Connect with us

Video Stories

വഖഫ്, അനാഥാലയങ്ങള്‍ക്കെതിരായ നീക്കം നിര്‍ത്തിവെക്കണം

Published

on

കേരളത്തിലെ മത ന്യൂനപക്ഷങ്ങളുടെ വിശേഷിച്ചും മുസ്്‌ലിംകളുമായി ബന്ധപ്പെട്ട ആത്മീയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഗൂഢ നീക്കങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ അടുത്ത കാലത്തായി ആരംഭിച്ചിട്ടുള്ളത്. കേന്ദ്ര വഖഫ് നിയമത്തെപോലും അട്ടിമറിച്ചുകൊണ്ട് കേരള വഖഫ് ബോര്‍ഡിന്റെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതിനുപുറമെ സംസ്ഥാനത്ത് മാതൃകാപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ മൂക്കുകയറിട്ട് നിര്‍ത്താന്‍ നടത്തുന്ന നീക്കവും സര്‍ക്കാരിനെ സംബന്ധിച്ച് തികച്ചും തലമറന്ന് എണ്ണതേക്കലാണ്. അനാഥ-അഗതി മന്ദിരങ്ങള്‍ സംസ്ഥാന സാമൂഹിക നീതി വകുപ്പിനുകീഴില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവ പൂട്ടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് സര്‍ക്കാരിന്റെ ഭീഷണി. ദീര്‍ഘദൃഷ്ടിയില്ലാത്തതും സമൂഹത്തെ ധ്രുവീകരിക്കുന്ന രീതിയില്‍ അപകടം നിറഞ്ഞതുമായ തീരുമാനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നാണ് മുസ്‌ലിം സംഘടനകളും നേതാക്കളും ഒന്നടങ്കം പരാതിപ്പെടുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ 1954ലെ നിയമത്തിന്റെ ചുവടുപിടിച്ച് 1995ലാണ് പാര്‍ലമെന്റ് കേന്ദ്ര വഖഫ് നിയമം പാസാക്കിയത്. സംസ്ഥാനങ്ങളിലെ മുസ്‌ലിം പള്ളികളും അവയുമായി ബന്ധപ്പെട്ട സ്വത്തുവകകളുടെയും മറ്റും നിയന്ത്രണമാണ് വഖഫ്‌ബോര്‍ഡ് സംവിധാനം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ഇതുപ്രകാരം പ്രവര്‍ത്തിക്കുന്ന കേന്ദ്ര വഖഫ് കൗണ്‍സിലിനാണ് രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ഔദ്യോഗിക ചുമതല. ഇതനുസരിച്ച് വഖഫ് സ്വത്തുക്കള്‍ക്കുപുറമെ പള്ളികള്‍, ഖബര്‍സ്ഥാനുകള്‍, അനാഥാലയങ്ങള്‍, ദര്‍ഗകള്‍ തുടങ്ങിയവയുടെ നിയന്ത്രണ ചുമതലയാണ് സംസ്ഥാന തലവഖഫ് ബോര്‍ഡുകള്‍ക്കുള്ളത്. 1966ല്‍ നിലവില്‍ വന്ന കേരള വഖഫ് ബോര്‍ഡിന്റെ തലപ്പത്ത് മുന്‍മന്ത്രി പി.കെ കുഞ്ഞിനെപോലുള്ള ദീര്‍ഘദൃക്കുകളായ നേതാക്കളാണ് ചെയര്‍മാന്മാരായി ഉണ്ടായിരുന്നത്. എന്നാലിന്ന് ആത്മീയത ഉള്‍ക്കൊള്ളുന്ന ഈ സംവിധാനത്തെയാകെ അട്ടിമറിച്ച് പൊതുവല്‍കരണത്തിന്റെ പേരില്‍ ആ സംവിധാനത്തെതന്നെ തകര്‍ക്കാനുമുള്ള ശ്രമമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നുവേണം നടപടികളില്‍ നിന്ന് മനസ്സിലാക്കാന്‍. നവംബര്‍ പതിനഞ്ചിന് പുറപ്പെടുവിച്ച മന്ത്രിസഭാതീരുമാനമനുസരിച്ച് വഖഫ്‌ബോര്‍ഡിലെ നിയമനങ്ങള്‍ മുഴുവന്‍ പി.എസ്.സിക്ക് വിടുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം. നിലവിലെ കേന്ദ്ര നിയമത്തില്‍ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ നടത്തുന്നത് ബോര്‍ഡ് തന്നെയാണ്. ഇത് മറികടക്കാനാണ് ഓര്‍ഡിനന്‍സ്. ഇതനുസരിച്ച് ബോര്‍ഡിന് ഇനി അതിന്റെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും പി.എസ്.സി നടത്തുന്ന പരീക്ഷക്കനുസരിച്ച് നിയമനങ്ങള്‍ നടത്തുകയും വേണം. വഖഫ് ബോര്‍ഡില്‍ തന്നെ ജനപ്രതിനിധികളും മറ്റും ഉണ്ടായിരിക്കെ അവരുടെ വികാരം പരിഗണിക്കാതെയും അവരോട് ആലോചിക്കാതെയുമാണ് മന്ത്രിസഭ ഏകപക്ഷീയമായി തീരുമാനം കൈക്കൊണ്ടത്. ബി.ജെ.പി സര്‍ക്കാരാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെങ്കില്‍ അത് മനസ്സിലാക്കാമായിരുന്നു.
ഇത്തരമൊരു തീരുമാനം കൈക്കൊണ്ട പിണറായി മന്ത്രിസഭയുടെ യോഗത്തില്‍ തന്നെ സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ഭരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ പത്തു ശതമാനം തൊഴിലുകള്‍ മുന്നാക്കജാതിക്കാര്‍ക്ക് സംവരണം ചെയ്തതായി തീരുമാനിക്കുകയും ചെയ്തുവെന്നതാണ് വലിയ വൈചിത്ര്യം. ദേവസ്വം ബോര്‍ഡുകളില്‍ ഹിന്ദുക്കള്‍ക്ക് മാത്രം നിയമനം നല്‍കണമെന്ന വ്യവസ്ഥ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് വഖഫ് ബോര്‍ഡുകളുടെ കാര്യത്തില്‍ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുന്നോട്ടുപോയിരിക്കുന്നതെന്നത് ഒരേ പന്തിയിലെ രണ്ടുതരം വിളമ്പലായി വിലയിരുത്തപ്പെട്ടതില്‍ തെറ്റു കാണാനാവില്ല. ഇതിനെതിരെ കഴിഞ്ഞ ദിവസം കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരിക്കുകയാണ്. വഖഫ്‌ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമ്പോള്‍ മുസ്‌ലികളുടെ മാത്രമായ തൊഴിലുകള്‍ മറ്റുള്ളവര്‍ക്കുകൂടി വിപുലപ്പെടുത്തേണ്ടി വരും. പി.എസ്.സിയുടെ നിയമമനസരിച്ചുള്ള 12 ശതമാനം സംവരണം മാത്രമേ അപ്പോള്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കുകയുള്ളൂ. ബാക്കിയുള്ള 88 ശതമാനം പേരെയും അന്യമതസ്ഥരില്‍നിന്നായി നിയമിക്കേണ്ടിവരും. ഇതൊരു കണക്കിന് കേന്ദ്രത്തിലെ ബി.ജെ.പിയും സംഘ്പരിവാറും പറയുന്ന ഏക സിവില്‍കോഡിന്റെ ഇടതുപക്ഷ പതിപ്പാണ്. ഇസ്‌ലാമികമായി തികഞ്ഞ ബോധമുള്ളവരെ മാത്രം പള്ളികളുമായി ബന്ധപ്പെട്ട വഖഫ് ബോര്‍ഡില്‍ നിയമിക്കാവൂ എന്നത് സാമാന്യമായി ചിന്തിച്ചാല്‍ പോലും ഏതു കൊച്ചുകുട്ടിക്കും അറിവുള്ളതാണ്. വിവിധ ആചാരങ്ങളുള്ളതും അന്യ മതസ്ഥര്‍ക്ക് പ്രവേശനമില്ലാത്തതുമായ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡുകളില്‍ മുസ്‌ലിംകള്‍ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന വൈരുധ്യം ഓര്‍ക്കാന്‍ പോലുംവയ്യ. ഇത്തരമൊരു വിഡ്ഢിത്തമാണ് പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതലുള്ള ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള ഇരട്ട നീതിയെക്കുറിച്ച് പല കോണുകളില്‍ നിന്നായി ഉയര്‍ന്ന പരാതിക്ക് അടിവരയിടുന്നതാണ് ഈ തീരുമാനവും. ദേവസ്വം ബോര്‍ഡുകളില്‍ പത്തു ശതമാനം ഒഴിവുകള്‍ ഉന്നത ജാതിക്കാരിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി നീക്കിവെച്ച സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളോട് കാട്ടിയ കൊടിയ അനീതിക്കെതിരെ വലിയ പ്രതിഷേധമാണ് ഇതിനകം ഉയര്‍ന്നുവന്നിട്ടുള്ളത്. ബി.ജെ.പിയുടെ വര്‍ഗീയ ഭീഷണിയെ ചെറുക്കാന്‍ മത ന്യൂനപക്ഷങ്ങളുടെ മേല്‍ കുതിര കയറുന്ന മൃദുഹിന്ദുത്വ ശൈലി പിണറായിയെ പോലുള്ള കമ്യൂണിസ്റ്റ് നേതാവ് ഭരിക്കുന്ന സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷ ഭരണകൂടത്തില്‍ നിന്നും പ്രതീക്ഷിക്കാനാവാത്തതാണ്. കാലങ്ങളായി സംസ്ഥാനത്തിന്റെ സന്തുലിത പുരോഗതിക്ക് സഹായിക്കുമാറ് സമൂഹത്തിലെ ദുര്‍ബലരായ അനാഥരെയും അഗതികളെയും സംരക്ഷിച്ചുവരുന്ന കാരുണ്യ സ്ഥാപങ്ങളെ വിരലിലെണ്ണാവുന്നവരുടെ തെറ്റായ നടപടികള്‍ ചൂണ്ടിക്കാട്ടി അപ്പാടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തുടങ്ങിയിട്ട് നാളുകളായി. ഇതും നടേപറഞ്ഞ ന്യൂനപക്ഷ വിരുദ്ധമായ നീക്കമായേ കാണാനാകൂ. ഏതെങ്കിലും സ്ഥാപനം ചട്ടങ്ങളും നിയമങ്ങളും വിട്ട് പ്രവര്‍ത്തിച്ചുവെന്ന് വ്യക്തമായാല്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ സുവ്യക്തമായതും കര്‍ശനമായതുമായ നിയമങ്ങള്‍ രാജ്യത്ത് നിലവിലിരിക്കെയാണ് അനാഥകളെയും അഗതികളെയും സംരക്ഷിക്കുക എന്ന മഹത്കൃത്യം ചെയ്തുവരുന്നവരെ ആകെതന്നെ ഇല്ലാതാക്കാനുള്ള നീക്കം. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലവിലിരിക്കുന്ന കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ താളത്തിനൊത്ത് തുള്ളാതെ സാമൂഹികനീതിയുടെ കൂടെ നില്‍ക്കാനുള്ള ആര്‍ജവം കാട്ടുകയാണ് വേണ്ടത്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending