Connect with us

Video Stories

പരിസ്ഥിതി സംരക്ഷണം വിശ്വാസികള്‍ക്ക് ബാധ്യതയും പുണ്യകര്‍മ്മവും

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

നാം നിവസിക്കുന്ന ഈ ഭൂമിയോട് നമുക്ക് അളവറ്റ കടപ്പാടുകളുണ്ട്. ഈ ഭൂമിയില്‍ നിന്നാണ് സ്രഷ്ടാവ് നമുക്ക് ജന്മം നല്‍കിയത്. ഇവിടെയാണ് അവന്‍ നമ്മെ പാര്‍പ്പിച്ചത്. ഈ ഭൂമിയിലെ ‘ഖലീഫ’ എന്ന അത്യുന്നത പദവിയാണ് അവന്‍ നമുക്ക് നല്‍കിയിട്ടുള്ളത്. അവന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഈ ഭൂമിയെ അനുഭവിക്കുകയും ഇതില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക എന്ന ദൗത്യമാണ് അവന്‍ നമ്മെ ഏല്‍പിച്ചിട്ടുള്ളത്. ‘ഭൂമി’ എന്ന പദം ഖുര്‍ആന്‍ 461 സന്ദര്‍ഭങ്ങളിലായി ആവര്‍ത്തിച്ചിട്ടുണ്ട്. അവരധികവും മനുഷ്യന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട് മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് വ്യക്തമാക്കുന്നത്.

ഭൂമി എന്ന് പറയുമ്പോള്‍ ഉപരിതലത്തിലെ മണ്ണ്, ജലം, പര്‍വതങ്ങള്‍, പാറകള്‍, സമുദ്രങ്ങള്‍, പുഴകള്‍, ജലാശയങ്ങള്‍, വൃക്ഷങ്ങള്‍, ചെടികള്‍, വനങ്ങള്‍, വിവിധയിനം പക്ഷികള്‍, പ്രാണികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍ എല്ലാം ഉള്‍ക്കൊള്ളുന്നു. ഭൂമിയുടെ അന്തര്‍ഭാഗത്താകട്ടെ എന്തെല്ലാം ധാതുക്കളും നിക്ഷേപങ്ങളും അത്ഭുതങ്ങളുമാണുള്ളത്. വായുവും ഭൂമിക്ക് ഒരു മൂടി എന്ന പോലെ നിലകൊള്ളുന്ന സുരക്ഷാ വലയമായ ഓസോണ്‍പടലവും ഒരു പ്രധാന ഘടകം തന്നെ. ഇവയെല്ലാം ഈ ഭൂമിയില്‍ ഇത്ര കൃത്യമായി സംവിധാനിച്ച ദൈവത്തിന്റെ സൃഷ്ടി വൈഭവം മഹത്തരം തന്നെ. ഭൂമിയില്‍ അവന്‍ ഒരുക്കിയ ഈ സവിശേഷ പ്രകൃതി പ്രതിഭാസത്തെയാണ് ‘പരിസ്ഥിതി’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. പരിസ്ഥിതിയുടെ സൗന്ദര്യത്തെ വാഴ്ത്തുകയും അതിന്റെ സംരക്ഷണത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്നവരാരും തന്നെ ഇതിന്റെ സംവിധായകനെപ്പറ്റി സംസാരിക്കുന്നില്ല എന്നത് വളരെ വിചിത്രമായിരിക്കുന്നു.

മനുഷ്യ ജീവിതത്തിന്റെ നിലനില്‍പ്പിനാധാരമായ ഈ പരിസ്ഥിതിക്ക് ഒരു കോട്ടവും തട്ടാതെ ഭൂമിയെ ഉപയോഗപ്പെടുത്തുക എന്നത് ഭൂമിയിലെ ‘ഖലീഫ’യായ മനുഷ്യന്റെ ബാധ്യത മാത്രമല്ല, അതൊരു പുണ്യകര്‍മ്മം കൂടിയാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഏത് പ്രവൃത്തിയും വിശ്വാസിക്ക് പാപവുമാണ്: ‘ദൈവം ഈ ഭൂമിയെ നന്നാക്കിയ ശേഷം നിങ്ങള്‍ അതില്‍ നാശമുണ്ടാക്കരുത്’- ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു. ഈ പ്രകൃതിക്ക് ഒരു സന്തുലിതാവസ്ഥയുണ്ട്. മനുഷ്യന്റെ ചെയ്തികള്‍ ഒരിക്കലും അതിന് തകരാറ് സൃഷ്ടിക്കാന്‍ ഇടയാക്കരുത്. പക്ഷേ, എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ‘മനുഷ്യ കരങ്ങളുടെ ദുശ്ചെയ്തികള്‍ കാരണം കരയിലും കടലിലും നാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു’ എന്ന ഖുര്‍ആന്‍ പ്രസ്താവം സാധൂകരിക്കുംവിധമുള്ള അവസ്ഥയാണിന്നുള്ളത്. യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയിലെ ഒരു കുരുവിയെപ്പോലും ന്യായരഹിതമായി മനുഷ്യന് കൊല്ലാന്‍ പാടില്ല. വെറുതെ ഒരു കുരുവിയെ ആരെങ്കിലും കൊന്നാല്‍ അത് അന്ത്യനാളില്‍ അല്ലാഹുവിനോട് ഇങ്ങനെ സങ്കടമുണര്‍ത്തും: ‘എന്റെ റബ്ബേ, ഇന്ന മനുഷ്യന്‍ എന്നെ വെറുതെ കൊന്നു. എന്തെങ്കിലും കാര്യമുണ്ടായല്ല അവന്‍ എന്നെ കൊന്നത്’- പ്രവാചകന്‍ പറയുന്നു. ഭക്ഷിക്കാന്‍ വേണ്ടിയല്ലാതെ ഒരു ജീവിയെയും കൊല്ലാന്‍ പാടില്ലെന്ന് തിരുമേനി വ്യക്തമാക്കുന്നു. ഒരു ഉറുമ്പിന്‍ കൂടിന് അനുയായികള്‍ തീവെച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അഗ്നിയുടെ ഉടമക്ക് മാത്രമേ അഗ്നികൊണ്ട് ശിക്ഷിക്കാന്‍ അധികാരമുള്ളു’. പരിസ്ഥിതിക്ക് നാശം വരുത്തിയാല്‍ വരള്‍ച്ച, സസ്യക്കുറവ്, ക്ഷേമനഷ്ടം തുടങ്ങിയവ സംഭവിക്കുമെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ താക്കീത് ചെയ്യുന്നു. ഒരു വൃക്ഷവും അനാവശ്യമായി മുറിക്കാന്‍ പാടില്ല. ‘ഒരു ഇലന്തമരം ആരെങ്കിലും മുറിച്ചാല്‍ അവന്റെ ശിരസ്സ് നരഗാഗ്നിക്ക് ഉന്നമാക്കും’ എന്ന പ്രവാചക വചനത്തെ ഇമാം അബൂദാവൂദ് ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ‘വഴിയാത്രക്കാര്‍ക്കും മൃഗങ്ങള്‍ക്കും തണലേകുന്ന മരുഭൂമിയിലെ ഒരു എലന്തമരം ന്യായമായ കാരണമില്ലാതെ ആരെങ്കിലും മുറിച്ചാല്‍ അവന്റെ ശിരസ്സ് നരകാഗ്നിക്കിരയാകും’. വൃക്ഷങ്ങള്‍ക്കും വനങ്ങള്‍ക്കും തോട്ടങ്ങള്‍ക്കുമെല്ലാം സംരക്ഷണം നല്‍കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്.
750 വാക്യങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ പരിസ്ഥിതിയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ഭൂമിയെ മിനുത്ത കിടക്കയും തൊട്ടിലുമായി വിശേഷിപ്പിക്കുന്നു. പച്ചപ്പന്തലിടുന്ന വള്ളിപ്പടര്‍പ്പുകള്‍, പുഷ്പാലംകൃതമായ തോട്ടങ്ങള്‍, ഫലം കായ്ക്കുന്ന മരങ്ങള്‍, തൂങ്ങിക്കിടക്കുന്ന പഴക്കുലകള്‍ എല്ലാം എത്ര സുന്ദരമായാണ് ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത്. ജലത്തെപ്പറ്റി എത്രയാണ് ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുള്ളത്. അത് ജീവന്റെ ഉറവിടമാണ്. ആകാശത്തില്‍ നിന്നത് പൊട്ടിയൊലിക്കുന്നത്, പാറക്കെട്ടുകള്‍ക്കിടയില്‍ നിര്‍ഗളിക്കുന്നത്, സസ്യങ്ങളുടെ ദാഹം തീര്‍ക്കുന്നത്, മഴ ലഭിക്കുമ്പോള്‍ ഭൂമി കിളിര്‍ത്ത് ചെടികള്‍ മുളപൊട്ടി വരുന്നത് ഇങ്ങനെ വെള്ളത്തെപ്പറ്റി എത്രയോ വട്ടം പ്രതിപാദിക്കുന്ന ഖുര്‍ആന്‍ ഒരു ചോദ്യമുന്നയിക്കുന്നു: നിങ്ങളുടെ വെള്ളമങ്ങു വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ശുദ്ധജലം കൊണ്ടുവന്നു തരിക.
മലിനീകരണമാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിശ്വാസിയെ സംബന്ധിച്ചേടത്തോളം ശുദ്ധി അവന്റെ സംസ്‌കാരമാണ്. മനുഷ്യര്‍ സഞ്ചരിക്കുന്ന വഴികളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതിനെ പ്രവാചകന്‍ നിരോധിക്കുന്നു. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിച്ച് പിന്നെ അതില്‍ തന്നെ കുളിക്കുന്നതിനെ അപലപിക്കുന്നു. മാലിന്യങ്ങള്‍ വഴിയിലേക്ക് തള്ളുന്നതിനെ എതിര്‍ക്കുന്നതോടൊപ്പം ‘വഴിയില്‍ നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നതിനെ പുണ്യകര്‍മ്മവും കടമയുമായി’ കാണുന്നു. ഭക്ഷണപാനീയങ്ങള്‍ പൊടിയും പ്രാണിയും വീണു കേടുവരാതിരിക്കല്‍ പാത്രം മൂടിവെക്കാന്‍ കല്‍പിക്കുന്നു. വീടുകളിലെ വാതില്‍ അടക്കാനും-ദേവാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. പള്ളിയുടെ മുന്‍വശത്ത് ആരോ തുപ്പിയത് കണ്ടപ്പോള്‍ നബി ഒരു വടിയെടുത്ത് അത് നീക്കം ചെയ്തു കൊണ്ട് പറയുന്നു: നിങ്ങളിലേക്ക് കടന്നുവരുന്നവന്റെ മുഖത്ത് തുപ്പും പോലെയാണ് ദൈവത്തെ അഭിമുഖീകരിക്കുന്ന ദേവാലയത്തില്‍ തുപ്പുന്നതും. വൃത്തി വിശ്വാസത്തിന്റെ പകുതിയായി കാണുന്ന വിശ്വാസി പരിസ്ഥിതി മാലിന്യമുക്തമാക്കാന്‍ എത്ര ജാഗ്രത കാണിക്കണം. ജനവാസവും വ്യവസായങ്ങളുടെ വര്‍ധനയും ഭൂമിയെയും അന്തരീക്ഷത്തെയും കൂടുതല്‍ മലീമസമാക്കുകയാണ് ഭൂമിയുടെ മൂടിയായി സ്രഷ്ടാവ് സംവിധാനിച്ച ഓസോണ്‍ പാളിയെ തകര്‍ക്കുമെന്ന ആശങ്കയിലാണ് എല്ലാവരും.
വിശാലമായ ഈ ഭൂമിയില്‍ എത്രയോ ജീവികളും പ്രാണികളുമുണ്ട്. ഇവക്കെല്ലാം ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. ‘ഭൂമിയിലെ ഏത് ജീവിയും ചിറകടിച്ചു പറക്കുന്ന പറവയും നിങ്ങളെപ്പോലുള്ള സമൂഹം മാത്രം’ എന്ന ഖുര്‍ആന്‍ പ്രസ്താവന എത്ര അര്‍ത്ഥഗര്‍ഭമാണ്. ഈ ജീവികളെയെല്ലാം ദൈവം എന്തിന് സൃഷ്ടിച്ചു എന്ന ചോദിക്കുന്നവരുണ്ടാകും. എന്നാല്‍ പ്രസിദ്ധ പണ്ഡിതനായ ഇമാം റാഗിബ് ഇശ്ഫഹാനി പറയുന്നു: ഏത് സൃഷ്ടിയിലും എന്തെങ്കിലും ഉപകാരമുണ്ടാകും. മനുഷ്യന്റെ ഇടുങ്ങിയ ദൃഷ്ടികള്‍ക്ക് പ്രപഞ്ചത്തിന്റെ വിശാല മണ്ഡലത്തിലേക്ക് മുറിച്ചുകടക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അത് കണ്ടെത്താന്‍ കഴിയുകയുള്ളു. ജനങ്ങള്‍ ദോഷം കാണുന്ന പലതിലും തത്വചിന്തകളാല്‍ ഗുണം ദര്‍ശിക്കുന്നു. പുഴു, ഉറുമ്പ്, പാമ്പ്, തേള്‍, മൂട്ട, ചെള്ള്, ഈച്ച, തവള, ഞണ്ട് തുടങ്ങിയ മാലിന്യങ്ങളില്‍ നിന്നുത്ഭവിക്കുന്ന ജീവികളെല്ലാം മാലിന്യങ്ങള്‍ ഭക്ഷിച്ച മനുഷ്യന് ആശ്വാസം നല്‍കുന്നു. ഇമാം ജാഹിസ് പറയുന്നു: ഒരു ജീവിയിലും നീ ദോഷം കാണരുത്. എല്ലാ ജീവികളും മനുഷ്യന്റെ ഉപകാരത്തിന് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഖുര്‍ആനില്‍ വിവരിച്ച ഒരു ജീവിയാണല്ലോ ചിലന്തി. അതിനെ കാണുമ്പോള്‍ മുഖം ചുളിക്കാത്തവരായി ആരുണ്ട്. എന്നാല്‍ അവ ഭൂമിയിലില്ലായിരുന്നുവെങ്കില്‍ പ്രാണികള്‍ ഈ ഗോളത്തെ തന്നെ തിന്നു നശിപ്പിക്കുമായിരുന്നു. വര്‍ഷംപ്രതി എട്ടുകാലി മൂന്നു മില്യന്‍ റാത്തല്‍ പ്രാണികളെ തിന്നുന്നുവെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. പുഴുക്കളും മണ്ണിരകളും മണ്ണില്‍ സൃഷ്ടിക്കുന്ന ചാലുകള്‍ ചെടികള്‍ക്ക് വേരോട്ടത്തിനു വളരെ സഹായകരമാകുന്നു. കൃഷിയോഗ്യമായ ഒരേക്കര്‍ ഭൂമിയില്‍ അയ്യായിരം പുഴുക്കളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
പരിസ്ഥിതിയുടെ നേരെയുള്ള വിശ്വാസികളുടെ വീക്ഷണം പരിസ്ഥിതി പ്രേമികളെന്ന് അവകാശപ്പെടുന്ന ഭൗതികവാദികളില്‍ നിന്ന് തികച്ചു വ്യത്യസ്തമാണ്. ഭൂമിയിലെ ഓരോ വസ്തുവിലും വിശ്വാസികള്‍ ദൈവത്തിന്റെ വൈഭവം ദര്‍ശിക്കുന്നു. ഈ പ്രകൃതിക്ക് ഇത്രയും സന്തുലിതത്വവും താളാത്മകതയും നല്‍കിയ അവന്റെ കഴിവ് അത്ഭുതകരം തന്നെ. പരിസ്ഥിതി സ്‌നേഹം വിശ്വാസികള്‍ക്ക് ദൈവസ്‌നേഹത്തിന്റെ ഭാഗം തന്നെ. പരിസ്ഥിതി സംരക്ഷണം ബാധ്യതയും പുണ്യകര്‍മ്മവും. ലോകാവസാനം വരെ മനുഷ്യര്‍ക്കും സകല ജീവികള്‍ക്കും പാര്‍ക്കാനും ഉപയോഗിക്കാനും സൃഷ്ടാവ് ഒരുക്കിത്തന്നതാണ് ഈ ഭൂമി തന്നെ ബോധത്തോടെയായിരിക്കണം ഇതിനെ കൈകാര്യം ചെയ്യേണ്ടത്.

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending