Connect with us

Video Stories

വാചകമടി കൊണ്ട് വയറുനിറയില്ല

Published

on

സംസ്ഥാനത്ത് നിത്യോപയോഗ വസ്തുക്കളുടെ വില അടുത്ത അഞ്ചു വര്‍ഷത്തേക്ക് പിടിച്ചുനിര്‍ത്തുമെന്നും എല്ലാം ശരിയാക്കുമെന്നും പ്രകടന പത്രികയിലൂടെ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വിലക്കയറ്റം കൊണ്ട് നട്ടംതിരിയുന്ന ജനങ്ങളെ നേരിടാനാവാതെ പ്രഖ്യാപനങ്ങള്‍കൊണ്ട് ജനങ്ങളുടെ വയറു നിറക്കാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു. വരള്‍ച്ചയും അന്യ സംസ്ഥാനങ്ങളിലെ കാര്‍ഷികത്തകര്‍ച്ചയും റേഷനരി വെട്ടിക്കുറച്ചതുമാണ് കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുമ്പാകെ ഉയര്‍ത്തുന്ന അഴകൊഴമ്പന്‍ വാദമുഖങ്ങള്‍. ജനങ്ങള്‍ അഭൂതപൂര്‍വമായ വിലക്കയറ്റത്തിന്റെ കെണിയിലകപ്പെട്ടിരിക്കയാണെന്ന് തിരിച്ചറിയണമെന്ന് ഭരണക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം. നിയമസഭയില്‍ ഇന്നലെ യു.ഡി.എഫിലെ മുസ്്‌ലിംലീഗ് അംഗം എം. ഉമ്മര്‍ അവതരിപ്പിച്ച വിലക്കയറ്റം സംബന്ധിച്ച അടിയന്തിര പ്രമേയം ചര്‍ച്ചക്കെടുത്തെങ്കിലും സര്‍ക്കാരിലെ ബന്ധപ്പെട്ടവര്‍ വിലക്കയറ്റത്തിന്റെ കാഠിന്യം തിരിച്ചറിഞ്ഞിട്ടില്ലെന്ന തോന്നലാണ് പൊതുവെ സൃഷ്ടിക്കപ്പെട്ടത്. അരി വില 21 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ സമ്മതിക്കുകയുണ്ടായെന്നത് ശരിതന്നെ. പക്ഷേ ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയ ഈ കണക്ക് തൊണ്ടതൊടാതെ വിഴുങ്ങാന്‍ സര്‍ക്കാരിനെങ്ങനെയായി. കൂനിന്മേല്‍കുരുവെന്ന പോലെ ഇന്നലെ പാചക വാതത്തിന് കേന്ദ്രം വരുത്തിയ കുത്തനെയുള്ള വിലവര്‍ധനവും ജനത്തിന്റെ നടുവൊടിക്കും.
കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം കേരളത്തിലെ പൊതുവിപണിയില്‍ അരിയുടെ വില ഉയര്‍ന്നത് അമ്പതു ശതമാനത്തിലധികമാണ്. തെക്കന്‍ കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന ജയയുടെയും മട്ടയുടെയും വിലയാണ് 33 രൂപയില്‍ നിന്ന് 48 രൂപയിലേക്ക് കുത്തനെ ഉയര്‍ന്നത്. വടക്കന്‍ കേരളത്തിലെ കുറുവ അരിക്കും വന്‍ വിലവര്‍ധനയുണ്ട്. ഇതിനുപുറമെയാണ് പച്ചക്കറിയുടെ വിലയിലുണ്ടായ വര്‍ധന. മാധ്യമങ്ങള്‍ വിലക്കയറ്റം പെരുപ്പിച്ചുകാണിക്കുന്നുവെന്ന മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ തന്നെ ഇന്നലത്തെ നിയമസഭാപ്രസംഗം. ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഭക്ഷ്യമന്ത്രി രാജിവെച്ച് ആ പദവി മറ്റൊരാള്‍ക്ക് നല്‍കുകയാണ് അദ്ദേഹം ചെയ്യേണ്ടത്.
സംസ്ഥാനത്ത് പ്രതിവര്‍ഷം ആവശ്യമുള്ള 50 ലക്ഷം ടണ്‍ അരിയുടെ ആറു ശതമാനത്തോളം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നതെന്നും റേഷനും അയല്‍ സംസ്ഥാനങ്ങള്‍ എന്നിവ വഴിയുള്ള അരി വിതരണവുമാണ് ഈ വിടവ് നികത്തുന്നതെന്നും അറിയാത്തവരാവില്ല കേരളത്തിലെ ഭരണകക്ഷിക്കാര്‍. മാത്രമല്ല, നൂറ്റാണ്ടിലെ വലിയ വരള്‍ച്ച കേരളത്തില്‍ വരാനിരിക്കുന്നുവെന്നും അയല്‍ സംസ്ഥാനങ്ങളില്‍ കൃഷി ഉല്‍പാദനം കുത്തനെ ഇടിഞ്ഞുവെന്നും മുന്‍കൂട്ടിത്തന്നെ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. സംസ്ഥാനത്ത് ഈ വര്‍ഷം നെല്‍ വര്‍ഷമായി ആചരിക്കാന്‍ കൃഷി വകുപ്പ് പദ്ധതിയിടുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാത്തിനെയും വൃഥാവിലാക്കിയാണ് അരിയുടെയും മറ്റും വിലയില്‍ കുത്തനെ ഉയര്‍ച്ചയുണ്ടായത്. ഈ നിലതുടര്‍ന്നാല്‍ ഇനിയും വിലയുയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വരുന്ന മൂന്നുമാസം കൊടും വരള്‍ച്ചയുടെ നാളുകളുമാണ്.
16 ലക്ഷം ടണ്‍ അരി ലഭിച്ചിരുന്ന സ്ഥാനത്ത് റേഷന്‍ കടകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പൊടുന്നനെ രണ്ടുലക്ഷം ടണ്‍ അരി വെട്ടിക്കുറച്ചതും റേഷന്‍ ധാന്യക്കടത്തിന് തൊഴിലാളികളും കരാറുകാരും കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടതും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്. എന്നിട്ടും പൊതുവിപണിയില്‍ കാര്യമായി ഇടപെടുന്നതിന് സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ തയ്യാറായില്ല. പകരം പൊലീസ് ഭരണവും വിദ്യാര്‍ഥി പ്രക്ഷോഭവും പറഞ്ഞ് പരസ്പരം പച്ചയിറച്ചി കടിച്ചുതിന്നുകയായിരുന്നു ഭരണപക്ഷത്തെ രണ്ടു പ്രധാനപ്പെട്ട കക്ഷികള്‍. പൊലീസിനെ കുറ്റപ്പെടുത്തുന്ന സി.പി.ഐക്ക് സി.പി.എം ഇട്ടുകൊടുത്ത പന്താണ് ഈ വിലക്കയറ്റം. ഇന്നലെ പ്രതിപക്ഷം ഒറ്റക്കെട്ടായി വിലക്കയറ്റത്തിനും സര്‍ക്കാരിനുമെതിരെ തിരിഞ്ഞിട്ടും അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിയാതിരുന്നത് ഈ ചക്കളത്തിപ്പോര് കാരണമാണ്.
സിവില്‍ സപ്ലൈസ്, റേഷന്‍ കടകള്‍, കണ്‍സ്യൂമര്‍ഫെഡ്, പച്ചക്കറിച്ചന്തകള്‍ മുഖേന പൊതുവിപണിയില്‍ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ നല്‍കിയെങ്കില്‍ ഇത്രയുംവലിയ വിലവര്‍ധനവ് ഉണ്ടാകുമായിരുന്നില്ല. പകരം ഇരട്ടച്ചങ്കുള്ളതെന്ന് അണികള്‍ വീരസ്യം മുഴക്കുന്ന സര്‍ക്കാര്‍ തലവന്‍ മംഗലാപുരത്ത് പോയി രാഷ്ട്രീയപ്രസംഗം നടത്താനാണ് സമയം കണ്ടെത്തിയത്. പകരം ഇത് ഡല്‍ഹിയില്‍ നരേന്ദ്രമോദിയുടെ മുന്നിലേക്കായിരുന്നെങ്കില്‍ കുറച്ചെങ്കിലും അരി വാങ്ങിച്ചെടുക്കാന്‍ കഴിയുമായിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ കോഴി കൂവിയതിനുപോലും വഴിതടയുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് സംസ്ഥാനത്തെ റെക്കോര്‍ഡ് വിലക്കയറ്റത്തെക്കുറിച്ച് ഒരുവിധ വേവലാതിയും ഇപ്പോഴില്ല. ബംഗാളില്‍നിന്ന് കുറഞ്ഞ വിലക്ക് അരിയെത്തിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ ഗുണനിവാരത്തെക്കുറിച്ചുള്ള ആശങ്കയും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സബ്‌സിഡി അരി വാങ്ങിക്കഴിച്ചവര്‍ അസുഖ ബാധിതരായി ചികില്‍സ തേടേണ്ട അവസ്ഥയുണ്ടായത് ഭക്ഷ്യ-ആരോഗ്യ വകുപ്പുകളുടെ ശ്രദ്ധക്കുറവുകൊണ്ടാണ്. ഇത് ബംഗാള്‍ അരിയുടെ കാര്യത്തിലുണ്ടാവരുത്. മാത്രമല്ല. വില കൂടിയതോടെ ആന്ധ്ര ജയയുടെ പേരില്‍ വന്‍ തോതില്‍ വ്യാജനും വിപണിയിലെത്തിയതായി വാര്‍ത്തകളുണ്ട്. ഇതുശ്രദ്ധിക്കാനും സര്‍ക്കാരിന് കഴിയണം.
സഹകരണ സംഘങ്ങളുടെ കീഴില്‍ രണ്ടായിരം നീതിസ്റ്റോറുകള്‍ തുടങ്ങുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും ഇരുട്ടുകൊണ്ട് ഓട്ടയടക്കലാകരുത്. ഇവ നേരത്തെതന്നെ ആരംഭിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥയുണ്ടാകുമായിരുന്നോ. അരിക്കട എന്ന പേരില്‍ അരിക്കു മാത്രമായി തുടങ്ങുമെന്ന പ്രഖ്യാപിച്ച പൊതുവിപണിയും പേരിനു മാത്രമായി ഒതുങ്ങി. ധനകാര്യവകുപ്പിന്റെ കൂടി സഹകരണമുണ്ടായാല്‍ ഈ വേനലില്‍ ഇനിയും വില ഉയരാതെ പൊതു വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് കഴിയും. റേഷന്‍ ധാന്യങ്ങള്‍ കൂടുതലായി എത്തിച്ചാലും വിലക്കയറ്റം നിയന്ത്രിക്കാനാവും. ഇപ്പോള്‍ പകുതിയോളം റേഷന്‍ കാര്‍ഡുടമകള്‍ റേഷന്‍ കടകളെ കയ്യൊഴിഞ്ഞ അവസ്ഥയാണ്. ഇവരെയും സര്‍ക്കാര്‍ വിപണിയിലേക്ക് ആകര്‍ഷിക്കാനായാല്‍ വിലക്കയറ്റമെന്ന അശ്വത്തെ പിടിച്ചുകെട്ടാനാവും. കച്ചവടക്കാരുടെ ഭാഗത്തുനിന്ന് പൂഴ്ത്തിവെപ്പ് ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. പാവപ്പെട്ടവരും അഗതികളുമായ കുടുംബങ്ങളാണ് വിലക്കയറ്റത്തിന്റെ രൂക്ഷത അധികം പേറേണ്ടിവരിക. ഹോട്ടലുകളിലും മറ്റും വിലകയറുന്നതോടെ ഇതിലൂടെ പൊതുരംഗത്താകെ അസ്വാസ്ഥ്യം പടരുകയായിരിക്കും ഫലം. അതിന് വാചകമടിയല്ല കേരളത്തിനിപ്പോള്‍ വേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ളത് കോടികള്‍; കാരുണ്യ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു

42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി

Published

on

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു. കുടിശികയായി സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത് കോടികളാണ്. സംസ്ഥാനത്തെ 400 ആശുപത്രികളാണ് താല്‍ക്കാലികമായി പദ്ധതി ഉപപേക്ഷിക്കുന്നത്. ഒരു വര്‍ഷമായി കുടിശ്ശിക ലഭിക്കുന്നില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഒക്ടോബര്‍ 1 മുതലാണ് പദ്ധതി ഉപേക്ഷിക്കുന്നത്.

350 കോടിയോളം രൂപ കുടിശ്ശികയുള്ളതില്‍ 104 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 350 കോടി ഇനിയും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്‌ബോര്‍ ഒന്ന് മുതല്‍ പിന്മാറാന്‍ കേരള പ്രൈവറ്റ്‌ ഹോസ്പിറ്റല്‍ അസോസിയേഷന്‍ തീരുമാനമെടുത്തിരുന്നു.

മിക്ക ആശുപത്രികള്‍ക്കും ഒരു വര്‍ഷം മുതല്‍ 6മാസം വരെയുള്ള പണം കിട്ടാനുണ്ട്. 14 കോടി രൂപ കുടിശ്ശിക കിട്ടാത്തത് ഈ മാസം 26 മുതല്‍ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബോര്‍ഡ് വെച്ചുകഴിഞ്ഞു. തീരുമാനത്തില്‍ നിന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പിന്മാറാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തിരമായി 104 കോടി അനുവദിച്ചത്.

പക്ഷെ, കുടിശ്ശിക മുഴുവന്‍ തീര്‍ക്കാതെ തീരുമാനത്തില്‍ പുനരാലോചന ഇല്ലെന്ന് കെപിഎച്ച്എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശ്ശിക തീര്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കെപിഎച്ച്എ ചൂണ്ടിക്കാട്ടുന്നു.

Continue Reading

crime

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; എസ്.എഫ്.ഐ നേതാവ് 5 തവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്‍ അഞ്ചുതവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

Published

on

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അഞ്ചുവട്ടം കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം. പെരിങ്ങനാട് ലോക്കല്‍ സെക്രട്ടറി അഖിലും കള്ളവോട്ട് ചെയ്‌തെന്നും പൊലീസിന്റെയും ഉദ്യോഗസ്ഥരുടേയും ഒത്താശ ഇതിനുണ്ടായെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

വ്യാപക ക്രമക്കേടിനെതിരെ ഡി.സി.സി ഹൈക്കോടതിയെ സമീപിക്കും. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്‍ അഞ്ചുതവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പത്തനംതിട്ട നഗരസഭയിലെ 22 വാര്‍ഡുകളിലെ താമസക്കാര്‍ക്ക് മാത്രമാണ് വോട്ടവകാശം ഉള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളിലും അഖില്‍ പെരിങ്ങനാട് സജീവമായി ഉണ്ടായിരുന്നു. ദൃശ്യങ്ങളില്‍ വന്നതിന്റെ ഇരട്ടി കള്ളവോട്ടുകള്‍ നടന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

അടൂര്‍, തിരുവല്ല, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സി.പി.എം പ്രവര്‍ത്തകരെ എത്തിച്ച് വോട്ടുചെയ്യിച്ചുവെന്നതാണ് മറ്റൊരു ആരോപണം. സഹകരണ ബാങ്ക് ഭരണം പക്ഷേ യു.ഡി.എഫ് നിലനിര്‍ത്തി. അടുത്തമാസം പതിനാലിന് നടക്കുന്ന കാര്‍ഷിക വികസനബാങ്ക് തിരഞ്ഞെടുപ്പില്‍ ഹൈക്കോടതി നിരീക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാകും കോണ്‍ഗ്രസ് കോടതിയെ സമീപിക്കുക. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പു നടന്ന മാര്‍ത്തോമാ സ്‌കൂളില്‍ തന്നെയാണ് കാര്‍ഷിക ബാങ്ക് തിരഞ്ഞെടുപ്പും നടക്കുക

 

Continue Reading

kerala

കേന്ദ്രത്തിനെതിരെ സംസാരിക്കാൻ മുഖ്യമന്ത്രി പിണറായിക്ക് മടിയെന്ന് സിപിഐ

സിപിഐയുടെ കൃഷി, ഭക്ഷ്യ വകുപ്പുകൾക്ക് മതിയായ തുക അനുവദിക്കുന്നില്ല. സർക്കാരിൻറെ ധൂർത്തിന് പണം ചെലവാക്കുന്നു .ഇങ്ങനെ പോയാൽ ജന സദസ്സ് നടത്തിയത് കൊണ്ട് കാര്യമില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തുറന്നടിച്ചു .

Published

on

കേന്ദ്രസർക്കാരിനെതിരെ നാവനക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് മടിയാണെന്ന് സിപിഐ. സർക്കാർ കാര്യക്ഷമല്ല . സാധാരണക്കാരുടെ പണം സഹകരണ ബാങ്കുകൾ വഴി കൊള്ളയടിച്ചത് ശരിയല്ലെന്നും പാർട്ടി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിക്കേണ്ട തുകയിൽ വെട്ടിക്കുറവ് വരുത്തിയിട്ടും അതിനെതിരെ ശക്തമായി പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.

സിപിഐയുടെ കൃഷി, ഭക്ഷ്യ വകുപ്പുകൾക്ക് മതിയായ തുക അനുവദിക്കുന്നില്ല. സർക്കാരിൻറെ ധൂർത്തിന് പണം ചെലവാക്കുന്നു .ഇങ്ങനെ പോയാൽ ജന സദസ്സ് നടത്തിയത് കൊണ്ട് കാര്യമില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തുറന്നടിച്ചു .
സർക്കാരിനെതിരെ ഘടകകക്ഷി തന്നെ ഇത്തരത്തിൽ പ്രതികരിക്കുന്നത് ഇതാദ്യമാണ്.

കേന്ദ്രസർക്കാരിനെതിരെ സമരം നടത്താൻ എന്തുകൊണ്ട് സിപിഎം തയ്യാറാവുന്നില്ല. സഹകരണ മേഖലയുടെ തട്ടിപ്പ് തുടർക്കഥയാണ് .നിക്ഷേപകർക്ക് ഉടൻതന്നെ പണം നൽകണം. മതിയായ തുക അനുവദിക്കാത്തതിനാൽ സിപിഐയുടെ വകുപ്പുകൾ പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ഇന്ന് നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ആരോപണം ഉയർന്നു.

Continue Reading

Trending