Connect with us

Video Stories

മുത്തലാഖ് നിരോധന ബില്‍ മൗലികമല്ല

Published

on

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ വകവക്കാതെ മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭ ശബ്ദ വോട്ടോടെ പാസാക്കിയതിലൂടെ ഏകസിവില്‍കോഡിലേക്കുള്ള കുറുക്കുവഴിയിലെ കുരുക്കഴിച്ചു തുടങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭരണഘടന വകവച്ചുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യവും വ്യക്തിനിയമ പരിരക്ഷയും തച്ചുടച്ച് ബഹുസ്വരതയെ റദ്ദാക്കി സംഘ് പരിവാറിന്റെ ഏകശിലാഘടനയില്‍ രാജ്യത്തെ പുനഃക്രമീകരിക്കാനുള്ള ഫാസിസ്റ്റു സര്‍ക്കാറിന്റെ ധാര്‍ഷ്ട്യമാണ് ഇന്നലെ പാര്‍ലമെന്റില്‍ കണ്ടത്. ഏറെ വിവാദങ്ങള്‍ക്കു വഴിവച്ച ബില്ലിനെതിരെ എതിര്‍പ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്തുവന്നെങ്കിലും ഇതിനു ചെവികൊടുക്കാതെ ബില്‍ പാസാക്കിയത് ലോക്‌സഭയുടെ ചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നായി രേഖപ്പെട്ടു കഴിഞ്ഞു. രാജ്യത്തെ പ്രധാന ന്യൂനപക്ഷ സമുദായത്തിന്റെ വിശ്വാസ സ്വാതന്ത്ര്യത്തിനു മേല്‍ കഠാര കുത്തിയിറക്കും മുമ്പ് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നില്ല എന്നത് വേദനാജനകമായ യാഥാര്‍ത്ഥ്യമാണ്. കരട് തയാറാക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളുമായോ മുസ്്‌ലിം വ്യക്തനിയമ ബോര്‍ഡുമായോ ചര്‍ച്ച ചെയ്യാതിരുന്നത് ജനാധിപത്യ സര്‍ക്കാറിന് യോജിച്ചതല്ല. രാജ്യത്തെ സര്‍വ ജനതയോടും നീതി പുലര്‍ത്തേണ്ട ഭരണകൂടം സ്വേച്ഛാധിപത്യത്തിലൂടെ തങ്ങളുടെ സങ്കുചിത തത്വങ്ങളെ അടിച്ചേല്‍പിക്കുന്നത് ഉദാത്തമായ ഇന്ത്യന്‍ ഭരണഘടനയോടുള്ള അങ്ങേയറ്റത്തെ അവഹേളനമാണ്.
ഓരോ പൗരനും അനുവദിച്ചു നല്‍കിയിട്ടുള്ള മൗലികാവകാശങ്ങളെ ക്രിമിനല്‍ കുറ്റമായി നിയമവല്‍കരിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ ഗാന്ധിജിയുടെ ഇന്ത്യ ഗോഡ്‌സെയുടേതു മാത്രമായി പരിണമിക്കാന്‍ അധിക കാലം വേണ്ടിവരില്ല. പ്രതിഷേധങ്ങളെ ശബ്ദ വോട്ടോടെ മറികടന്ന് ലോക്‌സഭയില്‍ ബില്‍ പാസാക്കിയ സാഹചര്യത്തില്‍ എല്ലാം മറന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒറ്റപ്പെട്ട എതിര്‍പ്പുകളേക്കാള്‍ ഒറ്റക്കെട്ടായുള്ള ചെറുത്തുനില്‍പ്പാണ് അനിവാര്യമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇനിയെങ്കിലും തിരിച്ചറിയണം. കരട് നിയമത്തെ ചൊല്ലി വ്യത്യസ്ത വീക്ഷണങ്ങളാണ് വച്ചുപുലര്‍ത്തുന്നതെങ്കിലും ബില്ലിന്റെ മൗലികതയിലുള്ള അടിസ്ഥാന വിയോജിപ്പില്‍ എല്ലാവരും അഭിപ്രായ ഐക്യത്തോടെ അടിയുറച്ചുനിന്നാല്‍ ഫാസിസ്റ്റ് മേധാവിത്വത്തെ പിടിച്ചുകെട്ടാനാകും. മുത്തലാഖിനെ പ്രോത്സാഹിപ്പിക്കാനല്ല കോണ്‍ഗ്രസും മുസ്്‌ലിംലീഗും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ വീറോടെ വാദിക്കുന്നത്. കരടു ബില്ലിലെ മൗലികാവകാശ ലംഘനങ്ങളും അതുവഴിയുണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അസ്തിത്വ പ്രതിസന്ധിയുടെ ആഴവും തിരിച്ചറിഞ്ഞതുകൊണ്ടാണ്. മുത്തലാഖ് നിയമത്തിലൂടെ നിരോധിക്കാനായാല്‍ ഏകസിവില്‍കോഡ് എത്രയും വേഗം നടപ്പാക്കാനുള്ള അവസരം പാര്‍ത്തിരിക്കുന്ന മോദി സര്‍ക്കാറിന് അത് വര്‍ധിത പ്രചോദനമാവുകയും പിന്നീടുള്ള നടപടികള്‍ക്ക് പിന്തുണയാവുകയും ചെയ്യുമെന്നുറപ്പ്. ഈ അപകടകരമായ അവസ്ഥയെ പ്രതിരോധിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു മുമ്പിലുള്ള പ്രധാന കര്‍ത്തവ്യം.
ഒറ്റയടിക്ക് മൂന്ന് ത്വലാഖ് ചൊല്ലുന്നത് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാകുന്ന ബില്ലാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. മുസ്്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരില്‍ ലോക്‌സഭ പാസാക്കിയതില്‍ പലതും ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. സിവില്‍ നിയമക്രമത്തില്‍ ഉള്‍പ്പെടുന്ന വിവാഹത്തില്‍ ക്രിമിനല്‍ ശിക്ഷ വിധിക്കുന്ന വൈരുദ്ധ്യവും ബില്ലില്‍ കാണാം. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖിന് വിധേയമാകുന്ന ഭാര്യക്ക് ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയൊ നിയമസഹായം തേടുകയൊ ചെയ്യാമെന്നും പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിട്ടുകിട്ടണമെന്ന് കോടതിയോട് ആവശ്യപ്പെടാമെന്നും ബില്‍ പറയുന്നു.
ലോക്‌സഭയില്‍ ബില്‍ പാസാക്കിയ നിമിഷത്തെ ചരിത്ര ദിവസമായി പ്രഖ്യാപിച്ച നിയമമന്ത്രി, കേന്ദ്ര സര്‍ക്കാറിന്റെ ഉള്ളിലിരിപ്പാണ് പ്രകടമാക്കിയത്. മുസ്്‌ലിം സ്ത്രീയുടെ സുരക്ഷയേക്കാള്‍ ഭരണഘടനാ വിരുദ്ധതയും വര്‍ഗീയ ധ്രുവീകരണ സാധ്യതയും ലക്ഷ്യംവച്ചുള്ള നീക്കമാണ് ഇതിനു പിന്നിലെന്നു വ്യക്തം. ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദം ഉറപ്പുവരുത്തുന്ന പൗരസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും പൂര്‍ണമായും ഹനിക്കുന്നതാണ് മുത്തലാഖ് നിരോധന ബില്‍. വ്യക്തിനിയമത്തില്‍ ഏതെങ്കിലും തരത്തില്‍ കൈകടത്തുക എന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക അസ്തിത്വം ഇല്ലാതാക്കാനുള്ള ശ്രമമായും ഇതിനെ കാണണം. സുപ്രീംകോടതി മുതല്‍ കീഴ്‌ക്കോടതികള്‍ വരെ ഇക്കാര്യത്തില്‍ പലപ്പോഴും ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കിയതാണ്. ആറു മാസം മുത്തലാഖ് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷവും രാജ്യത്ത് ഇതുസംബന്ധമായി നൂറോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്ന ഊതിപ്പെരുപ്പിച്ച കണക്കുമായാണ് കേന്ദ്രസര്‍ക്കാര്‍ ബില്ലിനെ ന്യായീകരിച്ച് നയം വ്യക്തമാക്കിയത്. ഇസ്്‌ലാമിക രാജ്യങ്ങളില്‍ ഇല്ലാത്ത ആചാരം എന്തിനാണ് മതേതര രാജ്യത്ത് നിലനില്‍ക്കുന്നത് എന്നും കേന്ദ്രസര്‍ക്കാര്‍ വാദം നിരത്തി. ശരീഅത്തില്‍ ഇടപെടില്ലെന്ന മധുരവര്‍ത്തമാനം പറഞ്ഞാണ് മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭ പാസാക്കിയത്. എന്നാല്‍ രാജ്യത്തിന്റെ ജനാധിപത്യ-മതേതര ഭരണഘടനയുടെ പൊരുളറിയാത്തത് കൊണ്ടാണ് ഇസ്്‌ലാമിക രാജ്യങ്ങളെ മാതൃകയാക്കണമെന്ന് ബി.ജെ.പിക്കു പറയേണ്ടിവന്നത്. ശരീഅത്ത് നിയമത്തില്‍ ഇടപെടാനുള്ള കൃത്യമായ ഉദ്ദേശ്യമാണ് മുത്തലാഖില്‍ അജണ്ട തുടങ്ങാനുള്ള പ്രേരണ. ഏക സിവില്‍കോഡ് ദേശീയോദ്ഗ്രഥനത്തിന് നിമിത്തമാകും എന്ന വരട്ടുവാദവും ബി.ജെ.പിക്കുണ്ട്. ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശക തത്വങ്ങള്‍ നിര്‍ബന്ധിത നിയമമായി നടപ്പാക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന കേന്ദ്രസര്‍ക്കാര്‍ ഇതേ ഗണത്തില്‍ രാജ്യം അവഗണിക്കുന്ന സാമൂഹിക വിഷയങ്ങളെ കാണാതെ പോകുന്നത് എന്തുകൊണ്ടാണ്? സാര്‍വത്രിക വിദ്യാഭ്യാസവും സമ്പൂര്‍ണ ആരോഗ്യവുമെല്ലാം ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന അവകാശങ്ങളല്ലെ? എന്നാല്‍ ഇക്കാര്യങ്ങളില്‍ വേവലാതിപ്പെടാത്ത കേന്ദ്രസര്‍ക്കാറിന് മുത്തലാഖില്‍ മാത്രം വ്യഥയനുഭവപ്പെടുന്നതിന്റെ പൊരുള്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്. രാജ്യത്തിന്റെ സാമൂഹിക ഘടനയെയും സാമുദായിക സൗഹാര്‍ദത്തെയും തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള കുത്സിത നീക്കവും. ഇതിനെതിരെ ഒറ്റക്കെട്ടായുള്ള പോരാട്ടമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ടത്. വിശ്വാസ സ്വാതന്ത്ര്യസംരക്ഷണത്തിനായി വരും ദിനങ്ങളില്‍ പാര്‍ലമെന്റില്‍ ശക്തമായി ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷ ഐക്യം രൂപപ്പെടട്ടെ എന്നു പ്രത്യാശിക്കാം.

Video Stories

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍

പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.

Published

on

നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ്‍ കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.

റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.

രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന്‍ പറയുന്നു.

സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Continue Reading

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

Trending