Connect with us

Video Stories

പല നീതിയുടെ നടുവില്‍ ഐ.എ.എസ് പടപ്പുറപ്പാട്‌

Published

on

വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ ‘പ്രതികാര മനോഭാവ’ത്തോടെയുള്ള നീക്കങ്ങള്‍ക്കെതിരെ സംസ്ഥാനത്തെ ഐ.എസ്.എസ് ഉദ്യോഗസ്ഥര്‍ ഇന്ന് പരസ്യ പ്രതിഷേധത്തിന് തുനിയുകയാണ്. വിജിലന്‍സ് ഡയരക്ടറെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനോടുള്ള പ്രതിഷേധം കൂട്ട അവധി എടുത്തുകൊണ്ട് അറിയിക്കാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ‘അവൈലബിള്‍’ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. അഴിമതിക്കെതിരെ മഞ്ഞയും ചുവപ്പും കാര്‍ഡുമായി പോരാട്ടത്തിനിറങ്ങിയ വിജിലന്‍സ് ഡയരക്ടറെ വീഴ്ത്താന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പുതിയ ബ്രഹ്മാസ്ത്രവുമായി ഇറങ്ങുമ്പോള്‍ അവതാളത്തിലാകുന്നത് സംസ്ഥാനത്തിന്റെ ഭരണസംവിധാനമാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കൂട്ട അവധി എടുത്തുകൊണ്ടൊരു പ്രതിഷേധത്തിന് മുതിരുന്നത്.
മുന്‍ മന്ത്രി ഇ.പി ജയരാജനെതിരെയുള്ള ബന്ധു നിയമന കേസില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ മൂന്നാം പ്രതിയാക്കിയ വിജിലന്‍സ് നടപടിയാണ് ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ക്ഷിപ്രകോപ കാരണം ഇതാണെങ്കിലും മാസങ്ങളായി തുടരുന്ന വിജിലന്‍സ്-ഐ.എ.എസ് പോരിന്റെ തുടര്‍ച്ച മാത്രമാണ് പ്രതിഷേധ പ്രഖ്യാപനത്തിനു പിന്നിലെന്ന് വ്യക്തമാണ്. നേരത്തെതന്നെ ഒന്നിലധികം തവണ ഇതേ വിഷയം ഉന്നയിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സംഘടന മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും കാണുകയും വിജിലന്‍സ് ഡയരക്ടറുടെ സമീപനത്തിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡും നേരത്തെ ഐ.എ.എസ്-വിജിലന്‍സ് പോര് രൂക്ഷമാകാന്‍ വഴിയൊരുക്കിയിരുന്നു.
അഴിമതിക്കെതിരെ നടപടി എടുക്കുന്നതിന് വിജിലന്‍സിനെ പൂര്‍ണ സ്വാതന്ത്ര്യത്തോടെ തുറന്നുവിട്ടിരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതേസമയം തന്നെ മറുപക്ഷത്ത് പലര്‍ക്കും പല നീതി എന്ന നയവുമായാണ് സംസ്ഥാന ഭരണം മുന്നോട്ടു പോകുന്നത്. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണ വിധേയനായ ഇ.പി ജയരാജനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ, അദ്ദേഹത്തെ രാജിവെപ്പിച്ച് അന്വേഷണം നേരിടാന്‍ വിട്ട അതേ സര്‍ക്കാര്‍ തന്നെയാണ് അഴിമതി ആരോപണ വിധേയയായ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുന്നത്. കാപ്പക്‌സ് നടത്തിയ തോട്ടണ്ടി ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന ഖജനാവിന് കോടികള്‍ നഷ്ടമുണ്ടായെന്നാണ് മേഴ്‌സിക്കുട്ടിയമ്മക്കെതിരായ ആരോപണം. സംഭവത്തില്‍ വിജിലന്‍സ് ഡയരക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും മേഴ്‌സിക്കുട്ടിയമ്മയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൈക്കൊണ്ടത്. അഞ്ചേരി ബേബി വധക്കേസിലെ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി എം.എം മണി പ്രതിയായി തുടരുമെന്ന് വ്യക്തമാക്കിയെങ്കിലും മണിയേയും മന്ത്രിസ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. പലര്‍ക്കും പല നീതി എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ധ്വനിപ്പിക്കുന്നതായിരുന്നു ഈ വേര്‍തിരിവുകളെല്ലാം.
വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ അന്വേഷണം വേഗത്തിലാക്കാനോ നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പരാതി. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയരക്ടറായിരിക്കെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും ഉപകരണങ്ങള്‍ വാങ്ങിയതിലും ക്രമക്കേട് നടന്നതായി നേരത്തെ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിജിലന്‍സ് ഡയരക്ടര്‍ക്ക് 40 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പുതിയ ആരോപണം. ഇതേക്കുറിച്ച് അന്വേഷിക്കാനോ നടപടി എടുക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് ഡയരക്ടര്‍ മുന്‍വൈരാഗ്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്. വ്യവസായ മന്ത്രിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടന്ന ചട്ടം ബാധകമല്ലാത്ത നിയമനങ്ങളുടെ പേരില്‍ പോള്‍ ആന്റണിയെ പ്രതിചേര്‍ത്തത് ഇത്തരം പകവീട്ടലിന്റെ ഭാഗമായാണെന്നാണ് ഐ.എ.എസുകാരുടെ ആക്ഷേപം. സിവില്‍ സര്‍വീസും വിജിലന്‍സും തമ്മിലുള്ള പോര് ഭരണത്തെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങിയിട്ടും സംസ്ഥാന സര്‍ക്കാര്‍ കാഴ്ചക്കാരന്റെ റോളില്‍ നില്‍ക്കുന്നത് സംസ്ഥാനത്തിന് ഗുണകരമാകില്ല. നാടിന്റെ വളര്‍ച്ചക്കും പുരോഗതിക്കും വിഘാതമാകുന്ന, ഏറ്റവും വലിയ ശാപമായി അഴിമതി പിടിമുറുക്കിക്കഴിഞ്ഞ കാലമാണിത്. അതിനെതിരെ ശക്തവും ധീരവുമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ അത്തരം നടപടികള്‍ സ്വതന്ത്രവും സുതാര്യവും നീതിയുക്തവും നിഷ്പക്ഷവുമായിരിക്കണം. നിര്‍ഭാഗ്യവശാല്‍ അത് സാധ്യമാകുന്നില്ലെന്നതാണ് ഇടതു ഭരണം തെളിയിച്ചുകൊണ്ടിരിക്കുന്നത്.
വിജിലന്‍സ് കോടതി ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടു തലേന്നു മാത്രമാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് ഡയരക്ടര്‍ താല്‍പര്യം കാണിച്ചത്. കോടതിയില്‍നിന്ന് സര്‍ക്കാറിനെതിരായ പരാമര്‍ശമുണ്ടാകുന്നത് തടയുക മാത്രമായിരുന്നു നടപടിക്കു പിന്നിലെ താല്‍പര്യമെന്ന് വ്യക്തമാണ്. എ.ഡി.ജി.പി ആര്‍ ശ്രീലേഖക്കെതിരായ അന്വേഷണത്തിലെ അലംഭാവവുമായി ബന്ധപ്പെട്ട് കോടതിയില്‍നിന്നു തന്നെ വിമര്‍ശനം നേരിടേണ്ടിവന്നു. അഴിമതിയോടുള്ള സര്‍ക്കാര്‍ നിലപാടിലെ പൊള്ളത്തരമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending