Connect with us

Video Stories

റിസര്‍വ് ബാങ്ക് സ്വയംഭരിക്കട്ടെ

Published

on

‘നോട്ടുകളുടെ പ്രസിദ്ധീകരണത്തിലുള്ള നിയന്ത്രണവും ഭാരതത്തിലെ ധനപരമായ സ്ഥിരത വീക്ഷിച്ചുകൊണ്ടുള്ള സുരക്ഷിതമായ ധന സമാഹരണവും, രാജ്യത്തിന്റെ നേട്ടത്തിനു വേണ്ടിയുള്ള പൊതുവായ ധനവിനിമയവും വായ്പാ വ്യവസ്ഥയും നടപ്പിലാക്കുകയും ചെയ്യുന്നു.’… ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ഭാരതീയ റിസര്‍വ് ബാങ്കിന്റെ അടിസ്ഥാന പ്രവര്‍ത്തനമാണ് മേലുദ്ധരണി. ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചതിന്റെ പൊരുള്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായുള്ള കടുത്ത പൊരുത്തക്കേടിന്റെ പശ്ചാത്തലമാണ്. രാജ്യത്തെ പരമപ്രധാന ധനകാര്യസ്ഥാപനത്തിന്റെ സ്വയം ഭരണാവകാശത്തില്‍ കൈക്കടത്തുന്ന ഗുരുതരമായ നീക്കത്തിനൊടുവില്‍ ഉര്‍ജിത് പട്ടേല്‍ ബലിയാടാവുകയായിരുന്നു. നിലവിലെ ധനസ്ഥിതി തകിടം മറിക്കുകയും സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടുകയും ചെയ്യുന്ന മോദി സര്‍ക്കാറിന്റെ നീക്കം തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിനു സമാനമാണ്. നോട്ട് നിരോധ പരിഷ്‌കാരത്തിന്റെ തുടക്കംതൊട്ട് തുടങ്ങിയ ഈ കൈവിട്ട കളിക്കെതിരെ നിതാന്ത ജാഗ്രത അനിവാര്യമാണെന്ന സന്ദേശമാണ് ഉര്‍ജിതിന്റെ രാജി വിളംബരം ചെയ്യുന്നത്. കേവല വയോജിപ്പിന്റെ പേരിലുള്ള പടിയിറക്കമായി ഇതിനെ കണ്ടുകൂടാ. മോദിയുടെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരെ റിസര്‍വ് ബാങ്കിനകത്തും പുറത്തും പുകഞ്ഞുകൊണ്ടിരിക്കുന്ന ആശയപ്രക്ഷോഭങ്ങളുടെ പടയൊച്ചയാണിത്.
ഇന്ത്യന്‍ സമ്പദ്ഘടനയെ അട്ടിമറിച്ച നോട്ട് നിരോധനത്തെ കുറിച്ച്, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന ശേഷം ദിവസങ്ങളോളം മൗനം പാലിച്ചതില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ‘വില്ലന്‍’ പരിവേഷമായിരുന്നു ഊര്‍ജിത് പട്ടേലിന്. റിസര്‍വ് ബാങ്കിനെ കാഴ്ച്ചക്കാരാക്കിയായിരുന്നു മോദി സര്‍ക്കാറിന്റെ നോട്ട് നിരോധം. അന്ന് കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി ഉര്‍ജിത് പട്ടേല്‍ മാറിയതിന്റെ ഗതികേടാണ് അദ്ദേഹത്തിന്റെ മൗനം എന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. തന്റെ മുന്‍ഗാമിയായ രഘുറാം രാജനെ പിന്തുടരാതെ ആര്‍.ബി.ഐയുടെ തലപ്പത്ത് രണ്ടാമതൊരു അവസരംകൂടി പട്ടേല്‍ ആഗ്രഹിക്കുന്നു എന്ന രീതിയിലും ആ അര്‍ത്ഥഗര്‍ഭമായ മൗനത്തെ വായിക്കപ്പെട്ടു. ഈ നാടകാന്ത്യത്തിലാണ് ഉര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് റിസര്‍വ് ബാങ്കിന്റെ പടിയിറങ്ങിയത്. ‘ചില വ്യക്തിപരമായ കാരണങ്ങളാല്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്നു രാജിവെക്കാന്‍ ഞാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്‍.ബി.ഐയില്‍ സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. തന്റെ സഹപ്രവര്‍ത്തകരോടും ആര്‍.ബി.ഐ സെന്‍ട്രല്‍ ബോര്‍ഡിലെ ഡയറക്ടര്‍മാരോടും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്’. ഊര്‍ജിത് പട്ടേലിന്റെ ഈ വാക്കുകളില്‍ അസ്വാഭാവികത ഇല്ലെങ്കിലും മോദി സര്‍ക്കാറിന്റെ നയനിലപാടുകളോടുള്ള കടുത്ത വിയോജിപ്പാണ് രാജി എളുപ്പമാക്കിയതെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.
ഉര്‍ജിതിന്റെ ഇറങ്ങിപ്പോക്കിനെ സാമാന്യവത്കരിച്ച് പുതിയ ഗവര്‍ണറെ പ്രതിഷ്ഠിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നരേന്ദ്ര മോദിയുടെ നിര്‍ണായക സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുന്‍ ധനകാര്യ സെക്രട്ടറി ശക്തി കാന്ത ദാസിനെ കൊണ്ട് കാര്യം സാധിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍. 2016ലെ നോട്ടു നിരോധത്തിലെ മുഖ്യ സൂത്രധാരനെ മുമ്പില്‍ നിര്‍ത്തിയാല്‍ ലക്ഷ്യപ്രാപ്തിക്ക് തടസമുണ്ടാകില്ലെന്ന് മോദിക്ക് നന്നായറിയാം.മുമ്പ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി തുടങ്ങിവച്ച് ഭിന്നതയാണ് റിസര്‍വ് ബാങ്കില്‍ പൊട്ടിത്തെറിയുണ്ടാക്കിയത്. ആര്‍.ബി.ഐയുടെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ഗവര്‍ണറും തമ്മില്‍ പോരാട്ടം മുറുകിയത്. മൈക്രോഫിനാന്‍സ് അടക്കമുള്ള ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ പണലഭ്യത സംബന്ധിച്ചും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് വായ്പാസഹായം കൂട്ടുന്നത് സംബന്ധിച്ചുമുള്ള കര്‍ശനചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍.ബി.ഐക്ക് നിര്‍ദേശം നല്‍കിയത് ദൂരവ്യാപകമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ആര്‍.ബി.ഐ ആക്ടിലെ സെക്ഷന്‍ 7 പ്രകാരം പൊതുജനതാത്പര്യാര്‍ഥമുള്ള വിഷയങ്ങളില്‍ റിസര്‍വ് ബാങ്കിന് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമെന്ന ന്യായം നിരത്തിയാണ് ഈ തീക്കളിക്ക് തുടക്കമിട്ടത്. നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി റിസര്‍വ് ബാങ്കിന് ധനകാര്യമന്ത്രാലയം രണ്ട് കത്തുകള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഇടപെടല്‍.
തുടക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായിരുന്നു ഉര്‍ജിത് പട്ടേല്‍. വരുന്ന 14ന് ആര്‍.ബി.ഐ. ഭരണസമിതി യോഗം ചേരാനിരിക്കവേയാണ് ഗവര്‍ണര്‍ രാജി വെച്ചത്. പരമാധികാരത്തിന്മേലുള്ള ഇടപെടലിനെ പട്ടേല്‍ ചോദ്യം ചെയ്തത് സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് ഉള്‍പ്പെടെ കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നു. റിസര്‍വ് ബാങ്കിനു മേല്‍ സമ്മര്‍ദം ചെലുത്താനായി സംഘപരിവാര്‍ സൈദ്ധാന്തികനായ എസ്. ഗുരുമൂര്‍ത്തിയെപ്പോലുള്ളവരെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നീക്കം പട്ടേലിനെ പുകച്ചു പുറത്തുചാടിക്കാന്‍ തന്നെയായിരുന്നു. സ്ഥിതി കൂടുതല്‍ വഷളാക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കു വഴങ്ങാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പുറത്തു പോകാന്‍ സംഘപരിവാര്‍ പട്ടേലിനെതിരെ ഭീഷണിയും മുഴക്കിയിരുന്നു. റിസര്‍വ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപ കരുതല്‍ ധനത്തിന്റെ മൂന്നിലൊന്നു ഭാഗം വികസനാവശ്യങ്ങള്‍ക്കു വിട്ടുകിട്ടണമെന്ന കേന്ദ്ര നിലപാട് ആപല്‍കരമാണെന്നു ബാങ്കും നിലപാടെടുത്തു.
തുടര്‍ന്ന് അടുത്തിടെ നടന്ന ചര്‍ച്ചകളില്‍ ഇരുകൂട്ടരും അനുരഞ്ജനത്തിന്റെ പാതയിലേക്ക് എത്തിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട് ഉര്‍ജിത് പട്ടേല്‍ രാജി സമര്‍പ്പിച്ചത്. പട്ടേലിന്റെ മഹദ് സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും നന്ദി അറിയിച്ചു. ഇതോടെ റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന്റെ വകുപ്പ് മാത്രമായേക്കുമെന്ന ആശങ്ക ബലപ്പെടുകയാണെന്നാണ് മുന്‍ ആര്‍.ബി.ഐ. ഗവര്‍ണര്‍ വൈ.എച്ച് മലേഗാന്‍ പറയുന്നത്. അന്താരാഷ്ട്ര നാണ്യനിധിയിലും ധനസുസ്ഥിരതാ മേഖലകളിലും ഏറെ പ്രാവീണ്യമുള്ള ഉര്‍ജിത് പട്ടേലിന്റെ രാജി ബി.ജെ.പിയെ ഉത്തരം മുട്ടിക്കുന്ന കുറേ ചോദ്യങ്ങളിലേക്കാണ് കൊണ്ടെത്തിക്കുക. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അടിതെറ്റിവീണ ബി.ജെ.പിക്ക് അതിപ്രധാനമായ ഈ തിരിച്ചടികളില്‍ നിന്ന് കരകയറുക പ്രയാസകരമായിരിക്കും. ശക്തികാന്ത ദാസിനെ ഗവര്‍ണറാക്കിയതു കൊണ്ടുമാത്രം റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള ശീതയുദ്ധത്തിന് വിരാമമാവില്ല. മുഖം മിനുക്കിയുള്ള നടപടിയല്ല ഇക്കാര്യത്തില്‍ വേണ്ടത്; മറിച്ച് എല്ലാം വെടക്കാക്കി തനിക്കാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ മനോഭാവത്തിലാണ് മാറ്റം വേണ്ടത്.

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

Trending