Video Stories
ഇന്ധനവില വര്‍ധനവില്‍ കണ്ണു തുറക്കാത്തതെന്ത്?
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ കണ്ണുംപൂട്ടിയിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ നിസ്സംഗതയാണ് തുടരുന്നത്. ദിനംപ്രതി ഇന്ധന വില കുതിച്ചുയരുന്നത് പൊതുജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്; കാലവര്‍ഷക്കെടുതിയുടെ ആഴക്കയത്തില്‍നിന്നു അതിജീവനം തേടുന്ന കേരളത്തില്‍ പ്രത്യേകിച്ചും. ഇക്കണക്കിന് വില വര്‍ധനവ് തുടരുകയാണെങ്കില്‍ ഒന്നര മാസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില നൂറു രൂപയിലെത്തുമെന്ന കാര്യം തീര്‍ച്ച. ആഗസ്റ്റ് മൂന്നു മുതല്‍ ഇതുവരെ പെട്രോള്‍ ലിറ്ററിന് 3.04 രൂപയും ഡീസലിന് ലിറ്ററിന് 3.68 രൂപയും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തു രൂപയിലധികം ഇന്ധന വില ഉയര്‍ന്നു. ഒറ്റയടിക്ക് വിലവര്‍ധിക്കുമ്പോഴുള്ള പ്രതിഷേധം ഒഴിവാക്കാന്‍ എണ്ണക്കമ്പനികള്‍ കണ്ടെത്തിയ സൂത്രമാണ് ദൈനംദിനമുള്ള വിലക്കയറ്റം. ചെറിയ തോതിലുള്ള വിലക്കയറ്റത്തിലൂടെ ഒരു വര്‍ഷംകൊണ്ട് വര്‍ധിപ്പിക്കേണ്ടതിന്റെ പതിന്മടങ്ങ് വര്‍ധിപ്പിക്കുന്ന ഈ തീവെട്ടിക്കൊള്ളക്ക് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലക്കയറ്റമാണ് രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിനു കാരണമെന്നു ന്യായീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ക്രൂഡോയിലിനു വിലക്കുറവുള്ള ഘട്ടത്തിലും പകല്‍ക്കൊള്ള തുടരുന്നത് പ്രതിഷേധാര്‍ഹമാണ്. ക്രൂഡോയില്‍ വിലയെ പഴിചാരിയ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അമേരിക്കയുടെ വിദേശ നയമാണ് ഇന്ത്യയിലെ ഇന്ധന വിലക്കു കാരണമെന്നു ഗവേഷണം നടത്തി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്!
അടിക്കടിയുള്ള ഇന്ധന വില വര്‍ധനവിനു കാരണം പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഉത്പാദനക്കുറവാണെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് രണ്ടാഴ്ച മുമ്പ് പറഞ്ഞത്. ക്രൂഡോയില്‍ വിലയില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായ വര്‍ധനവും രാജ്യത്ത് ഇന്ധന വില വര്‍ധിക്കാന്‍ കാരണമായതായി മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയുടെ വികല നയങ്ങളാണ് ഇന്ധന വിലക്കു കാണമെന്ന പുതിയ അവകാശവാദവുമായാണ് കഴിഞ്ഞ ദിവസം മന്ത്രി മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. അമേരിക്കയുടെ വികല നയങ്ങള്‍മൂലം വിവിധ രാജ്യങ്ങളുടെ കറന്‍സികളുടെ മൂല്യം ഇടിഞ്ഞുവെന്നും ഇന്ത്യന്‍ രൂപക്കും തകര്‍ച്ച നേരിട്ടുവെന്നും ഇതാണ് ഇന്ധനവില കുതിച്ചുയരാന്‍ കാരണമെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. കര്‍ണാടക തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എണ്ണ കമ്പനികളുടെ വില വര്‍ധനവ് തടഞ്ഞുവച്ച അതേ മന്ത്രിയാണ് പൊള്ളയായ വാദങ്ങളുമായി എണ്ണക്കമ്പനികളുടെ തട്ടിപ്പിനു കൂട്ടുനില്‍ക്കുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേദിവസം മുതല്‍ എണ്ണവില വീണ്ടും ക്രമാതീതമായി വര്‍ധിപ്പിക്കുന്നതാണ് കാണുന്നത്. വില നിയന്ത്രണാധികാരം നഷ്ടപ്പെട്ടെങ്കിലും തങ്ങളുടെ ഇംഗിതത്തിനൊപ്പം നില്ക്കുന്ന എണ്ണക്കമ്പനികളെ പിടിച്ചുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ മനസുവെക്കാത്തതിന്റെ സാംഗത്യമാണ് മനസിലാകാത്തത്. പൊതുജനങ്ങളെ ഇത്രമേല്‍ പ്രയാസത്തിലാക്കുന്ന ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തിയാളിയാല്‍ മാത്രമേ ഇന്ധനവില വര്‍ധനവിന് ഇനി കൂച്ചുവിലങ്ങിടാനാകുകയുള്ളൂവെന്ന കാര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്.
സ്വകാര്യ പെട്രോളിയം കമ്പനികളെ സഹായിക്കുന്ന തരത്തിലുള്ള നയമാണ് എന്‍.ഡി.എ സര്‍ക്കാര്‍ തുടര്‍ന്നുവരുന്നത്. ക്രൂഡോയില്‍ വിലയിടിയുമ്പോഴെല്ലാം എക്സൈസ് നികുതി വര്‍ധിപ്പിച്ച് വിലക്കുറവിന്റെ നേട്ടം ജനങ്ങള്‍ക്ക് നിഷേധിക്കുകയും ഖജനാവില്‍ മുതല്‍ക്കൂട്ടുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തുവരുന്നത്. ഇത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഏറെ പ്രതികൂലമായാണ് ബാധിക്കുന്നത്. അധിക നികുതിയായി ലഭിക്കുന്ന ഒരു രൂപ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇത് തെല്ലും ആശ്വാസത്തിനു വക നല്‍കുന്നതല്ല. വിലക്കയറ്റം ഉള്‍പ്പെടെ ജനങ്ങള്‍ ഇക്കാരണത്താല്‍ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 2015ല്‍ പെട്രോളിന് കേന്ദ്ര എക്സൈസ് തീരുവ ലിറ്ററിന് 11 രൂപ 48 പൈസ ആയിരുന്നത് നിലവില്‍ 19 രൂപ 48 പൈസയാണ്. 69 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഡീസലിന്റെ കേന്ദ്ര നികുതി 4 രൂപ 46 പൈസ ആയിരുന്നത് ഇന്ന് 15 രൂപ 33 പൈസയാണ്. അതായത് 243 ശതമാനം വര്‍ധന. ക്രൂഡോയിലിന്റെ വില അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടിക്കൊണ്ടിരിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയുടെ നിശ്ചിത ശതമാനമാണ് നികുതിയായി ചുമത്തുന്നത്. അതുകൊണ്ടു തന്നെ പെട്രോളിയം ഉത്പനങ്ങള്‍ക്ക് ഉണ്ടാകുന്ന വില വര്‍ധനവിന് ആനുപാതികമായി നികുതി ഉയരുകയും ചെയ്യും.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന്റെ എക്സൈസ് നികുതി 9.20 രൂപയായിരുന്നു. ഇത് 2018 ജനുവരി ആയപ്പോഴേക്കും 19.48 രൂപയായാണ് ഉയര്‍ത്തിയത്. ഡീസലിന്റെ എക്സൈസ് നികുതിയാകട്ടെ 3.46 രൂപയില്‍ നിന്നും 15.33 രൂപയാക്കുകയും ചെയ്തു. 2014ല്‍ ക്രൂഡോയിലിന്റെ വില ബാരലിന് 106 ഡോളര്‍ ആയിരുന്നത് 2018ല്‍ 61 ഡോളറായി കുറയുകയാണ് ചെയ്തത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരുന്ന ഘട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചതിന് എന്തു ന്യായമാണുള്ളത്? പെട്രോളിയം കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കുന്നതിനാണ് വില ഭീമമായി ഉയര്‍ത്താന്‍ അനുവാദം നല്‍കിയിരിക്കുന്നത്. പെട്രോളിയം കമ്പനികളുടെ കൊള്ളയും കേന്ദ്ര സര്‍ക്കാറിന്റെ നികുതിയുംകൂടി ചേര്‍ന്നപ്പോള്‍ ഇന്ധനവില കത്തിയാളി എന്നതാണ് സത്യം.
പതിനാലാം ധനകാര്യ കമ്മിഷന്റെ തീര്‍പ്പുപ്രകാരം ആദായനികുതിയുടെയും എക്സൈസ് ഡ്യൂട്ടിയുടെയും നാല്പതു ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ കൗശലപൂര്‍വമാണ് ഇക്കാര്യം കൈകാര്യം ചെയ്തുവരുന്നത്. എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചാല്‍ വരുമാനം സംസ്ഥാനവുമായി പങ്കുവെക്കേണ്ടി വരുമെന്നുള്ളതുകൊണ്ട് കേന്ദ്രം പലപ്പോഴും അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, സ്പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി തുടങ്ങിയ നികുതികളാണ് വര്‍ധിപ്പിക്കുന്നത്. ഈ നികുതിവരുമാനം സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രചോദിതം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബേസിക് ഡ്യൂട്ടി ലിറ്ററിന് 1.20 രൂപയില്‍ നിന്നും 8.48 രൂപയായി ഉയര്‍ത്തി. അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ടു രൂപയില്‍ നിന്നു ആറു രൂപയായി ഉയര്‍ത്തി. സ്പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി ലിറ്ററിന് ആറു രൂപയില്‍ നിന്നു ഏഴു രൂപയായി ഉയര്‍ത്തി. ഇതൊന്നും സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്ന നികുതികളല്ല. എക്സൈസ് നികുതിക്കു പുറമെ എണ്ണക്കമ്പനികളില്‍നിന്നുള്ള ഇന്‍കംടാക്സ്, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്സ്, ലാഭ വിഹിതം എല്ലാംകൂടി കണക്കാക്കിയാല്‍ കഴിഞ്ഞ വര്‍ഷം 61,032 കോടി രൂപയാണ് കേന്ദ്രസര്‍ക്കാറിനു ലഭിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ഈ ഇനത്തില്‍ പൂജ്യമാണ് വരുമാനം എന്നതാണ് വസ്തുത. എണ്ണക്കമ്പനികളുടെ ലാഭവും അതിന്മേലുള്ള നികുതിയും വിഹിതവുമെല്ലാം വര്‍ധിപ്പിക്കുമ്പോള്‍ ഒറ്റവര്‍ഷം കൊണ്ട് 12,000 കോടിയുടെ വര്‍ധനവാണ് പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്നത്. ഇത് പലവിധേന സാധാരണക്കാരുടെ പിരടിയില്‍ വലിയ ഭാരമായി പതിക്കുകയും ചെയ്യുന്നു. ഇതിനെതിരെ ഇനിയും മൗനം തുടര്‍ന്നാല്‍ എണ്ണക്കമ്പനികളും കേന്ദ്ര സര്‍ക്കാറും തടിച്ചുകൊഴുക്കുകയും രാജ്യത്തെ ജനങ്ങള്‍ മെലിഞ്ഞുണങ്ങി പട്ടിണിയിലാവുകയും ചെയ്യും.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india15 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News17 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

