌ക്രിപ്റ്റിന് അംഗീകാരം ലഭിക്കുകയും ഹിന്ദി ഉയര്‍ന്ന് വരികയും ചെയ്തു. ദേശീയ പ്രസ്ഥാനവും ഹിന്ദി ഭാഷക്ക് വലിയ പിന്തുണ നല്‍കുകയുണ്ടായി. മുസ്‌ലിം വിരുദ്ധ ദേശീയതയുടെ മറവില്‍ വളര്‍ന്ന ഹിന്ദി ഭാഷാവാദം മറ്റ് പ്രാദേശിക ഭാഷകള്‍ക്കുമേല്‍ (വിശിഷ്യാ ദ്രാവിഡ ഭാഷകള്‍ക്ക്‌മേല്‍) അധീശത്വം ആവകാശപ്പെടാന്‍ തുടങ്ങിയത് 1940 കളിലാണ്. എന്നാല്‍ ആര്യഭാഷാധിനിവേശത്തെ ഹിന്ദി ഭാഷാവാദികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ് മദ്രാസ് പ്രവിശ്യയിലെ തമിഴ് ജനതയടക്കമുള്ളവര്‍ നേരിട്ടത്.
1937ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മദ്രാസില്‍ പ്രവിശ്യാ മന്ത്രിസഭ രൂപീകരിക്കുകയും സ്‌കൂളുകളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കി രാജഗോപാലാചാരി മന്ത്രിസഭ നിയമം കൊണ്ടുവരികയും ചെയ്തു. ഇതിനെതിരെ 1938 ജൂണ്‍ മൂന്നിന് ചെന്നൈ സൈദാപേട്ടിലാണ് തമിഴ് ഭാഷാ നേതാവ് മരൈമലൈ അഡിഗലിന്റെ നേതൃത്യത്തില്‍ വന്‍ ഹിന്ദി വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. തന്തൈ പെരിയാര്‍ ഇവി രാമസ്വാമി, പട്ടുകൊട്ടൈ അഴഗിരിസ്വാമി, സി.എന്‍ അണ്ണാദുരൈ തുടങ്ങിയ ദ്രാവിഡ രാഷ്ട്രീയാചാര്യന്മാരാണ് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സമരം നയിച്ചത്. തമിഴ് ഭാഷാ പ്രക്ഷോഭത്തില്‍ അന്ന് രണ്ട് പേര്‍ പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് കൊല്ലപ്പെട്ടു. തുടര്‍ന്ന് 1939ല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറി.
ഭരണഘടനാനിര്‍മാണ സമിതിയിലും ഹിന്ദിഭാഷാ വാദികള്‍ ദേശീയ ഭാഷാ ആവശ്യം മുന്നോട്ട്‌വെക്കുകയുണ്ടായി. കെ.എം മുന്‍ഷി, ആര്‍.വി ധുലേക്കര്‍, സേത് ഗോവിന്ദ ദാസ് തുടങ്ങിയവരായിരുന്നു ഹിന്ദിക്കായി അതിതീവ്രതയോടെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ശബ്ദിച്ചത്. ഹിന്ദുസ്ഥാനി സംസാരിക്കന്‍ അറിയാത്തവര്‍ക്ക് ഇന്ത്യയില്‍ നില്‍ക്കാന്‍ അവകാശമില്ലെന്നും അങ്ങനെയാരെങ്കിലും ഈ സഭയില്‍ ഇരിപ്പുണ്ടെങ്കില്‍ ഇറങ്ങിപോവണമെന്നുമാണ് 1946 ഡിസംബര്‍ 10ന് സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ധുലേക്കര്‍ പറഞ്ഞത്. ഭാഷാന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കടുത്ത വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെത്. ഇത്തരം വാദങ്ങള്‍ക്കുള്ള മറുപടിയായി മദ്രാസില്‍ നിന്നുള്ള ടി.ടി കൃഷ്ണമാചാരി 1948 നവംബര്‍ 5ന് നടത്തിയ പ്രസംഗത്തില്‍ തിരിച്ചടിച്ചു. ഹിന്ദി സാമ്രാജത്വം (Hindi Imperialism) രാജ്യത്തെ വിഘടിപ്പിക്കുമെന്നും യു.പി മാത്രമുള്ള ഇന്ത്യയാണോ അതല്ല എല്ലാ ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്ത്യയാണോ വേണ്ടതെന്ന് ഹിന്ദിവാദികള്‍ക്ക് തീരുമാനിക്കാം എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയുള്ള ശക്തമായ താക്കീതായിരുന്നു അത്. മറ്റ് ഭാഷകള്‍പോലെ തന്നെ ഔദ്യോഗിക ഭാഷയായി ഹിന്ദിയേയും കണക്കാക്കിയാണ് ഭരണഘടന തയ്യാറാക്കപ്പെട്ടത്. എല്ലാവരും അംഗീകരിക്കുകയാണെങ്കില്‍ പിന്നീട് ഹിന്ദിയെ സംവേദന ഭാഷയാക്കാമെന്ന് അംഗീകരിക്കപ്പെട്ടു. മുന്‍ഷിഅയ്യങ്കാര്‍ ഫോര്‍മുലയെന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍ എപ്പോഴൊക്കെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമമുണ്ടായോ അന്നൊക്കെ കനത്ത പ്രതിഷേധമാണ് രാജ്യത്ത് അലയടിച്ചത്.
ജെ.എന്‍.യുവിലെ പ്രമുഖ ചരിത്രകാരനായിരുന്ന എം.എസ്.എസ് പാണ്ഡ്യനെ പറ്റി പറഞ്ഞു കേട്ട ഒരു സംഭവമുണ്ട്. കടുത്ത തമിഴ് ഭാഷാ സ്‌നേഹിയാണ് അദ്ദേഹമെന്ന് അറിയാവുന്ന സര്‍വകലാശാല ആധികൃതര്‍ ഇംഗ്ലീഷ് അറിയാമെങ്കിലും ഒരിക്കല്‍ പൂര്‍ണമായി ഹിന്ദിയില്‍ കത്ത് അദ്ദേഹത്തിന് നല്‍കി. ഉദ്ദേശം പിടികിട്ടിയ പാണ്ഡ്യന്‍ അതിന് ശുദ്ധ തമിഴില്‍ മറുപടി തിരിച്ചെഴുതിയത്രേ. അത് വായിക്കാനാവാതെ അധികൃതര്‍ കുഴങ്ങി. ഭാഷ പരസ്പരം ആശയം സംവേദനം ചെയ്യാനാണന്നും അധീശത്വം തെളിയിക്കാനെല്ലന്നും വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് എല്ലാ സ്‌കൂളുകളിലും ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ടല്ലോ. തമിഴര്‍ക്ക് ലോകവുമായി സംസാരിക്കാന്‍ ഇംഗ്ലീഷും ഉത്തരേന്ത്യക്കാരോട് സംസാരിക്കാന്‍ ഹിന്ദിയും പഠിക്കണോ? ചെറിയ നായക്ക് ചെറിയ വാതിലും വലിയ നായക്ക് വലിയ വാതിലും ഉണ്ടാക്കുന്നതിന് പകരം ചെറിയ നായക്ക് ആ വലിയ വാതില്‍ ഉപയോഗിച്ചാല്‍ മതിയല്ലോ എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും ദ്രാവിഡ രാഷ്ട്രീയ നേതാവുമായിരുന്ന സി.എന്‍ അണ്ണാദുരൈ അറുപതുകളില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു ഭാഷയില്‍ സംവേദനം ചെയ്യാന്‍ ഒരു മാധ്യമം വേണ്ടെ എന്ന ചോദ്യത്തിന് മറുപടി നല്‍കിയത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala16 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

