Connect with us

india

കോവിഡ് ധനസഹായം സങ്കേതികതയുടെ പേരില്‍ തള്ളരുത്;സുപ്രീംകോടതി

കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനുള്ളിലെ മരണം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. ആത്മഹത്യ ചെയ്തവരെ ഒഴിവാക്കരുതെന്നും നിര്‍ദ്ദേശിച്ചു.

Published

on

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങള്‍ കാട്ടി തള്ളരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം. അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സര്‍ക്കാര്‍ സമീപിച്ച് ധനസഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ധനസഹായം കുട്ടികളുടെ പേരില്‍ നല്‍കണം. ഇത് ബന്ധുക്കളുടെ പേരിലാകരുത്. സഹായത്തിന് അപേക്ഷിക്കാന്‍ ജനങ്ങളെ ബോധവത്ക്കരിക്കണം എന്നും കോടതി പറഞ്ഞു. കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി.

കേരളത്തില്‍ കോവിഡ് ധനസഹായത്തിനു അപേക്ഷിക്കുന്നവരുടെ എണ്ണം എന്തുകൊണ്ട് കുറയുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. അപേക്ഷ നല്‍കാത്തവരുടെ വീടുകളില്‍ എത്തി നഷ്ടപരിഹാരത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിക്കണം. ഇതുവരെ അപേക്ഷ നല്‍കിയവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം കൈമാറണമെന്നും കേരളത്തോട് കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാര വിതരണം തൃപ്തികരമല്ലാത്ത സംസ്ഥാനങ്ങളില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സേവനം വിനിയോഗിക്കാനും കോടതി തീരുമാനിച്ചു.
സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജനുവരി പത്തുവരെ സംസ്ഥാനത്ത് 49,300 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 27,274 പേരുടെ ബന്ധുക്കള്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കി. ഇതില്‍ 23,652 പേരുടെ ബന്ധുക്കള്‍ക്ക് അരലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തള്ളിയ അപേക്ഷകളുടെ എണ്ണം 178 ആണ്. റിപ്പോര്‍ട്ടു ചെയ്ത മരണസംഖ്യയുടെ എട്ടിരട്ടി വരെ അപേക്ഷകളാണ് ധനസഹായത്തിനു ചില സംസ്ഥാനങ്ങളില്‍ കിട്ടുന്നതെന്നും സുപ്രീം കോടതിയില്‍ എത്തിയ രേഖകളിലുണ്ട്. ആന്ധ്രപ്രദേശ്, ബിഹാര്‍ ചീഫ് സെക്രട്ടറിമാര്‍ നേരിട്ടു ഹാജരായി വിശദീകരിക്കാനും കോടതി നിര്‍ദേശിച്ചു. ഇന്ത്യയില്‍ കൊവിഡ് കാരണം മരിച്ചവരുടെ ആകെ എണ്ണം സര്‍ക്കാര്‍ കണക്കില്‍ 4,87,202 ആണ്. എന്നാല്‍ ഇതിന്റെ പത്തിരട്ടി വരെയാകാം മരണം എന്ന പഠനങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.

സുപ്രീംകോടതിയില്‍ വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ കണക്കിലും ഈ വ്യത്യാസം പ്രകടമാണ്. മഹാരാഷ്ട്രയില്‍ 1,41,737 ആണ് സര്‍ക്കാര്‍ കണക്കിലെ സംഖ്യ. എന്നാല്‍ ഇതുവരെ ധനസഹായത്തിന് കിട്ടിയ അപേക്ഷകള്‍ 2,13,890 ആണ്. ഗുജറാത്തില്‍ മരണസംഖ്യ 10,094 ആണ്. കിട്ടിയ അപേക്ഷകള്‍ 86,633 ആണ്. എട്ടിരട്ടിയാണ് അപേക്ഷിച്ചവരുടെ എണ്ണം. തെലങ്കാനയില്‍ നാലായിരത്തില്‍ താഴെയാണ് മരണം. എന്നാല്‍ അപേക്ഷ കിട്ടിയവരുടെ എണ്ണം 28.969. ആന്ധ്രപ്രദേശ് മൂന്നിലൊന്നു പേര്‍ക്കാണ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയത്. ബീഹാറില്‍ മരണസംഖ്യ 12,090 ആണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത് വിശ്വസിക്കാനാകില്ലെന്ന് കോടതി സൂചിപ്പിച്ചു. രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനുള്ളിലെ മരണം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. ആത്മഹത്യ ചെയ്തവരെ ഒഴിവാക്കരുതെന്നും നിര്‍ദ്ദേശിച്ചു. ഇതാണ് സംഖ്യ കൂടാനുള്ള കാരണം എന്ന് സംസ്ഥാനങ്ങള്‍ പറയുന്നു. അപ്പോഴും ഈ വ്യത്യാസം എങ്ങനെ എന്നാണ് ചോദ്യം. കേരളം ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ സുപ്രീംകോടതി ഉത്തരവിനു ശേഷം മരണസംഖ്യ പുതുക്കിയിരുന്നു. ഇന്ത്യയിലെ മരണസംഖ്യ വിദേശ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുന്നു എന്ന് സര്‍ക്കാര്‍ തന്നെ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ എങ്കിലും ഇത് മൂടിവയ്ക്കാന്‍ നീക്കമുണ്ടായി എന്നു തന്നെയാണ് പുറത്തു വന്ന രേഖകള്‍ തെളിയിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഫെബ്രുവരി 1 ഞായറാഴ്ച

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നല്‍കി.

Published

on

ന്യൂഡല്‍ഹി: 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നല്‍കി. കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും.

ജനുവരി 28-ന് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെ സമ്മേളന നടപടികള്‍ രംഭിക്കും. ജനുവരി 29-ന് സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 28 മുതല്‍ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാര്‍ച്ച് ഒന്‍പത് മുതല്‍ ഏപ്രില്‍ രണ്ട് വരെയും നടക്കും.

ഇന്ത്യയുടെ ചരിത്രത്തിലെ 88-ാമത് ബജറ്റാണിത്. ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. എന്നാല്‍ വാരാന്ത്യങ്ങളില്‍ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025 ലെ ബജറ്റ് നിര്‍മല സീതാരാമന്‍ ശനിയാഴ്ചയാണ് അവതരിപ്പിച്ചത്.

 

Continue Reading

india

‘മോദി ട്രംപിന്റെ അനുയായി, ഇന്ത്യന്‍ ജനാധിപത്യത്തിനും ബിജെ.പിക്കും ഭീഷണി’; ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി

മോദിയോട് വിരമിക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തെ മാര്‍ഗദര്‍ശന്‍ മണ്ഡലത്തില്‍ താമസിപ്പിക്കണോ എന്ന് ആര്‍.എസ്.എസും ബി.ജെ.പി ജനറല്‍ ബോഡിയും തീരുമാനിക്കണമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായിയാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. മോദി ഇന്ത്യന്‍ ജനാധിപത്യത്തിനും ബി.ജെ.പിക്കും ഒരുപോലെ ഭീഷണിയാണെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു.

മോദിയോട് വിരമിക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തെ മാര്‍ഗദര്‍ശന്‍ മണ്ഡലത്തില്‍ താമസിപ്പിക്കണോ എന്ന് ആര്‍.എസ്.എസും ബി.ജെ.പി ജനറല്‍ ബോഡിയും തീരുമാനിക്കണമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി എക്‌സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

മോദിയുടെയും ബി.ജെ.പി സര്‍ക്കാറിനെയും വിമര്‍ശിച്ച് പലപ്പോഴും സുബ്രഹ്‌മണ്യന്‍ സ്വാമി രംഗത്തെത്താറുണ്ട്. അടുത്തിടെ മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരെയും സുബ്രഹ്‌മണ്യന്‍ സ്വാമി രംഗത്തുവന്നിരുന്നു. മോദിക്ക് മാക്രോ ഇക്കണോമിക്‌സിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരിഹാസം. അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നയരൂപീകരണത്തില്‍ നിര്‍ദേശം നല്‍കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കില്ല. മാത്രമല്ല ബ്യൂറാക്രാറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനുള്ള സാമ്പത്തിക ശാസ്ത്ര വിവരവും മോദിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിക്ക് 21ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയെന്ന് വെളിപ്പെടുത്തിരുന്നു. ഇതിനെതിരെയും സുബ്രഹ്‌മണ്യന്‍ സ്വാമി രംഗത്തുവന്നിരുന്നു. ആ തുക കൊണ്ട് മോദി എന്താണ് ചെയ്തത് എന്ന് പൊതുജനങ്ങളോട് പറയണം എന്നായിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമി ആവശ്യപ്പെട്ടത്.

Continue Reading

india

ഹിജാബ്, നിഖാബ് ധരിച്ച ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബീഹാര്‍

ഓള്‍ ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം സംസ്ഥാനത്തുടനീളം പ്രാബല്യത്തില്‍ വന്നത്.

Published

on

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലക്കയറ്റത്തിനിടയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജ്വല്ലറികളിലേക്ക് മുഖം മറച്ച ഉപഭോക്താക്കള്‍ പ്രവേശിക്കുന്നതിന് സംസ്ഥാനവ്യാപകമായി ഔദ്യോഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ബിഹാര്‍. ഓള്‍ ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്റെ (എഐജെജിഎഫ്) നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം സംസ്ഥാനത്തുടനീളം പ്രാബല്യത്തില്‍ വന്നത്.

പുതിയ നിയമം അനുസരിച്ച്, വാങ്ങുന്ന സമയത്ത് തിരിച്ചറിയുന്നതിനായി മുഖം ദൃശ്യമാക്കുന്നില്ലെങ്കില്‍, ഹിജാബ്, നിഖാബ്, ബുര്‍ഖ, സ്‌കാര്‍ഫുകള്‍, ഹെല്‍മെറ്റുകള്‍ അല്ലെങ്കില്‍ സമാനമായ കവറുകള്‍ എന്നിവ ഉപയോഗിച്ച് മുഖം മറച്ചിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജ്വല്ലറി കടകള്‍ പ്രവേശനവും വില്‍പ്പനയും നിരസിക്കും.

ഫെയ്സ് ഐഡന്റിഫിക്കേഷനു ശേഷം മാത്രമേ ആഭരണങ്ങള്‍ വാങ്ങാന്‍ അനുവദിക്കൂ എന്ന് ഫെഡറേഷന്‍ അറിയിച്ചു.

എല്ലാ ജില്ലകളിലും ഇത്തരമൊരു നിയമം ഔപചാരികമായി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ബിഹാറെന്ന് ഓള്‍ ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അശോക് കുമാര്‍ വര്‍മ പറഞ്ഞു.

ഈ തീരുമാനം പൂര്‍ണ്ണമായും സുരക്ഷാ പരിഗണനകളാല്‍ നയിക്കപ്പെടുന്നതാണെന്നും ഏതെങ്കിലും പ്രത്യേക സമുദായത്തെയോ മതവിഭാഗത്തെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും ഊന്നിപ്പറഞ്ഞു.

‘മുഖം പൂര്‍ണ്ണമായി മറച്ചുകൊണ്ട് ആളുകള്‍ കൂട്ടമായി കടകളില്‍ കയറുന്ന നിരവധി കവര്‍ച്ച സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അവര്‍ ഹെല്‍മെറ്റോ പര്‍ദ്ദയോ ധരിച്ച് മോഷണം നടത്തുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കാര്‍ഫുകളോ ഹെല്‍മറ്റുകളോ ഉപയോഗിച്ച് മുഖം മറയ്ക്കുന്ന പുരുഷന്മാര്‍ക്കും നിയമം ഒരുപോലെ ബാധകമാണെന്നും വര്‍മ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഈ തീരുമാനം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.

നിശിതമായി പ്രതികരിച്ച രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സംസ്ഥാന വക്താവ് ഇജാസ് അഹമ്മദ് ഈ നടപടി ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ ഭരണഘടനാപരവും മതേതരവുമായ പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിശേഷിപ്പിച്ചു.

സുരക്ഷയുടെ പേരില്‍ ഹിജാബുകളും നിഖാബും ലക്ഷ്യമിടുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തെ വെട്ടിച്ചുരുക്കാനുള്ള ശ്രമത്തിന് തുല്യമാണെന്നും അഹമ്മദ് പറഞ്ഞു.

ഇത്തരമൊരു അജണ്ടയ്ക്ക് പിന്നില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അംഗങ്ങളാണെന്നും ജ്വല്ലറി ഉടമകള്‍ ഇത് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ഭരണഘടനാപരവും മതനിരപേക്ഷവുമായ ഘടനയെ ദുര്‍ബലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ജ്വല്ലറി വ്യാപാരികളുടെ സംഘടനയോട് അഹമ്മദ് അഭ്യര്‍ത്ഥിച്ചു.

 

Continue Reading

Trending