Connect with us

Video Stories

ജനങ്ങളെ വീണ്ടും ബന്ദിയാക്കണോ

Published

on

ഏകീകൃതനികുതി എന്ന ആശയം പ്രാവര്‍ത്തികമായതോടെ രാജ്യത്താകമാനം ഒരൊറ്റവിപണി സാധ്യമാകുകയും ചരക്കുകടത്ത് സുഗമമാകുകയും ജനങ്ങളുടെമേലുള്ള നികുതിഭാരം കുറയുകവഴി ഒരു പരിധിവരെ വിലകള്‍ കുറയുകയും ചെയ്യുമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ചരക്കുസേവനനികുതി (ജി.എസ്.ടി ) കൗണ്‍സില്‍യോഗം വിവിധവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുംമേല്‍ അഞ്ചുതട്ടിലുള്ള നികുതിചുമത്തിയത്. ജൂണ്‍ 30ന് അര്‍ധരാത്രി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ പ്രത്യേകയോഗം വിളിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്ന് ഉദ്ഘാടനംചെയ്ത ജി.എസ്.ടി സമ്പ്രദായം പക്ഷേ നിലവില്‍വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ പ്രധാനഗുണഫലങ്ങള്‍ പൊതുജനങ്ങളിലെത്തുന്നില്ലെന്ന അനുഭവമാണ് ഉണ്ടായിരിക്കുന്നത്. 1200 ഓളം സാധനങ്ങളുടെമേല്‍ ചെലുത്തിയ ജി.എസ്.ടി പ്രകാരം ഏഴുശതമാനം നിത്യോപയോഗവസ്തുക്കളുടെ മേലുണ്ടായിരുന്ന നികുതി അവശ്യസാധനങ്ങളെന്ന നിലയില്‍ ഒഴിവാക്കിയിരുന്നു. പക്ഷേ ഇതിന്റെ ഗുണം ഇതുവരെയും പൊതുജനങ്ങളില്‍ എത്തുന്നില്ല എന്നത് പദ്ധതിയുടെ നടത്തിപ്പിലെ പരാജയത്തെയാണ് കാണിക്കുന്നത്. സര്‍ക്കാരിന്റെ തികഞ്ഞ കെടുകാര്യസ്ഥതയും അനവധാനതയുമാണ് ഇത്തരമൊരു അരാജകത്വത്തിലേക്ക് രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ആശയക്കുഴപ്പങ്ങള്‍ക്കിടെ എല്ലാം വരുന്നിടത്തുവെച്ചുകാണാമെന്ന അലസനിലപാടാണ് സംസ്ഥാനസര്‍ക്കാരിന്റേത്.
വിലകുറയുന്ന നൂറ്റൊന്നുസാധനങ്ങളുടെ പട്ടിക സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയെങ്കിലും ഇതി•േ-ലൊന്നിലും വില കുറഞ്ഞിട്ടില്ലെന്നതാണ് ശരാശരിമലയാളിയുടെ അനുഭവം. പച്ചക്കറി, പഞ്ചസാര, ധാന്യങ്ങള്‍, കോഴി പോലുള്ളവയ്ക്ക് വില കുറയുമെന്നായിരുന്നു കണക്കുകള്‍ നിരത്തി കേന്ദ്രവും സംസ്ഥാനസര്‍ക്കാരും അവകാശപ്പെട്ടിരുന്നത്. നിത്യോപയോഗവസതുക്കള്‍ക്ക് ഉണ്ടായിരുന്ന 12 ശതമാനം നികുതി ഒറ്റയടിക്ക്പൂജ്യത്തിലേക്ക് കുറഞ്ഞതാണ് പ്രതീക്ഷക്ക് വകനല്‍കിയിരുന്നത്. എന്നാല്‍ അഞ്ചുദിവസമായിട്ടും ഒരു വസ്തുക്കള്‍ക്കും വില കുറഞ്ഞില്ലെന്ന് മാത്രമല്ല, പഴയ നികുതിയുടെമേല്‍ ജി.എസ്.ടി കൂടി ചേര്‍ത്താണ് വിലകൂട്ടി വ്യാപാരികള്‍ വില്‍പനനടത്തുന്നത്.സിമെന്റ് തുടങ്ങിയ നിര്‍മാണവസ്തുക്കളുടെ നികുതി കുറഞ്ഞിട്ടുണ്ടെങ്കിലും കമ്പനികള്‍ അവസരം മുതലാക്കി വിലകയറ്റിയിരിക്കുകയുമാണ്. പാക്കറ്റിലെ പരമാവധി വില (എം.ആര്‍.പി )യില്‍ കൂടുതല്‍ വാങ്ങരുതെന്ന ഉത്തരവിന് പുല്ലുവില. പലപാക്കറ്റുകളിലും വില ചുരണ്ടിമാറ്റി പുതിയ സ്റ്റിക്കര്‍ ഒട്ടിക്കുന്ന പ്രവണതയുണ്ട്. പരാതികളെ തുടര്‍ന്ന് കടകളില്‍ സംസ്ഥാനത്തെ അളവുതൂക്ക വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിനെതുടര്‍ന്ന് വ്യാപാരികളുടെ തട്ടിപ്പ് പിടികൂടപ്പെട്ടിട്ടുണ്ടെങ്കിലും മഞ്ഞുമലയുടെ ഒരുഅരിക് മാത്രമാണ് തൊടാനായിട്ടുള്ളത്. സാദാഹോട്ടലുകളില്‍ ഭക്ഷണത്തിന് വില കുറയുമെന്ന പ്രചാരണവും മിഥ്യയായിരിക്കയാണ്. 14 ശതമാനത്തില്‍ നിന്ന് എ.സി ഇല്ലാത്ത ഹോട്ടലുകളിലെ നികുതി എട്ടുശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റുചെലവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹോട്ടലുകാര്‍ വില കുറക്കാതിരിക്കുന്നത്. ചായക്കും വടയ്ക്കും വരെ വില കൂട്ടിയവരുണ്ട്. ഭക്ഷണത്തിനായി വാങ്ങുന്ന വസ്തുക്കള്‍ക്ക് നികുതി വര്‍ധിച്ചതാണ് കാരണമായി ഹോട്ടലുടമകള്‍ പറയുന്നത്.
ഇക്കാര്യത്തിലെല്ലാം കാര്യക്ഷമമായി ഇടപെടുന്നതിന് പകരം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുള്ള അവ്യക്തതയും ആലസ്യവും കെടുകാര്യസ്ഥതയുമാണ് ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നതെന്ന് വ്യക്തം. ജി.എസ്.ടി അനുസരിച്ച് ദേശീയലാഭവിരുദ്ധഅതോറിറ്റി ( നാപ) രൂപീകരിക്കുമെന്ന ഉത്തരവും ഇപ്പോഴും ഏട്ടിലാണ്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഓരോ സംസ്ഥാനത്തിലേക്കും ഐ.എ.എസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിക്കുകയുണ്ടായെങ്കിലും മൂന്നും നാലും ജില്ലകളിലേക്ക് ഒരു ഉദ്യോഗസ്ഥന്‍ എന്ന രീതിയിലാണ് നിയമനം. ഇവര്‍ എന്നു ചുമതലഏറ്റെടുക്കുമെന്ന് പറയാറായിട്ടുമില്ല. ഫലത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന തോന്നലാണ് സര്‍ക്കാര്‍ ഉദ്യോഗസഥരിലും ജനങ്ങളില്‍ പൊതുവെയും ഉണ്ടായിരിക്കുന്ന തോന്നല്‍. ഉത്തരേന്ത്യയിലാകെ പച്ചക്കറി വിലയിടിയുകയും കര്‍ഷകആത്മഹത്യകള്‍ പെരുകുകയും ചെയ്യുമ്പോഴാണ് ഇവിടെ അവയ്ക്ക് കുത്തനെ വിലഉയര്‍ന്നിരിക്കുന്നത് എന്നതുമതി നികുതിയും സര്‍ക്കാരുകളുമൊന്നുമല്ല കേരളത്തിലെ വിലകള്‍ തീരുമാനിക്കുന്നതെന്നതിനുള്ള സൂചിക. ആകെയുണ്ടായിട്ടുള്ള സൗകര്യം സംസ്ഥാനാന്തര ചെക്‌പോസ്റ്റുകളില്‍ നിലവിലുണ്ടായിരുന്ന വാഹനസ്തംഭനം ഇല്ലാതായത് മാത്രമാണ്. ചെക്ക്‌പോസ്റ്റുകളില്‍ വാണിജ്യ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ ചരക്കുവാഹനങ്ങളില്‍ നിന്ന് ഡികഌറേഷന്‍ഫോം വാങ്ങിവെക്കുന്ന ജോലി മാത്രമാണിപ്പോള്‍ ചെയ്യുന്നത്. ഇതിന് ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ മാത്രമാണ് വേണമെന്നിരിക്കെ വാളയാറിലടക്കം നൂറിലധികം ഉദ്യോഗസ്ഥര്‍ ജോലിയില്ലാതെ ശമ്പളംപറ്റുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ഇത് കള്ളക്കടത്തിനും നികുതിവെട്ടിപ്പിനും കാരണമാകുന്നുവെന്ന പരാതിയുമുണ്ട്. ചരക്കുനീക്കം മന്ദഗതിയിലാകുന്നത് വീണ്ടും വിലയുയരാന്‍ ഇടയാക്കും.
മോദിസര്‍ക്കാരിന്റെ സാമ്പത്തികപരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ചാണ് നോട്ടുനിരോധനവും ജി.എസ്,ടിയും കള്ളപ്പണത്തിനെതിരായ നടപടികളുമൊക്കെ എന്നാണ് കൊട്ടിഘോഷിക്കപ്പെടുന്നതെങ്കിലും ഇവയിലൊന്നും സുതാര്യതയും ലാളിത്യവും ജനതാല്‍പര്യവും ഇല്ലെന്നുതന്നെയാണ് ഇതിനകം വ്യക്തമായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം പൊടുന്നനെ പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ടുനിരോധനനടപടി മൂലം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്കാണ് ജീവിതം വഴിമുട്ടിയത്. തല്‍കാലം സഹിക്കൂ എന്നായിരുന്നു മോദിയുടെ മറുപടി. അന്ന് ജപ്പാനില്‍പോയി പീപ്പി ഊതിക്കളിച്ച മോദി ചരക്കുസേവനനികുതി കൊണ്ട് രാജ്യം വീണ്ടുമൊരു ഊരാക്കുരുക്കിലകപ്പെട്ടിരിക്കുമ്പോള്‍ ഇസ്രാഈലില്‍ പോയി പൂപറിച്ചുകളിക്കുകയാണെന്നത് തീര്‍ത്തും ആഭാസമായിരിക്കുന്നു. ജനാധിപത്യത്തില്‍ ജനങ്ങളോട് ഉത്തരവാദിത്തം വേണ്ട സര്‍ക്കാരുകള്‍ കാട്ടുന്ന വിപ്ലവപരമെന്ന് അവകാശപ്പെടുന്ന നടപടികള്‍ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും വയറ്റത്തടിയാകുന്നതിനെ എന്തുപേരിട്ട് വിളിച്ചാലും ന്യായീകരിക്കാനാവില്ല. വേണ്ടത്ര അവധാനതയോടെ വേണ്ടിയിരുന്നു പദ്ധതി നടപ്പാക്കാനെന്ന പ്രതിപക്ഷകക്ഷികളുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് കേന്ദ്രം ഉണ്ടാക്കിവെച്ച ഇപ്പോഴത്തെ പ്രതിസന്ധി. സംസ്ഥാന സര്‍ക്കാരുകളുടെ നികുതി അധികാരത്തെ ചോദ്യം ചെയ്യുന്നുവെന്ന പരാതി നിലനില്‍ക്കെ കേരളം പോലുള്ള ചുരുക്കം സംസ്ഥാനങ്ങളുടെ അധികവരുമാനത്തിനുവേണ്ടി ഇടതുപക്ഷം ആചരിക്കുന്ന മൗനസമ്മതം അധികാരികള്‍ക്ക് ഭൂഷണമല്ല. ഈ വിലക്കയറ്റത്തെ കേന്ദ്രത്തിന്റെ തലയിലിട്ട് രക്ഷപ്പെടാമെന്ന് കരുതുകയും വേണ്ട.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending