Connect with us

Video Stories

ഈ മൗനം ഭീതിപ്പെടുത്തുന്നത്

Published

on

 
സമീപകാലങ്ങളില്‍ പതിവായ പോലെ ആ ആക്രമണത്തിനുള്ള കാരണവും വളരെ നിസ്സാരമായിരുന്നു. ട്രെയിനിലെ ഒരു സീറ്റിനെ സംബന്ധിച്ച തര്‍ക്കം. ഇരകള്‍ പതിവു പോലെ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍. ഈദ് ഷോപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങുകയായിരുന്നു അവര്‍. സമീപകാല ഇന്ത്യയില്‍ പതിവായ പോലെ തര്‍ക്കം പെട്ടെന്ന് മതപരമായ വിഷയത്തിലേക്ക് വഴിമാറി. ബീഫ് ഭക്ഷിക്കുന്നവരെന്ന് ആക്രോഷിച്ചായിരുന്നു പിന്നീട് അക്രമികളുടെ മര്‍ദനം. ഒടുവില്‍ ജുനൈദെന്ന വിദ്യാര്‍ത്ഥിയുടെ മരണത്തിലാണ് അക്രമം അവസാനിച്ചത്. സഹോദരനും കൂട്ടുകാര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
സമീപ ദിവസങ്ങളില്‍ ഹരിയാനയിലും കശ്മീരിലും ജനക്കൂട്ടം രണ്ട് പേരെ ആക്രമിച്ച് കൊന്ന സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ ആധുനിക ഇന്ത്യയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ വികാരവും സര്‍ക്കാരുകളുടെ നിഷേധ നിലപാടുകളും വസ്തുതകളെ തള്ളിക്കളയാനുള്ള ഭൂരിപക്ഷത്തിന്റെ ബോധപൂര്‍വമായ നീക്കവുമാണ് പുറത്തുവരുന്നത്. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ സര്‍വസാധാരണമായിരിക്കുന്നത് പോലെ നിസ്സാര കാരണമാണ് 15 കാരനായ ജുനൈദിന്റെ കൊലയിലേക്ക് നയിച്ചത്.
നിസ്സാര കാരണങ്ങളുടെ പേരില്‍ തുടങ്ങുന്ന വാഗ്വാദങ്ങള്‍ പെട്ടെന്ന് തന്നെ മതപരമായ സ്വഭാവത്തിലേക്ക് വളരുകയും നിരപരാധികള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഭൂരിപക്ഷം സംഭവങ്ങളിലും കൊല്ലപ്പെടുന്നത് മുസ്‌ലിം, ദലിത് ന്യൂനപക്ഷങ്ങളാണ് എന്നത് മാത്രമല്ല ആശങ്കകള്‍ക്ക് കാരണമാകുന്നത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം 2014 മുതല്‍ ആവര്‍ത്തിക്കുന്ന ഇത്തരം അടിച്ചു കൊലപ്പെടുത്തല്‍ സംഭവങ്ങളെ മുഖ്യധാര മാധ്യമങ്ങള്‍ തീര്‍ത്തും അവഗണിക്കുന്നതും സര്‍ക്കാര്‍ ഇത്തരം സംഭവങ്ങളെ നിസ്സാരമായി തള്ളുന്നതും ഭൂരിപക്ഷത്തിന്റെ അല്ലെങ്കില്‍ ദേശത്തിന്റെ മനഃസാക്ഷിയെ ഇത്തരം സംഭവങ്ങള്‍ തീരേ ബാധിക്കുന്നില്ല എന്നതും ശക്തമായ ആശങ്കക്ക് കാരണമാകുന്നു.
എന്നാല്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള സംഭവങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളുടെയും ബന്ധപ്പെട്ട സര്‍ക്കാരുകളുടെയും ഭൂരിപക്ഷ മനഃസാക്ഷിയുടെയും പ്രതികരണങ്ങള്‍ അതിരൂക്ഷമായിരിക്കുകയും ചെയ്യും. ജുനൈദ് സ്വന്തം സഹോദരന്റെ മടിയില്‍ കിടന്ന് മരിച്ച ദിവസം തന്നെ കശ്മീരില്‍ ഒരു ഉദ്യോഗസ്ഥനെ ജനക്കൂട്ടം അടിച്ചുകൊന്നത് ഇത്തരത്തില്‍ തീവ്ര വലതു വികാര വിസ്‌ഫോടനത്തിന് കാരണമായി. ശ്രീനഗറില്‍ ജനക്കൂട്ടം മുസ്‌ലിമായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുഹമ്മദ് അയ്യൂബ് പണ്ഡിറ്റിനെ വിവസ്ത്രനാക്കുകയും അടിച്ചുകൊല്ലുകയും ചെയ്തതായിരുന്നു അത്. സംഭവത്തെ അപലപിച്ച് മിര്‍വായീസ് ഉമര്‍ ഫറൂഖിനെ പോലെയുള്ള വിഘടനവാദികള്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ പത്മശ്രീ അവാര്‍ഡ് ജേതാവ് പരേഷ് റാവലിനെ പോലുള്ള പാര്‍ലമെന്റ് അംഗം ഹരിയാനയിലെ കൊലപാതകം കണ്ടില്ലെങ്കിലും ശ്രീനഗറിലെ സംഭവം കൃത്യമായി ശ്രദ്ധിച്ചു എന്നിടത്താണ് നിലപാടുകളിലെ പൊള്ളത്തരം വ്യക്തമാകുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുമ്പോള്‍ മൗനം പാലിക്കുകയാണ് ഉത്തരേന്ത്യയില്‍ പഞ്ചാബിലും ഡല്‍ഹിയിലുമൊഴികെ അധികാരത്തിലുള്ള ബി.ജെ.പി ചെയ്യാറുള്ളത്. പക്ഷെ, പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നിര്‍വഹിക്കാന്‍ വിധിക്കപ്പെട്ട സ്ത്രീകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചു എന്ന ഒറ്റക്കാരണത്താല്‍ ഉദ്യോഗസ്ഥന്മാരുടെ ആക്രമണത്തില്‍ സഫര്‍ ഖാന്‍ കൊല്ലപ്പെട്ടപ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ട്വീറ്റ് പുറത്തുവന്നു. ഖാന്‍ കൊല്ലപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്നും അന്വേഷിക്കുമെന്നും നീതി നടപ്പിലാക്കുമെന്നുമുള്ള നിസ്സാരവത്കൃതമായ ഒരു സന്ദേശം. എന്നാല്‍ ജുനൈദിന്റെ കൊലപാതകത്തെ കുറിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ പതിവുപോലെ ബി.ജെ.പി നേതാക്കളും സംസ്ഥാന മുഖ്യമന്ത്രിയും തയ്യാറായില്ല. കേരളത്തിലെ കണ്ണൂരില്‍ കഴിഞ്ഞ മാസം യൂത്ത് കോണ്‍ഗ്രസുകാര്‍ കാളക്കുട്ടിയെ പരസ്യമായി കശാപ്പ് ചെയ്തതിനെതിരെ നൂറിലേറെ ബി.ജെ.പി നേതാക്കളാണ് രോഷാകുലരായി പ്രതികരിച്ചത്. എന്നാല്‍ 55 കാരനായ പെഹ്‌ലുഖാന്‍ എന്ന ക്ഷീര കര്‍ഷകനെ ജനക്കൂട്ടം തല്ലിക്കൊന്നപ്പോള്‍ ഇവരില്‍ ഒരാള്‍ പോലും പ്രതികരിച്ചില്ലെന്ന് ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടിയിരുന്നു.
മുസ്‌ലിംകളും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടുന്ന ബഹുസംസ്‌കൃതിയുടെ ചെറിയ മുദ്രകളെ പോലും അംഗീകരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറല്ലെന്ന് വേണം കരുതാന്‍. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ പരമ്പരാഗത ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രിസഭയിലെ ഒരു മന്ത്രി പോലും തയ്യാറായില്ല. പാര്‍ട്ടിയുടെ ഇത്തരം സന്ദേശങ്ങളിലൂടെ തങ്ങളുടെ ഹിന്ദു വോട്ടു ബാങ്ക് ഉറപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വിജയിക്കുന്നെങ്കില്‍ ഹിന്ദുക്കള്‍ അവരുടെ പരമ്പരാഗത വിശ്വാസത്തില്‍ നിന്നും പിന്നോട്ട് പോകുന്നു എന്ന് വേണം കരുതാന്‍. കശ്മീരില്‍ നടന്ന കൊലപാതകത്തെ (താഴ്‌വരയില്‍ ഇത്തരം കൊല ഇതാദ്യമാണ്) കുറിച്ച് ആവേശഭരിതരായ പല ഹിന്ദുക്കളും രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് ഒരു മുസ്‌ലിം ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടത് അറിഞ്ഞതായി പോലും ഭാവിക്കാതിരുന്നത് ഇതിന്റെ ലക്ഷണമാണ്.
ഇത്തരം ക്രൂരതകള്‍ ഏത് ഭാഗത്ത് നിന്നു ഉണ്ടായാലും അതിനെ ചെറുക്കുകയും അതില്‍ പ്രതിഷേധിക്കുകയുമാണ് ചെയ്യേണ്ടത്. ഹിന്ദു സമൂഹത്തില്‍ ഒരു രോഗം അതിവേഗം പടരുകയാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. എന്നാല്‍ ഹിന്ദുക്കളുടെ പേരില്‍ ഇത് നടക്കില്ല എന്ന് ഉറക്കെ പറയുന്നതിന് പകരം പലരും അജ്ഞത നടിക്കുകയോ അല്ലെങ്കില്‍ നിശബ്ദത പാലിക്കുകയോ ചെയ്യുന്നു. ചിലരാകട്ടെ മറ്റ് ചില സംഭവങ്ങള്‍ ഉയര്‍ത്തി ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നു. മുസ്്‌ലിംകള്‍ക്ക് അതുതന്നെ വേണം എന്ന് പറയുന്നവരുടെ എണ്ണവും കുറവല്ല. മുസ്‌ലിംകള്‍ കൊല്ലപ്പെടുന്നത് സാധാരണമാണെന്ന മനോവികാരം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് വലതുപക്ഷ തീവ്രവാദികള്‍. അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടാല്‍ അവര്‍ പ്രതികരിക്കില്ല എന്ന് മാത്രമല്ല ഭ്രമാത്മകവും വ്യാജവുമായ മറുന്യായങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു.
ഇത് തീവ്ര വലതുപക്ഷത്തിന്റെ മാത്രം പ്രശ്‌നമല്ല. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന പഴയ മുദ്രാവാക്യം മൃതപ്രായമായിരിക്കുന്നു. ഹിന്ദു വികാരങ്ങളെ സ്വാധീനിച്ചാലോ എന്ന ഭയത്താല്‍ പ്രതിപക്ഷ നേതാക്കള്‍ പോലും ഇത്തരം സംഭവങ്ങളെ അപലപിച്ച് രംഗത്തുവരാന്‍ തയ്യാറാവുന്നില്ല. ബ്രിട്ടണില്‍ ഭീകരാക്രമണ പരമ്പര നടന്നതിന് ശേഷവും ഒരു മുസ്‌ലിമിനെ വെള്ളക്കാരന്‍ കാറിടിച്ച് കൊന്നപ്പോള്‍ ഇരക്ക് പിന്തുണയുമായി അവിടുത്തെ സമൂഹം ഒത്തുകൂടുകയും മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമണം അസ്വസ്ഥജനകമാണെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മെയ് സംഭവത്തെ അപലപിച്ചുകൊണ്ട് പറഞ്ഞത്. എന്നാല്‍ ഇത്തരത്തിലുള്ള മര്യാദ കാണിക്കാന്‍ പോലും ഇന്ത്യന്‍ നേതാക്കള്‍ തയ്യാറാവുന്നില്ല.
ഭീകരാക്രമണം നടക്കുന്ന മറ്റ് രാജ്യങ്ങളിലെ നേതാക്കള്‍ക്കും അവിടുത്തെ ഭൂരിപക്ഷം ജനതക്കും ഇസ്്‌ലാമിക ഭീകരവാദികളും സാധാരണ മുസ്‌ലിംകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ നേതാക്കള്‍ക്കും ഇവിടുത്തെ ഭൂരിപക്ഷത്തിനും അത് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ കശ്മീരിലൊഴികെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭീകരവാദ ആക്രമണങ്ങളൊന്നും നടക്കാത്ത ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണ പരമ്പര കൂടുതല്‍ ഭീതിയുണര്‍ത്തുന്നു. ഒരു ജനവിഭാഗത്തിനിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ മാത്രമേ ഇത് സാധിക്കു. ഇന്ത്യക്കാരനാണെന്നുള്ളതിന് അവരോട് തെളിവുകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും ഇതിന്റെ ലക്ഷണമാണ്.
ഹരിയാനയിലേക്കു തന്നെ തിരികെ വന്നാല്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് മുസ്‌ലിം ജനവിഭാഗങ്ങളില്‍പെട്ടവര്‍ തല്ലിക്കൊല്ലപ്പെട്ടപ്പോഴൊന്നും നേതാക്കന്മാര്‍ പ്രതിഷേധിക്കുകയോ പൊതുജനരോഷം ഉയരുകയോ ചെയ്തില്ലെന്നത് ശ്രദ്ധേയമാണ്. ജുനൈദിന്റെ മരണത്തിന് ശേഷം, രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി ഒരാള്‍ കൊല്ലപ്പെട്ടതാണെന്നും പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തുവെന്നും മാത്രമാണ് പൊലീസ് തലവന്‍ ബി.എസ് സന്ധു പറയാന്‍ തയ്യാറായത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെയും പ്രതികളുടെയും മതങ്ങള്‍ ഏതെന്ന് വെളിപ്പെടുത്താന്‍ അധികാരികള്‍ തയ്യാറായില്ല. അക്രമികള്‍ ഹിന്ദുക്കളാണെന്നും ഇരകള്‍ മുസ്‌ലിംകളാണെന്നതും അവര്‍ വിശദീകരിച്ചിട്ടില്ല. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ അതത്ര അസാധാരണമല്ല.
കടപ്പാട്: രെൃീഹഹ.ശി

Video Stories

മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചത്; പി.വി. അന്‍വര്‍

രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കില്ല

Published

on

തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്‍ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. അതോടൊപ്പം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്‍.എയായതിനാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്‍ കാലതാമസം പാടില്ലെന്നും ഉടന്‍ രാജിവെച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്‍ക്ക് രാജിക്കത്ത് ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍, നേരിട്ട് കൈമാറണമെന്ന നിര്‍ദേശം ലഭിച്ചതിനാലാണ് കൊല്‍ക്കത്തയില്‍നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്‍വര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്‍വറിന് അംഗത്വം നല്‍കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ആഭ്യന്തര കോമഡിയും പൂഞ്ഞാര്‍ കോളാമ്പിയും

പിണറായി വിജയന്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ മൗനം സമ്മതമാണ്.

Published

on

നാഴികക്ക് നാല്‍പത് വട്ടം കളം മാറിച്ചവിട്ടിയ റെക്കോഡുള്ളതിനാല്‍ കേരള രാഷ്ട്രീയത്തിലെ എടുക്കാചരക്കായത് മാത്രമാണ് പി.സി ജോര്‍ജെന്ന രാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയ സമ്പാദ്യം. ലൈംലൈറ്റില്‍ നിന്നും അകന്നതോടെ സ്വന്തം പാര്‍ട്ടിയായ ജനപക്ഷം ചാണക പക്ഷമാക്കി ബി.ജെ.പിയിലാണ് ജോര്‍ജ്ജും മകനും ഒടുവില്‍ അഭയം തേടിയത്. നാക്കിന് എല്ലില്ലാത്തതിനാല്‍ വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന നിലയില്‍ എന്തും വിളിച്ചു പറയും. എല്ലാത്തിനും തെളിവുണ്ടെന്ന് വീമ്പ് പറയും ഒടുവില്‍ സിനിമയില്‍ ശങ്കരാടി കാണിക്കുന്ന പോലെ കൈ രേഖ ഉയര്‍ത്തിക്കാണിക്കും ഇതാണ് പി.സി സ്‌റ്റൈല്‍. ഇടത് മാറി വലത് മാറി ഒടുവില്‍ ചാണകക്കുഴിയില്‍ വി ണതോടെ ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റുക എന്ന എളുപ്പ പണിയാണ് പി.സി പയറ്റുന്നത്. കൂട്ടിന് ക്രിസംഘികളും സാക്ഷാല്‍ സംഘികളുമുള്ളതിനാല്‍ യഥേഷ്ടം മേഞ്ഞ് നടക്കുകയാണ്. ഇപ്പോള്‍ മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ വിഷം തുപ്പി നടക്കുകയാണ് ജോര്‍ജ്ജ്. നിരന്തരം വര്‍ഗീയ വിഷം വിളമ്പുന്ന ഒരാള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാന്‍ എന്താണ് ഇത്ര വിമു ഖത എന്നതാണ് അത്ഭുതം. മനുഷ്യര്‍ക്കിടയില്‍ ജാതിമത വിഭാഗീയത ഉണ്ടാക്കുക മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയത പ്രസംഗി ക്കുക എന്നത് ഇന്ത്യന്‍ നിയമപ്രകാരം കുറ്റമാണ്. ആ കുറ്റം ഒരാള്‍ ചെയ്തു എന്ന് തെളിഞ്ഞാല്‍ മുന്‍പില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അയാള്‍ക്കെതിരെ പരാതിയില്ലാതെ കേസ് എടുക്കാനും നിയമനടപടികളുമായി മുന്നോട്ടു പോകാ നുള്ള ബാധ്യത ഭരണകുടത്തിനുണ്ട്. എന്നിട്ടും ഇതിനൊന്നും തയ്യാറാവാതെ പി.സിയെ കെട്ടഴിച്ചു വിട്ടിരിക്കുകയാണ് ആഭ്യന്തര വകുപ്പും പൊലീസും. മുഖ്യധാരയില്‍ നിന്ന് ആട്ടി അകറ്റപ്പെട്ട ഒരാള്‍ രാഷ്ട്രീയമായി മോഹഭംഗം വന്ന ഒരാള്‍ എന്തൊക്കെയോ പിച്ചും പേയും വിളിച്ചു പറയുന്നു.

അയാള്‍ പറയട്ടെ എന്ന രീതിയില്‍ അത്രത്തോളം ലാഘവത്തോടെ ഇതിനു മൗനാനുവാദം നല്‍കുന്നതിന് പിന്നില്‍ സര്‍ക്കാറിന് കൃത്യമായ അജണ്ടയുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് വര്‍ഗീയത പറയുന്നുണ്ടെങ്കില്‍ അയാള്‍ക്കെതിരെ കേസ് എടുക്കുക എന്നത് നിയമപരമായ ഭരണഘടനാപരമായ സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ മൗനം സമ്മതമാണ്.

കേസ് എടുത്ത് പി.സിയെ വളര്‍ത്തണ്ട എന്ന ന്യായവാദത്തിലൂടെ പി.സിയെ പരോക്ഷമായി പിന്തുണച്ചു പോവുകയാണ് സര്‍ക്കാര്‍. കേസ് എടുക്കുക എന്നുള്ളതാണ് നിയമപരമായ കാര്യം. എന്നാല്‍ ഈ ഭരണകുടം അത് ചെയ്യുന്നില്ല. സ്ഥിരമായി ഒരേ കുറ്റം ആവര്‍ത്തിക്കുന്നയാളാണ് പി.സി. നേരത്തെ അനന്തപുരിയിലെ ഹിന്ദു മഹാപരിഷത്തിന്റെ ചടങ്ങില്‍ മറ്റു മതങ്ങളിലെ ആളുകളെ വന്ധീകരിക്കാന്‍ വേണ്ടി എന്തൊക്കെയോ പണികള്‍ മുസ്ലിംകള്‍ ചെയ്യുന്നു എന്ന് പ്രസംഗിച്ച് കേസില്‍ പെടുകയും ആ കേസില്‍ അറ സ്റ്റിലാക്കപ്പെടുകയും ചെയ്തിരുന്നു. അന്ന് കര്‍ശനമായ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നല്‍കുന്നത്. അന്നു തന്നെ പ്രോസിക്യൂട്ടര്‍ ഹാജരാവാതെ പി.സിക്കു വേണ്ടി ഒത്തു കളിച്ചുവെന്ന വിവാദം നിലനില്‍ക്കുന്നുണ്ട്. അറസ്റ്റു തന്നെ എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയെ പിടിക്കാതെ സര്‍ക്കാരും സി.പി.എമ്മും നക്ഷത്രമെണ്ണുന്ന സമയത്താണ്. താല്‍ക്കാലിക രക്ഷപ്പെടലിനു വേണ്ടി മാത്രം. 2023 ല്‍ ഇതിനേക്കാള്‍ വലിയ വര്‍ഗീയ പരാമര്‍ശങ്ങളുമായി ജോര്‍ജ് വിണ്ടും രംഗത്ത് വന്നു. ഇപ്പോഴിതാ 2025 ല്‍ പി.സി വീണ്ടും ഒരു ചാനലിലൂടെ മുസ്ലിംകള്‍ക്കെതിരായിട്ടുള്ള കടുത്ത വര്‍ഗീയ വിഭജന മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് രംഗത്ത് വരുന്നു. പി.സിയെ 153 എ ചുമത്തി ക്കൊണ്ട് അറസ്റ്റു ചെയ്തു പോയാല്‍ ഒരു കോടതിക്കും ജാമ്യം അനുവദിക്കാന്‍ കഴിയില്ല. കാരണം ഇത് അബദ്ധത്തില്‍ പറ്റിയതാണെന്നോ വാക്കുകള്‍ വളച്ചൊടിച്ചതാണെ ന്നോ പറഞ്ഞു ഒഴിവാക്കാന്‍ അയാള്‍ക്ക് ഒരിക്കലും പറ്റില്ല.

കാരണം നിരന്തരമായി അയാള്‍ തീവ്ര വര്‍ഗീയത പറഞ്ഞു കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട് ഇലക്ടറല്‍ പൊളിറ്റിക്സിന്റെ മുഖ്യധാരയില്‍ നിന്ന് ജനം ആട്ടി അകറ്റിയ ഒരാളെന്ന നിലയില്‍ മാത്രം പി.സിയെ കാണാനാവില്ല. ഇന്നയാള്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ്. അതു കൊണ്ട് തന്നെ ഇത് പി.സിയുടെ വ്യക്തിപരമായ വാദമായി മാത്രം കാണാനാവില്ല. മുമ്പ് അനന്തപുരി സമ്മേളനത്തിന്റെ ഭാഗമായി വര്‍ഗീയത പ്രസംഗിച്ച കേസില്‍ അറസ്റ്റിലായി ജാ മ്യത്തിലായ പി.സിയെ കാണാന്‍ ഒരു മതപുരോഹിതന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു പുറത്തിറങ്ങി വന്നപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ബി.ജെ.പിക്കാര്‍ പൊലീസ് വാഹനം തടഞ്ഞത് വരെ നാം കണ്ടതാണ്.

പി.സി ഒറ്റപ്പെട്ട സംഭവമല്ല. വലിയ പൊളിറ്റിക്കല്‍ പ്രോജക്ടിന്റെ പ്രചാരകനാണ് എന്നത് ഈ സര്‍ക്കാര്‍ മാത്രം മനസിലാക്കുന്നില്ല. അല്ലെങ്കില്‍ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സര്‍ക്കാറിനു കൂടി സഹായകരമായ രീതിയില്‍ സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കുക എന്ന പരിപാടിയാണ് നടത്തുന്നത്. സര്‍ക്കാറിനെ നയിക്കുന്നവരും പാര്‍ട്ടിയും അല്ലെങ്കില്‍ തന്നെ പ്രതിപക്ഷത്തിനെതിരെ ഒരു നറേറ്റീവ് സ്യഷ്ടിച്ച് തിരഞ്ഞെടുപ്പില്‍ താല്‍ക്കാലിക ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ തന്നെ പി.സിയും പല പി.സിമാരും എന്തു പറഞ്ഞാലും നമ്മള്‍ക്ക് കിട്ടണം വോട്ട് എന്നത് മാത്രമാണ് സര്‍ക്കാര്‍, ഇടത് നിലപാട്. പാലക്കാട് ഇതിന്റെ പ്രമോ സീന്‍ ആയിരുന്നു. ഇനി മുഴുസീന്‍ വരാനിരിക്കുന്നു. ഹണി റോസിന്റെ പരാതിയില്‍ ബോയെ അറസ്റ്റു ചെയത് അകത്താക്കാന്‍ കാണിച്ച വ്യഗ്രത പരസ്യ വര്‍ഗീയത പറയുന്ന പി.സിക്കെതിരെ എന്തേ കാണിക്കാത്തത്. ആഭ്യന്തര വകുപ്പ് ഇത്രമേല്‍ കോമഡിയായി മാറിയ ഒരു ഭരണ കുടം ലോകത്ത് തന്നെ കണ്ടേക്കില്ല.

 

Continue Reading

india

ഉന്നത വിദ്യാഭ്യാസമേഖല തകര്‍ക്കുന്ന കേന്ദ്രം

ഇത്ര പ്രധാനവും സമഗ്രവുമായ ഒരു രേഖ പഠിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ ചുരുങ്ങിയ കാലപരിധി മതിയാവില്ലെന്ന് കേന്ദ്രത്തിന് നന്നായി അറിയാം.

Published

on

വി.സി നിയമനമടക്കമുള്ള കാര്യത്തില്‍ യു.ജി.സി പുറപ്പെടുവിച്ച പുതിയ കരട് മാര്‍ഗനിര്‍ദേശം അക്കാദമിക ഫെഡറലിസത്തിന്റെ നട്ടെല്ലൊടിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ജനുവരി ആറിനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ യൂനിവേഴ്സിറ്റി ഗ്രാന്റ് സ് കമീഷന്‍ (യു.ജി.സി) കോളജുകളിലെയും സര്‍വകലാശാലകളിലെയും അക്കാദമിക നിലവാരം, അധ്യാപക-വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ എന്നിവയുള്‍പ്പെടെ പുതുക്കിയ ചട്ടങ്ങളുടെ കരട് പുറത്തിറക്കിയത്. ഫെബ്രുവരി അഞ്ചു വരെയാണ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. പല നിയമ നിര്‍മാണങ്ങളിലും പദ്ധതി രൂപവത്കരണത്തിലും ഏകപക്ഷിയമായി തീരുമാനങ്ങളെടുത്ത് ചര്‍ച്ച ചെയ്‌തെന്നു വരുത്തി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ അതേ നിലപാട് തന്നെയാണ് ഇക്കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്. ഇത്ര പ്രധാനവും സമഗ്രവുമായ ഒരു രേഖ പഠിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ ചുരുങ്ങിയ കാലപരിധി മതിയാവില്ലെന്ന് കേന്ദ്രത്തിന് നന്നായി അറിയാം. ചര്‍ച്ചക്ക് സമയം അനുവദിച്ചോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നു പറയാനുള്ള കാട്ടിക്കൂട്ടലായേ ഇതിനെ കാണാനാവു.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ ഈ നീക്കം. വി.സി നിയമനം സമ്പൂര്‍ണമായും മോദി സര്‍ക്കാരിന്റെ കൈപ്പിടിയിലാക്കുന്നതിനുള്ള പദ്ധതിയാണിത്. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. അധ്യാപക നിയമനങ്ങള്‍ക്കുള്ള യോഗ്യത, വി.സി നിയമനത്തിനുള്ള യോഗ്യത, അക്കാദമിക മേഖലക്കു പുറത്ത് വ്യവസായം, സര്‍ക്കാര്‍ ഭരണം എന്നീ മേഖലയിലുള്ളവര്‍ക്കു മത്സരിക്കാനുള്ള അനുമതി, തിരഞ്ഞെടുപ്പ് രീതിയും അതിനുള്ള പാനലിന്റെ ഘടനയും തുടങ്ങിയ വ്യവസ്ഥകളാണ് ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് കേന്ദ്രത്തിന്റെ ഫാസിസ സമീപനത്തിന് വളമിടുന്നത്. നിര്‍ദിഷ്ട ചട്ടങ്ങളില്‍ വൈസ് ചാന്‍സലര്‍മാരെ നാമനിര്‍ദേശം ചെയ്യേണ്ടത് ഗവര്‍ണര്‍/ ചാന്‍സലറുടെ പ്രതിനിധി, യു.ജി.സി പ്രതിനിധി, സര്‍വക ലാശാലയുടെ ഉന്നത സമിതിയായ സെനറ്റ്/സിന്‍ഡിക്കേറ്റി ന്റെ പ്രതിനിധി എന്നിവരടങ്ങിയ പാനലാണ്.

ഇതില്‍ കേന്ദ്രം തന്നെ നിയമിച്ച ഗവര്‍ണര്‍, യു.ജി.സി ചെയര്‍മാന്‍ എന്നിവരുടെ നോമിനികള്‍ കേന്ദ്രത്തിന്റെ ആജ്ഞാനുവര്‍ത്തി കളാകുമെന്നുറപ്പാണ്. അതിനാല്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമനുസരിച്ച് കേന്ദ്രത്തിന്റെ ആഗ്രഹം നടക്കുമെന്നര്‍ത്ഥം. ഇതുവഴി ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബി.ജെ.പി സര്‍ക്കാറിന്‍് ആജ്ഞാനുവര്‍ത്തികളായ വി.സിമാരാവും ഉണ്ടാവുക. അക്കാദമിക യോഗ്യതയോ അധ്യാപന പരിചയമോ അല്ല ഇവിടെ പരിഗണിക്കപ്പെടുന്നത്. 2010 മുതലുള്ള യു.ജി.സി റെഗുലേ ഷന്‍ പ്രകാരം പത്തു വര്‍ഷം കുറയാതെ പ്രൊഫസര്‍ഷിപ്പുള്ള, പ്രശസ്തരായ അക്കാദമിക് പണ്ഡിതര്‍ക്കാണ് വി.സിയാകാന്‍ യോഗ്യത. സെലക്ഷന്‍ കം സെര്‍ച്ച് കമ്മിറ്റിയെ നിയമിക്കുന്നതും സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പാനല്‍ അംഗീകരിക്കുന്നതും പാനലില്‍നിന്നും വി.സിയെ നിയമിക്കുന്നതും ചാന്‍സലറായ ഗവര്‍ണറാകും. സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമവും ചട്ടവും പ്രകാരമാണ് വി.സി നിയമനം നടത്തേണ്ടതെന്ന 2013 ലെ യു.ജി.സി റെഗുലേഷനും ഇതോടെ ചരിത്രമാകും.

വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയമം നിര്‍മിക്കാന്‍ ഭരണഘടനാദത്തമായ അവകാശമുണ്ട്. സംസ്ഥാന നിയമവും യു.ജി.സി ചട്ടവും തമ്മില്‍ പൊരുത്തക്കേട് വന്നാല്‍ സംസ്ഥാന നിയമമാണ് നിലനില്‍ക്കുക. പാര്‍ലമെന്റ് നിയമം നിര്‍മിച്ചാല്‍ മാത്രമേ സംസ്ഥാന നിയമത്തെ മറികടക്കാന്‍ കഴിയൂ. സംസ്ഥാനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിശ്ചയിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് വരുന്നത് ജനാധിപത്യ സമൂഹത്തിന് നാണക്കേടാണ്. സംസ്ഥാന സര്‍ക്കാറുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍നിന്ന് ഏതാണ്ട് മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയിലാവും. വൈസ് ചാന്‍സലര്‍ നിയമനം മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ രാഷ്ട്രീയ അജണ്ടയായി മാറിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണ നടപടികള്‍ സുഗമമായി നടപ്പാക്കുന്നതിന് സര്‍വകലാശാലകളെ കൈപ്പിടിയിലാക്കണം. അതിനുള്ള കു റക്കുവഴികളാണ് കേന്ദ്രം തേടിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ നിഷ്പ്രഭമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യം നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ട്. യു.ജി.സി കരടിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ശക്തമായി രംഗത്തുവരേണ്ടതുണ്ട്. പശ്ചിമ ബംഗാള്‍ വി.സി നിയമനത്തില്‍ സംസ്ഥാനങ്ങളുടെ അധികാരം കൃത്യമായി നിര്‍വചിച്ച സുപ്രിംകോടതി വിധി നിലവിലുള്ളപ്പോള്‍ അതിനെ മറികടക്കാന്‍ കഴിയുമോ എന്ന പ്രതിക്ഷയാണ് മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസമായുള്ളത്.

Continue Reading

Trending