Connect with us

Video Stories

കോവിന്ദ!

Published

on

ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു ദലിതനെ നിയോഗിക്കണമെന്ന് ഗാന്ധിജി ആഗ്രഹിച്ചിരുന്നു. സേവാഗ്രാമത്തിലുണ്ടായിരുന്ന ആന്ധ്രയിലെ ദലിത് നേതാവ് ചക്രയ്യ ജീവിച്ചിരുന്നെങ്കില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമായിരുന്നുവെന്ന് ഗാന്ധിജി പറഞ്ഞത് അദ്ദേഹത്തിന്റെ ഓര്‍മ ദിവസം. ഗാന്ധിജിയുടെ പ്രസ്ഥാനം തുടര്‍ച്ചയായി അധികാരത്തിലുണ്ടായിട്ടും 1997ല്‍ മാത്രമാണ് ഒരു ദലിതന് ഏറ്റവും വലിയ ഭരണഘടനാ തസ്തികയില്‍ ഇരിക്കാന്‍ അസരമൊരുങ്ങിയത്. അതും ഇന്നത്തേതിന് ഏതാണ്ട് സമാനമായ രാഷ്ട്രീയ പ്രതിസന്ധിക്കിടയില്‍. കേരളത്തിലെ കോട്ടയം ഉഴവൂര്‍ ഗ്രാമക്കാരന്‍ കോച്ചേരില്‍ രാമന്‍ നാരായണന്‍ 90 ശതമാനം വോട്ട് നേടി പത്താമത് ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തുമ്പോള്‍ പരാജയപ്പെടേണ്ടിവന്നത് സ്വയമ്പന്‍ ബ്രാഹ്മണനായ ടി.എന്‍ ശേഷനായിരുന്നുവെന്നത് യാദൃച്ഛികം മാത്രം.
ഇപ്പോള്‍ മറ്റൊരു ദലിതന്‍ രാഷ്ട്രപതി ഭവന്‍ കയറുന്നത് രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലെ ചില കുറുക്കന്‍ കരുനീക്കങ്ങളുടെ ഫലമായി. ഉത്തര്‍പ്രദേശിലെ ലഖ്‌നോ സ്വദേശി രാംനാഥ് കോവിന്ദ് എന്ന അഗ്മാര്‍ക്ക് സംഘ്പരിവാറുകാരന്‍ ബീഹാറിന്റെ പുത്രനായി പ്രസിഡന്റ് പദവി ഉറപ്പാക്കുമ്പോള്‍ സാക്ഷാല്‍ ബീഹാറിന്റെ പുത്രി പാറ്റ്‌നക്കാരിയെയാണ് നേരിടേണ്ടിവരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയം ഇതുവരെ കണ്ടിട്ടില്ലാത്ത കോര്‍പറേറ്റ് രാഷ്ട്രീയ ചുരിക വീശലുകള്‍ക്ക് ഇരയാകുന്ന വേളയില്‍ ദലിത് മുഖത്തിന് താല്‍ക്കാലികമായെങ്കിലും പ്രാധാന്യം കൈവരികയാണ്.
കെ.ആര്‍ നാരായണനുമായി രാംനാഥ് കോവിന്ദിന് താരതമ്യങ്ങള്‍ വളരെ കുറയും. കേരള സര്‍വകലാശാലയിലെ റാങ്കോടെയുള്ള വിജയത്തിന് ശേഷം ഡല്‍ഹിയിലെത്തി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ചേരുകയും ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്ന് ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞന്‍ എന്ന ഖ്യാതി നേടുകയും ചെയ്ത നാരായണന്‍ എവിടെ? 1984ലെ തെരഞ്ഞെടുപ്പിലേക്ക് ഇന്ദിരാഗാന്ധി കണ്ടെത്തി ലോക്‌സഭയിലേക്ക് അയച്ച കേന്ദ്രമന്ത്രിയായ നാരായണന്‍. ഉപരാഷ്ട്രപതി സ്ഥാനവും കടന്ന് രാഷ്ട്രപതിപദവിയെ റബര്‍ സ്റ്റാമ്പല്ലെന്ന് തെളിയിച്ച നാരായണന്‍. രണ്ട് സംസ്ഥാന മന്ത്രിസഭകളെ പിരിച്ചുവിടണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിന് വഴങ്ങാതിരുന്ന, കേരളത്തിലെ മുന്നണികള്‍ ഐകകണ്‌ഠ്യേന പാസാക്കിയ ആദിവാസി ഭൂ നിയമ ബില്‍ ചവറ്റുകുട്ടയിലേക്കെറിഞ്ഞ ദലിത് സ്വത്വത്തിന്റെ വീറ് കാണിച്ച നാരായണന്‍.
കോവിന്ദ് ലക്ഷണമൊത്ത ബി.ജെ.പിക്കാരന്‍. ഉത്തര്‍ പ്രദേശിലെ സാധാരണ സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ലഖ്‌നോവിലെ ഡി.എ.വി കോളജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദവും തുടര്‍ന്ന് നിയമബിരുദവും നേടി സിവില്‍ സര്‍വീസ് ലക്ഷ്യമിട്ട് ഡല്‍ഹിയിലെത്തിയ കോവിന്ദ് അനുബന്ധ തസ്തികകളേ കിട്ടൂവെന്നായപ്പോള്‍ അഭിഭാഷക ജോലിയിലേക്ക് തിരിയുകയായിരുന്നു. അത് ജനതാപാര്‍ട്ടിക്കാലം. പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി. ഡല്‍ഹി ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷകനായി. ബി.ജെ.പി രൂപവത്കരിച്ചപ്പോള്‍ മുതല്‍ അവിടെയുണ്ട്. ഒരിക്കല്‍ പോലും ശ്രദ്ധാകേന്ദ്രമായില്ലെങ്കിലും അച്ചടക്കമുള്ള സംഘിയായി അദ്ദേഹം നിലകൊണ്ടിട്ടുണ്ട്- ആപത്ത് കാലത്ത് എടുത്തു വീശാവുന്ന ഒരു ദലിത് ഉറുമിയായി. ദലിതര്‍ക്കു നേരെയുള്ള വിവേചനവും ആക്രമണവും നിത്യേന വാര്‍ത്തയാവുകയും എവിടെയും സംഘ്പരിവാറിലെ സവര്‍ണര്‍ പ്രതികളാവുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ബി.ജെ.പിക്ക് ദലിതനെ ആവശ്യമായിരുന്നു. ബി.ജെ.പി മാത്രം വിചാരിച്ചാല്‍ രാഷ്ട്രപതിക്കസേരയില്‍ ഒരാളെ ഇരുത്താന്‍ കഴിയില്ലെന്നിരിക്കെ വിശേഷിച്ചും. ബി.ജെ.പിയിലെ ആവനാഴിയിലെ അമ്പ് ഏതെന്ന് തിരിച്ചറിഞ്ഞ് ചെറുക്കാന്‍ കാത്തിരുന്ന പ്രതിപക്ഷ നിരയെ അസ്തപ്രജ്ഞരാക്കിയാണ് കോവിന്ദ് പാറ്റ്‌നയിലെ രാജ്ഭവനില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറുന്നത്. കോവിന്ദിന്റെ ദലിതത്വത്തേക്കാള്‍ പ്രതിപക്ഷ നിരയെ കുഴക്കിയത് ബീഹാറിലെ മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ ചുവടു മാറ്റമായിരുന്നു. ആസന്നമായ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ദലിതരെ ബി.ജെ.പിക്ക് അനുകൂലമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ 2015ല്‍ കോവിന്ദയെ ബീഹാറിലേക്ക് ഗവര്‍ണറായി നിയോഗിച്ചപ്പോള്‍ എതിര്‍ത്തത് മുഖ്യന്‍ നിധീഷ് തന്നെയാണ്. കോവിന്ദയുടെ നിയോഗം സഫലമായില്ല. ഒരു കാലത്ത് ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ജനതാദള്‍ യു. മോദി വിരുദ്ധനാകുന്നതും ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് – ജെ.ഡി.(യു.)- ആര്‍.ജെ.ഡി വിശാല സഖ്യം രൂപപ്പെട്ടതും പൊടുന്നനെയായിരുന്നല്ലോ. കോവിന്ദിനെ സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തെ പുകഴ്ത്തുകയും ബീഹാറിന്റെ പുത്രനെന്ന് വിശേഷിപ്പിച്ച് പിന്തുണ അറിയിക്കുകയും ചെയ്ത് പ്രതിപക്ഷ നിരയെ ഞെട്ടിച്ച നിധീഷിന് അതേ നാണയത്തില്‍ മറുപടി കൊടുത്തുവെന്ന് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ആശ്വസിക്കാം. മീരാകുമാര്‍ ദലിതയാണ്, ബീഹാറിന്റെ ഒന്നാം തരം മകളുമാണ്.
ബി.ജെ.പിയുടെ വക്താവായും പ്രവര്‍ത്തിച്ച കോവിന്ദിനെ 1990ല്‍ യു.പിയിലെ ഗതംപൂറില്‍ നിന്ന് ലോക്‌സഭയിലേക്കും 2007ല്‍ ഭോഗ്നിപൂരില്‍ നിന്ന് നിയമസഭയിലേക്കും മത്സരിപ്പിച്ചു. രണ്ടിടത്തും തോറ്റപ്പോള്‍ തുടര്‍ച്ചയായി രണ്ടു തവണ രാജ്യസഭയിലേക്ക് അയച്ചതും യു.പിയില്‍ നിന്ന്. രാജ്യസഭ ഹൗസിങ് കമ്മിറ്റി ചെയര്‍മാന്‍, പാര്‍ലിമെന്റിന്റെ പെട്രോളിയം നാച്വറല്‍ ഗ്യാസ്, പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം തുടങ്ങിയ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു. കല്‍ക്കത്ത ഐ.ഐ.എം ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗം, ബി.ആര്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ ഇരുന്ന കോവിന്ദ് ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുമുണ്ട്. പ്രധാനമന്ത്രി പദം കൊതിച്ച അദ്വാനിക്ക് രാഷ്ട്രപതിയെങ്കിലും ആവാമെന്നോര്‍ത്തതാണ്. അതും ഇപ്പോള്‍ കോവിന്ദ.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending