Connect with us

Video Stories

ആഭ്യന്തര വകുപ്പില്‍ എന്താണ് സംഭവിക്കുന്നത്

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന സംസ്ഥാന ആഭ്യന്തര വകുപ്പില്‍ എന്താണ് സംഭവിക്കുന്നത്…? കര്‍ക്കശക്കാരനായ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന അച്ചടക്കമുണ്ടെന്ന് അവകാശപ്പെടുന്ന പൊലീസ് സേനയില്‍ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളൊന്നും നല്ലതല്ല.

സീനിയര്‍ ഐ.പി.എസ് ഓഫീസര്‍മാര്‍ തമ്മില്‍ നല്ല ബന്ധമില്ല, വിജിലന്‍സ് ഡയരക്ടര്‍ തന്റെ ഫോണ്‍ ചോര്‍ത്തുന്നതായി ഡി.ജി.പിക്ക് പരാതി നല്‍കുന്നു. പല ഉന്നത ഉദ്യോഗസ്ഥരും ആരോപണ വിധേയരായി നില്‍ക്കുമ്പേള്‍ ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ട വകുപ്പിന്റെ പ്രവര്‍ത്തനങ്ങളാകെ താളം തെറ്റി കിടക്കുന്നു.

ഇതിന് മുമ്പൊന്നുമില്ലാത്ത വിധം അസ്വാരസ്യങ്ങള്‍ പടരുമ്പോള്‍ സംസ്ഥാനത്തിന്റെ സമാധാന നിലയും അനുദിനം വഷളാവുന്നു. കണ്ണൂരില്‍ സമാധാന യോഗം വിളിക്കാന്‍ പോലും വൈകുമ്പോള്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം വ്യാപിക്കുന്നു. സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലും രാഷ്ട്രിയ സംഘര്‍ഷങ്ങളും ഹര്‍ത്താലുകളുമെല്ലാം പതിവ് സംഭവങ്ങളായി മാറുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് കാര്യപ്രാപ്തമായി ഇടപെടാന്‍ കഴിയാത്ത അവസ്ഥയും നിലനില്‍ക്കുന്നു.

വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസാണ് നിലവില്‍ സര്‍ക്കാരിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇടത് സര്‍ക്കാര്‍ അമിത പ്രാധാന്യം നല്‍കി ഉയര്‍ത്തിക്കാട്ടിയ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ വരുതിയില്‍ നില്‍ക്കാത്തത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ചുവപ്പും മഞ്ഞയും കാര്‍ഡുകളുമായി ആരെയും വെറുതെ വിടില്ലെന്ന പ്രഖ്യാപനവുമായാണ് വിജിലന്‍സ് ഡയരക്ടര്‍ ചുമതലയേറ്റത്. ബാര്‍ കോഴ കേസില്‍ ചില യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നിലപാട് സ്വീകരിച്ചത്് വഴി ഇടത് സര്‍ക്കാരിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിയിരുന്നു ജേക്കബ് തോമസ്.
മന്ത്രി ഇ.പി ജയരാജന്റെ രാജിയില്‍ കലാശിച്ച രാഷ്ട്രീയ നീക്കത്തില്‍ സര്‍ക്കാരിനെ സംരക്ഷിക്കുന്ന നിലപാട് വിജിലന്‍സ് ഡയരക്ടര്‍ സ്വീകരിച്ചില്ല എന്ന നിലപാട് സര്‍ക്കാരിലും സി.പി.എമ്മിലും ഒരു വിഭാഗത്തിനുണ്ട്. ബന്ധു നിയമന വിഷയത്തില്‍ ജയരാജന്‍ പ്രതിക്കൂട്ടിലായപ്പോള്‍ വിജിലന്‍സ് ഡയരക്ടര്‍ സംഭവത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതനായി. ജയരാജനെതിരെ പ്രതിപക്ഷവും ബി.ജെ.പിയുമെല്ലാം പരാതി നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയെ രഹസ്യമായി വീട്ടില്‍ ചെന്ന് കണ്ട് തുടര്‍ നടപടികള്‍ക്ക് നിര്‍ബന്ധിതനായ വിജിലന്‍സ് ഡയരക്ടറുടെ പല നടപടികളും പൊലീസ് സേനയില്‍ മുറുമുറുപ്പിന് കാരണമായിട്ടുണ്ട്.

തുടര്‍ന്നാണ് അദ്ദേഹം രാജിയെന്ന ഭീഷണിയിലേക്ക് വന്നതും സര്‍ക്കാര്‍ തന്നെ ഇടപ്പെട്ടതും. പക്ഷേ അവസാനമായി തന്റെ ഫോണ്‍ ചോര്‍ത്തുന്നതായി അദ്ദേഹം തന്നെ പരാതിപ്പെട്ട സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന പ്രതിസന്ധിയിലാണ് സര്‍ക്കാര്‍. ആഭ്യന്തര വകുപ്പിലെ ശീതസമരമാണ് ഇത്തരമൊരു ആരോപണത്തിന് പിറകിലെന്ന് അറിയാത്തവരില്ല. ആഭ്യന്തര സെക്രട്ടറിയെയും ഇന്റലിജന്‍സ് മേധാവിയെയും ലക്ഷ്യമിട്ടാണ് വിജിലന്‍സ് ഡയരക്ടറുടെ നീക്കം. വിജിലന്‍സ് ഡയരക്ടര്‍ അകാരണമായി പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വേട്ടയാടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റുകയല്ലാതെ മറ്റ് പോം വഴികള്‍ സര്‍ക്കാരിന് മുന്നില്‍ ഇല്ല.
ജേക്കബ് തോമസിനെ മാറ്റുന്നതിനോട് മുന്‍ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ ഉള്‍പ്പെടെയുളള ചിലര്‍ക്ക് താല്‍പ്പര്യക്കുറവുണ്ട്. സി.പി.എമ്മിലെ ഒരു വിഭാഗവും വി.എസിനൊപ്പമുണ്ട്. അഴിമതി വിരുദ്ധ പ്രതിഛായയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ജേക്കബ് തോമസിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്ന വാദമാണ് ഈ വിഭാഗം ഉന്നയിക്കുന്നത്. എന്നാല്‍ പൊലീസ് സേനയില്‍ മൊത്തം അസംതൃപ്തിക്കിടയാക്കുന്ന തരത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പെരുമാറുമ്പോള്‍ അദ്ദേഹത്തെ നിലനിര്‍ത്തിയാലുള്ള തലവേദനകളും സര്‍ക്കാരിനെ അലട്ടും. അതിനിടെ തന്നെ കണ്ണൂരിലെ സ്ഥിതിഗതികള്‍ക്ക് മാറ്റമില്ല. പൊലീസിനെ കൊണ്ട് മാത്രം സമാധാനം സാധ്യമല്ലെന്നാണ് കണ്ണൂര്‍ ഐ.ജി വ്യക്തമാക്കിയത്.

കണ്ണൂര്‍ നേതാക്കള്‍ ഭരിക്കുന്ന സര്‍ക്കാരിന് ഈ പരാമര്‍ശം കനത്ത ആഘാതമായിരിക്കയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ അക്രമങ്ങള്‍ പതിവായിരിക്കുന്നു. സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കണ്ണൂര്‍ ഭീതിയുടെ നിഴലിലാണ്. പലയിടങ്ങളിലും പൊലീസ് കാഴ്ച്ചക്കാരാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ക്കശമായ ഇടപെടലിനും പൊലീസിന് കഴിയുന്നില്ല. അക്രമണങ്ങളുടെ ഒരു ഭാഗത്ത് ഭരണകക്ഷി തന്നെയാവുമ്പോള്‍ സ്വതന്ത്രമായ ഇടപെടല്‍ അസാധ്യമാവുന്നു. ഏറ്റവും ഒടുവില്‍ ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാം എന്ന ധനാഢ്യന്‍ ജയിലില്‍ വെച്ച് സ്വന്തം സഹോദരങ്ങളെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവവും പൊലീസ് സേനക്ക് നാണകേടായിരിക്കയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഒന്നിലധികം തവണ നിസാം സഹോദരങ്ങളെ ഫോണില്‍ വിളിച്ചത്. ജയിലില്‍ അനര്‍ഹമായ സൗകര്യങ്ങള്‍ നിസാമിന് നല്‍കുന്നതായും ചില ഉദ്യോഗസ്ഥരെ അദ്ദേഹം പണം നല്‍കി സ്വാധീനിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്ന സമയത്ത് തന്നെയാണ് ഫോണ്‍ വിവാദവും ഉയര്‍ന്നിരിക്കുന്നത്.

തൃശൂരില്‍ സെക്യുരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതിക്കെതിരെ സഹോദരങ്ങളായ അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാക്ക് എന്നിവരാണ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ ഈ പരാതിയില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക വഴി പൊലീസുകാര്‍ തെറ്റ് ചെയ്തതായും വ്യക്തമായ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ നാനാവിധം ആഭ്യന്തര വകുപ്പിനെ വേട്ടയാടൂന്നു. നിയമസഭ ഇന്ന് വീണ്ടും സമ്മേളിക്കുമ്പോള്‍ ആഭ്യന്തര വകുപ്പിലെ ശീത സമരങ്ങളും ഉദ്യോഗസ്ഥരുടെ തമ്മിലടിയുമെല്ലാം സര്‍ക്കാരിനെ പ്രതിരോധത്തിലക്കുമെന്നിരിക്കെ സംസ്ഥാനം ആഗ്രഹിക്കുന്നത്, മുഖ്യമന്ത്രിയുടെ ശക്തമായ സംസാരമല്ല- വ്യക്തമായ ഇടപെടലാണ്.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending