Video Stories
ചുവപ്പു നിക്കറിട്ട കാക്കിധാരികള്
ഏപ്രില്‍ 23ന് നടന്ന ലോക്സഭാവോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ തപാല്‍ ബാലറ്റുകള്‍ പൊലീസ് അസോസിയേഷനിലെ ചിലര്‍ കൂട്ടത്തോടെ ഏറ്റെടുത്ത് ഒരു മുന്നണിക്കുവേണ്ടി വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന വിവരം പുറത്തുവന്നിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ഭരണകൂടം അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുവരുന്നത്. പൊലീസു കള്ളന്മാരെ കയ്യോടെ പിടികൂടിയിട്ടും ഒരാളെ മാത്രം സസ്പെന്‍ഡ് ചെയ്ത് മറ്റുള്ളവരെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍-പൊലീസ് ഉന്നത തലത്തില്‍ പരിശ്രമിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷന് നിര്‍ദേശിച്ചിട്ടും മതിയായ അന്വേഷണം നടത്താതെയും പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഴുവന്‍ നടപടിയെടുക്കാതെയും സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് വേലിതന്നെ വിളവ് തിന്നുന്നതിന് തുല്യവും ജനങ്ങളില്‍ ജനാധിപത്യത്തെക്കുറിച്ചുളള വിലയിടിയുന്നതിനു ഇടയാക്കുന്നതുമാണ്.
വോട്ടെടുപ്പ് കഴിഞ്ഞ് അഞ്ചാം ദിവസമാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തതായി വാര്‍ത്തകള്‍ പുറത്തുവന്നത്. സി.പി.എമ്മിന്റെ ജനപ്രതിനിധികളടക്കമുള്ള പ്രവര്‍ത്തകരുടേതായിരുന്നു ഇത്. തുടര്‍ന്ന് എതിര് കക്ഷികള്‍ക്കെതിരെ സി.പി.എം ആരോപണവുമായി രംഗത്തുവരികയുണ്ടായി. എന്നാല്‍ അതിലൊക്കെ എത്രയോ ഏറെ ഗൗരവതരമായ കുറ്റമാണ് പൊലീസ് സേനക്കകത്ത് നടന്ന സംഘടിത കള്ളവോട്ട്. നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥരായ പൊലീസ് ഉദ്യോഗസ്ഥരാണ് നഗ്നമായി കള്ളവോട്ട് ചെയ്തതായി വിവരം പുറത്തുവന്നത്. ഒരു പൊലീസ്ഉദ്യോഗസ്ഥന് വാട്സ്ആപ്പിലൂടെ നല്കിയ നിര്‍ദേശമാണ് വിവരം പുറത്തറിയാന്‍ ഇടയാക്കിയത്. അതല്ലെങ്കില്‍ ഇത്രയും വലിയ പൊലീസ് കള്ളത്തരം പിടിക്കപ്പെടാതെ പോകുമായിരുന്നേനേ. സംസ്ഥാന പൊലീസ് സേനയില്‍ അമ്പതിനായിരത്തോളം ഉദ്യോഗസ്ഥരുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിപക്ഷം പേരുടെയും തപാല്‍ ബാലറ്റാണ് പൊലീസ് അസോസിയേഷന് നേതാക്കള്‍ കൂട്ടത്തോടെ കൈക്കലാക്കി വീടുകളിലും ക്വാര്‍ട്ടേഴ്സുകളിലും കൊണ്ടുപോയി അപേക്ഷകരറിയാതെ വോട്ട് രേഖപ്പെടുത്തിയത്. നഗ്നമായ ജനാധിപത്യ ലംഘനമല്ലാതെന്താണിത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ, ഐ.പി.എസിന് താഴെയുള്ള, തപാല്‍ ബാലറ്റ് ഏറ്റെടുത്ത് വോട്ട് രേഖപ്പെടുത്താന്‍ തയ്യാറായ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ ധൈര്യം എവിടുന്നായിരിക്കണം. ഇതിന് വലിയ തല പുകക്കലിന്റെ ആവശ്യമില്ല. പൊലീസുകാരുടെ ഏക സംഘടനയായ പൊലീസ് അസോസിയേഷന് ഭരിക്കുന്നത് സി.പി.എം അനുകൂലികളായ നേതാക്കളാണ്. പല ജില്ലകളിലും സംസ്ഥാനതലത്തിലും സി.പി.എമ്മിനാണ് അസോസിയേഷന്റെ മേധാവിത്വം. പതിവുപോലെ ഇത്തവണയും ഈ സാഹചര്യം സമര്‍ത്ഥമായി മുതലാക്കിയാണ് ഇത്തരമൊരു കൂട്ടകള്ളവോട്ടിംഗ് നടന്നിരിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവി പൊലീസുകാരുടെ തപാല്‍ബാലറ്റിന്റെ കണക്കെടുക്കാന്‍ നിര്‍ദേശിച്ചിടത്ത് തുടങ്ങുന്നു യഥാര്‍ത്ഥത്തില്‍ ഉന്നത തലത്തില്‍ നടന്ന ഇതുസംബന്ധിച്ച ഗൂഢാലോചന. എന്തിനായിരുന്നു ഇത്തരമൊരു അസാധാരണ ഉത്തരവ് സംസ്ഥാന ചരിത്രത്തിലാദ്യമായി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയത്. ബെഹ്റയുടെ പല നിലപാടുകളും സി.പി.എമ്മിന്റെ രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ക്ക് ചേര്‍ന്നുനില്‍ക്കുന്നതാണെന്ന ്പലതവണ ആരോപണം ഉയര്‍ന്നിരുന്നതാണ്. അപ്പോള്‍ ഈ ഉത്തരവിനുപിന്നില്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന കക്ഷിക്കും നേതൃത്വത്തിനും പങ്കില്ലെന്ന് വിശ്വസിക്കാനാകുമോ. സാധാരണയായി ഫോഴ്സ് എന്ന നിലക്കുള്ള അച്ചടക്കം പാലിക്കാന്‍ ബാധ്യതപ്പെട്ടവരാണ് പൊലീസ് സേനയിലുള്ള ഓരോ അംഗവും. ഇത് മുതലാക്കിയാണ് അവരുടെ തപാല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ചിലര്‍ ചേര്‍ന്ന് കൈക്കലാക്കിയത്. തപാല്‍ ബാലറ്റുകള്‍ അയക്കാന്‍ പൊലീസ് അസോസിയേഷന്കാര് പ്രത്യേക വിലാസം കൊടുക്കുകയാണ് ചെയ്തത്. ഇത് അനുസരിക്കുകയല്ലാതെ അവര്‍ക്ക് വഴിയുണ്ടായിരുന്നില്ല. തിരുവനന്തപുരം വട്ടപ്പാറയിലുള്‍പ്പെടെ പല തപാല്‍ ആപ്പീസുകളിലും ഇത്തരത്തില്‍ തപാല്‍ ബാലറ്റുകളെത്തിയതായി വിവരം ലഭിച്ചു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയാണ് അന്വേഷണം നടത്തിയതും കുറ്റം നടന്നതായി തെളിവുകള്‍ സഹിതം കണ്ടെത്തിയതും. ഇതില്‍ വൈശാഖ് എന്ന ഉദ്യോഗസ്ഥനെതിരെ മാത്രമാണ് ഇതുവരെ നടപടി സ്വീകരിച്ചിട്ടുള്ളത്. ക്രൈംബ്രാഞ്ചിന് നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എസ്.പി വിനോദ് കുമാറാണ് കണ്ണൂരിലും തൃശൂരിലും മറ്റും അന്വേഷണം നടത്തുന്നത്. കാസര്‍കോട് ബേക്കല്‍ പൊലീസ്സ്റ്റേഷനിലെ 54 അപേക്ഷകരില്‍ പലര്‍ക്കും ബാലറ്റ് ലഭിച്ചില്ല. കുന്നംകുളത്ത് 22 അപേക്ഷകരില്‍ 13 പേര്‍ക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചത്. ഇതൊക്കെ നടന്നത് കേരളത്തിലാണെന്നതുമാത്രമല്ല, നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ട ഒരു സുരക്ഷാസംവിധാനത്തിന്റെ മന്ദിരങ്ങളിലാണെന്നത് നാണക്കേടുകൊണ്ട് മറച്ചുപിടിച്ചതുകൊണ്ടായില്ല. ജനാധിപത്യ സംവിധാനം ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിനുകീഴില്‍ എങ്ങനെയിരിക്കുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച് തെരഞ്ഞെടുപ്പുനിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ഭാരിച്ച ഉത്തരവാദിത്തമുണ്ട്. അത് നടപ്പാക്കാന്‍ കമ്മീഷന് പക്ഷേ സ്വന്തമായി സംവിധാനങ്ങളില്ല. കമ്മീഷന് അതിന് ആശ്രയിക്കുന്നത് സംസ്ഥാന ഭരണകൂടത്തെയും പ്രത്യേകിച്ച് പൊലീസ് സേനയെയുമാണ്. ഇവിടെ തട്ടിപ്പും ക്രമക്കേടും കള്ളത്തരവും നിയമലംഘനവും നടത്തിയിരിക്കുന്നത് അതേ പൊലീസ് സംവിധാനം തന്നെയാണ് എന്നത് ഭരണാധികാരികളുടെ കരണത്തേല്‍ക്കുന്ന പ്രഹരമാണ്.
സംസ്ഥാനത്തെ പല ലോക്സഭാമണ്ഡലവും ചുരുങ്ങിയ ഭൂരിപക്ഷത്തിന് വിജയിക്കാറുള്ളപ്പോള്‍ അമ്പത്തയ്യായിരം പേരുടെ വോട്ടുകള്‍ ഒരേ ദിശയിലേക്ക് രേഖപ്പെടുത്തപ്പെട്ടു എന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന അതീവ ഗുതുരമായ പ്രക്രിയയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ പ്രഹസനം ബോധ്യമായതുകാരണമാണ് വിഷയവുമായി ഹൈക്കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷമായ ഐക്യജനാധിപത്യ മുന്നണി നിര്‍ബന്ധിതമായിരിക്കുന്നത്. ഇതിലെ കുറ്റക്കാരായ ക്രിമിനലുകളെ അവര്‍ പൊലീസ് സേനയിലാണെന്നും മാര്‍ക്സിസ്റ്റ് അനുഭാവികളാണെന്നും കരുതി സംരക്ഷിക്കുന്നതിന് പകരം കയ്യോടെ പിടികൂടി കാക്കി ഊരിച്ച് ജയിലുകളിലേക്ക് അയക്കുകയാണ് വേണ്ടത്. ഇവരത്രെ നാട്ടിലെയും ജനങ്ങളുടെയും നിയമങ്ങളെയും നിയമലംഘനങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച് നടപടിയെടുക്കേണ്ടവര്‍. നാണക്കേടേ നിന്റെ പേരോ പിണറായി വിജയന്റെ പൊലീസ്സേനയും അദ്ദേഹത്തിന്റെ ഭരണകൂടവും? പുറത്ത് കാക്കിക്കുപ്പായവും അകത്ത് ചുകപ്പുനിക്കറും ഇട്ട് മാസാമാസം ജനങ്ങളുടെ നികുതിപ്പണം എണ്ണിവാങ്ങാന്‍ ഒരുത്തനെയും ഇനി അനുവദിക്കരുത്.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News17 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports22 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

