Connect with us

Video Stories

മതേതര ശക്തികള്‍ ഇങ്ങിനെ മതിയോ

Published

on

അഡ്വ. കെ.എന്‍.എ ഖാദര്‍
തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതും പരാജയപ്പെടുന്നതും അനേക കാരണങ്ങള്‍ ഒത്തുകൂടുമ്പോഴാണ്. അനുകൂലവും പ്രതികൂലവുമായ ഈ സാമൂഹ്യ ഘടകങ്ങള്‍ വിലയിരുത്തുന്നതില്‍ വസ്തുനിഷ്ഠ സമീപനങ്ങള്‍ ആവശ്യമാണ്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകള്‍, മത്സരിപ്പിക്കുന്ന പാര്‍ട്ടിയുടെ സംഘടനാപരമായ ആരോഗ്യവും പ്രാപ്തിയും, രാഷ്ട്രീയ നയപരിപാടികള്‍, പൂര്‍വ്വകാല ചരിത്രം, ഭാവി സാധ്യതകള്‍ തുടങ്ങിയ എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ഉത്തരാഖണ്ഡിലും മണിപ്പൂരിലും കോണ്‍ഗ്രസും ഗോവയില്‍ ബി.ജെ.പിയും പഞ്ചാബില്‍ ബി.ജെ.പി – അകാലി സഖ്യവുമാണിപ്പോള്‍ ഭരിക്കുന്നത്. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയോ ഇതര മതേതര കക്ഷികളോ അവരുടെ സഖ്യങ്ങളോ ജയിക്കുന്നതായാല്‍ അത് ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് താല്‍ക്കാലിക ശമനമെങ്കിലും ആകും. ബി.ജെ.പി നിലവിലുള്ള സീറ്റുകളും സംസ്ഥാനങ്ങളും നിലനിര്‍ത്തിയാല്‍ തന്നെ അത് മതേതര ജനാധിപത്യ കക്ഷികളുടെ പരാജയം അരക്കിട്ടുറപ്പിക്കുന്നതാകും.
യു.പിയിലെ സമാജ്‌വാദി പാര്‍ട്ടിയില്‍ രൂക്ഷമായിക്കഴിഞ്ഞ ഭിന്നതകളും പിളര്‍പ്പും കോണ്‍ഗ്രസ് കക്ഷിക്ക് അവരുടെ നില ഒട്ടും മെച്ചപ്പെടുത്താനാകാത്തതും ഉത്കണ്ഠയുളവാക്കുന്നു. ഫാസിസ്റ്റ് – വര്‍ഗീയ – ഏകാധിപത്യ ശക്തികളുടെ മേധാവിത്വപരമായ മുന്നേറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ വേണ്ടത്ര വിജയം വരിക്കാന്‍ ഇതുവരെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള മതേതര കക്ഷികള്‍ക്ക് കഴിഞ്ഞിട്ടില്ല. അഥവാ മതേതരത്വം – ബഹുസ്വരത – ജനാധിപത്യം ജനപക്ഷ രാഷ്ട്രീയം എന്നിവ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ ദേശീയ തലത്തിലും എല്ലാ സംസ്ഥാനങ്ങളിലും നടത്താന്‍ കാര്യമായ ഒരു പരിശ്രമവും ഉത്തരവാദപ്പെട്ട പാര്‍ട്ടികള്‍ ഇതുവരെ നടത്തിയിട്ടില്ല എന്നതാണ് സത്യം. വിജയവും പരാജയവും വിലയിരുത്തണമെങ്കില്‍ അതിന് തക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണല്ലോ ആദ്യം വേണ്ടത്. ബോധപൂര്‍വം ഇന്ത്യയില്‍ ഒരു ശക്തമായ ബദല്‍ വളര്‍ത്തിയെടുക്കാന്‍ ഒരു പരിശ്രമവും നടന്നുകാണുന്നില്ല.
അവിടവിടെയായി ചില സ്ഥലങ്ങളിലും സംസ്ഥാനങ്ങളിലും ചില പാര്‍ട്ടികള്‍ ചിലപ്പോള്‍ നടത്തുന്ന ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള സമരങ്ങളില്‍ തന്നെ വന്‍ തോതിലുള്ള ബഹുജന പങ്കാളിത്തം കാണപ്പെടാറില്ല. സമരം നടത്തുന്ന പാര്‍ട്ടിയുടെയോ മുന്നണിയുടെ പ്രധാന പ്രവര്‍ത്തകരും ഭാരവാഹികളും നടത്തി വരുന്ന വഴിപാടു സമരങ്ങളായി എല്ലാം ചുരുങ്ങുകയാണ്. ബഹുസ്വരതയോടും ജനാധിപത്യത്തോടും ഇന്ത്യന്‍ ജനതക്കുള്ള പ്രതിബദ്ധതയുടെ കുറവോ, ഫാസിസ്റ്റ് വിരുദ്ധതയുടെ അഭാവമോ അല്ല അതിന് കാരണം. മതേതര ശക്തികളുടെയും പാര്‍ട്ടികളുടെയും പരസ്പര ഭിന്നതയും പാര്‍ട്ടികള്‍ക്കകത്ത് നടക്കുന്ന ആഭ്യന്തര വഴക്കുകളുമാണ് മതേതര ശക്തികളുടെ ശാപം. മതേതര ജനകോടികളുടെ വികാര വിചാരങ്ങളെ ഏകോപിപ്പിക്കാനും ഒരുമിച്ച് നിര്‍ത്താനും സംയോജിതമായ ബഹുജന പ്രക്ഷോഭങ്ങളുടെ തീച്ചൂളയില്‍ അതിനെ ചുട്ടെടുത്ത് ശാക്തീകരിക്കാനും മുഖ്യധാരാ രാഷ്ട്രീയത്തിലെ പ്രമുഖ കക്ഷികള്‍ക്ക് പോലും ആവതില്ലാതായതാണ് കാരണം. ചിന്നിച്ചിതറിപ്പോയ മതേതര ജനവിഭാഗങ്ങളെ ഒരു ചരടില്‍ കോര്‍ത്തെടുക്കാന്‍ പ്രാപ്തരായ എല്ലാവരാലും അംഗീകരിക്കപ്പെടുന്ന കഴിവുറ്റ നേതാക്കളുടെ അഭാവം മറ്റൊരു കാരണമാണ്. നരേന്ദ്ര മോദി, അമിത്ഷാ, രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമസ്വരാജ് തുടങ്ങിയ അനേകം പ്രഗത്ഭരായ നേതാക്കളുടെ നീണ്ടനിര ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും ബി.ജെ.പിയെ നയിക്കുമ്പോള്‍ അതിന് പകരംവെക്കാന്‍ പ്രാപ്തരായ നേതാക്കളുടെ അഭാവം അധിക സംസ്ഥാനങ്ങളിലും കാണപ്പെടുന്നു. ഐക്യവും ആരോഗ്യവും അച്ചടക്കവുമുള്ള പാര്‍ട്ടികളുടെയും ജനം ബഹുമാനിക്കുന്ന നേതാക്കളുടെയും കുറവും മതേതര പക്ഷത്തെ ക്ഷീണിപ്പിക്കുന്നു.
ദേശീയ തലത്തിലാണ് പ്രധാനമായും പ്രതിപക്ഷ നേതൃ ദാരിദ്ര്യം മുതലെടുക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നത്. ബംഗാള്‍, ബീഹാര്‍, യു.പി പോലുള്ള സംസ്ഥാനങ്ങളില്‍ ശക്തരായ നേതാക്കളും ഏറെക്കുറെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പാര്‍ട്ടികളും ബി.ജെ.പിയെ പകരം വെക്കാനുള്ളപ്പോള്‍ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ഭരണ കക്ഷിയെയും മുഖ്യമന്ത്രിയെയും ബി.ജെ.പി ഭയപ്പെടുന്നില്ല. അവരുടെ കുതന്ത്രങ്ങള്‍ പയറ്റാന്‍ ഒരു ബുദ്ധിമുട്ടും അവര്‍ക്കിതുവരെ തോന്നിയിട്ടുമില്ല. ഒന്നാംതരം എഴുത്തുകാരുടെയും പ്രഭാഷകരുടെയും കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നേരെ സംഘ്പരിവാര്‍ ശക്തികള്‍ ഭീഷണിയുയര്‍ത്തിയപ്പോഴും ചിലരെ കൊല ചെയ്തപ്പോഴും ആഹാര ശീലങ്ങളില്‍ ഇടപെട്ട് ബീഫിന്റെ പേരില്‍ ആക്രമങ്ങളും കൊലയും നടന്നപ്പോഴും ദലിതരെയും മത ന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും നിരന്തരമായി പീഡിപ്പിച്ചപ്പോഴും സര്‍വകലാശാല വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തിയപ്പോഴും ഇന്ത്യയിലെ മതേതരകക്ഷികള്‍ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ നടത്തി അവസരം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയുണ്ടായില്ല. അപൂര്‍വമായി ഉയര്‍ന്നുവന്ന എതിര്‍പ്പുകള്‍ കെട്ടടങ്ങുകയും ചെയ്തു. കറന്‍സി അസാധുവാക്കല്‍ നടപടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കേല്‍പ്പിച്ച കനത്ത ആഘാതത്താല്‍ ജനകോടികള്‍ ഇപ്പോഴും വലയുകയാണ്. ഈ വിഷയത്തിലും അര്‍ഹിക്കുന്ന ഗൗരവത്തോടുകൂടി ദേശീയ തലത്തില്‍ ഒരു മഹാപ്രക്ഷോഭത്തിന് വഴിയുണ്ടായിരുന്നു. ഒറ്റയും തെറ്റയുമായി നടന്ന ചില സമരങ്ങളല്ലാതെ ബി.ജെ.പി സര്‍ക്കാരിനെ വിറപ്പിക്കാന്‍ കൈവന്ന അവസരം മതേതര ജനാധിപത്യ കക്ഷികള്‍ നഷ്ടപ്പെടുത്തി. കോര്‍പറേറ്റ് ഭീമന്‍മാര്‍ക്കെതിരെ ജനം ക്രുദ്ധരായപ്പോള്‍ സാധാരണക്കാരുടെ രക്തം പ്രതിഷേധത്താല്‍ തിളച്ചപ്പോള്‍ പാര്‍ലമെന്റിനകത്ത് മാത്രം ചിലതു ചെയ്യാനേ പ്രതിപക്ഷം മുതിര്‍ന്നുള്ളൂ. സാമൂഹ്യ മാധ്യമങ്ങളും മറ്റും ഉയര്‍ത്തിയ രോഷവും പ്രതിഷേധവും ഏറ്റെടുക്കാനും ഇന്ത്യയിലെ മഹാഭൂരിപക്ഷത്തെയും തെരുവിലിറക്കാനും കഴിയുമായിരുന്നു. ജനരോഷത്തിന്റെ ചെറിയൊരംശം പ്രയോജനപ്പെടുത്താനേ മതേതര ശക്തികള്‍ ശ്രമിച്ചുള്ളൂ. ഭരണത്തെ പ്രകമ്പനം കൊള്ളിക്കാന്‍ സാധിക്കുമായിരുന്ന ദിവസങ്ങള്‍ അങ്ങിനെ നഷ്ടമായി. ജനങ്ങളെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും കഷ്ടപ്പെടുത്തി വിധേയത്വമുള്ളവരാക്കാന്‍ കേന്ദ്രം നടത്തിയ ശ്രമങ്ങള്‍ ഏറെക്കുറെ ഫലിച്ച മട്ടാണ്. രാജ്യമാകെ വന്‍ തോതിലുള്ള പ്രക്ഷോഭങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ കൊടുമ്പിരി കൊള്ളുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എടുത്ത് ചാടിയിരുന്നെങ്കില്‍ നല്ല വിജയം നേടാന്‍ മതേതര ജനാധിപത്യ ശക്തികള്‍ക്ക് എല്ലാ സംസ്ഥാനങ്ങളിലും കഴിയുമായിരുന്നു. പ്രതീക്ഷിക്കുന്ന വിജയം കൈവരിക്കാന്‍ ഇനി കഴിയുമോ എന്ന് കണ്ടറിയണം.
ജനപ്രാതിനിധ്യ നിയമത്തിന്റെ 123 (3) വകുപ്പ് പ്രകാരം മതം, ജാതി, വംശം തുടങ്ങിയവ പറഞ്ഞ് വോട്ടു പിടിക്കുന്നതിനെതിരെ സുപ്രീംകോടതി വിധി വന്നിട്ടുണ്ട്. ഏഴില്‍ മൂന്ന് ന്യായാധിപന്‍മാര്‍ അതിനോട് വിയോജിച്ചത് അവഗണിക്കാവുന്ന സംഗതിയുമല്ല. ഈ വകുപ്പും നിയമങ്ങളും നേരത്തെ ഇവിടെയുള്ളവ തന്നെയാണ്. സുപ്രീം കോടതി ആവര്‍ത്തിച്ച് പറയുകയേ ചെയ്തുള്ളൂ. ഭരിക്കുന്ന കക്ഷിക്ക് ആവശ്യമെങ്കില്‍ ദുരുപയോഗം ചെയ്യാന്‍ ഇതില്‍ പഴുതുണ്ട്. സാമ്പത്തിക നയവും മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ക്ക് ദാസ്യ വൃത്തി ചെയ്യുകയുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ ജനവിരുദ്ധത. നമ്മുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നതും മാന്ദ്യം സൃഷ്ടിക്കാന്‍ ഹേതുകവുമായ കേന്ദ്ര നയവും തിരുത്താനുള്ള വലിയ പരിശ്രമമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റുകയാണ് വേണ്ടത്. ജനാധിപത്യവും ബഹുസ്വരതയും മാത്രമല്ല നമ്മുടെ സമ്പദ്‌വ്യവസ്ഥയേയും തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കേണ്ടതുണ്ടെന്ന പുതിയ പാഠം തെരഞ്ഞെടുപ്പ് വിഷയം തന്നെ.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending