Connect with us

Video Stories

പൂരം കഴിഞ്ഞിട്ടൊരു വെടിക്കെട്ടുത്സവം

Published

on

കേരളത്തെ സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കാന്‍ സമഗ്ര ശുചിത്വ-മാലിന്യ സംസ്‌കരണ പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചക്കാലത്തെ ഗൃഹസന്ദര്‍ശനത്തിനും ബോധവത്കരണത്തിനും ശേഷം സ്വാതന്ത്ര്യ ദിനത്തില്‍ ‘മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം’ പ്രഖ്യാപിക്കാനുമാണ് സര്‍ക്കാര്‍ പദ്ധതി. ഇതോടെ കേരളം സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാകുമെന്നാണ് സര്‍ക്കാര്‍ സ്വപ്‌നം കാണുന്നത്. ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം പനി മരണങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്കും ഏറെ പഴികേട്ട പിണറായി സര്‍ക്കാറിന് വൈകിയുദിച്ച വിവേകമാണ് ഈ മഹായജ്ഞമെന്ന് പറയാതെ വയ്യ. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാതെ, കേരളത്തെ അനാരോഗ്യത്തിന്റെ ആഴക്കയത്തിലേക്ക് എടുത്തെറിഞ്ഞ ആരോഗ്യ വകുപ്പ്, പൂരം കഴിഞ്ഞ്, പൂരപ്പറമ്പിലെ ആള്‍ത്തിരക്കുമൊഴിഞ്ഞ് വെടിക്കെട്ടുത്സവം നടത്തും പോലെയാണ് പുതിയ പദ്ധതിയുമായി ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. ഇടവപ്പാതിയില്‍ നിന്നു കര്‍ക്കിടകപ്പാതിയിലെത്തി നില്‍ക്കുന്ന കാലവര്‍ഷം പെയ്തുതീര്‍ന്നൊഴിയാന്‍ നേരത്തുള്ള ഈ പദ്ധതി എത്രമാത്രം ഫലവത്താകുമെന്ന് കാത്തിരുന്ന് കാണാം.
മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച സംഭവിച്ചതാണ് കേരളത്തെ ഇത്ര ഭീതിതമാംവിധം ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് തള്ളിവിട്ടത്. ഇക്കാര്യം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയ യു.ഡി.എഫ് അംഗങ്ങളെ പുച്ഛിച്ച പിണറായിയും വകുപ്പ് മന്ത്രിയും പരിഹാര നടപടികള്‍ നേരത്തെ തുടങ്ങിവച്ചിട്ടുണ്ടെന്ന മുടന്തന്‍ ന്യായമാണ് നിരത്തിയത്. എന്നാല്‍ പത്ര പരസ്യങ്ങളിലും സര്‍ക്കാര്‍ പോസ്റ്ററുകളിലും മാത്രമാണ് ‘മാലിന്യ നിര്‍മാര്‍ജന’ത്തെ പൊതുജനം കണ്ടത്. പാതയോരങ്ങളിലും പൊതുയിടങ്ങളിലും പുഴകളിലും തോടുകളിലും കവലകളിലും കുളങ്ങളിലുമെല്ലാം അപ്പോഴും മാലിന്യം കുമിഞ്ഞുകൂടുകയായിരുന്നു. ഇവയില്‍ മാരകശേഷിയുള്ള കൊതുകുകള്‍ പെറ്റുപെരുകിയാണ് ഇന്നു കാണും വിധം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചത്. ലക്ഷക്കണക്കിനാളുകള്‍ പനി ബാധിതരായതും പതിനായിരത്തോളം പേര്‍ക്ക് ഗുരുതര പനി സ്ഥിരീകരിച്ചതും ആയരക്കണക്കിനാളുകള്‍ അത്യാസന്ന നിലയിലായതും അഞ്ഞൂറോളം പേര്‍ മരണത്തിനു കീഴടങ്ങിയതും ഇതിന്റെ പരിണിത ഫലങ്ങളാണ്. എച്ച് വണ്‍ എന്‍ വണ്ണും ഡിഫ്തീരിയയും ഡങ്കിപ്പനിയും മാത്രമല്ല, ചിക്കുന്‍ഗുനിയയും മലമ്പനിയും എലിപ്പനിയും ഉള്‍പ്പെടെ മുമ്പ് നാം ഉച്ഛാടനം ചെയ്ത സര്‍വവിധ പകര്‍ച്ചവ്യാധികളും വീണ്ടും സജീവമായി തലപൊക്കിയതിന്റെ ഉത്തരവാദി സര്‍ക്കാറല്ലാതെ മറ്റാരാണ്? രോഗാണുക്കള്‍ പടര്‍ന്നുപിടിക്കുന്നതിന്റെ മൂലകാരണങ്ങളില്‍ പ്രധാനം മാലിന്യക്കൂമ്പാരങ്ങളാണ്. ഇവ നിര്‍മാര്‍ജനം ചെയ്യുന്നതിനു വേണ്ടി സക്രിയമായ എന്തു പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും നിര്‍വഹിച്ചത്. പരസ്പരം ഏകോപനമില്ലാതെ തോന്നിയ പോലെ ഭരണം നടത്തുന്ന മന്ത്രിമാര്‍ പൊതുജനത്തിന്റെ ജീവന്‍ പന്താടുകയല്ലേ ചെയ്തത്?
വിമര്‍ശങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ സര്‍വ കക്ഷിയോഗം ചേര്‍ന്ന് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പോലും യാഥാര്‍ഥ്യമായില്ല എന്നതാണ് വേദനാജനകം. ‘പകര്‍ച്ചപ്പനികള്‍ അടക്കമുള്ള മഴക്കാല രോഗങ്ങള്‍ വ്യാപിക്കുന്നതിനെതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മനസുവെക്കണം. ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ പ്രധാനമായി യാതൊന്നുമില്ല എന്ന തിരിച്ചറിവോടെയാവണം പ്രാദേശിക സര്‍ക്കാരുകള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടത്. പഞ്ചായത്ത്/നഗരസഭയുടെ അധികാര പരിധിയില്‍ വരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നു വീതവും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ രണ്ടു വീതവും ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും താല്‍ക്കാലികമായി നിയമിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്’- സര്‍വകക്ഷി തീരുമാനപ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വേവലാതിപ്പെടുന്ന കാര്യങ്ങളാണിത്. ജൂണ്‍ അവസാന വാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് നടപ്പാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്താനാണ് വകുപ്പ് മന്ത്രി സര്‍ക്കുലറയച്ചത്. എത്ര സ്ഥാപനങ്ങള്‍ ഇത് പൂര്‍ണമായി നടപ്പാക്കിയെന്നു മനസിരുത്തി വിലയിരുത്താന്‍പോലും വകുപ്പ് തയാറായില്ല എന്നതാണ് പരമാര്‍ഥം. അടിസ്ഥാന സൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ജീവനക്കാരുടെ അനാവശ്യ സ്ഥലംമാറ്റം കാരണം പൊറുതിമുട്ടുന്ന തദ്ദേശ സ്ഥാപനങ്ങളും മന്ത്രിയുടെ സ്വപ്‌നസാക്ഷാത്കാരത്തിന് സ്വയം ത്യജിച്ച് രംഗത്തിറങ്ങുമെന്ന വ്യാമോഹം മാത്രം ബാക്കിയായി എന്നതല്ലാതെ ഉത്തരവ് പച്ചപിടിച്ചില്ലെന്നര്‍ഥം.
സര്‍ക്കാര്‍ ആസ്പത്രികളിലെ അനാസ്ഥയും അസൗകര്യങ്ങളും പദ്ധതി പാളിപ്പോകാന്‍ ഇടയായെന്ന് ഇതോടൊപ്പം ചേര്‍ത്തുപറയേണ്ടതാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് ഏഴു ലക്ഷം പേര്‍ക്കാണ് പനി ബാധിച്ചത്. മാലിന്യ സംസ്‌കരണത്തിലെ വീഴ്ചയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയും കാരണം നിരവധി ജീവനുകള്‍ ബലികൊടുക്കേണ്ടി വന്നു. പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാനിടയുണ്ടെന്ന് ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് ലഭിച്ചിട്ടും അനങ്ങാപ്പാറ നയം തുടരുകയാണ് ചെയ്തത്. ആരോഗ്യ ഡയറക്ടറേറ്റ് തയാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ വലിയ ദുരന്തത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാമായിരുന്നു. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി എന്നിവയുടെ വ്യാപനം മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാകുമെന്ന ഗൗരവമേറിയ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതിന് കേരളം മാപ്പു നല്‍കില്ല. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച പ്രദേശങ്ങളില്‍ ഇത്തവണ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഒരു പ്രതിരോധ പ്രവര്‍ത്തനവും നടത്തിയില്ലെന്ന അനുഭവം മുന്നിലുണ്ട്. അതിനിടെയാണ് മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ പേരും രൂപവും നല്‍കി സര്‍ക്കാര്‍ വീണ്ടും വേഷം കെട്ടുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ എത്രമാത്രം ആത്മാര്‍ഥതയുണ്ടെന്ന് അറിയാന്‍ പൊതുജനത്തിന് ആകാംക്ഷയുണ്ട്. മുഖ്യമന്ത്രിയുടെ വീരവാദങ്ങള്‍ക്കും വകുപ്പ് മന്ത്രിമാരുടെ വിടുവായത്തങ്ങള്‍ക്കും വേദിയൊരുക്കുക എന്നതിനപ്പുറം പവിത്രമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് വേണ്ടത്. അങ്ങനെയെങ്കില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ പൊതുസമൂഹം പദ്ധതി ഏറ്റെടുക്കാന്‍ മുന്നോട്ടുവരും. കേരളത്തിന്റെ പൂര്‍വകാല ചരിത്രം അതിന് സാക്ഷ്യമാണ്. ഇനിയും അമാന്തം കാണിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന കാര്യം മറക്കരുത്. വര്‍ഷത്തിലൊരിക്കല്‍ ശുചിത്വ ദിനാചരണം കൊണ്ടോ ബോധവത്ക്കരണം കൊണ്ടോ പരിഹരിക്കാവുന്നതല്ല മാലന്യ പ്രശ്‌നം. ഈ വലിയ വിപത്തിനെ പ്രതിരോധിക്കാന്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വന്‍കിട പദ്ധതികള്‍ തന്നെ വേണം. ശാസ്ത്രീയമായ മാലിന്യശേഖരണവും സംസ്‌കരണവുമാണ് അഭികാമ്യം. വീട്ടിലും നാട്ടിലും ശുചിത്വം നടപ്പാക്കി മാലിന്യ നിര്‍മാര്‍ജനം ജനകീയമാക്കാന്‍ കഴിയണം. വെടിപ്പും വൃത്തിയും ആരോഗ്യവുമുള്ള സമൂഹത്തിന്റെ പുന:സൃഷ്ടിക്കായുള്ള പ്രായോഗിക നടപടികളാണ് സര്‍ക്കാര്‍ ഉദ്ദേശ്യമെങ്കില്‍ അതു ഫലം ചെയ്യും. മറിച്ചാണെങ്കില്‍ ഒരു ദിനാചരണംകൂടി മാലിന്യക്കൂമ്പാരത്തില്‍ കിടക്കുമെന്നു മാത്രം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Video Stories

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍

പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.

Published

on

നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ്‍ കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.

റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.

രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന്‍ പറയുന്നു.

സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Continue Reading

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Trending