Connect with us

Video Stories

ഹൈക്കോടതിയുടെ അടി സര്‍ക്കാരിന്നാകെ തന്നെ

Published

on

സംസ്ഥാന ഗതാഗതവകുപ്പുമന്ത്രി തോമസ്ചാണ്ടി തന്റെ സര്‍ക്കാരിന്റെതന്നെ ഭാഗമായ ജില്ലാകലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെ ന്യായീകരിച്ച ഇടതുപക്ഷ മുന്നണി സര്‍ക്കാരിന് അതിശക്തമായ തിരിച്ചടിയാണ് ഇപ്പോള്‍ നേരിടേണ്ടിവന്നിരിക്കുന്നത്. കായല്‍, നെല്‍വയല്‍ കയ്യേറ്റത്തിന്റെ പേരില്‍ മന്ത്രി ഉടമസ്ഥനായ കമ്പനിക്കെതിരെ ആലപ്പുഴ ജില്ലാകലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ ഇരുപത്തിരണ്ടു ദിവസത്തോളം അടയിരിക്കുകയും കോടതിയില്‍ അദ്ദേഹത്തെ ന്യായീകരിക്കുകയും ചെയ്ത പിണറായി സര്‍ക്കാരിനാകെയുള്ള കനത്ത പ്രഹരമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇന്നലത്തെ വിധി.

തോമസ്ചാണ്ടിയുടെ ഹര്‍ജിയില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമാണ് നഷ്ടമായിരിക്കുന്നതെന്ന് രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയ വിധിപ്രസ്താവം മന്ത്രിക്കു മാത്രമല്ല, ഈ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. മന്ത്രി ചാണ്ടി കഴിഞ്ഞ നാലു മാസത്തോളമായി അധികാരത്തിലിരുന്ന് നടത്തിക്കൊണ്ടിരുന്ന ഔദ്യോഗികവും നിയമപരവുമായ നടപടികളെയും അതിന് കൂട്ടുനിന്ന മന്ത്രിസഭയെയും അപ്പാടെ തള്ളിക്കളയുകയാണ് മന്ത്രിയുടെ ഹര്‍ജി തള്ളിയതിലൂടെ ഹൈക്കോടതി ഇന്നലെ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന് കീഴിലെ ഒരു കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിച്ച മന്ത്രി ഭരണഘടനാലംഘനം നടത്തിയെന്ന വിധിയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കാവുന്നതാണ്. ഇതൊക്കെയായിട്ടും കോടതിവിധി വന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മന്ത്രി ചാണ്ടി സ്വയം സ്ഥാനമൊഴിയുകയോ ഭരണഘടനാദത്ത അധികാരമുപയോഗപ്പെടുത്തി മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യാതിരിക്കുന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയോടുള്ള തികഞ്ഞ അവഹേളനമാണ്. അതിലുമെത്രയോ വലുതാണ് മന്ത്രിയും ഈ സര്‍ക്കാരും ജനത്തിനുനേരെ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊഞ്ഞനം കുത്തല്‍.

തോമസ്ചാണ്ടിയുടെ ഹര്‍ജി പരിഗണനക്കെടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍കൂടിയായ അറ്റോര്‍ണി കോടതിയില്‍ വാദിച്ചത് ചാണ്ടിക്കുവേണ്ടിയായിരുന്നു. ചാണ്ടിയുടെ മധ്യപ്രദേശില്‍ നിന്നെത്തിയ അഭിഭാഷകന്‍ വിവേക് തന്‍ഖയുടെ വാദത്തിന്റെ ചുവടുപിടിച്ച് ചാണ്ടി നിയമവിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ ജില്ലാകലക്ടറുടെ അഥവാ തന്റെ തന്നെ സര്‍ക്കാരിന്റെയും മന്ത്രിസഭയുടെയും തീരുമാനത്തിനെതിരെ ഒരു മന്ത്രി ഹര്‍ജിയുമായി രംഗത്തുവന്നത് അയോഗ്യനാക്കാവുന്ന കുറ്റമാണെന്നും ഇത് ഭരണഘടനാലംഘനമാണെന്നും പരാമര്‍ശിച്ച കോടതി ഉച്ചക്ക് ശേഷം ഹര്‍ജി പിന്‍വലിക്കാന്‍ നല്‍കിയ അവസരം പോലും ഉപയോഗപ്പെടുത്താതെ സ്വയം വടികൊടുത്ത് അടിവാങ്ങുകയായിരുന്നു ചാണ്ടിയും പരോക്ഷമായി സര്‍ക്കാരും. കോടതിയുടെ ശാസന വന്നതോടെ സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് മാറ്റിയെങ്കിലും, മന്ത്രിയുടെ ഹര്‍ജി സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്ന വിധിയിലെ വാചകം സത്യത്തില്‍ ഈ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തമില്ലായ്മയെയാണ് സൂചിപ്പിച്ചിരിക്കുന്നത്. ഭരണഘടനാലംഘനം നടത്തിയെന്ന് കോടതി കണ്ടെത്തിയ ഒരു മന്ത്രിയെ ഇനിയും വെച്ചുപൊറുപ്പിക്കുന്നതും നിയമലംഘനമാണ്.

ആലപ്പുഴ കുട്ടനാട്ടെ വേമ്പനാട്ടുകായല്‍ തീരത്ത് പ്രവര്‍ത്തിച്ചുവരുന്ന ലേക് പാലസ് ആഢംബര റിസോര്‍ട്ടിനുവേണ്ടി മുന്‍ മാനേജിങ്ഡയറക്ടറും ഇപ്പോള്‍ ഡയറക്ടറുമായ തോമസ്ചാണ്ടി കായലും സമീപത്തെ നെല്‍വയലുകളും കയ്യേറി പാതയും പാര്‍ക്കിങ്ഗ്രൗണ്ടും നിര്‍മിക്കുകയും കായലില്‍ ബോയ കെട്ടി കൈവശപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയുയര്‍ന്നിട്ട് മാസങ്ങളായി. മൂന്നു തവണ നിയമസഭാസാമാജിനും ഇപ്പോള്‍ മന്ത്രിയുമായ ചാണ്ടി തനിക്ക് കൈവന്ന ഔദ്യോഗികാധികാരങ്ങള്‍ തന്റെ സ്വാര്‍ഥമതിത്വം നിറഞ്ഞ കൊള്ളലാഭത്തിനും അഴിമതിക്കും ഇരയാക്കുകയായിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്മേല്‍ വന്‍ പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടയിലായിരുന്നു കഴിഞ്ഞ ഒക്ടോബര്‍ 22ന് ജില്ലാകലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂസെക്രട്ടറി പി.ജെ കുര്യന് സമര്‍പ്പിക്കപ്പെട്ടത്. റവന്യൂമന്ത്രിയുടെ നടപടി ശിപാര്‍ശയോടെ പിറ്റേന്നുതന്നെ മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശത്തിന്റെ പേരുപറഞ്ഞ് മന്ത്രിയെയും നിയമലംഘനങ്ങളെയും സംരക്ഷിക്കുകയായിരുന്നു തൊഴിലാളി വര്‍ഗത്തിന്റേതെന്ന് അവകാശപ്പെടുന്ന സര്‍ക്കാരും മുഖ്യമന്ത്രിയും. ടൂറിസത്തിന്റെ മറവില്‍ കുട്ടനാട്ടെ പണച്ചാക്ക് എന്ന പ്രാമാണ്യത്തില്‍ എം.പിമാരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും സ്വാധീനിച്ച് സര്‍ക്കാര്‍ ഫണ്ട് വാങ്ങിയെടുക്കുകയും പരിസ്ഥിതി, നെല്‍വയല്‍-നീര്‍ത്തട നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തുവെന്നതിന്റെ ജീവിക്കുന്ന തെളിവാണ് യുവ ഐ.എ.എസ്സുകാരി ടി.വി അനുപമയുടെ റിപ്പോര്‍ട്ട്.

സാധാരണഗതിയില്‍ ഇത്തരമൊരു നിയമലംഘനം നടന്നെന്ന് തെളിഞ്ഞാലുടന്‍ ജില്ലാകലക്ടര്‍ക്ക് തന്നെ സ്വയം തന്റെ ജുഡീഷ്യല്‍ അധികാരമുപയോഗിച്ച് പ്രതിക്കെതിരെ നിയമ-പ്രോസിക്യൂഷന്‍ നടപടി എടുക്കാമായിരുന്നിട്ടും സര്‍ക്കാരും മന്ത്രിസഭയും ഇതിന് അനുവദിക്കാതെ എ.ജിയുടെയും മറ്റും ഉപദേശത്തിന് കാത്തുകിടക്കുകയായിരുന്നു. മന്ത്രിയെ രക്ഷിക്കുക എന്ന തന്ത്രമായിരുന്നു ഇതിനുപിന്നിലെന്നു വ്യക്തം. സ്വാഭാവികമായും ഇത് സി.പി.എം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും തോമസ്ചാണ്ടിയുമായുള്ള അവിശുദ്ധ ബാന്ധവത്തെക്കുറിച്ചുള്ള സൂചനകള്‍ ഉയര്‍ത്തി. ഏറെ പ്രതികരണങ്ങള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ഞായറാഴ്ച ചേര്‍ന്നഇടതുമുന്നണി നേതൃയോഗമാണ് പ്രശ്‌നം മുഖ്യമന്ത്രിയുടെ പരിഗണനക്കായി കൈമാറിയത്. സാധാരണഗതിയില്‍ സി.പി.എം സര്‍ക്കാരുകളെയും മുഖ്യമന്ത്രിയെയും നിയന്ത്രിക്കുന്നത് അവരുടെ പാര്‍ട്ടി സംസ്ഥാന നേതൃത്വമാണെന്നിരിക്കെ തികച്ചും ഭിന്നമായ രീതിയാണ് ചാണ്ടിയെ സംരക്ഷിക്കുന്നതിന് വേണ്ടി സി.പി.എം അവലംബിച്ചത്. പിണറായി വിജയന്റെ അപ്രമാദിത്തത്തെക്കുറിച്ചും ഇതില്‍ സൂചനകളുണ്ട്.

കോടതികളില്‍നിന്ന് അടിക്കടി അടിവാങ്ങി ഒരുവിധ ജാള്യതയുമില്ലാതെ പിന്നെയും അതേ തെറ്റുകള്‍തന്നെ ചെയ്യുന്ന ഒരു സര്‍ക്കാരാണ് ഒന്നര കൊല്ലം മുമ്പ് മാത്രം അധികാരമേറ്റ കേരളത്തിലെ പിണറായി സര്‍ക്കാര്‍. ഇതിനകം രണ്ടുപേരെ മന്ത്രിക്കസേരകളില്‍നിന്ന് ഒഴിവാക്കേണ്ടിവന്നു. സംസ്ഥാന പൊലീസ്‌മേധാവി ടി.പി സെന്‍കുമാറിനെ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെ അധികാരത്തില്‍ വന്നയുടന്‍ രായ്ക്കുരാമാനം സ്ഥലംമാറ്റിയതിന് ഉന്നത നീതിപീഠത്തിന്റെ ശാസനകളും പിഴയും ഏറ്റുവാങ്ങേണ്ടിവന്ന സര്‍ക്കാരിന് വിജിലന്‍സിന്റെ പേരില്‍ കേള്‍ക്കേണ്ടിവന്ന കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അവയെല്ലാം അലങ്കാരമായി കൊണ്ടുനടക്കുന്ന സര്‍ക്കാരിനും അതിന്റെ മേലാളന്മാര്‍ക്കും ആത്മവിശ്വാസത്തിലുപരി അഹങ്കാരത്തിന്റെ മെഗ്ലോമാനിയയാണ് പിടിപെട്ടിരിക്കുന്നത്. ഇനിയും നെല്‍വയലുകള്‍ നികത്തുമെന്ന് പറയുന്ന തോമസ്ചാണ്ടിയിലൂടെയും മാധ്യമ പ്രവര്‍ത്തകരോട് മുഖംതിരിക്കുന്ന മുഖ്യമന്ത്രിയിലൂടെയും അത് തെളിഞ്ഞുകാണുന്നുണ്ട്. ചാണ്ടിയുടെ ജില്ലക്കാരനായ ഇതേമന്ത്രിസഭയിലെ മറ്റൊരാള്‍ വിശേഷിപ്പിച്ചതുപോലെ ഈ വിഴുപ്പുഭാണ്ഡത്തെ എന്തിനാണ് ഇനിയും കേരളം ചുമക്കുന്നത്?

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending