Video Stories
സ്വയം കുലംകുത്തുന്ന കമ്യൂണിസ്റ്റുകള്‍
സ്വയംസൃഷ്ടിച്ച ധാര്‍മികതയുടെ കൊക്കൂണിനകത്ത് അടയിരിക്കുന്ന ദൈവനിഷേധികളായ കമ്യൂണിസ്റ്റുകള്‍ സമൂഹത്തിന് മാതൃകയാകേണ്ടവരാണെന്നാണ് സ്വയം അനുശാസിച്ചുവെക്കപ്പെട്ടിട്ടുള്ളത്. ചൂഷിതരായ പാവങ്ങളുടെയും തൊഴിലാളികളുടെയും മോചനം, അവരുടെ അധികാരാരോഹണം തുടങ്ങിയ ഉന്നതമായ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ശിരസാവഹിക്കുന്നവരാകയാല്‍ ഓരോ കമ്യൂണിസ്റ്റുകാരന്റെയും ജീവിതം അനുനിമിഷം അതീവസൂക്ഷ്മതയുള്ളതും മൂല്യവത്തായതുമായിരിക്കണമെന്ന് ആ സംഘടനകളുടെ തലപ്പത്തുള്ളവര്‍ നിഷ്കര്‍ഷിക്കുന്നത് സ്വാഭാവികം. ഇതൊക്കെകൊണ്ടാകണം, ഇന്ത്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍ ചിലര്‍ ജനകീയജനാധിപത്യവിപ്ലവത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് അധികാരത്തില്‍ പങ്കുപറ്റുന്നത്. മുഖ്യധാരാകമ്യൂണിസ്റ്റ് പാര്‍ട്ടികളായ സി.പി.എമ്മും സി.പി.ഐയും മൂന്നുസംസ്ഥാനങ്ങളില്‍ ഭരണംപിടിക്കുകയും സി.പി.ഐ കേന്ദ്രസര്‍ക്കാരില്‍ പങ്കാളിത്തം വഹിക്കുകയുംചെയ്തു. എന്നാല്‍ ജനപിന്തുണയുടെ കാര്യത്തില്‍ തലതിരിഞ്ഞ പിരമിഡിന്റെ ചുവട്ടിലാണ് ഇരുകമ്യൂണിസ്റ്റുപാര്‍ട്ടികളും ഇന്ന്. 63ല്‍നിന്ന് മൂന്നിലേക്കുള്ള പടവലങ്ങാവളര്‍ച്ച. മൂന്നരപതിറ്റാണ്ടോളം ഭരണംനടത്തിയ പശ്ചിമബംഗാളിലും കാല്‍നൂറ്റാണ്ട് ഭരണചരിത്രം അവകാശപ്പെടുന്ന ത്രിപുരയിലും സി.പി.എം അപ്രത്യക്ഷമായിരിക്കുന്നു. കേരളത്തില്‍മാത്രമാണ് സി.പി.എമ്മും ഇടതുകക്ഷികളും ഇന്ന് പേരിനെങ്കിലും അവശേഷിക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരൊറ്റ സീറ്റുമാത്രമാണ് സി.പി.എമ്മിന് ലഭിച്ചത്. മറ്റു രണ്ടുസീറ്റുകള്‍ തമിഴ്നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ്-മുസ്്ലിംലീഗ് സഖ്യത്തിലും.
ഇതൊക്കെ വീണ്ടുംഓര്‍മിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ് അടുത്തകാലത്തായി സി.പി.എമ്മിന്റെ അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുംനേരെ മലവെള്ളംകണക്കെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ലൈംഗികാരോപണങ്ങള്‍. കണ്ണൂര്‍, എറണാകുളം ജില്ലാസെക്രട്ടറിമാര്‍ക്ക് ലൈംഗികാരോപണത്തെതുടര്‍ന്ന് തല്‍സ്ഥാനങ്ങള്‍ ഒഴിയേണ്ടിവന്നു. പാലക്കാട്ട് യുവവനിതാഭാരവാഹിക്ക് പാര്‍ട്ടിഓഫീസിനുള്ളില്‍ ലൈംഗികപീഡനം നേരിടേണ്ടിവന്നുവെന്ന് കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കേണ്ടിവന്നു. തൃശൂര്‍ ഇരിഞ്ഞാലക്കുടയില്‍ ഡി.വൈ.എഫ്.ഐക്കാരിക്കുനേരെ പാര്‍ട്ടിനേതാവ് തന്നെയാണ് ലൈംഗികഅതിക്രമം നടത്തിയത്. പാലക്കാട്ട് ചെര്‍പുളശേരിയില്‍ സി.പി.എം പാര്‍ട്ടിഓഫീസില്‍ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ചും അന്വേഷണം നടക്കുന്നു. മണ്ണാര്‍ക്കാട്ടെ ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയംഗമായ യുവതി പരാതി ഉന്നയിച്ചത്് പാര്‍ട്ടിയുടെ ഷൊര്‍ണൂര്‍ എം.എല്‍.എക്കെതിരെ. ഇതില്‍ പ്രതീക്ഷിച്ച നീതിലഭിക്കാതെ പാര്‍ട്ടിവിട്ടിരിക്കുകയാണ് വനിതാനേതാവ്. ഇതിനൊക്കെപുറമെയാണ് ഇന്നലെ പത്തനംതിട്ട, തിരുവനന്തപും ജില്ലകളില്‍ പാര്‍ട്ടിഭാരവാഹികള്‍ക്കെതിരെ സ്വന്തംപാര്‍ട്ടിക്കാര്‍ക്ക് പരാതി പറയേണ്ടിവന്നിരിക്കുന്നത്. ബ്ലോക്ക്പഞ്ചായത്ത് വനിതാഅധ്യക്ഷക്കെതിരെ ചുമതലയേറ്റെടുത്തതുമുതല്‍ പാര്‍ട്ടിക്കാര്‍തന്നെ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യവര്‍ഷം ചൊരിയുന്നുവത്രെ. മറ്റൊരു ജനപ്രതിനിധിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് പത്താംക്ലാസ്വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റമാണ്.
ഇതിനിടെയാണ് കഴിഞ്ഞദിവസം രാജ്യത്തെ ഞെട്ടിച്ച മറ്റൊരുവാര്‍ത്ത. ഗുരു നിന്ന് മൂത്രമൊഴിച്ചാല്‍ ശിഷ്യന് നടന്ന് മൂത്രമൊഴിക്കുമെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരിബാലകൃഷ്ണന്റെ മകന് ബിനോയ്കോടിയേരിക്കെതിരായ ലൈംഗികപീഡനാരോപണം. ബീഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹംചെയ്ത് അതില്‍ കുഞ്ഞ് ജനിച്ചശേഷം ഉപേക്ഷിച്ചു എന്ന പരാതിയില്‍ മഹാരാഷ്ട്രയിലെ ഓഷിവാര പൊലീസ് കേരളത്തില്‍ അന്വേഷണത്തിനെത്തിയിരിക്കുന്നു. ഒരു കമ്യൂണിസ്റ്റ് സഖാവിനെത്തേടി ഇതരസംസ്ഥാനത്തുനിന്ന് പൊലീസ്സംഘം കേരളത്തിലെത്തിയിട്ടുണ്ടെങ്കില്‍ മുമ്പൊക്കെ അത് ദേശവിരുദ്ധപ്രവര്‍ത്തനത്തിനോ മറ്റോ ആയിരുന്നെങ്കില്‍, ഇന്ന് വന്നിരിക്കുന്ന പൊലീസിന്റെ ഉദ്ദേശ്യം സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ ഒളിവില്‍കഴിയുന്ന മകനെതിരെയുള്ള ലൈംഗികപരാതിയെക്കുറിച്ച് അന്വേഷിക്കാനാണ്. ബിനോയിക്കും എഴുതാം ത്യാഗിവര്യരായ കമ്യൂണിസ്റ്റുനേതാക്കളെപോലുള്ള ഒളിവിലെഓര്‍മകള്‍! ഇന്ത്യന്‍കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ആറുപതിറ്റാണ്ടത്തെ ചരിത്രഗതിയാണിത്. ബിനോയിയും യുവതിയും ദുബൈയിലെ ഡാന്‍സ്ബാറില്‍വെച്ച് പരിചയപ്പെട്ടശേഷം ബന്ധം മുംബൈയിലും തുടര്‍ന്നെന്നുമാണ് ജൂണ്‍ 12ന് യുവതി നല്‍കിയപരാതി. അഞ്ചുകോടിരൂപ മകന്റെ ജീവിതച്ചെലവിലേക്ക് ആവശ്യപ്പെട്ടിരിക്കുകയാണ് അവര്‍. ബിനോയി യുവതിയെ പരിചയമുള്ളതായി സമ്മതിച്ചിട്ടുമുണ്ട്. 2009ലാണ് ബിനോയിയില്‍ യുവതിക്ക് കുഞ്ഞ് ജനിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് ശരിയാണെങ്കില്‍ പിതാവ് കോടിയേരി ബാലകൃഷ്ണന് കേരളത്തില്‍ ആഭ്യന്തരമന്ത്രിയായിരിക്കവെയാണ് സംഭവം.അക്കാലത്തുതന്നെയാണ് കോടിയേരിയും മാതാവും ബന്ധുക്കളും പങ്കെടുത്തുകൊണ്ട് തിരുവനന്തപുരത്തെ് ആര്‍ഭാടപൂര്‍വം ബിനോയ് മറ്റൊരു യുവതിയുമായി വിവാഹം നടത്തിയതും. കോടിയേരി മന്ത്രിയായിരിക്കെ മന്ത്രിവസതിയില്‍നിന്നൊഴിഞ്ഞ് വിവാദവ്യവസായിയുടെ വീട്ടില്‍ സൗജന്യമായി താമസിച്ചുവെന്ന ആരോപണവും നിലനില്‍ക്കുകയാണ്. മറ്റൊരു മകന് ബിനീഷ് കോടിയേരിക്കെതിരെ മര്‍സൂഖി എന്ന ഒരുഅറബി 13 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ചതും അത് ഒത്തുതീര്‍ത്തതും മറക്കാറായിട്ടില്ല. കേരളത്തില്‍ സി.പി.എമ്മുകാര്‍ നടത്തിയ അരുംകൊലകളുടെ പട്ടികയെക്കുറിച്ച് പറയേണ്ടതില്ല. ഭരണഘടനയോട് അല്പമെങ്കിലും ആദരവുണ്ടെങ്കില്‍ സി.പി.എം സംസ്ഥാനസെക്രട്ടറിയായ പിതാവെന്ന നിലക്ക് കോടിയേരി ചെയ്യേണ്ടത് പുത്രനെ നിയമത്തിനുമുന്നില്‍ എത്രയുംപെട്ടെന്ന് ഹാജരാക്കുകയാണ്.
ആളും അര്‍ത്ഥവും അധികാരവുംകൊണ്ട് ഒരുസംഘടന, അതും ഉന്നതസാമൂഹികമൂല്യങ്ങളെക്കുറിച്ച് പെരുമ്പറ മുഴക്കുന്നവര്‍, ചെളിക്കുണ്ടിലേക്ക് എത്രകണ്ട് നിപതിച്ചിരിക്കുന്നുവെന്നതിന്റെ നേര്‍സൂചകമാണ് മേല്‍സംഭവമോരോന്നും. അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ കുലംകുത്തികളെന്ന് വിളിക്കുന്ന സി.പി.എം നേതാക്കള്‍ തന്നെയല്ലേ ഇപ്പോള്‍ കമ്യൂണിസ്റ്റ് തറവാട്ടിന്റെ കുലംകുത്തുന്നത്? ജീവഭയംമൂലം അരുതേയെന്ന് ആംഗ്യംകാട്ടാന്‍പോലുമാളില്ലാത്ത പാര്‍ട്ടിയുടെ ഗതികേട്. സത്യസന്ധരും ശുദ്ധമനസ്കരുമായ അണികളെ റാഞ്ചാന്‍ തീവ്രവര്‍ഗീയപാര്‍ട്ടികള്‍ കണ്ണുനട്ടിരിക്കുന്നുണ്ടെന്ന തിരിച്ചറിവ് കമ്യൂണിസ്റ്റുനേതാക്കള്‍ക്കില്ലെങ്കിലും കേരളീയപൊതുസമൂഹത്തിനെങ്കിലുമുണ്ട്. അതാണ് മതേതരകേരളത്തെ ഇപ്പോള്‍ അസ്വസ്ഥപ്പെടുത്തുന്നത്.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News17 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports22 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

