Connect with us

Video Stories

പല നീതിയുടെ നടുവില്‍ ഐ.എ.എസ് പടപ്പുറപ്പാട്‌

Published

on

വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ ‘പ്രതികാര മനോഭാവ’ത്തോടെയുള്ള നീക്കങ്ങള്‍ക്കെതിരെ സംസ്ഥാനത്തെ ഐ.എസ്.എസ് ഉദ്യോഗസ്ഥര്‍ ഇന്ന് പരസ്യ പ്രതിഷേധത്തിന് തുനിയുകയാണ്. വിജിലന്‍സ് ഡയരക്ടറെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനോടുള്ള പ്രതിഷേധം കൂട്ട അവധി എടുത്തുകൊണ്ട് അറിയിക്കാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ‘അവൈലബിള്‍’ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. അഴിമതിക്കെതിരെ മഞ്ഞയും ചുവപ്പും കാര്‍ഡുമായി പോരാട്ടത്തിനിറങ്ങിയ വിജിലന്‍സ് ഡയരക്ടറെ വീഴ്ത്താന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പുതിയ ബ്രഹ്മാസ്ത്രവുമായി ഇറങ്ങുമ്പോള്‍ അവതാളത്തിലാകുന്നത് സംസ്ഥാനത്തിന്റെ ഭരണസംവിധാനമാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കൂട്ട അവധി എടുത്തുകൊണ്ടൊരു പ്രതിഷേധത്തിന് മുതിരുന്നത്.
മുന്‍ മന്ത്രി ഇ.പി ജയരാജനെതിരെയുള്ള ബന്ധു നിയമന കേസില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ മൂന്നാം പ്രതിയാക്കിയ വിജിലന്‍സ് നടപടിയാണ് ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ക്ഷിപ്രകോപ കാരണം ഇതാണെങ്കിലും മാസങ്ങളായി തുടരുന്ന വിജിലന്‍സ്-ഐ.എ.എസ് പോരിന്റെ തുടര്‍ച്ച മാത്രമാണ് പ്രതിഷേധ പ്രഖ്യാപനത്തിനു പിന്നിലെന്ന് വ്യക്തമാണ്. നേരത്തെതന്നെ ഒന്നിലധികം തവണ ഇതേ വിഷയം ഉന്നയിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സംഘടന മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും കാണുകയും വിജിലന്‍സ് ഡയരക്ടറുടെ സമീപനത്തിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡും നേരത്തെ ഐ.എ.എസ്-വിജിലന്‍സ് പോര് രൂക്ഷമാകാന്‍ വഴിയൊരുക്കിയിരുന്നു.
അഴിമതിക്കെതിരെ നടപടി എടുക്കുന്നതിന് വിജിലന്‍സിനെ പൂര്‍ണ സ്വാതന്ത്ര്യത്തോടെ തുറന്നുവിട്ടിരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതേസമയം തന്നെ മറുപക്ഷത്ത് പലര്‍ക്കും പല നീതി എന്ന നയവുമായാണ് സംസ്ഥാന ഭരണം മുന്നോട്ടു പോകുന്നത്. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണ വിധേയനായ ഇ.പി ജയരാജനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ, അദ്ദേഹത്തെ രാജിവെപ്പിച്ച് അന്വേഷണം നേരിടാന്‍ വിട്ട അതേ സര്‍ക്കാര്‍ തന്നെയാണ് അഴിമതി ആരോപണ വിധേയയായ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുന്നത്. കാപ്പക്‌സ് നടത്തിയ തോട്ടണ്ടി ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന ഖജനാവിന് കോടികള്‍ നഷ്ടമുണ്ടായെന്നാണ് മേഴ്‌സിക്കുട്ടിയമ്മക്കെതിരായ ആരോപണം. സംഭവത്തില്‍ വിജിലന്‍സ് ഡയരക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും മേഴ്‌സിക്കുട്ടിയമ്മയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൈക്കൊണ്ടത്. അഞ്ചേരി ബേബി വധക്കേസിലെ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി എം.എം മണി പ്രതിയായി തുടരുമെന്ന് വ്യക്തമാക്കിയെങ്കിലും മണിയേയും മന്ത്രിസ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. പലര്‍ക്കും പല നീതി എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ധ്വനിപ്പിക്കുന്നതായിരുന്നു ഈ വേര്‍തിരിവുകളെല്ലാം.
വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ അന്വേഷണം വേഗത്തിലാക്കാനോ നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പരാതി. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയരക്ടറായിരിക്കെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും ഉപകരണങ്ങള്‍ വാങ്ങിയതിലും ക്രമക്കേട് നടന്നതായി നേരത്തെ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിജിലന്‍സ് ഡയരക്ടര്‍ക്ക് 40 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പുതിയ ആരോപണം. ഇതേക്കുറിച്ച് അന്വേഷിക്കാനോ നടപടി എടുക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് ഡയരക്ടര്‍ മുന്‍വൈരാഗ്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്. വ്യവസായ മന്ത്രിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടന്ന ചട്ടം ബാധകമല്ലാത്ത നിയമനങ്ങളുടെ പേരില്‍ പോള്‍ ആന്റണിയെ പ്രതിചേര്‍ത്തത് ഇത്തരം പകവീട്ടലിന്റെ ഭാഗമായാണെന്നാണ് ഐ.എ.എസുകാരുടെ ആക്ഷേപം. സിവില്‍ സര്‍വീസും വിജിലന്‍സും തമ്മിലുള്ള പോര് ഭരണത്തെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങിയിട്ടും സംസ്ഥാന സര്‍ക്കാര്‍ കാഴ്ചക്കാരന്റെ റോളില്‍ നില്‍ക്കുന്നത് സംസ്ഥാനത്തിന് ഗുണകരമാകില്ല. നാടിന്റെ വളര്‍ച്ചക്കും പുരോഗതിക്കും വിഘാതമാകുന്ന, ഏറ്റവും വലിയ ശാപമായി അഴിമതി പിടിമുറുക്കിക്കഴിഞ്ഞ കാലമാണിത്. അതിനെതിരെ ശക്തവും ധീരവുമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ അത്തരം നടപടികള്‍ സ്വതന്ത്രവും സുതാര്യവും നീതിയുക്തവും നിഷ്പക്ഷവുമായിരിക്കണം. നിര്‍ഭാഗ്യവശാല്‍ അത് സാധ്യമാകുന്നില്ലെന്നതാണ് ഇടതു ഭരണം തെളിയിച്ചുകൊണ്ടിരിക്കുന്നത്.
വിജിലന്‍സ് കോടതി ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടു തലേന്നു മാത്രമാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് ഡയരക്ടര്‍ താല്‍പര്യം കാണിച്ചത്. കോടതിയില്‍നിന്ന് സര്‍ക്കാറിനെതിരായ പരാമര്‍ശമുണ്ടാകുന്നത് തടയുക മാത്രമായിരുന്നു നടപടിക്കു പിന്നിലെ താല്‍പര്യമെന്ന് വ്യക്തമാണ്. എ.ഡി.ജി.പി ആര്‍ ശ്രീലേഖക്കെതിരായ അന്വേഷണത്തിലെ അലംഭാവവുമായി ബന്ധപ്പെട്ട് കോടതിയില്‍നിന്നു തന്നെ വിമര്‍ശനം നേരിടേണ്ടിവന്നു. അഴിമതിയോടുള്ള സര്‍ക്കാര്‍ നിലപാടിലെ പൊള്ളത്തരമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending