Connect with us

Video Stories

ഹൈക്കോടതിയുടെ അടി സര്‍ക്കാരിന്നാകെ തന്നെ

Published

on

സംസ്ഥാന ഗതാഗതവകുപ്പുമന്ത്രി തോമസ്ചാണ്ടി തന്റെ സര്‍ക്കാരിന്റെതന്നെ ഭാഗമായ ജില്ലാകലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെ ന്യായീകരിച്ച ഇടതുപക്ഷ മുന്നണി സര്‍ക്കാരിന് അതിശക്തമായ തിരിച്ചടിയാണ് ഇപ്പോള്‍ നേരിടേണ്ടിവന്നിരിക്കുന്നത്. കായല്‍, നെല്‍വയല്‍ കയ്യേറ്റത്തിന്റെ പേരില്‍ മന്ത്രി ഉടമസ്ഥനായ കമ്പനിക്കെതിരെ ആലപ്പുഴ ജില്ലാകലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ ഇരുപത്തിരണ്ടു ദിവസത്തോളം അടയിരിക്കുകയും കോടതിയില്‍ അദ്ദേഹത്തെ ന്യായീകരിക്കുകയും ചെയ്ത പിണറായി സര്‍ക്കാരിനാകെയുള്ള കനത്ത പ്രഹരമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇന്നലത്തെ വിധി.

തോമസ്ചാണ്ടിയുടെ ഹര്‍ജിയില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമാണ് നഷ്ടമായിരിക്കുന്നതെന്ന് രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയ വിധിപ്രസ്താവം മന്ത്രിക്കു മാത്രമല്ല, ഈ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. മന്ത്രി ചാണ്ടി കഴിഞ്ഞ നാലു മാസത്തോളമായി അധികാരത്തിലിരുന്ന് നടത്തിക്കൊണ്ടിരുന്ന ഔദ്യോഗികവും നിയമപരവുമായ നടപടികളെയും അതിന് കൂട്ടുനിന്ന മന്ത്രിസഭയെയും അപ്പാടെ തള്ളിക്കളയുകയാണ് മന്ത്രിയുടെ ഹര്‍ജി തള്ളിയതിലൂടെ ഹൈക്കോടതി ഇന്നലെ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന് കീഴിലെ ഒരു കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിച്ച മന്ത്രി ഭരണഘടനാലംഘനം നടത്തിയെന്ന വിധിയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കാവുന്നതാണ്. ഇതൊക്കെയായിട്ടും കോടതിവിധി വന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മന്ത്രി ചാണ്ടി സ്വയം സ്ഥാനമൊഴിയുകയോ ഭരണഘടനാദത്ത അധികാരമുപയോഗപ്പെടുത്തി മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യാതിരിക്കുന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയോടുള്ള തികഞ്ഞ അവഹേളനമാണ്. അതിലുമെത്രയോ വലുതാണ് മന്ത്രിയും ഈ സര്‍ക്കാരും ജനത്തിനുനേരെ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊഞ്ഞനം കുത്തല്‍.

തോമസ്ചാണ്ടിയുടെ ഹര്‍ജി പരിഗണനക്കെടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍കൂടിയായ അറ്റോര്‍ണി കോടതിയില്‍ വാദിച്ചത് ചാണ്ടിക്കുവേണ്ടിയായിരുന്നു. ചാണ്ടിയുടെ മധ്യപ്രദേശില്‍ നിന്നെത്തിയ അഭിഭാഷകന്‍ വിവേക് തന്‍ഖയുടെ വാദത്തിന്റെ ചുവടുപിടിച്ച് ചാണ്ടി നിയമവിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ ജില്ലാകലക്ടറുടെ അഥവാ തന്റെ തന്നെ സര്‍ക്കാരിന്റെയും മന്ത്രിസഭയുടെയും തീരുമാനത്തിനെതിരെ ഒരു മന്ത്രി ഹര്‍ജിയുമായി രംഗത്തുവന്നത് അയോഗ്യനാക്കാവുന്ന കുറ്റമാണെന്നും ഇത് ഭരണഘടനാലംഘനമാണെന്നും പരാമര്‍ശിച്ച കോടതി ഉച്ചക്ക് ശേഷം ഹര്‍ജി പിന്‍വലിക്കാന്‍ നല്‍കിയ അവസരം പോലും ഉപയോഗപ്പെടുത്താതെ സ്വയം വടികൊടുത്ത് അടിവാങ്ങുകയായിരുന്നു ചാണ്ടിയും പരോക്ഷമായി സര്‍ക്കാരും. കോടതിയുടെ ശാസന വന്നതോടെ സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് മാറ്റിയെങ്കിലും, മന്ത്രിയുടെ ഹര്‍ജി സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്ന വിധിയിലെ വാചകം സത്യത്തില്‍ ഈ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തമില്ലായ്മയെയാണ് സൂചിപ്പിച്ചിരിക്കുന്നത്. ഭരണഘടനാലംഘനം നടത്തിയെന്ന് കോടതി കണ്ടെത്തിയ ഒരു മന്ത്രിയെ ഇനിയും വെച്ചുപൊറുപ്പിക്കുന്നതും നിയമലംഘനമാണ്.

ആലപ്പുഴ കുട്ടനാട്ടെ വേമ്പനാട്ടുകായല്‍ തീരത്ത് പ്രവര്‍ത്തിച്ചുവരുന്ന ലേക് പാലസ് ആഢംബര റിസോര്‍ട്ടിനുവേണ്ടി മുന്‍ മാനേജിങ്ഡയറക്ടറും ഇപ്പോള്‍ ഡയറക്ടറുമായ തോമസ്ചാണ്ടി കായലും സമീപത്തെ നെല്‍വയലുകളും കയ്യേറി പാതയും പാര്‍ക്കിങ്ഗ്രൗണ്ടും നിര്‍മിക്കുകയും കായലില്‍ ബോയ കെട്ടി കൈവശപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയുയര്‍ന്നിട്ട് മാസങ്ങളായി. മൂന്നു തവണ നിയമസഭാസാമാജിനും ഇപ്പോള്‍ മന്ത്രിയുമായ ചാണ്ടി തനിക്ക് കൈവന്ന ഔദ്യോഗികാധികാരങ്ങള്‍ തന്റെ സ്വാര്‍ഥമതിത്വം നിറഞ്ഞ കൊള്ളലാഭത്തിനും അഴിമതിക്കും ഇരയാക്കുകയായിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്മേല്‍ വന്‍ പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടയിലായിരുന്നു കഴിഞ്ഞ ഒക്ടോബര്‍ 22ന് ജില്ലാകലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂസെക്രട്ടറി പി.ജെ കുര്യന് സമര്‍പ്പിക്കപ്പെട്ടത്. റവന്യൂമന്ത്രിയുടെ നടപടി ശിപാര്‍ശയോടെ പിറ്റേന്നുതന്നെ മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശത്തിന്റെ പേരുപറഞ്ഞ് മന്ത്രിയെയും നിയമലംഘനങ്ങളെയും സംരക്ഷിക്കുകയായിരുന്നു തൊഴിലാളി വര്‍ഗത്തിന്റേതെന്ന് അവകാശപ്പെടുന്ന സര്‍ക്കാരും മുഖ്യമന്ത്രിയും. ടൂറിസത്തിന്റെ മറവില്‍ കുട്ടനാട്ടെ പണച്ചാക്ക് എന്ന പ്രാമാണ്യത്തില്‍ എം.പിമാരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും സ്വാധീനിച്ച് സര്‍ക്കാര്‍ ഫണ്ട് വാങ്ങിയെടുക്കുകയും പരിസ്ഥിതി, നെല്‍വയല്‍-നീര്‍ത്തട നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തുവെന്നതിന്റെ ജീവിക്കുന്ന തെളിവാണ് യുവ ഐ.എ.എസ്സുകാരി ടി.വി അനുപമയുടെ റിപ്പോര്‍ട്ട്.

സാധാരണഗതിയില്‍ ഇത്തരമൊരു നിയമലംഘനം നടന്നെന്ന് തെളിഞ്ഞാലുടന്‍ ജില്ലാകലക്ടര്‍ക്ക് തന്നെ സ്വയം തന്റെ ജുഡീഷ്യല്‍ അധികാരമുപയോഗിച്ച് പ്രതിക്കെതിരെ നിയമ-പ്രോസിക്യൂഷന്‍ നടപടി എടുക്കാമായിരുന്നിട്ടും സര്‍ക്കാരും മന്ത്രിസഭയും ഇതിന് അനുവദിക്കാതെ എ.ജിയുടെയും മറ്റും ഉപദേശത്തിന് കാത്തുകിടക്കുകയായിരുന്നു. മന്ത്രിയെ രക്ഷിക്കുക എന്ന തന്ത്രമായിരുന്നു ഇതിനുപിന്നിലെന്നു വ്യക്തം. സ്വാഭാവികമായും ഇത് സി.പി.എം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും തോമസ്ചാണ്ടിയുമായുള്ള അവിശുദ്ധ ബാന്ധവത്തെക്കുറിച്ചുള്ള സൂചനകള്‍ ഉയര്‍ത്തി. ഏറെ പ്രതികരണങ്ങള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ഞായറാഴ്ച ചേര്‍ന്നഇടതുമുന്നണി നേതൃയോഗമാണ് പ്രശ്‌നം മുഖ്യമന്ത്രിയുടെ പരിഗണനക്കായി കൈമാറിയത്. സാധാരണഗതിയില്‍ സി.പി.എം സര്‍ക്കാരുകളെയും മുഖ്യമന്ത്രിയെയും നിയന്ത്രിക്കുന്നത് അവരുടെ പാര്‍ട്ടി സംസ്ഥാന നേതൃത്വമാണെന്നിരിക്കെ തികച്ചും ഭിന്നമായ രീതിയാണ് ചാണ്ടിയെ സംരക്ഷിക്കുന്നതിന് വേണ്ടി സി.പി.എം അവലംബിച്ചത്. പിണറായി വിജയന്റെ അപ്രമാദിത്തത്തെക്കുറിച്ചും ഇതില്‍ സൂചനകളുണ്ട്.

കോടതികളില്‍നിന്ന് അടിക്കടി അടിവാങ്ങി ഒരുവിധ ജാള്യതയുമില്ലാതെ പിന്നെയും അതേ തെറ്റുകള്‍തന്നെ ചെയ്യുന്ന ഒരു സര്‍ക്കാരാണ് ഒന്നര കൊല്ലം മുമ്പ് മാത്രം അധികാരമേറ്റ കേരളത്തിലെ പിണറായി സര്‍ക്കാര്‍. ഇതിനകം രണ്ടുപേരെ മന്ത്രിക്കസേരകളില്‍നിന്ന് ഒഴിവാക്കേണ്ടിവന്നു. സംസ്ഥാന പൊലീസ്‌മേധാവി ടി.പി സെന്‍കുമാറിനെ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെ അധികാരത്തില്‍ വന്നയുടന്‍ രായ്ക്കുരാമാനം സ്ഥലംമാറ്റിയതിന് ഉന്നത നീതിപീഠത്തിന്റെ ശാസനകളും പിഴയും ഏറ്റുവാങ്ങേണ്ടിവന്ന സര്‍ക്കാരിന് വിജിലന്‍സിന്റെ പേരില്‍ കേള്‍ക്കേണ്ടിവന്ന കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അവയെല്ലാം അലങ്കാരമായി കൊണ്ടുനടക്കുന്ന സര്‍ക്കാരിനും അതിന്റെ മേലാളന്മാര്‍ക്കും ആത്മവിശ്വാസത്തിലുപരി അഹങ്കാരത്തിന്റെ മെഗ്ലോമാനിയയാണ് പിടിപെട്ടിരിക്കുന്നത്. ഇനിയും നെല്‍വയലുകള്‍ നികത്തുമെന്ന് പറയുന്ന തോമസ്ചാണ്ടിയിലൂടെയും മാധ്യമ പ്രവര്‍ത്തകരോട് മുഖംതിരിക്കുന്ന മുഖ്യമന്ത്രിയിലൂടെയും അത് തെളിഞ്ഞുകാണുന്നുണ്ട്. ചാണ്ടിയുടെ ജില്ലക്കാരനായ ഇതേമന്ത്രിസഭയിലെ മറ്റൊരാള്‍ വിശേഷിപ്പിച്ചതുപോലെ ഈ വിഴുപ്പുഭാണ്ഡത്തെ എന്തിനാണ് ഇനിയും കേരളം ചുമക്കുന്നത്?

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending