Connect with us

Video Stories

പ്രണബ് കുമാര്‍ മുഖര്‍ജി

Published

on

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി അന്തസ്സായി തന്നെ വഹിച്ച പ്രണബ് ദായോട് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി നല്‍കിയ ഉപദേശം വളരെ സ്പഷ്ടമായിരുന്നു. അങ്ങ് നാഗ്പൂരില്‍ പോയാല്‍ സംസാരിക്കുക രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ കുറിച്ചായിരിക്കും. പക്ഷെ അങ്ങയുടെ വാക്കുകളായിരിക്കില്ല, അങ്ങ് പങ്കെടുക്കുന്ന ചിത്രമായിരിക്കും അവശേഷിക്കുക. മകളാണ് ശരിയെന്ന് മാധ്യമങ്ങളിലൂടെ മോര്‍ഫ് ചെയ്തതാണെങ്കിലും ആര്‍.എസ്.എസ്. രീതിയില്‍ ദാ അഭിവാദ്യം ചെയ്ത ചിത്രം ലോകം കണ്ടു. കളവ് പറയാനും പ്രചരിപ്പിക്കാനും ആര്‍.എസ്.എസ്. പഠിച്ചത് ഗീബല്‍സില്‍ നിന്ന് നേരിട്ടാണല്ലോ.
മുസ്‌ലിംകളും ക്രൈസ്തവരും ഉള്‍പ്പെടെ എല്ലാവരും ഈ മണ്ണിന്റെ മക്കളാണെന്ന് പ്രണബ് ആര്‍.എസ്.എസ്. ആസ്ഥാനത്തു ചെന്ന് ഓര്‍മിപ്പിച്ചിട്ടുണ്ടെന്നത് നേര്. മതത്തിന്റെയോ സിദ്ധാന്തത്തിന്റെയോ അടിസ്ഥാനത്തില്‍ രാജ്യത്തെ വ്യാഖ്യാനിക്കാനുള്ള ഏത് ശ്രമവും രാജ്യത്തെ അസ്ഥിരപ്പെടുത്തുകയേയുള്ളൂ. മത നിരപേക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മത നിരപേക്ഷത ഇന്ത്യയുടെ മതമാണ്. സാര്‍വലൗകികത, സ്വാംശീകരണം, സഹവര്‍ത്തിത്വം എന്നീ ആര്‍.എസ്.എസ്. നിഘണ്ടുവിലില്ലാത്ത വാക്കുകള്‍ അദ്ദേഹം പരിചയപ്പെടുത്തി. നാനാത്വത്തിന്റെ പ്രാധാന്യം അടക്കം നിങ്ങളോട് പറയാനാണ് ഇവിടെ വന്നതെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ.
ഈ രാജ്യത്തിന്റെ ആത്മാവായ ഈ മൂല്യങ്ങളെയെല്ലാം ചവിട്ടിമെതിക്കുന്ന പ്രസ്ഥാനമായ ആര്‍.എസ്.എസിന്റെ സ്ഥാപകന്‍ ഹെഡ്‌ഗെവാറിനെ ഭാരതത്തിന്റെ പ്രിയ പുത്രന്‍ എന്ന് വിശേഷിപ്പിക്കുകയുമുണ്ടായി. ഇതാണ് പ്രണബ് ദാ, ചേര്‍ന്നു പോകാത്തത്. രാജ്യത്തെ തകര്‍ക്കുന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച ഒരാളെങ്ങനെ രാജ്യത്തിന്റെ പ്രിയ പുത്രനാകും?
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ പ്രണബ് മുഖര്‍ജിക്ക് വയസ്സ് പന്ത്രണ്ടാണ്. പിതാവ് ദേശീയ പ്രസ്ഥാന പ്രവര്‍ത്തകന്‍, പിന്നീട് കോണ്‍ഗ്രസ് ദേശീയ കൗണ്‍സില്‍ അംഗം. ബംഗാളില്‍ കുലിന്‍ ബ്രാഹ്മണ സമുദായാംഗമായ പ്രണബിന്റെ പഠനവിഷയം രാഷ്ട്ര മീമാംസമായിരുന്നു. ചരിത്രത്തിലും പൊളിറ്റിക്‌സിലും ബിരുദാനന്തര ബിരുദത്തിന് ശേഷം നിയമബിരുദം കൂടി നേടിയ പ്രണബ് തപാല്‍ വകുപ്പില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചതാണ്. പിന്നീട്ട വിദ്യാനഗര്‍ കോളജില്‍ രാഷ്ട്രമീമാംസയില്‍ അസിസ്റ്റന്റ് പ്രൊഫസറും ദഷന്‍ ദാക് മാസികയിലൂടെ മാധ്യമ പ്രവര്‍ത്തകനുമായി.
ഇന്ദിരാഗാന്ധിയുമായുണ്ടാക്കിയ അടുപ്പം രാജീവ് ഗാന്ധിയുടെ കാലത്തു തുടരാനായില്ലെന്നതായിരുന്നു, ചെറിയ കാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗ്രാഫില്‍ ഒരു താഴ്ച ഉണ്ടാക്കിയത്. സോണിയ ഗാന്ധിയെ രാഷ്ട്രീയത്തിലിറക്കുകയും കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പദത്തില്‍ അവരോധിക്കുകയും ചെയ്തതില്‍ ഈ രാഷ്ട്രീയ തന്ത്രജ്ഞനുള്ള പങ്ക് നിസ്സീമമാണ്. ഇന്ദിരാജിയുടെ കാലത്തു തന്നെ രണ്ടാമനെന്ന പദവിയിലേക്ക് ഉയര്‍ന്ന പ്രണബ് അവരുടെ കാലത്തിന് ശേഷം പ്രധാനമന്ത്രിയാകേണ്ടതായിരുന്നു. അപ്പോഴാണ് രാജീവ് കടന്നുവരുന്നത്. അദ്ദേഹവുമായി യോജിച്ച് പോകാന്‍ പ്രണബിന് സാധിക്കാതെ വന്നപ്പോള്‍ വംഗനാട്ടിലേക്ക് ഒരു തിരിച്ചുപോക്കുണ്ടായി.
1969ല്‍ മിഡ്‌നാപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വി.കെ.കൃഷ്ണമേനോനെ ജയിപ്പിച്ചേടത്തായിരുന്നു പ്രണബിന്റെ അധികാര രാഷ്ട്രീയത്തിലേക്കുള്ള കുതിപ്പ് തുടങ്ങിയത്. ഇന്ദിരാഗാന്ധി രാജ്യസഭയിലേക്ക് എടുത്തു. പിന്നീട് നാലു തവണ രാജ്യസഭാംഗമായി. ഇന്ദിരാഗാന്ധിയുടെ കാലത്തു തന്നെ അധികാരത്തിന്റെ ഇടനാഴികളില്‍ എന്തിനും ഏതിനും മുഖര്‍ജിയെ വേണമായിരുന്നു. 1973ല്‍ തന്നെ ഡെപ്യൂട്ടി മന്ത്രിയായി. അടിയന്തിരാവസ്ഥക്കാലത്ത് അമിതാധികാര പ്രവണത കാട്ടിയവരില്‍ നിന്ന് ഇദ്ദേഹത്തിന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിഞ്ഞില്ല. ജനത സര്‍ക്കാര്‍ വന്ന് അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷന്‍ പ്രണബിനെ കുറ്റപ്പെടുത്താതെയും ഇരുന്നില്ല. ഇന്ദിരാഗാന്ധി തിരിച്ചുവന്നപ്പോള്‍ പ്രണബ് ഉണ്ട് കൂടെ. 1981-84ല്‍ ധനമന്ത്രിയായി. ഡോ.മന്‍മോഹന്‍ സിംഗിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചുള്ള ഉത്തരവില്‍ ഒപ്പുവെച്ചത് ദാ ആണ്. അതേ പ്രണബ് 2004ല്‍ സോണിയ തന്റെ പേര് നിര്‍ദേശിക്കുമെന്ന് കരുതിയിരിക്കെ മന്‍മോഹന്‍ പ്രധാനമന്ത്രിയാവുകയായിരുന്നു.
രാജീവ് കോണ്‍ഗ്രസ് നേതാവായിരിക്കെ പാര്‍ട്ടി വിടേണ്ടിവന്ന പ്രണബ് രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസിന് രൂപം നല്‍കിയെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മൂന്നു വര്‍ഷം കഴിയും മുമ്പെ പിരിച്ചുവിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. രാജീവ് കളമൊഴിയുകയും 1991ല്‍ നരസിംഹറാവു ചുമതലയേല്‍ക്കുകയും ചെയ്തതോടെ പ്രണബ് വീണ്ടും കൊല്‍ക്കത്തയില്‍ നിന്ന് ഇന്ദ്രപ്രസ്ഥത്തിലെത്തി. പ്ലാനിംഗ് കമ്മീഷന്റെ വൈസ് ചെയര്‍മാനായി റാവു നിയമിച്ചു. 1995ല്‍ വിദേശകാര്യ മന്ത്രിയായി. 2004ലാണ് പ്രണബ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പശ്ചിമബംഗാളിലെ ജംഗിപൂരില്‍ നിന്ന്. 2009ല്‍ വീണ്ടും ജയിച്ച സീറ്റില്‍ 2012ല്‍ ദാ രാഷ്ട്രപതിയായതോടെ ഒഴിവുവന്നു. അവിടെ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് അദ്ദേഹത്തിന്റെ പുത്രന്‍ അജിത് മുഖര്‍ജിയാണ്. അജിത് ഇപ്പോള്‍ നിയമസഭാംഗമാണ്.
ആണവ കരാര്‍, പേറ്റന്റ് ബില്‍ തുടങ്ങിയ നിര്‍ണായക തീരുമാനങ്ങളെടുക്കുമ്പോള്‍ ഇടതുപക്ഷത്തെ കൂടി അനുനയിക്കുന്ന ‘രണ പാടവം യു.പി.എ. സര്‍ക്കാറുകള്‍ക്ക് കരുത്തായിരുന്നു. രാജ്യത്തിന്റെ പതിമൂന്നാമത് രാഷ്ട്രപതിയായി 2012-17 അദ്ദേഹം പ്രവര്‍ത്തിച്ചു. അതിന്റെ എല്ലാ ഗരിമയോടെയും. അതിപ്പോള്‍ അദ്ദേഹത്തെ മകള്‍ ഓര്‍മപ്പെടുത്തേണ്ടിവന്നു. രാജ്യവും.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending