Connect with us

Video Stories

പൊതുജനാരോഗ്യത്തിന് പ്രാമുഖ്യം നല്‍കണം

Published

on

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് പൊതുജനങ്ങളില്‍ ആശങ്കയുയര്‍ത്തിയിരിക്കുകയാണ്. മഴക്കാലമെത്തും മുമ്പെ പകര്‍ച്ചപ്പനിയും മറ്റു മാറാരോഗങ്ങളുമായി ആയിരങ്ങള്‍ ആസ്പത്രികളില്‍ അഭയം പ്രാപിച്ചിരിക്കുന്ന ആപത്കരമായ അവസ്ഥയാണുള്ളത്. മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച സംഭവിച്ചതാണ് കേരളത്തെ ഇത്ര ഭീതിതമാംവിധം ആതുരാലയങ്ങളുടെ കോലായിലേക്ക് തള്ളിവിടാന്‍ കാരണമായത്. സര്‍ക്കാര്‍ ആസ്പത്രികളിലെ അനാസ്ഥയും അസൗകര്യങ്ങളും രോഗികള്‍ക്ക് കൂനിന്മേല്‍ കുരുവാണെന്ന കാര്യം ഇതോടൊപ്പം ചേരുത്തുപറയേണ്ടതാണ്. പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇന്നലെ ഇറങ്ങിപ്പോയത് ഇക്കാര്യത്തിലെ ഗൗരവം ബോധ്യപ്പെടുത്താനാണ്. പകര്‍ച്ചപ്പനിയും മാറാ രോഗങ്ങളിലൂടെയുള്ള മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാതെ സര്‍ക്കാര്‍ അലംഭാവം തുടരുന്നത് അംഗീകരിക്കാനാവില്ല. അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് ഏഴു ലക്ഷം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. 32 എച്ച് വണ്‍ എന്‍ വണ്‍ ബാധിതരടക്കം 62 പേര്‍ മരിച്ചതായും ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തീരദേശ മേഖലയില്‍ മുമ്പെങ്ങും കാണാത്ത വിധമാണ് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നത്. മലയോര മേഖലയില്‍ ഡങ്കിപ്പനി വ്യാപകമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പേരിനുമാത്രമാണ്. മാലിന്യ സംസ്‌കരണത്തിലെ വീഴ്ചയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയും കാരണം നിരവധി ജീവനുകള്‍ മരണത്തെ അഭിമുഖീകരിച്ചു കഴിയുന്നത് ഇനിയും കാണാതിരിക്കരുത്.
സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാനിടയുണ്ടെന്ന് ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ആരോഗ്യ ഡയറക്ടറേറ്റ് തയാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം വകുപ്പു മന്ത്രി മാസങ്ങള്‍ക്കു മുമ്പ് തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ വകുപ്പ് പിറകോട്ടു പോവുകയാണുണ്ടായത്. കൊടും ചൂടും ശുദ്ധജലത്തിന്റെ കുറവും പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിന്റെ പ്രധാന ഘടകങ്ങളാണ്. ഇത്തരം സാഹചര്യത്തില്‍ രോഗങ്ങള്‍ പടരാതിരിക്കാനുള്ള മുന്‍കരുതലുകളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നത്. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി എന്നിവയുടെ വ്യാപനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാകുമെന്ന മുന്നറിയിപ്പും ഗൗരവമായെടുത്തില്ല. അതിനാല്‍ കഴിഞ്ഞ തവണ ഡെങ്കിപ്പനിയും ഡിഫ്തീരയയും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ ഇത്തവണയും രോഗലക്ഷണം കണ്ടുതുടങ്ങിയവരുടെയും സ്ഥിരീകരിച്ചവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. മഴക്കാല രോഗങ്ങളെക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നത് വേനല്‍ക്കാല രോഗങ്ങളാണെന്ന തിരിച്ചറിവോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയിരുന്നത്. പ്രത്യേകിച്ച്, നൂറ്റാണ്ടിനിടെ ശക്തമായ വരള്‍ച്ചയില്‍ കേരളം വരണ്ടുണങ്ങുന്ന സാഹചര്യത്തില്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചത് കേരളത്തിലായിരുന്നുവെന്നത് ഓര്‍ക്കേണ്ടതുണ്ട്. ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടാകുന്നതു മരണകാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച പ്രദേശങ്ങളില്‍ ഇത്തവണ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഒരു പ്രതിരോധ പ്രവര്‍ത്തനവും നടന്നില്ലെന്നതാണ് യാഥാര്‍ഥ്യം. മരണ നിരക്കു കൂടിയിട്ടും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശക്തമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാറിനു കഴിയുന്നില്ലെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
കൊതുകു നിയന്ത്രണമാണ് മുഖ്യ പ്രതിരോധ മാര്‍ഗം. എന്നാല്‍ മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ മാര്‍ഗം സ്വീകരിക്കാത്ത സര്‍ക്കാര്‍ പൊതുയിടങ്ങളെല്ലാം കൊതുകു വളര്‍ത്തല്‍ കേന്ദ്രങ്ങളാക്കി മാറ്റയിരിക്കുകയാണ്. മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ കൊതുകിന്റെ കൂത്താടികളാണെങ്ങും. പകലാണ് ഇത്തരം കൊതുകുകള്‍ രോഗം പടര്‍ത്തുന്നത്. എന്നിട്ടും ഇവയെ നശിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സംവിധാനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അമാന്തം തുടരുകയാണ്. മലിനജലം കെട്ടിക്കിടക്കുന്നതും പരിസരശുചിത്വത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും കുറവും മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇവക്കെതിരെ പ്രാഥമികമായി സ്വീകരിക്കേണ്ട പ്രതിരോധ നടപടികളില്‍ പോലും സര്‍ക്കാര്‍ പിറകോട്ടുപോയതാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കേരളം ഇന്ന് പകര്‍ച്ചവ്യാധികളുടെ നാടായി മാറിക്കഴിഞ്ഞു. കഴിഞ്ഞ മാസം തുടക്കത്തിലാണ് സംസ്ഥാന ആരോഗ്യ മന്ത്രി പകര്‍ച്ചപ്പനിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ചികിത്സ തേടിയത്. വിവിധ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഡെങ്കിപ്പനി ബാധിതരെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് മന്ത്രിക്കും പനി ബാധിച്ചതെന്നായിരുന്നു നിഗമനം. എന്നിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ പാളിച്ചയും പൊതുജനാരോഗ്യത്തിനു പ്രാധാന്യം നല്‍കേണ്ടതിന്റെ ഗൗരവവും തരിച്ചറിഞ്ഞില്ല എന്നത് ഖേദകരമാണ്. ആരോഗ്യ വകുപ്പ് സടകുടഞ്ഞെഴുന്നേല്‍ക്കേണ്ട സമയമാണിത്. ഇനിയും അലംഭാവം തുടര്‍ന്നാല്‍ ആതുരാലയങ്ങള്‍ക്കു മുമ്പില്‍ കേരളം ഒന്നടങ്കം വരിനില്‍ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. മാലിന്യ സംസ്‌കരണത്തിന് ശാശ്വത നടപടികള്‍ സ്വീകരിക്കുകയും സര്‍ക്കാര്‍ ആസ്പത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്താന്‍ മാത്രമേ പൊതുജനങ്ങളുടെ ആരോഗ്യ ഭീഷണിക്ക് അല്‍പ്പമെങ്കിലും പരിഹാരമാകൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending