Video Stories
ശബരിമല: പരിഹാരം ഭരണഘടന തന്നെ
ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് നിരോധിക്കുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശന) നിയമത്തിലെ 3 ബി വകുപ്പ് റദ്ദാക്കിക്കൊണ്ട് സെപ്തംബര്‍ 28ന് പുറപ്പെടുവിച്ച ഭരണഘടനാബെഞ്ചിന്റെ വിധി പുന:പരിശോധനക്ക് വിധേയമാക്കാനുള്ള സുപ്രീംകോടതിയുടെ പുതിയ തീരുമാനം രാജ്യത്തെ സമാധാനകാംക്ഷിളായ എല്ലാവര്ക്കും ആശ്വാസം നല്‍കുന്നതാണ്. അമ്പത് പുന:പരിശോധനാഹര്‍ജികളില്‍ 49 എണ്ണമാണ് ഇന്നലെ ഉച്ചക്ക് മൂന്നുമണിക്ക് വെറും 20 മിനുറ്റെടുത്ത് അഞ്ചംഗ ബെഞ്ച് പരിഗണിച്ചത്. രാവിലെ നാല് റിട്ട് ഹര്‍ജികളും പിന്നീട് കേള്‍ക്കാനായി മാറ്റിയിരുന്നു. വിധിയെ തന്ത്രിയും യു.ഡി.എഫും ബി.ജെ.പിയുമെല്ലാം സ്വാഗതം ചെയ്തത് പൊതുവെ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്.
മണ്ഡല മകരവിളക്ക് ആഘോഷത്തിന് ശബരിമല ക്ഷേത്രം തുറക്കാന്‍ ഒരാഴ്ചമാത്രം ബാക്കിയിരിക്കെ വന്ന സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ വിശ്വാസാചാരങ്ങളും ഭക്തരുടെ വികാരവും മനസ്സിലാക്കിക്കൊണ്ടുള്ളതാണെന്ന് പറയേണ്ടിയിരിക്കുന്നു. ഒരു മാസത്തിലധികമായി ശബരിമല ക്ഷേത്ര പരിസരത്ത് ഭക്തര്‍ നടത്തിവന്ന പ്രതിഷേധങ്ങള്‍ക്ക് ഇതോടെ പരോക്ഷമായെങ്കിലും സാധൂകരണം ലഭിച്ചിരിക്കുകയാണ്. എന്നാല്‍ സംഘ്പരിവാരവും ബി.ജെ.പിയും നടത്തിവന്ന സമരകോലാഹലങ്ങള്‍ക്ക് കോടതി ചെവികൊടുത്തുവെന്ന വാദമാണ് അക്കൂട്ടര്‍ ഉയര്‍ത്തുന്നത്. ഇത് കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കലാണ്. തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കലുമാണത്. കോടതി വിധികളെ ഭരണഘടനയിലധിഷ്ഠിതമായ വ്യാഖ്യാനങ്ങളായി കണ്ട് പരിപാവനതയോടെ സമീപിക്കുന്നതിനുപകരം അവയെ ഭത്സിക്കുന്ന രീതിയുണ്ടാകാന്‍ പാടില്ലെന്നും വിധികളെ ആവശ്യമെങ്കില്‍ തിരുത്തിക്കാന്‍ ഭരണഘടന തന്നെ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ടെന്നുകൂടിയാണ് ഇന്നലത്തെ ഉത്തരവിലൂടെ വ്യക്തമായിരിക്കുന്നത്. അപ്പോള്‍ സമരവും രക്തവും വൃഥാ വാഗ്ധോരണികളുമല്ല, നിയമപരമായ സംവിധാനങ്ങളിലൂടെയാണ് രാജ്യം മുന്നോട്ടുപോകേണ്ടതെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുകയാണ് ഇന്നലത്തെ വിധി. ഈ യാഥാര്‍ത്ഥ്യത്തെ അക്രമാസക്തരും രാഷ്ട്രീയത്തെ സങ്കുചിത വോട്ടുബാങ്കിനായി ദുരുപയോഗിക്കുന്നവരും കൂലങ്കഷമായി വിലയിരുത്തി അംഗീകരിക്കുകയാണ് വേണ്ടത്.
ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായിരുന്ന അഞ്ചംഗ ഭരണഘടനാബെഞ്ചാണ് 12 വര്‍ഷമെടുത്ത് ശബരിമല യുവതീപ്രവേശനത്തിലെ തടസ്സം നീക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യത എന്ന പതിനാലാം മൗലികാവകാശത്തെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാപ്രായത്തിലുമുള്ള എല്ലാ വ്യക്തികള്‍ക്കും ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന വിധി പുറപ്പെടുവിച്ചത്. എന്നാലിത് 25ാം വകുപ്പിന്റെ അഥവാ മതസ്വാതന്ത്ര്യത്തിന്റെ ലംഘനമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. 26ാം വകുപ്പില്‍ പ്രത്യേക മതവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം ശബരിമലയുടെ കാര്യത്തില്‍ വേണമെന്ന വാദവും കോടതി അംഗീകരിക്കുകയുണ്ടായില്ല. എന്നാല്‍ നിരവധി പുന:പരിശോധനാഹര്ജികള് പരിശോധിച്ചതിലൂടെ ഉന്നത നീതിപീഠത്തിലെ രാജ്യത്തെ അത്യുന്നതരായ ന്യായാധിപന്മാര്ക്ക് തങ്ങളുടെ വിധിയില്‍ ചില കൂടുതലായ പരിശോധനകള്‍ വേണമെന്ന ബോധം ഉണ്ടായതായാണ് പുതിയ സൂചന. ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ് പുതിയ ചീഫ്ജസ്റ്റിസ് എന്ന നിലയില്‍ ഇന്നലത്തെ ഉത്തരവിന് നേതൃത്വം നല്‍കിയത്. പഴയ വിധിയില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മാത്രമാണ് വിയോജനവിധി എഴുതിയിരുന്നത്. വിശ്വാസ കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദുവിന്റെ വാദം. ഇതിന് ഏതാണ്ട് അടിവരയിട്ടിരിക്കുകയാണെന്ന് വിധിയെ എതിര്‍ക്കുന്നവര്‍ക്ക് ഇപ്പോള്‍ വാദിക്കാനാകും. എന്നാല്‍ തന്നെയും ജനുവരി 22ന് തുറന്ന കോടതിയില്‍ പുന:പരിശോധനാഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുമ്പോള്‍ എന്ത് വിധിയാണ് അന്തിമമായി പുറത്തുവരിക എന്നത് അനിശ്ചിതമായി നില്‍ക്കുകയാണ്.
അസാധാരണമായാണ് പുന:പരിശോധനാഹര്ജികള് അനുവദിച്ച് ഉന്നതനീതിപീഠം തുറന്ന കോടതിയിലേക്ക് ഹര്‍ജികള്‍ കേള്‍ക്കാന്‍ വിട്ടിരിക്കുന്നത്. അതുവരെയും വിധിയില്‍ സ്റ്റേ ഉണ്ടാവില്ലെന്നും കോടതിയുടെ ഉത്തരവിലുണ്ട്. അതിനര്‍ത്ഥം കോടതി കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധ സമരങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നുകൂടിയാണ്. വിധിപ്രകാരം യുവതികള്‍ക്ക് ശബരിമലയില്‍ കയറാം എന്നുതന്നെയാണ് ഇതിനര്‍ത്ഥം. കഴിഞ്ഞ തുലാമാസകാലത്തും ചിത്തിര ആട്ടവിളക്കുസമയത്തുമായി പതിനാല് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനായി എത്തിയിരുന്നെങ്കിലും അവരെയാരെയും ക്ഷേത്രസന്നിധിയിലേക്ക് കയറ്റിവിടാന്‍ സര്‍ക്കാരിനോ പൊലീസിനോ കഴിഞ്ഞിരുന്നില്ല. ഇനിയും സമാനമായ അവസ്ഥ തുടരുമെന്നുതന്നെയാണ് കരുതേണ്ടത്. സുപ്രീംകോടതിയില്‍ യുവതീപ്രവേശനത്തിന് അനുകൂലമായി ഹര്‍ജി നല്കിയ തൃപ്തിദേശായി മണ്ഡലകാലത്ത് ശബരിമലയില്‍ പ്രവേശിക്കാനെത്തുമെന്ന് അറിയിച്ചിയിട്ടുണ്ട്. ഇവരെ നേരിടാന്‍ യഥാര്‍ത്ഥ ഭക്തരുടെ മറവില്‍ സംഘ്പരിവാരവും ഇനിയും ക്ഷേത്രപരിസരത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് ആശങ്ക. കഴിഞ്ഞയാഴ്ച സന്നിധാനത്ത് പതിനെട്ടാം പടിയില്‍ പോലും കയറിനിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന അവസ്ഥ ആര്.എസ്.എസ് നേതാവില്‍നിന്നുണ്ടായി. പൊലീസും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇതേസമയം കയ്യുംകെട്ടി നോക്കിനില്ക്കുകയായിരുന്നു. വനിതാപൊലീസിന്റെ രേഖകള്‍ പോലും താന്‍ പരിശോധിച്ചുവെന്നാണ് ഈനേതാവ് പരസ്യമായി പറഞ്ഞത്. സമരക്കാരുടെ അക്രമത്തില്‍ മൂവായിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് കണക്ക്. ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്നാണ് ഹൈക്കോടതി നേരിട്ട് കേസെടുത്തതിലൂടെ വ്യക്തമാകുന്നത്.
പുതിയ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രശ്നത്തില്‍ എല്ലാവരും അവധാനത പുലര്‍ത്തുകയാണ് വേണ്ടത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞതുപോലുള്ള രാഷ്ട്രീയ അജണ്ടകള്‍ക്ക് അവിടം ഇടമായിക്കൂടാ. പൊലീസിന്റെ നിയന്ത്രണം ആര്.എസ്.എസുകാര്‍ക്ക് കൈമാറുന്ന അവസ്ഥയും ഇനിയുണ്ടാവരുത്. മണ്ഡല മകരവിളക്ക് കാലം കഴിയുന്ന ജനുവരി പതിനഞ്ചുവരെ പരമാവധി സംയമനം പാലിക്കാന്‍ വിധിയെ അനുകൂലിക്കുന്നവരും തയ്യാറാകണം. ഭരണഘടനാസംരക്ഷണദിനം ആചരിക്കാനുള്ള സി.പി.എമ്മിന്റെ തീരുമാനം പല കോടതിവിധികളെയും ഭത്സിച്ചിട്ടുള്ള അവരുടെ നീതിന്യായ സംവിധാത്തോടുള്ള ഇരട്ടത്താപ്പിനെയാണ് തുറന്നുകാട്ടുന്നത്. സര്‍ക്കാരിന്റെ എടുത്തുചാട്ടമാണ് മുന്‍പ്രശ്നങ്ങള്‍ക്കൊക്കെ കാരണമായതെന്ന വിലയിരുത്തല്‍ മുഖവിലക്കെടുക്കാന്‍ മുഖ്യമന്ത്രിയും തയ്യാറാകണം. ദുരഭിമാനം വെടിയുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ജനുവരി 22ന് വാദം കേട്ട് അന്തിമവിധി ഉണ്ടാകുന്നതുവരെ സംയമനം പാലിച്ച് ക്ഷേത്രദര്‍ശനം മാറ്റിവെക്കാന്‍ വിശ്വാസികളായ യുവതികളും തയ്യാറാകണം. വ്യക്തിഗത താല്പര്യങ്ങള്ക്കുപരി ജനങ്ങളുടെ സമാധാനപൂര്‍ണമായ ജീവിതമാണ് എല്ലാവരുടെയും മുന്നിലുണ്ടാകേണ്ടത്.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News17 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports23 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

