Connect with us

Video Stories

ആരോഗ്യ മേഖല കുട്ടിക്കളിയല്ല

Published

on


ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ഏതൊരു ജീവന്റെയും അടിസ്ഥാന ഘടകം. ജനാധിപത്യ സംവിധാനത്തില്‍ പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാരുകള്‍ക്ക് സുപ്രധാന പങ്കാണ് നിര്‍വഹിക്കാനുള്ളതെന്ന് പറയേണ്ടതില്ല. അടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന ആരോഗ്യ-ആതുര ശുശ്രൂഷാസംവിധാനങ്ങള്‍ രാജ്യത്തെ സകല പൗരന്മാരിലേക്കും എത്തിപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കുമ്പോള്‍ തന്നെയാണ് ആരോഗ്യ മേഖല സമ്പന്നരുടെ മാത്രം കേളീരംഗമാക്കപ്പെടുകയാണെന്ന പരാതിയും ഉയരുന്നത്. ഇതോടൊപ്പംതന്നെയാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ മെഡിക്കല്‍ മേഖലയെ ‘മേടിക്കല്‍’ മേഖലയാക്കി മാറ്റാനുള്ള സ്ഥാപിത തല്‍പരരുടെ ഇംഗിതത്തിന് വഴങ്ങുകയാണെന്ന പരാതിയും. കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലും രാജ്യത്തെ നിലവിലെ മെഡിക്കല്‍ വിദ്യാഭ്യാസ നിലവാരവുമാണ് പ്രസ്തുത ചോദ്യങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. ബില്‍ 48നെതിരെ 260 വോട്ടുകള്‍ക്ക് വിജയിച്ചെങ്കിലും പ്രതിപക്ഷത്തിന്റെയും ആതുര രംഗത്തെ സേവകരുടെയും വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാജ്യത്താകമാനം അലോപ്പതി ഡോക്ടര്‍മാര്‍ ഇന്ന് ബില്ലിനെതിരെ പണിമുടക്കുകയാണ്. അത്യാഹിത വിഭാഗങ്ങളൊഴികെയുള്ളവയെല്ലാം സ്തംഭിക്കുമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്.
ജൂലൈ 22ന് ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധനാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍-2019 ലോക്‌സഭയുടെ പരിഗണനക്കായി അവതരിപ്പിച്ചത്. ബില്ലിനെതിരെ കഴിഞ്ഞ ഏതാനുംമാസങ്ങളായി രാജ്യത്തെ അലോപ്പതി ഭിഷഗ്വരന്മാര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. അവരുന്നയിക്കുന്ന പ്രധാന പരാതി ബില്‍ നിയമമായാല്‍ രാജ്യത്തെ ആധുനിക ചികില്‍സാരംഗത്തിന് മരണമണി മുഴങ്ങുമെന്നാണ്. അത്തരത്തിലുള്ള വ്യവസ്ഥകളാണ് ബില്ലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അലോപ്പതി മേഖലയെക്കുറിച്ച് സാമാന്യജ്ഞാനമുള്ളവര്‍ക്ക് അലോപ്പതി ഡോക്ടര്‍മാരെപോലെ പ്രാക്ടീസ് ചെയ്യാമെന്ന വ്യവസ്ഥയാണ് ഏറെ പ്രതിലോമകരമായിട്ടുള്ളത്. ഇത് അനുവദിക്കപ്പെട്ടാല്‍ ഏത് മുറിവൈദ്യനും രാജ്യത്ത് രോഗികളെ ചികില്‍സിക്കാനും തെറ്റുപറ്റിയാല്‍ കാലപുരിക്കയക്കാനും കഴിയും. ഇവര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും സ്വകാര്യ കോളജുകളിലുമായി അഞ്ചര മുതല്‍ ആറു വര്‍ഷംവരെ കഠിനമായി പഠിച്ചും അഭ്യസിച്ചും നേടുന്ന മെഡിക്കല്‍ ബിരുദത്തിന് പകരമായി ഈ രംഗത്തേക്ക് മുറിവൈദ്യന്മാരെ കോട്ടിട്ട് അയക്കുന്നതിനുപിന്നില്‍ അന്തര്‍ദേശീയ മരുന്നു ലോബിയെ സംശയിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന 1000-1 എന്ന രോഗി-ഡോക്ടര്‍ മാനദണ്ഡം പാലിക്കാന്‍ രാജ്യത്തിനിന്നും കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും നിലവിലുള്ള ഡോക്ടര്‍മാരെ ഗ്രാമ പ്രദേശങ്ങളിലേക്കും മറ്റും വിന്യസിച്ച് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുപകരം വയറു വേദനക്ക് മുണ്ഡനം ചെയ്യുന്ന വിദ്യ പരീക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.
വിദേശങ്ങളില്‍ നിന്നടക്കം മെഡിക്കല്‍ ബിരുദം സമ്പാദിച്ചെത്തുന്നവരുടെ ഭാവി സേവനത്തിന് എക്‌സിറ്റ് പരീക്ഷ എന്ന കടമ്പ മാത്രം വെക്കുന്നതിനെതിരെയും പരാതിയുണ്ട്. ഇക്കൂട്ടര്‍ക്ക് മതിയായ പരിശീലനമോ യോഗ്യതയോ ഉണ്ടാകുമെന്ന് എങ്ങനെയാണ് ഒരൊറ്റ പരീക്ഷയിലൂടെ മാത്രം നിശ്ചയിക്കാനാകുക. പി.ജി കോഴ്‌സിനും ഈ പരീക്ഷ മതിയാകുമത്രെ. 2017ലാണ് സുപ്രീംകോടതി രാജ്യത്തൊട്ടാകെ ബാധകമാകുന്ന രീതിയില്‍ മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഏകീകൃതമാക്കിയത്. എന്നിട്ടും സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഇന്നും അനഭിലഷണീയമായ പല പ്രവണതകളും തുടരുന്നുണ്ടെന്നതാണ് സത്യം. ബില്‍ വ്യവസ്ഥ ചെയ്യുന്നതനുസരിച്ച് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകള്‍ മെറിറ്റിലുള്ള കുട്ടികള്‍ക്കായി കുറഞ്ഞ ചെലവിലുള്ള വിദ്യാഭ്യാസത്തിന് നീക്കിവെക്കുമെന്നത് അഭികാമ്യമാണെങ്കിലും കേരളത്തിലേതുപോലെ താരതമ്യേന കുറഞ്ഞ ഫീസുള്ള സംസ്ഥാനങ്ങളെ അഖിലേന്ത്യാതലത്തിലേക്ക് ബന്ധിപ്പിക്കുന്നത് ഇവിടുത്തെ സാധാരണക്കാരുടെ കുട്ടികള്‍ക്ക് വിലങ്ങാകും. ഇവരില്‍ പലര്‍ക്കും പണം കായ്ക്കുന്ന മരങ്ങള്‍ മാത്രമാണ് മെഡിക്കല്‍ കോളജുകളും വിദ്യാര്‍ത്ഥികളും. പല മെഡിക്കല്‍ കോളജുകള്‍ക്കും മതിയായ സൗകര്യമില്ലാതെതന്നെ പ്രവര്‍ത്തനാനുമതി നല്‍കുന്നത് അഴിമതിക്ക് വഴിവെക്കുന്നു. ഇതേതുടര്‍ന്നാണ് 2010ല്‍ മെഡിക്കല്‍ കൗണ്‍സില്‍തന്നെ പിരിച്ചുവിടപ്പെട്ടത്.
പുതിയ ബില്ലിനെതിരായ വിമര്‍ശനങ്ങളില്‍ മറ്റൊന്ന് സംസ്ഥാനങ്ങളുടെ നിലവിലെ പ്രവേശനാധികാരത്തില്‍ കേന്ദ്രത്തിന്റെ കൈകടത്തലുണ്ടാകുമെന്നുള്ളതാണ്. ഇതിനും കേന്ദ്രം വ്യക്തമായ മറുപടിപറയുന്നില്ല. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തെ (1956) മറികടന്നുകൊണ്ടാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ രൂപവത്കരിക്കുന്നത്. ഇതില്‍ നിയമിക്കപ്പെടുന്നവരെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ആളുകളായിരിക്കും. ഇതിനെ ഫെഡറല്‍ സംവിധാനത്തിനുനേര്‍ക്കുള്ള ഭീഷണിയാണിത്. ബില്ലിന്റെ ചര്‍ച്ചാവേളയില്‍ കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ്, കേരള കോണ്‍ഗ്രസ്, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ അംഗങ്ങള്‍ വിട്ടുനിന്നത് സര്‍ക്കാരിനെ പുനര്‍ചിന്തിപ്പിച്ചിട്ടില്ല. എന്തുവന്നാലും നിയമനിര്‍മാണവുമായി മുന്നോട്ടുപോകുമെന്നുള്ള സര്‍ക്കാര്‍ നീക്കം ഏത് ലോബിക്കുവേണ്ടിയാണെന്ന് പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും തുറന്നുപറയണം.
വരുംകാലം മഹാമാരികളുടേതായിരിക്കുമെന്നാണ് എബോള പോലുള്ള മാരക വൈറസ് രോഗങ്ങള്‍ ഇന്ത്യയില്‍ പടരാനുള്ള സാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ തരുന്ന മുന്നറിയിപ്പ്. ഇതിനെതിരെ കനത്ത ജാഗ്രത പാലിക്കേണ്ട സമയത്താണ് ഔഷധ ലോബിക്കു വേണ്ടിയുള്ള മോദി സര്‍ക്കാരിന്റെ തിടുക്കം. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന നീറുന്ന പ്രശ്‌നത്തെ ഇവ്വിധം ചര്‍വ്വിതചര്‍വിതമാക്കിയെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്ത ആദ്യത്തെ തെറ്റ്. ഇതിനകം നിരവധി പണിമുടക്കുകളാണ് മെഡിക്കല്‍ മേഖലയില്‍ ഏതാനും മാസങ്ങള്‍ക്കകം നടന്നത്. പക്ഷേ അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലുള്ള സര്‍ക്കാര്‍ നീക്കം ജനായത്ത സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. കേരളത്തിലെ ഈ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് വന്‍ ഫീസും മുഴുവന്‍ പഠനകാലത്തേക്കുള്ള ബാങ്ക് ഗ്യാരന്റിയും ആവശ്യപ്പെട്ട് സ്വകാര്യ മെഡിക്കല്‍ കോളജുകാര്‍ നടത്തുന്ന വിലപേശലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൈമലര്‍ത്തുന്ന സ്ഥിതിയുണ്ട്. മേഖലക്കായി സമഗ്ര നിയമം വേണമെന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ ഇതിനെ ലാഭക്കൊതിയന്മാരുടെ അവസരമാക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമത്തെയാണ് ജനത ഒന്നിച്ചെതിര്‍ക്കേണ്ടത്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending