Video Stories
ആരോഗ്യ മേഖല കുട്ടിക്കളിയല്ല
ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ഏതൊരു ജീവന്റെയും അടിസ്ഥാന ഘടകം. ജനാധിപത്യ സംവിധാനത്തില്‍ പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാരുകള്‍ക്ക് സുപ്രധാന പങ്കാണ് നിര്‍വഹിക്കാനുള്ളതെന്ന് പറയേണ്ടതില്ല. അടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന ആരോഗ്യ-ആതുര ശുശ്രൂഷാസംവിധാനങ്ങള്‍ രാജ്യത്തെ സകല പൗരന്മാരിലേക്കും എത്തിപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കുമ്പോള്‍ തന്നെയാണ് ആരോഗ്യ മേഖല സമ്പന്നരുടെ മാത്രം കേളീരംഗമാക്കപ്പെടുകയാണെന്ന പരാതിയും ഉയരുന്നത്. ഇതോടൊപ്പംതന്നെയാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ മെഡിക്കല്‍ മേഖലയെ ‘മേടിക്കല്‍’ മേഖലയാക്കി മാറ്റാനുള്ള സ്ഥാപിത തല്‍പരരുടെ ഇംഗിതത്തിന് വഴങ്ങുകയാണെന്ന പരാതിയും. കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലും രാജ്യത്തെ നിലവിലെ മെഡിക്കല്‍ വിദ്യാഭ്യാസ നിലവാരവുമാണ് പ്രസ്തുത ചോദ്യങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. ബില്‍ 48നെതിരെ 260 വോട്ടുകള്‍ക്ക് വിജയിച്ചെങ്കിലും പ്രതിപക്ഷത്തിന്റെയും ആതുര രംഗത്തെ സേവകരുടെയും വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാജ്യത്താകമാനം അലോപ്പതി ഡോക്ടര്‍മാര്‍ ഇന്ന് ബില്ലിനെതിരെ പണിമുടക്കുകയാണ്. അത്യാഹിത വിഭാഗങ്ങളൊഴികെയുള്ളവയെല്ലാം സ്തംഭിക്കുമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്.
ജൂലൈ 22ന് ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധനാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍-2019 ലോക്‌സഭയുടെ പരിഗണനക്കായി അവതരിപ്പിച്ചത്. ബില്ലിനെതിരെ കഴിഞ്ഞ ഏതാനുംമാസങ്ങളായി രാജ്യത്തെ അലോപ്പതി ഭിഷഗ്വരന്മാര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. അവരുന്നയിക്കുന്ന പ്രധാന പരാതി ബില്‍ നിയമമായാല്‍ രാജ്യത്തെ ആധുനിക ചികില്‍സാരംഗത്തിന് മരണമണി മുഴങ്ങുമെന്നാണ്. അത്തരത്തിലുള്ള വ്യവസ്ഥകളാണ് ബില്ലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അലോപ്പതി മേഖലയെക്കുറിച്ച് സാമാന്യജ്ഞാനമുള്ളവര്‍ക്ക് അലോപ്പതി ഡോക്ടര്‍മാരെപോലെ പ്രാക്ടീസ് ചെയ്യാമെന്ന വ്യവസ്ഥയാണ് ഏറെ പ്രതിലോമകരമായിട്ടുള്ളത്. ഇത് അനുവദിക്കപ്പെട്ടാല്‍ ഏത് മുറിവൈദ്യനും രാജ്യത്ത് രോഗികളെ ചികില്‍സിക്കാനും തെറ്റുപറ്റിയാല്‍ കാലപുരിക്കയക്കാനും കഴിയും. ഇവര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും സ്വകാര്യ കോളജുകളിലുമായി അഞ്ചര മുതല്‍ ആറു വര്‍ഷംവരെ കഠിനമായി പഠിച്ചും അഭ്യസിച്ചും നേടുന്ന മെഡിക്കല്‍ ബിരുദത്തിന് പകരമായി ഈ രംഗത്തേക്ക് മുറിവൈദ്യന്മാരെ കോട്ടിട്ട് അയക്കുന്നതിനുപിന്നില്‍ അന്തര്‍ദേശീയ മരുന്നു ലോബിയെ സംശയിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന 1000-1 എന്ന രോഗി-ഡോക്ടര്‍ മാനദണ്ഡം പാലിക്കാന്‍ രാജ്യത്തിനിന്നും കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും നിലവിലുള്ള ഡോക്ടര്‍മാരെ ഗ്രാമ പ്രദേശങ്ങളിലേക്കും മറ്റും വിന്യസിച്ച് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുപകരം വയറു വേദനക്ക് മുണ്ഡനം ചെയ്യുന്ന വിദ്യ പരീക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.
വിദേശങ്ങളില്‍ നിന്നടക്കം മെഡിക്കല്‍ ബിരുദം സമ്പാദിച്ചെത്തുന്നവരുടെ ഭാവി സേവനത്തിന് എക്‌സിറ്റ് പരീക്ഷ എന്ന കടമ്പ മാത്രം വെക്കുന്നതിനെതിരെയും പരാതിയുണ്ട്. ഇക്കൂട്ടര്‍ക്ക് മതിയായ പരിശീലനമോ യോഗ്യതയോ ഉണ്ടാകുമെന്ന് എങ്ങനെയാണ് ഒരൊറ്റ പരീക്ഷയിലൂടെ മാത്രം നിശ്ചയിക്കാനാകുക. പി.ജി കോഴ്‌സിനും ഈ പരീക്ഷ മതിയാകുമത്രെ. 2017ലാണ് സുപ്രീംകോടതി രാജ്യത്തൊട്ടാകെ ബാധകമാകുന്ന രീതിയില്‍ മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഏകീകൃതമാക്കിയത്. എന്നിട്ടും സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഇന്നും അനഭിലഷണീയമായ പല പ്രവണതകളും തുടരുന്നുണ്ടെന്നതാണ് സത്യം. ബില്‍ വ്യവസ്ഥ ചെയ്യുന്നതനുസരിച്ച് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകള്‍ മെറിറ്റിലുള്ള കുട്ടികള്‍ക്കായി കുറഞ്ഞ ചെലവിലുള്ള വിദ്യാഭ്യാസത്തിന് നീക്കിവെക്കുമെന്നത് അഭികാമ്യമാണെങ്കിലും കേരളത്തിലേതുപോലെ താരതമ്യേന കുറഞ്ഞ ഫീസുള്ള സംസ്ഥാനങ്ങളെ അഖിലേന്ത്യാതലത്തിലേക്ക് ബന്ധിപ്പിക്കുന്നത് ഇവിടുത്തെ സാധാരണക്കാരുടെ കുട്ടികള്‍ക്ക് വിലങ്ങാകും. ഇവരില്‍ പലര്‍ക്കും പണം കായ്ക്കുന്ന മരങ്ങള്‍ മാത്രമാണ് മെഡിക്കല്‍ കോളജുകളും വിദ്യാര്‍ത്ഥികളും. പല മെഡിക്കല്‍ കോളജുകള്‍ക്കും മതിയായ സൗകര്യമില്ലാതെതന്നെ പ്രവര്‍ത്തനാനുമതി നല്‍കുന്നത് അഴിമതിക്ക് വഴിവെക്കുന്നു. ഇതേതുടര്‍ന്നാണ് 2010ല്‍ മെഡിക്കല്‍ കൗണ്‍സില്‍തന്നെ പിരിച്ചുവിടപ്പെട്ടത്.
പുതിയ ബില്ലിനെതിരായ വിമര്‍ശനങ്ങളില്‍ മറ്റൊന്ന് സംസ്ഥാനങ്ങളുടെ നിലവിലെ പ്രവേശനാധികാരത്തില്‍ കേന്ദ്രത്തിന്റെ കൈകടത്തലുണ്ടാകുമെന്നുള്ളതാണ്. ഇതിനും കേന്ദ്രം വ്യക്തമായ മറുപടിപറയുന്നില്ല. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തെ (1956) മറികടന്നുകൊണ്ടാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ രൂപവത്കരിക്കുന്നത്. ഇതില്‍ നിയമിക്കപ്പെടുന്നവരെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ആളുകളായിരിക്കും. ഇതിനെ ഫെഡറല്‍ സംവിധാനത്തിനുനേര്‍ക്കുള്ള ഭീഷണിയാണിത്. ബില്ലിന്റെ ചര്‍ച്ചാവേളയില്‍ കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ്, കേരള കോണ്‍ഗ്രസ്, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ അംഗങ്ങള്‍ വിട്ടുനിന്നത് സര്‍ക്കാരിനെ പുനര്‍ചിന്തിപ്പിച്ചിട്ടില്ല. എന്തുവന്നാലും നിയമനിര്‍മാണവുമായി മുന്നോട്ടുപോകുമെന്നുള്ള സര്‍ക്കാര്‍ നീക്കം ഏത് ലോബിക്കുവേണ്ടിയാണെന്ന് പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും തുറന്നുപറയണം.
വരുംകാലം മഹാമാരികളുടേതായിരിക്കുമെന്നാണ് എബോള പോലുള്ള മാരക വൈറസ് രോഗങ്ങള്‍ ഇന്ത്യയില്‍ പടരാനുള്ള സാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ തരുന്ന മുന്നറിയിപ്പ്. ഇതിനെതിരെ കനത്ത ജാഗ്രത പാലിക്കേണ്ട സമയത്താണ് ഔഷധ ലോബിക്കു വേണ്ടിയുള്ള മോദി സര്‍ക്കാരിന്റെ തിടുക്കം. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന നീറുന്ന പ്രശ്‌നത്തെ ഇവ്വിധം ചര്‍വ്വിതചര്‍വിതമാക്കിയെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്ത ആദ്യത്തെ തെറ്റ്. ഇതിനകം നിരവധി പണിമുടക്കുകളാണ് മെഡിക്കല്‍ മേഖലയില്‍ ഏതാനും മാസങ്ങള്‍ക്കകം നടന്നത്. പക്ഷേ അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലുള്ള സര്‍ക്കാര്‍ നീക്കം ജനായത്ത സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. കേരളത്തിലെ ഈ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് വന്‍ ഫീസും മുഴുവന്‍ പഠനകാലത്തേക്കുള്ള ബാങ്ക് ഗ്യാരന്റിയും ആവശ്യപ്പെട്ട് സ്വകാര്യ മെഡിക്കല്‍ കോളജുകാര്‍ നടത്തുന്ന വിലപേശലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൈമലര്‍ത്തുന്ന സ്ഥിതിയുണ്ട്. മേഖലക്കായി സമഗ്ര നിയമം വേണമെന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ ഇതിനെ ലാഭക്കൊതിയന്മാരുടെ അവസരമാക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമത്തെയാണ് ജനത ഒന്നിച്ചെതിര്‍ക്കേണ്ടത്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

