Connect with us

Video Stories

കാക്കിക്കുള്ളില്‍ കടുവാക്കൂട്ടമോ?

Published

on

പരിഷ്‌കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് കേരളാ പൊലീസ് ക്യാമ്പില്‍ നിന്നു ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നത്. വരാപ്പുഴയില്‍ വീടാക്രമണ കേസില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് ഉരുട്ടിക്കൊന്നുവെന്ന വിവരം പുറത്തറിഞ്ഞതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് കാക്കിക്കുള്ളിലെ കടുവാക്കൂട്ടങ്ങളെ കുറിച്ച് പുറംലോകമറിയുന്നത്. ശ്രീജിത്തിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ മൂന്ന് റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ് പാലൂട്ടി വളര്‍ത്തുന്ന ക്രിമിനല്‍ സംഘമാണിതെന്ന് ചുരുളഴിയുന്ന കേസുകള്‍ കഥപറയുന്നുണ്ട്. വരാപ്പുഴയില്‍ തന്നെ മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മുകുന്ദന്റെ കൊലപാതകത്തിനു പിന്നിലും ഇതേ കടുവാസംഘമാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഈ ആളെക്കൊല്ലി കൂട്ടങ്ങള്‍ക്കെതിരെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മുമ്പ് ഡി.ജി.പിക്കു നല്‍കിയ റിപ്പോര്‍ട്ട് ഗൗനിക്കാത്തതാണ് വീണ്ടുമൊരു കസ്റ്റഡി മരണത്തിന്റെ വേദനയിലേക്ക് കേരളത്തെ നയിച്ചത്. കുത്തഴിഞ്ഞു കുത്തുപാളയെടുത്ത ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതയില്‍ സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ കാട്ടിക്കൂട്ടുന്ന താന്തോന്നിത്തങ്ങള്‍ക്ക് അടുത്തകാലത്തൊന്നും അടക്കമുണ്ടാകില്ല എന്നതാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. ലോക്കല്‍ പൊലീസിന്റെ അധികാരത്തില്‍ കടന്നുകയറിയും മയക്കുമരുന്ന് കേസിലെ പ്രതികളില്‍ നിന്നു കൈക്കൂലി വാങ്ങിയും അറസ്റ്റിലായ ഇടുക്കിയിലെ ഇതുപോലുള്ള സ്‌ക്വാഡംഗങ്ങളെ മുമ്പ് കേരളം കണ്ടതാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് കൈകാര്യ കര്‍ത്താവുമായ ഇതേ കാലയളവില്‍ തന്നെയാണ് ഇടുക്കിയിലെ കടുവാക്കൂട്ടങ്ങള്‍ കുരുക്കിലായത്. അന്ന് എ.വി ജോര്‍ജ് ഇടുക്കിയില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്നു എന്ന മാറ്റം മാത്രം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് എ.ഡി.ജി.പിക്കു ലഭിച്ച റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ അടയിരുന്നത് ഗുരുതരമായ വീഴ്ചയായി കാണണം. എസ്.ഐയുടെ അനുമതിയില്ലാതെ വീടുകയറി പ്രതികളെ പിടികൂടുക, സ്റ്റേഷനിലുള്ള മറ്റു പൊലീസുകാരോട് ധാര്‍ഷ്ട്യത്തോടെ പെരുമാറുക, ലോക്കല്‍ പൊലീസ് അറിയാതെ രഹസ്യനീക്കം നടത്തുക, പ്രതികളെ പിടികൂടി മര്‍ദിച്ച ശേഷം ബന്ധപ്പെട്ട സ്റ്റേഷനില്‍ ഏല്‍പിക്കുക തുടങ്ങിയ ചെയ്തികളാണ് ടൈഗര്‍ ഫോഴ്‌സില്‍ നിന്നുണ്ടാകുന്നത്. പൊലീസ് ചട്ടത്തിനു വിരുദ്ധമായി വിലസുന്ന ഈ സംഘത്തിന് റൂറല്‍ എസ്.പി എല്ലാ പരിരക്ഷയും നല്‍കുകയും ചെയ്തിരുന്നു. പ്രതികളെ പിടികൂടിയത് ആര്‍.ടി.എഫ് ആണെന്ന് ഒരിടത്തും വെളിപ്പെടുത്താതെയായിരുന്നു എ.വി ജോര്‍ജ് ഇവരെ ചിറകിനടിയില്‍ ഒളിപ്പിച്ചിരുന്നത്. എന്നാല്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ഏറെ വിവാദമാവുകയും യഥാര്‍ത്ഥ കൊലയാളികള്‍ക്കായി ചര്‍ച്ചകള്‍ സജീവമാവുകയും ചെയ്തതോടെയാണ് ഒടുവില്‍ ആര്‍.ടി.എഫ് എന്ന കടുവാസംഘം വലയിലായത്.
ശ്രീജിത്തിന്റെ ജീവനെടുത്ത ആളെക്കൊല്ലി സംഘം കൊലവിളി മുഴക്കി നിലനില്‍ക്കുന്നത് ആശങ്കയോടെയാണ് കേരളം നോക്കിക്കാണുന്നത്. പിരിച്ചുവിട്ടാലും പല രൂപത്തില്‍ തിരിച്ചുവരുന്ന ഇത്തരം സംഘങ്ങളുടെ കൊടുംക്രൂരതയില്‍ ഇനിയെത്ര ജീവന്‍ പൊലിഞ്ഞുപോവുമെന്ന് ഒരു നിശ്ചയവുമില്ല. തല്ലാന്‍ പറഞ്ഞാല്‍ തല്ലാനും കൊല്ലാന്‍ പറഞ്ഞാല്‍ കൊല്ലാനും ഇറങ്ങിപ്പുറപ്പെടുന്ന കടുവാസംഘങ്ങള്‍ എറണാകുളത്ത് മാത്രമല്ല, എല്ലായിടത്തുമുള്ളതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്. പലയിടത്തും പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഷാഡോ പൊലീസും കമ്മീഷണര്‍ സ്‌ക്വാഡുമെല്ലാം ഇതിന്റെ മറ്റു പതിപ്പുകളാണ്. കണ്ണൂരില്‍ സി.ഡി പാര്‍ട്ടി എന്ന പേരില്‍ അറിയപ്പെട്ട ഇടിയന്‍ സംഘവും ഇതുതന്നെ. കയ്യില്‍ കിട്ടുന്നവരെ എങ്ങനെ വേണമെങ്കിലും കയറിപ്പെരുമാറാനുള്ള അധികാരമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. നിയമംവിട്ട് കയറിനിരങ്ങുന്ന ഈ നരനായാട്ട് സംഘത്തിന്റെ കാട്ടാളത്തമാണ് ശ്രീജിത്തിന്റെ ദാരുണമായ മരണത്തിന് കാരണം. ഉരുട്ടിക്കൊലയാണെന്ന് തെളിയിക്കും വിധമാണ് പൊസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൂന്നാംമുറക്ക് വേണ്ടി ആയുധം ഉപയോഗിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ശ്രീജിത്തിന്റെ രണ്ടു തുടകളിലും പേശികളിലുമുള്ള ചതവ് ഇതിന് ബലം നല്‍കുന്നതാണ്. കഠിനമായ ലാത്തിപോലുള്ള ഉരുണ്ട വസ്തു ഉപയോഗിച്ച് ഉരുട്ടിക്കൊന്നു എന്നതിലേക്കാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വെളിച്ചം വീശുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മൂന്നാം പേജിലെ 17,18 ഖണ്ഡികകളില്‍ ഇത് പറയുന്നുണ്ട്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ദിവസം മുതല്‍ മൂന്നു ദിവസം ക്രൂരമായ മര്‍ദനം നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കോടതി ഉത്തരവുകളെല്ലാം കാറ്റില്‍പ്പറത്തിയാണ് പൊലീസുകാരുടെ ഈ കിരാത മര്‍ദനം. അറസ്റ്റിനും കസ്റ്റഡിയില്‍ വെക്കുന്നതിനും സുപ്രീംകോടതിയുടെ നിബന്ധനകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയത് എന്നത് സുപ്രീംകോടതി മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ്. കസ്റ്റഡിയിലുള്ള സ്ഥലവും അറസ്റ്റിന്റെ വിവരങ്ങളും ബന്ധുക്കളെയൊ സുഹൃത്തുക്കളെയൊ അറിയിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. എന്നാല്‍ പലപ്പോഴും മര്‍ദനമേറ്റ് ആസ്പത്രിയില്‍ ഗുരുതരാവസ്ഥയിലുള്ളപ്പോഴാണ് ഇത്തരക്കാരുടെ വീട്ടുകാരെ വിവരമറിയിക്കുന്നത്. ശ്രീജിത്തിന്റെ വിഷയത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. മാത്രമല്ല, ഒരിറ്റു ദാഹജലത്തിനു വേണ്ടി വാവിട്ടു കരയുന്ന മകനു വെള്ളം നീട്ടിയ അമ്മയെ എസ്.ഐ ബലമായി തടഞ്ഞുവെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള വെളിപ്പെടുത്തിയിട്ടുണ്ട്. എത്രമേല്‍ ക്രൂരമാണ് കേരളത്തിലെ പൊലീസുകാരുടെ മനസ് എന്നതിന്റെ മകുടോദാഹരണമാണിത്. നക്‌സലൈറ്റ് രാജന്റെയും തിരുവവന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ ഇരുമ്പുദണ്ഡ് കൊണ്ട് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെയും ഷീല വധക്കേസില്‍ കസ്റ്റഡിയിലിരിക്കെ മൂന്നാം മുറയില്‍ കൊല്ലപ്പെട്ട സമ്പത്തിന്റെയും പൊലീസുകാരന്റെ ബന്ധുവിനെ പ്രണയിച്ചതിന് പാറശ്ശാല പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജീവിന്റെയും പുറം ലോകമറിയാതെ പൂഴ്ത്തിവച്ച സിബിയുടെയും സന്ദീപിന്റെയും വിനീഷിന്റെയും റോബിന്റെയും ദാരുണ മരണങ്ങളില്‍ ഇനിയും പൊലീസ് പാഠം പഠിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മാത്രം 23 കസ്റ്റഡി മരണങ്ങളാണ് കേരളത്തിലുണ്ടായിട്ടുള്ളത്. സുരക്ഷിത കേരളമെന്ന വാഗ്ദത്തവുമായി അധികാരത്തിലേറിയ ഇടതു സര്‍്ക്കാറിന്റെ ഭരണകാലത്താണ് പാവങ്ങളെ ഇങ്ങനെ പൊലീസ് ഉരുട്ടിയും ചവിട്ടിയും ക്രൂരമായി കൊന്നൊടുക്കുന്നത്. ഇതിനായി കുറെ കാക്കിക്കടുവകളും. ലജ്ജിക്കുക കേരളമേ… ലജ്ജിച്ചു തലതാഴ്ത്തുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending