Video Stories
വാചകമടി കൊണ്ട് വയറുനിറയില്ല
സംസ്ഥാനത്ത് നിത്യോപയോഗ വസ്തുക്കളുടെ വില അടുത്ത അഞ്ചു വര്‍ഷത്തേക്ക് പിടിച്ചുനിര്‍ത്തുമെന്നും എല്ലാം ശരിയാക്കുമെന്നും പ്രകടന പത്രികയിലൂടെ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വിലക്കയറ്റം കൊണ്ട് നട്ടംതിരിയുന്ന ജനങ്ങളെ നേരിടാനാവാതെ പ്രഖ്യാപനങ്ങള്‍കൊണ്ട് ജനങ്ങളുടെ വയറു നിറക്കാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു. വരള്‍ച്ചയും അന്യ സംസ്ഥാനങ്ങളിലെ കാര്‍ഷികത്തകര്‍ച്ചയും റേഷനരി വെട്ടിക്കുറച്ചതുമാണ് കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുമ്പാകെ ഉയര്‍ത്തുന്ന അഴകൊഴമ്പന്‍ വാദമുഖങ്ങള്‍. ജനങ്ങള്‍ അഭൂതപൂര്‍വമായ വിലക്കയറ്റത്തിന്റെ കെണിയിലകപ്പെട്ടിരിക്കയാണെന്ന് തിരിച്ചറിയണമെന്ന് ഭരണക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം. നിയമസഭയില്‍ ഇന്നലെ യു.ഡി.എഫിലെ മുസ്്ലിംലീഗ് അംഗം എം. ഉമ്മര്‍ അവതരിപ്പിച്ച വിലക്കയറ്റം സംബന്ധിച്ച അടിയന്തിര പ്രമേയം ചര്‍ച്ചക്കെടുത്തെങ്കിലും സര്‍ക്കാരിലെ ബന്ധപ്പെട്ടവര്‍ വിലക്കയറ്റത്തിന്റെ കാഠിന്യം തിരിച്ചറിഞ്ഞിട്ടില്ലെന്ന തോന്നലാണ് പൊതുവെ സൃഷ്ടിക്കപ്പെട്ടത്. അരി വില 21 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന് സമ്മതിക്കുകയുണ്ടായെന്നത് ശരിതന്നെ. പക്ഷേ ഉദ്യോഗസ്ഥര്‍ എഴുതി നല്കിയ ഈ കണക്ക് തൊണ്ടതൊടാതെ വിഴുങ്ങാന്‍ സര്‍ക്കാരിനെങ്ങനെയായി. കൂനിന്മേല്കുരുവെന്ന പോലെ ഇന്നലെ പാചക വാതത്തിന് കേന്ദ്രം വരുത്തിയ കുത്തനെയുള്ള വിലവര്‍ധനവും ജനത്തിന്റെ നടുവൊടിക്കും.
കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം കേരളത്തിലെ പൊതുവിപണിയില്‍ അരിയുടെ വില ഉയര്‍ന്നത് അമ്പതു ശതമാനത്തിലധികമാണ്. തെക്കന്‍ കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന ജയയുടെയും മട്ടയുടെയും വിലയാണ് 33 രൂപയില്‍ നിന്ന് 48 രൂപയിലേക്ക് കുത്തനെ ഉയര്‍ന്നത്. വടക്കന്‍ കേരളത്തിലെ കുറുവ അരിക്കും വന്‍ വിലവര്‍ധനയുണ്ട്. ഇതിനുപുറമെയാണ് പച്ചക്കറിയുടെ വിലയിലുണ്ടായ വര്‍ധന. മാധ്യമങ്ങള്‍ വിലക്കയറ്റം പെരുപ്പിച്ചുകാണിക്കുന്നുവെന്ന മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ തന്നെ ഇന്നലത്തെ നിയമസഭാപ്രസംഗം. ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഭക്ഷ്യമന്ത്രി രാജിവെച്ച് ആ പദവി മറ്റൊരാള്‍ക്ക് നല്‍കുകയാണ് അദ്ദേഹം ചെയ്യേണ്ടത്.
സംസ്ഥാനത്ത് പ്രതിവര്‍ഷം ആവശ്യമുള്ള 50 ലക്ഷം ടണ്‍ അരിയുടെ ആറു ശതമാനത്തോളം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നതെന്നും റേഷനും അയല്‍ സംസ്ഥാനങ്ങള്‍ എന്നിവ വഴിയുള്ള അരി വിതരണവുമാണ് ഈ വിടവ് നികത്തുന്നതെന്നും അറിയാത്തവരാവില്ല കേരളത്തിലെ ഭരണകക്ഷിക്കാര്‍. മാത്രമല്ല, നൂറ്റാണ്ടിലെ വലിയ വരള്‍ച്ച കേരളത്തില്‍ വരാനിരിക്കുന്നുവെന്നും അയല്‍ സംസ്ഥാനങ്ങളില്‍ കൃഷി ഉല്പാദനം കുത്തനെ ഇടിഞ്ഞുവെന്നും മുന്‍കൂട്ടിത്തന്നെ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. സംസ്ഥാനത്ത് ഈ വര്‍ഷം നെല്‍ വര്‍ഷമായി ആചരിക്കാന്‍ കൃഷി വകുപ്പ് പദ്ധതിയിടുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാത്തിനെയും വൃഥാവിലാക്കിയാണ് അരിയുടെയും മറ്റും വിലയില്‍ കുത്തനെ ഉയര്‍ച്ചയുണ്ടായത്. ഈ നിലതുടര്‍ന്നാല്‍ ഇനിയും വിലയുയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വരുന്ന മൂന്നുമാസം കൊടും വരള്‍ച്ചയുടെ നാളുകളുമാണ്.
16 ലക്ഷം ടണ്‍ അരി ലഭിച്ചിരുന്ന സ്ഥാനത്ത് റേഷന്‍ കടകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പൊടുന്നനെ രണ്ടുലക്ഷം ടണ്‍ അരി വെട്ടിക്കുറച്ചതും റേഷന്‍ ധാന്യക്കടത്തിന് തൊഴിലാളികളും കരാറുകാരും കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടതും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്. എന്നിട്ടും പൊതുവിപണിയില്‍ കാര്യമായി ഇടപെടുന്നതിന് സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ തയ്യാറായില്ല. പകരം പൊലീസ് ഭരണവും വിദ്യാര്‍ഥി പ്രക്ഷോഭവും പറഞ്ഞ് പരസ്പരം പച്ചയിറച്ചി കടിച്ചുതിന്നുകയായിരുന്നു ഭരണപക്ഷത്തെ രണ്ടു പ്രധാനപ്പെട്ട കക്ഷികള്‍. പൊലീസിനെ കുറ്റപ്പെടുത്തുന്ന സി.പി.ഐക്ക് സി.പി.എം ഇട്ടുകൊടുത്ത പന്താണ് ഈ വിലക്കയറ്റം. ഇന്നലെ പ്രതിപക്ഷം ഒറ്റക്കെട്ടായി വിലക്കയറ്റത്തിനും സര്‍ക്കാരിനുമെതിരെ തിരിഞ്ഞിട്ടും അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിയാതിരുന്നത് ഈ ചക്കളത്തിപ്പോര് കാരണമാണ്.
സിവില്‍ സപ്ലൈസ്, റേഷന്‍ കടകള്‍, കണ്‍സ്യൂമര്‍ഫെഡ്, പച്ചക്കറിച്ചന്തകള്‍ മുഖേന പൊതുവിപണിയില്‍ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ നല്കിയെങ്കില് ഇത്രയുംവലിയ വിലവര്‍ധനവ് ഉണ്ടാകുമായിരുന്നില്ല. പകരം ഇരട്ടച്ചങ്കുള്ളതെന്ന് അണികള്‍ വീരസ്യം മുഴക്കുന്ന സര്‍ക്കാര്‍ തലവന്‍ മംഗലാപുരത്ത് പോയി രാഷ്ട്രീയപ്രസംഗം നടത്താനാണ് സമയം കണ്ടെത്തിയത്. പകരം ഇത് ഡല്‍ഹിയില്‍ നരേന്ദ്രമോദിയുടെ മുന്നിലേക്കായിരുന്നെങ്കില്‍ കുറച്ചെങ്കിലും അരി വാങ്ങിച്ചെടുക്കാന്‍ കഴിയുമായിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ കോഴി കൂവിയതിനുപോലും വഴിതടയുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് സംസ്ഥാനത്തെ റെക്കോര്‍ഡ് വിലക്കയറ്റത്തെക്കുറിച്ച് ഒരുവിധ വേവലാതിയും ഇപ്പോഴില്ല. ബംഗാളില്‍നിന്ന് കുറഞ്ഞ വിലക്ക് അരിയെത്തിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ ഗുണനിവാരത്തെക്കുറിച്ചുള്ള ആശങ്കയും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സബ്സിഡി അരി വാങ്ങിക്കഴിച്ചവര്‍ അസുഖ ബാധിതരായി ചികില്‍സ തേടേണ്ട അവസ്ഥയുണ്ടായത് ഭക്ഷ്യ-ആരോഗ്യ വകുപ്പുകളുടെ ശ്രദ്ധക്കുറവുകൊണ്ടാണ്. ഇത് ബംഗാള്‍ അരിയുടെ കാര്യത്തിലുണ്ടാവരുത്. മാത്രമല്ല. വില കൂടിയതോടെ ആന്ധ്ര ജയയുടെ പേരില്‍ വന്‍ തോതില്‍ വ്യാജനും വിപണിയിലെത്തിയതായി വാര്‍ത്തകളുണ്ട്. ഇതുശ്രദ്ധിക്കാനും സര്‍ക്കാരിന് കഴിയണം.
സഹകരണ സംഘങ്ങളുടെ കീഴില്‍ രണ്ടായിരം നീതിസ്റ്റോറുകള്‍ തുടങ്ങുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും ഇരുട്ടുകൊണ്ട് ഓട്ടയടക്കലാകരുത്. ഇവ നേരത്തെതന്നെ ആരംഭിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥയുണ്ടാകുമായിരുന്നോ. അരിക്കട എന്ന പേരില്‍ അരിക്കു മാത്രമായി തുടങ്ങുമെന്ന പ്രഖ്യാപിച്ച പൊതുവിപണിയും പേരിനു മാത്രമായി ഒതുങ്ങി. ധനകാര്യവകുപ്പിന്റെ കൂടി സഹകരണമുണ്ടായാല്‍ ഈ വേനലില്‍ ഇനിയും വില ഉയരാതെ പൊതു വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് കഴിയും. റേഷന്‍ ധാന്യങ്ങള്‍ കൂടുതലായി എത്തിച്ചാലും വിലക്കയറ്റം നിയന്ത്രിക്കാനാവും. ഇപ്പോള്‍ പകുതിയോളം റേഷന്‍ കാര്‍ഡുടമകള്‍ റേഷന്‍ കടകളെ കയ്യൊഴിഞ്ഞ അവസ്ഥയാണ്. ഇവരെയും സര്‍ക്കാര്‍ വിപണിയിലേക്ക് ആകര്‍ഷിക്കാനായാല്‍ വിലക്കയറ്റമെന്ന അശ്വത്തെ പിടിച്ചുകെട്ടാനാവും. കച്ചവടക്കാരുടെ ഭാഗത്തുനിന്ന് പൂഴ്ത്തിവെപ്പ് ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. പാവപ്പെട്ടവരും അഗതികളുമായ കുടുംബങ്ങളാണ് വിലക്കയറ്റത്തിന്റെ രൂക്ഷത അധികം പേറേണ്ടിവരിക. ഹോട്ടലുകളിലും മറ്റും വിലകയറുന്നതോടെ ഇതിലൂടെ പൊതുരംഗത്താകെ അസ്വാസ്ഥ്യം പടരുകയായിരിക്കും ഫലം. അതിന് വാചകമടിയല്ല കേരളത്തിനിപ്പോള്‍ വേണ്ടത്.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
-
kerala2 days ago‘ ചേട്ടാ എന്നു വിളിക്കണ്ട ‘ സഞ്ചാരികളെ ശകാരിച്ച് എഎസ്ഐ; മൂന്നാറിലെ സംഭവം വിവാദത്തില്‍
-
Health2 days agoകൊളസ്ട്രോള്‍ ഉയരുന്നത് ഹൃദയാരോഗ്യത്തിന് വലിയ ഭീഷണി; കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാം !!

