Connect with us

Video Stories

നിലത്തിഴയുന്ന തെര. കമ്മീഷന്‍

Published

on

ഫെയ്‌സ്ബുക്ക്, ആധാര്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് അടുത്തിടെയായി നിത്യേനയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരച്ചോര്‍ച്ച അടക്കമുള്ള ജനാധിപത്യവിരുദ്ധമായ ഒട്ടനവധി കാര്യങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷനുമായി ബന്ധപ്പെട്ടുയര്‍ന്ന തീയതിചോരണം. തലസ്ഥാനത്തെ വാര്‍ത്താലേഖകരെയെല്ലാം വിളിച്ച് ന്യൂഡല്‍ഹിയിലെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ആസ്ഥാനമായ നിര്‍വാചന്‍ സദനില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിക്കാണ് മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണര്‍ ഓംപ്രകാശ് റാവത്തും രണ്ട് കമ്മീഷന്‍ അംഗങ്ങളും മാധ്യമ സമ്മേളനം നടത്തിയത്. കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനമാണതെന്ന് ഏതാണ്ടെല്ലാവര്‍ക്കും മുന്‍ധാരണയുമുണ്ടായിരുന്നു. എന്നാല്‍ വോട്ടെടുപ്പു തീയതി കമ്മീഷന്‍ മേധാവികള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് നിമിഷങ്ങള്‍ക്കുമുമ്പുതന്നെ, 11.06ന് ബി.ജെ.പിയുടെ വിവരസാങ്കേതികവിദ്യാ തലവന്‍ അമിത്മാളവ്യ ട്വിറ്റര്‍ അക്കൗണ്ടിലൂടെ തെരഞ്ഞെടുപ്പുതീയതിയും വോട്ടെണ്ണല്‍തീയതിയും പ്രഖ്യാപിച്ചു. മഹത്തായ ഇന്ത്യയുടെ തെരഞ്ഞെടുപ്പുകളുടെയും തെര.കമ്മീഷനുകളുടെയും ചരിത്രത്തില്‍ ഈ സംഭവം കേട്ടുകേള്‍വിയില്ലാത്തതാണ്.
രാജ്യത്തെ സ്വതന്ത്രാധികാരമുള്ള ഭരണഘടനാസ്ഥാപനങ്ങളിലൊന്നായ തെരഞ്ഞെടുപ്പു കമ്മീഷനുമായി ബന്ധപ്പെട്ട സുപ്രധാന വിവരം എങ്ങനെ സര്‍ക്കാരുമായി ബന്ധപ്പെട്ട വ്യക്തിക്ക് മുന്‍കൂട്ടി ചോര്‍ന്നുകിട്ടിയെന്നത് അത്യന്തം നാടകീയതയും തീവ്രമായ ആശങ്കയും നിറഞ്ഞതായിരിക്കുന്നു. ജനാധിപത്യത്തിന്റെ മുഖ്യ തൂണുകളിലൊന്നായ, ഒരുവിധത്തിലുള്ള ആക്ഷേപങ്ങളും പരാതികളുമില്ലാതെ തികഞ്ഞ നിഷ്പക്ഷതയോടെ നീതിയുടെയും ഭരണഘടനയുടെയും പക്ഷത്തുനിന്നുകൊണ്ട് തെരഞ്ഞെടുപ്പുകള്‍ നടത്തിക്കൊടുക്കേണ്ട ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ അവരെമാത്രം കുറ്റപ്പെടുത്തിക്കൊണ്ട് തീര്‍പ്പാക്കാനാവില്ല. കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളില്‍ ചുക്കാന്‍പിടിക്കുന്ന വ്യക്തിയാണ് ട്വിറ്ററിലൂടെ തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ചത് എന്നത് അതീവഗൗരവമര്‍ഹിക്കുന്ന തെറ്റാണ്. ജനാധിപത്യത്തിന്റെ നിലനില്‍പിനെ തന്നെ ചോദ്യംചെയ്യുന്ന ഈ നടപടി ഒരു കാരണവശാലും ആവര്‍ത്തിക്കപ്പെടാനോ വെച്ചുപൊറുപ്പിക്കാനോ പാടില്ലെന്നതിലുപരി കുറ്റകൃത്യം ചെയ്തവരെ എത്രയുംപെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് തുറുങ്കിലടച്ച് തെരഞ്ഞെടുപ്പു കമ്മീഷന്റെ യശസ്സ് വീണ്ടെടുക്കണം. ഒ.പി റാവത്ത് മുഖ്യതെര.കമ്മീഷണറായി ചുമതലയേറ്റതുമുതല്‍തന്നെ ഇദ്ദേഹം കേന്ദ്ര സര്‍ക്കാരിനുവേണ്ടി വഴിവിട്ട് കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുവെന്ന പരാതി പരക്കെയുണ്ട്. ഇദ്ദേഹത്തിന്റെ നിയമനം തന്നെ അത്തരത്തില്‍ ആക്ഷേപങ്ങള്‍ക്ക് വിധേയമായിരുന്നതുമാണ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നതുപോലെ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനും അവരുടെ പിണിയാളുകള്‍ക്കും വേണ്ടി കമ്മീഷനെ പെരുവഴിയിലിട്ട് അലക്കാന്‍ ഇടയാക്കിയ കമ്മീഷണര്‍മാര്‍ ബി.ജെ.പി നേതാവിനെപോലെ തന്നെ ചുട്ടശിക്ഷ ലഭിക്കേണ്ട കുറ്റമാണ് ചെയ്തിരിക്കുന്നത്. നീക്കംചെയ്യാന്‍ പാര്‍ലമെന്റിന്റെ അനുമതി വേണ്ട, സുപ്രീംകോടതി ജഡ്ജിയുടെ പദവിയിലുള്ളവരാണ് കേന്ദ്ര തെര.കമ്മീഷണര്‍മാരെന്നത് ആ സ്ഥാപനത്തിന്റെ പരിപാവനത വ്യക്തമാക്കുന്നതാണ്.
മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണറുടെ വാര്‍ത്താസമ്മേളനം ആരംഭിച്ച ശേഷമാണ് താന്‍ ട്വിറ്ററിലൂടെ തീയതി വെളിപ്പെടുത്തിയതെന്നാണ് അമിത്മാളവ്യ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങളുടെ ബുദ്ധിയെ പരിഹസിക്കുന്ന ബി.ജെ.പി-സംഘ്പ്രഭൃതികളുടെ പതിവുശൈലിയുടെ ഭാഗം മാത്രമാണെന്ന് പറയേണ്ടതില്ല. താന്‍ ഒരു വാര്‍ത്താചാനലില്‍ കണ്ടതുവെച്ചാണ് തീയതി പോസ്റ്റ് ചെയ്തതെന്ന് പറയുന്ന മാളവ്യക്ക് എങ്ങനെ ഇത്ര അനൗചിത്യമായി പെരുമാറാനും സംസാരിക്കാനും കഴിയുന്നു എന്നിടത്താണ് കേന്ദ്ര സര്‍ക്കാരും ഭരണകക്ഷിയുമായി ബന്ധപ്പെട്ട പ്രഹേളിക കിടക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണറുടെ വാര്‍ത്താസമ്മേളനം നടക്കുന്നുവെന്ന് അറിയാതെയല്ല താന്‍ മുന്‍കൂട്ടി തീയതി വെളിപ്പെടുത്തിയതെന്ന് മാളവ്യ പറയുമ്പോള്‍ അത് അദ്ദേഹത്തിന് ലഭിച്ച വിവരം തെര.കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്ന് തന്നെയാണെന്ന് ഉറപ്പാണ്. എന്തിനായിരുന്നു മാളവ്യയുടെ ഈ തിടുക്കം എന്നതാണ് പിന്നെ ഉയരുന്ന ചോദ്യം. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചുകഴിഞ്ഞാലുടന്‍ പെരുമാറ്റച്ചട്ടം നിലവില്‍വരുമെന്നും ആയത് തന്റെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുള്ള ഓര്‍മപ്പെടുത്തലാണെന്നുമാണ് അനുമാനിക്കേണ്ടത്.
ഭരണഘടനാസ്ഥാപനങ്ങളെ ഇത്തരത്തില്‍ വക്രീകരിക്കുകയും അപഹസിക്കുകയും ചെയ്യുന്ന പണി ബി.ജെ.പിയും മോദി സര്‍ക്കാരും തുടങ്ങിയിട്ട് നാളുകളേറെയായി. ഹിമാചല്‍പ്രദേശിനൊപ്പം നിയമസഭാകാലാവധി തീരുമായിരുന്നിട്ടും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഒരു മാസത്തോളം നീട്ടിയത് മോദിക്കും കൂട്ടര്‍ക്കും സ്വന്തം തട്ടകം എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്നുള്ളതുകൊണ്ടായിരുന്നു. പിന്നീടുള്ള പതിമൂന്നു ദിവസങ്ങളിലായിരുന്നു പ്രധാനമന്ത്രിയുടെ ഗുജറാത്തിനുവേണ്ടിയുള്ള വാഗ്ദാനപ്പെരുമഴകള്‍. സീപ്ലെയിന്‍, നര്‍മദ അണക്കെട്ട്, കോടികളുടെ സഹായധനം തുടങ്ങി ഒരുഡസനോളം പദ്ധതികളാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി ഗുജറാത്തിനുവേണ്ടി കമ്മീഷന്റെ ചെലവില്‍ പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ് ബൂത്തിന് സമീപത്തുനിന്ന് വന്‍വാഹനപരിവാരത്തോടെ പ്രധാനമന്ത്രി കാറില്‍ പിടിച്ചുതൂങ്ങി യാത്ര ചെയ്തതും തെരഞ്ഞെടുപ്പുചട്ടങ്ങളുടെ ലംഘനമായിരുന്നു. രാജ്യസഭാതെരഞ്ഞെടുപ്പ് ഘട്ടത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ്പട്ടേലിനെതിരെ തെര.കമ്മീഷന്‍ ഓഫീസില്‍ കേന്ദ്രമന്ത്രിമാരുടെ പട തന്നെ കയറിയിറങ്ങി ഫലം തങ്ങള്‍ക്കനുകൂലമാക്കാന്‍ പരമാവധി പ്രയത്‌നിച്ചു. ഇതിലൊന്നും ഒരുവിധ ശിക്ഷാനടപടിയും ഇന്നുവരെയും ബി.ജെ.പിയുടെയോ സര്‍ക്കാരിന്റെയോ ആളുകള്‍ക്ക് നേരെ സ്വീകരിക്കാന്‍ ഒ.പി റാവത്തിന്റെ കമ്മീഷന്‍ തയ്യാറായിരുന്നില്ല. ടി.എന്‍ ശേഷനെപോലെ അതിപ്രഗല്‍ഭനായ ഐ.എ.എസുകാരന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറായിരിക്കെ നടപ്പാക്കിയ വിവിധ പരിഷ്‌കരണ നടപടികള്‍ അന്നത്തെ കേന്ദ്ര സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് നടപ്പാക്കിയതെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നത് കൗതുകകരമാകും. ആ പ്രഗല്‍ഭ കസേരയില്‍ ഇരിക്കുന്നത് നട്ടെല്ലില്ലാത്ത ഉദ്യോഗസ്ഥ പുംഗവനാണെന്നതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ദുര്യോഗം. തീയതി ചോര്‍ച്ചാസംഭവത്തില്‍ മാനംമറയ്ക്കാന്‍ കേന്ദ്ര തെര.കമ്മീഷന്‍ ആരംഭിച്ച ആറംഗ സമിതിയുടെ അന്വേഷണം മാളവ്യയെയല്ല, തീയതി മുന്‍കൂട്ടി ട്വീറ്റ്‌ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബി. ശ്രീനിവാസനെയാണ് ചോദ്യം ചെയ്യുകയത്രെ. സൈന്യം, പരിസ്ഥിതി ട്രിബൂണലുകള്‍, ന്യൂനപക്ഷ, മനുഷ്യാവകാശ കമ്മീഷനുകള്‍ തുടങ്ങി വിവിധ നീതിന്യായ, ഭരണഘടനാ സംവിധാനങ്ങളോട് മോദി സര്‍ക്കാര്‍ കാട്ടുന്ന പരിഹാസ്യമായ നടപടികള്‍ വെച്ചുനോക്കുമ്പോള്‍ തെര. കമ്മീഷനിലും സമാനമായ അവസ്ഥയുണ്ടായതില്‍ അല്‍ഭുതമില്ല. സര്‍ക്കാരുകള്‍ വരും, പോകും. തെര. കമ്മീഷന്റെ വിശ്വാസ്യത തകരുക എന്നാല്‍ ജനാധിപത്യംതന്നെയാണ് തകരുകയെന്ന സത്യം മറന്നുപോകരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending