Connect with us

Video Stories

കാക്കിക്കുള്ളില്‍ കടുവാക്കൂട്ടമോ?

Published

on

പരിഷ്‌കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് കേരളാ പൊലീസ് ക്യാമ്പില്‍ നിന്നു ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നത്. വരാപ്പുഴയില്‍ വീടാക്രമണ കേസില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് ഉരുട്ടിക്കൊന്നുവെന്ന വിവരം പുറത്തറിഞ്ഞതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് കാക്കിക്കുള്ളിലെ കടുവാക്കൂട്ടങ്ങളെ കുറിച്ച് പുറംലോകമറിയുന്നത്. ശ്രീജിത്തിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ മൂന്ന് റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ് പാലൂട്ടി വളര്‍ത്തുന്ന ക്രിമിനല്‍ സംഘമാണിതെന്ന് ചുരുളഴിയുന്ന കേസുകള്‍ കഥപറയുന്നുണ്ട്. വരാപ്പുഴയില്‍ തന്നെ മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മുകുന്ദന്റെ കൊലപാതകത്തിനു പിന്നിലും ഇതേ കടുവാസംഘമാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഈ ആളെക്കൊല്ലി കൂട്ടങ്ങള്‍ക്കെതിരെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മുമ്പ് ഡി.ജി.പിക്കു നല്‍കിയ റിപ്പോര്‍ട്ട് ഗൗനിക്കാത്തതാണ് വീണ്ടുമൊരു കസ്റ്റഡി മരണത്തിന്റെ വേദനയിലേക്ക് കേരളത്തെ നയിച്ചത്. കുത്തഴിഞ്ഞു കുത്തുപാളയെടുത്ത ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതയില്‍ സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ കാട്ടിക്കൂട്ടുന്ന താന്തോന്നിത്തങ്ങള്‍ക്ക് അടുത്തകാലത്തൊന്നും അടക്കമുണ്ടാകില്ല എന്നതാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. ലോക്കല്‍ പൊലീസിന്റെ അധികാരത്തില്‍ കടന്നുകയറിയും മയക്കുമരുന്ന് കേസിലെ പ്രതികളില്‍ നിന്നു കൈക്കൂലി വാങ്ങിയും അറസ്റ്റിലായ ഇടുക്കിയിലെ ഇതുപോലുള്ള സ്‌ക്വാഡംഗങ്ങളെ മുമ്പ് കേരളം കണ്ടതാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് കൈകാര്യ കര്‍ത്താവുമായ ഇതേ കാലയളവില്‍ തന്നെയാണ് ഇടുക്കിയിലെ കടുവാക്കൂട്ടങ്ങള്‍ കുരുക്കിലായത്. അന്ന് എ.വി ജോര്‍ജ് ഇടുക്കിയില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്നു എന്ന മാറ്റം മാത്രം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് എ.ഡി.ജി.പിക്കു ലഭിച്ച റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ അടയിരുന്നത് ഗുരുതരമായ വീഴ്ചയായി കാണണം. എസ്.ഐയുടെ അനുമതിയില്ലാതെ വീടുകയറി പ്രതികളെ പിടികൂടുക, സ്റ്റേഷനിലുള്ള മറ്റു പൊലീസുകാരോട് ധാര്‍ഷ്ട്യത്തോടെ പെരുമാറുക, ലോക്കല്‍ പൊലീസ് അറിയാതെ രഹസ്യനീക്കം നടത്തുക, പ്രതികളെ പിടികൂടി മര്‍ദിച്ച ശേഷം ബന്ധപ്പെട്ട സ്റ്റേഷനില്‍ ഏല്‍പിക്കുക തുടങ്ങിയ ചെയ്തികളാണ് ടൈഗര്‍ ഫോഴ്‌സില്‍ നിന്നുണ്ടാകുന്നത്. പൊലീസ് ചട്ടത്തിനു വിരുദ്ധമായി വിലസുന്ന ഈ സംഘത്തിന് റൂറല്‍ എസ്.പി എല്ലാ പരിരക്ഷയും നല്‍കുകയും ചെയ്തിരുന്നു. പ്രതികളെ പിടികൂടിയത് ആര്‍.ടി.എഫ് ആണെന്ന് ഒരിടത്തും വെളിപ്പെടുത്താതെയായിരുന്നു എ.വി ജോര്‍ജ് ഇവരെ ചിറകിനടിയില്‍ ഒളിപ്പിച്ചിരുന്നത്. എന്നാല്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ഏറെ വിവാദമാവുകയും യഥാര്‍ത്ഥ കൊലയാളികള്‍ക്കായി ചര്‍ച്ചകള്‍ സജീവമാവുകയും ചെയ്തതോടെയാണ് ഒടുവില്‍ ആര്‍.ടി.എഫ് എന്ന കടുവാസംഘം വലയിലായത്.
ശ്രീജിത്തിന്റെ ജീവനെടുത്ത ആളെക്കൊല്ലി സംഘം കൊലവിളി മുഴക്കി നിലനില്‍ക്കുന്നത് ആശങ്കയോടെയാണ് കേരളം നോക്കിക്കാണുന്നത്. പിരിച്ചുവിട്ടാലും പല രൂപത്തില്‍ തിരിച്ചുവരുന്ന ഇത്തരം സംഘങ്ങളുടെ കൊടുംക്രൂരതയില്‍ ഇനിയെത്ര ജീവന്‍ പൊലിഞ്ഞുപോവുമെന്ന് ഒരു നിശ്ചയവുമില്ല. തല്ലാന്‍ പറഞ്ഞാല്‍ തല്ലാനും കൊല്ലാന്‍ പറഞ്ഞാല്‍ കൊല്ലാനും ഇറങ്ങിപ്പുറപ്പെടുന്ന കടുവാസംഘങ്ങള്‍ എറണാകുളത്ത് മാത്രമല്ല, എല്ലായിടത്തുമുള്ളതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്. പലയിടത്തും പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഷാഡോ പൊലീസും കമ്മീഷണര്‍ സ്‌ക്വാഡുമെല്ലാം ഇതിന്റെ മറ്റു പതിപ്പുകളാണ്. കണ്ണൂരില്‍ സി.ഡി പാര്‍ട്ടി എന്ന പേരില്‍ അറിയപ്പെട്ട ഇടിയന്‍ സംഘവും ഇതുതന്നെ. കയ്യില്‍ കിട്ടുന്നവരെ എങ്ങനെ വേണമെങ്കിലും കയറിപ്പെരുമാറാനുള്ള അധികാരമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. നിയമംവിട്ട് കയറിനിരങ്ങുന്ന ഈ നരനായാട്ട് സംഘത്തിന്റെ കാട്ടാളത്തമാണ് ശ്രീജിത്തിന്റെ ദാരുണമായ മരണത്തിന് കാരണം. ഉരുട്ടിക്കൊലയാണെന്ന് തെളിയിക്കും വിധമാണ് പൊസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൂന്നാംമുറക്ക് വേണ്ടി ആയുധം ഉപയോഗിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ശ്രീജിത്തിന്റെ രണ്ടു തുടകളിലും പേശികളിലുമുള്ള ചതവ് ഇതിന് ബലം നല്‍കുന്നതാണ്. കഠിനമായ ലാത്തിപോലുള്ള ഉരുണ്ട വസ്തു ഉപയോഗിച്ച് ഉരുട്ടിക്കൊന്നു എന്നതിലേക്കാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വെളിച്ചം വീശുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മൂന്നാം പേജിലെ 17,18 ഖണ്ഡികകളില്‍ ഇത് പറയുന്നുണ്ട്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ദിവസം മുതല്‍ മൂന്നു ദിവസം ക്രൂരമായ മര്‍ദനം നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കോടതി ഉത്തരവുകളെല്ലാം കാറ്റില്‍പ്പറത്തിയാണ് പൊലീസുകാരുടെ ഈ കിരാത മര്‍ദനം. അറസ്റ്റിനും കസ്റ്റഡിയില്‍ വെക്കുന്നതിനും സുപ്രീംകോടതിയുടെ നിബന്ധനകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയത് എന്നത് സുപ്രീംകോടതി മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ്. കസ്റ്റഡിയിലുള്ള സ്ഥലവും അറസ്റ്റിന്റെ വിവരങ്ങളും ബന്ധുക്കളെയൊ സുഹൃത്തുക്കളെയൊ അറിയിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. എന്നാല്‍ പലപ്പോഴും മര്‍ദനമേറ്റ് ആസ്പത്രിയില്‍ ഗുരുതരാവസ്ഥയിലുള്ളപ്പോഴാണ് ഇത്തരക്കാരുടെ വീട്ടുകാരെ വിവരമറിയിക്കുന്നത്. ശ്രീജിത്തിന്റെ വിഷയത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. മാത്രമല്ല, ഒരിറ്റു ദാഹജലത്തിനു വേണ്ടി വാവിട്ടു കരയുന്ന മകനു വെള്ളം നീട്ടിയ അമ്മയെ എസ്.ഐ ബലമായി തടഞ്ഞുവെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള വെളിപ്പെടുത്തിയിട്ടുണ്ട്. എത്രമേല്‍ ക്രൂരമാണ് കേരളത്തിലെ പൊലീസുകാരുടെ മനസ് എന്നതിന്റെ മകുടോദാഹരണമാണിത്. നക്‌സലൈറ്റ് രാജന്റെയും തിരുവവന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ ഇരുമ്പുദണ്ഡ് കൊണ്ട് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെയും ഷീല വധക്കേസില്‍ കസ്റ്റഡിയിലിരിക്കെ മൂന്നാം മുറയില്‍ കൊല്ലപ്പെട്ട സമ്പത്തിന്റെയും പൊലീസുകാരന്റെ ബന്ധുവിനെ പ്രണയിച്ചതിന് പാറശ്ശാല പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജീവിന്റെയും പുറം ലോകമറിയാതെ പൂഴ്ത്തിവച്ച സിബിയുടെയും സന്ദീപിന്റെയും വിനീഷിന്റെയും റോബിന്റെയും ദാരുണ മരണങ്ങളില്‍ ഇനിയും പൊലീസ് പാഠം പഠിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മാത്രം 23 കസ്റ്റഡി മരണങ്ങളാണ് കേരളത്തിലുണ്ടായിട്ടുള്ളത്. സുരക്ഷിത കേരളമെന്ന വാഗ്ദത്തവുമായി അധികാരത്തിലേറിയ ഇടതു സര്‍്ക്കാറിന്റെ ഭരണകാലത്താണ് പാവങ്ങളെ ഇങ്ങനെ പൊലീസ് ഉരുട്ടിയും ചവിട്ടിയും ക്രൂരമായി കൊന്നൊടുക്കുന്നത്. ഇതിനായി കുറെ കാക്കിക്കടുവകളും. ലജ്ജിക്കുക കേരളമേ… ലജ്ജിച്ചു തലതാഴ്ത്തുക.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending