Connect with us

Video Stories

പ്രതിരോധത്തിനില്ല, ആക്രമണത്തിന്

Published

on

ഗോവയില്‍ ജനം വോട്ട് ചെയ്തത് ബി.ജെ.പിയുടെ ഭരണത്തിനെതിരായാണ്. അവര്‍ക്ക് അതില്‍ നിന്ന് മോചനം കിട്ടിയില്ല. രാഷ്ട്രീയത്തിലായാലും പ്രൊഫഷനലിസം എല്ലാ പോരായ്മകളെയും തീര്‍ക്കുമെന്ന് തെളിയിക്കുകയാണ് മനോഹര്‍ പരീക്കറിന്റെ കേന്ദ്ര പ്രതിരോധ മന്ത്രിയില്‍ നിന്ന് വീണ്ടും ഗോവമുഖ്യമന്ത്രിപദത്തിലേക്കുള്ള മാറ്റം. പരീക്കര്‍ ആഗ്രഹിച്ചതുമതാണ്. ഗോവയിലെ ബി.ജെ.പി നിരീക്ഷകന്‍ നിതിന്‍ ഗഡ്കരി ആ ഓപറേഷനെ പറ്റി ഒരു മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയുണ്ടായി. 40 അംഗ സഭയില്‍ 13 സീറ്റ് മാത്രം ലഭിച്ച ബി.ജെ.പി ഇപ്പോള്‍ ഗോവ ഭരിക്കുകയാണ്. തീരുമാനങ്ങള്‍ അതിവേഗം എടുക്കാനുള്ള കഴിവാണ് ബി.ജെ.പിയെ ഭരണം നിലനിര്‍ത്താന്‍ സഹായിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ചിത്രം വ്യക്തമായതോടെ തന്നെ അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷായുമായി ബന്ധപ്പെട്ട് അതിവേഗം ബഹുദൂരം കാര്യങ്ങള്‍ നീക്കി. അങ്ങനെയാണ് കേന്ദ്ര മന്ത്രിയെ മുഖ്യമന്ത്രിയാക്കി വിമാനത്തിലിറക്കി ഭരണം പിടിച്ചത്. 17 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് ആ തീരുമാനം എടുക്കാനുള്ള കഴിവു കേടിന്റെ പേരില്‍ നേതൃത്വത്തെ പഴിക്കുന്നു. പ്രതിഷേധിച്ച് ഒരു അംഗം രാജി വെക്കുകയും ചെയ്തു. സ്ഥലം ഗോവയാണ്. നാലു ബി.ജെ.പിക്കാര്‍ രാജി വെച്ചതിനെ തുടര്‍ന്ന് പരീക്കര്‍ക്ക് തന്നെ മുമ്പ് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്ന ഗോവ. ബി.ജെ.പിയെ വെല്ലുവിളിച്ച മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെയും മുമ്മൂന്ന് അംഗങ്ങളുടെയും യു.പി.എയുടെ ഭാഗമായ എന്‍.സി.പിയുടെ ഒരംഗത്തിന്റെയും മൂന്നു സര്‍വതന്ത്ര സ്വതന്ത്രന്‍മാരുടെയും പിന്തുണയോടെ അധികാരത്തിലേറാന്‍ പരീക്കര്‍ക്ക് കഴിഞ്ഞെങ്കിലും അല്‍പം കാത്തിരുന്നാല്‍ അവസരം വരുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.
2012ല്‍ ഗോവന്‍ ജനത പരീക്കറിന് വോട്ട് ചെയ്യുകയും അദ്ദേഹം മുഖ്യമന്ത്രിയാവുകയും ചെയ്തതാണ്. നരേന്ദ്രമോദി കേന്ദ്രത്തിലെത്തിയപ്പോള്‍ പ്രതിരോധ വകുപ്പ് ഭരിക്കാന്‍ പരീക്കറിനെ പനാജിയില്‍ നിന്ന് വിളിപ്പിച്ചു. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും കൂറുമാറ്റത്തിനും കുപ്രസിദ്ധമായ ഗോവയില്‍ നിന്ന് പാര്‍ട്ടിയെ ഒരു തരത്തില്‍ രക്ഷിച്ചെടുക്കുകയായിരുന്നു മോദി. ലക്ഷ്മികാന്ത് പര്‍സേകര്‍ക്ക് മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകൊടുത്ത് ന്യൂഡല്‍ഹിയിലേക്ക് വിമാനം കയറിയ പരീക്കര്‍ പക്ഷെ എല്ലാ ആഴ്ചയും പനാജിയിലെത്തുമായിരുന്നു. അത് ഡല്‍ഹിയില്‍ വര്‍ത്തമാനവുമായി. ഇങ്ങനെയുമുണ്ടോ ഒരു കുടുംബ സ്‌നേഹം. അതും ഭാര്യയെ എന്നോ ഉപേക്ഷിച്ച പ്രധാനമന്ത്രിയുടെ നാട്ടിലും പാര്‍ട്ടിയിലും. പരീക്കറുടെ കുടുംബ സ്‌നേഹം പ്രസിദ്ധമാണ്. ഭാര്യ മേധ വളരെ നേരത്തെ അര്‍ബുദം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് രണ്ട് ആണ്‍മക്കളുടെയും കാര്യങ്ങള്‍ അച്ഛന്‍ നേരിട്ടാണ് നോക്കിയത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും സ്വന്തം വീട്ടിലായിരുന്നു താമസം. മക്കളോടൊപ്പം ചെലവിടാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തുകയും ചെയ്തിരുന്നു.
മുംബൈ ഐ.ഐ.ടിയില്‍ നിന്ന് മെറ്റലര്‍ജിയില്‍ എഞ്ചിനീയറിങ് ബിരുദം നേടിയ മനോഹര്‍ ഗോപാലകൃഷ്ണപ്രഭു പരീക്കര്‍ സ്വയമ്പന്‍ ആര്‍.എസ്.എസുകാരനാണ്. തന്റെ ചിട്ടയും രാജ്യസ്‌നേഹവും മനുഷ്യസ്‌നേഹവുമെല്ലാം സംഘത്തില്‍ നിന്ന് വന്നു ചേര്‍ന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സംഘ് ചാലക് ആയി ഉയര്‍ന്നിരുന്നു. പിന്നീട് സംഘത്തിന്റെ മുഖ്യ ശിക്ഷക് വരെയായി. 1994ല്‍ ആദ്യം എം.എല്‍.എയാവുമ്പോള്‍ വയസ്സ് 39. അപ്പോള്‍ തന്നെ പ്രതിക്ഷ നേതാവായി. 2000ല്‍ വീണ്ടും പനാജിയില്‍ നിന്ന് നിയമസഭയിലെത്തുമ്പോള്‍ മുഖ്യമന്ത്രിക്കസേര കാത്തു കിടന്നു. 2002ല്‍ പരീക്കറുടെ നേതൃത്വത്തില്‍ ഭരണം തുടരാന്‍ ജനവിധി കിട്ടിയെങ്കിലും കാലാവധി തീരുന്നതിന് മുമ്പ് 2005ല്‍ നാലു ബി.ജെ.പിക്കാര്‍ കൂറുമാറി. കോണ്‍ഗ്രസിലെ പ്രതാപ് സിങ് റാണെ മുഖ്യമന്ത്രിയായി വന്നു. 2007ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനായിരുന്നു ജയം. ദിഗംബര്‍ കാമത്ത് മുഖ്യമന്ത്രിയായി.
2014ല്‍ മോദിയുടെ മന്ത്രിസഭയില്‍ പ്രതിരോധച്ചുമതല ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കായിരുന്നു. പിന്നെയാണ് പരീക്കര്‍ ഗോവയില്‍ നിന്ന് പോന്നത്. അദ്ദേഹത്തിന് രാജ്യസഭാ പ്രവേശനം സാധ്യമാക്കിയത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. ആഗസ്റ്റ ഹെലിക്കോപ്റ്റര്‍ ഇടപാടെടുത്തിട്ട് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാമോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് പനാജിയില്‍ നിന്ന് വിളി വരുന്നത്. പരീക്കറില്ലെങ്കില്‍ ഗോവയില്‍ ബി.ജെ.പിയുടെ സര്‍ക്കാറില്ലെന്ന്. വൈദ്യന്‍ കല്‍പിച്ച പാല്‍ മോന്തും പോലെയാണ് പരീക്കറിപ്പോള്‍ പനാജിയില്‍ പറന്നെത്തിയതെങ്കിലും അദ്ദേഹം ആഗ്രഹിച്ചതാണെന്നാണ് വിമര്‍ശകരും അടുപ്പക്കാരും ഒരു പോലെ പറയുന്നത്.
മുഖ്യമന്ത്രിയായിരിക്കെ രണ്ടു വിദേശ യാത്രകള്‍ പരീക്കറിനെ പ്രതിരോധത്തിലാക്കിയതാണ്. മാലിന്യ പരിപാലനം പഠിക്കാനായി ജനപ്രതിനിധികളുടെ ഒരു സംഘത്തെ യൂറോപ്യന്‍ രാജ്യങ്ങളിലയച്ചതാണ് ഇതിലൊന്ന്. ഇതിന് ആകെ ചെലവായത് ഒരു കോടി രൂപ മാത്രം. രണ്ടാമത്തേത് ബ്രസീലിലേക്ക് ലോക കപ്പ് ഫുട്‌ബോള്‍ കാണാന്‍ ജനപ്രതിനിധി സംഘത്തെ അയച്ചതായിരുന്നു. അതിന് 89 ലക്ഷം രൂപയേ ചെലവായുള്ളൂ. 2004ല്‍ അന്താരാഷ്ട്ര ഗോവ ചലച്ചിത്രമേള തുടങ്ങിയത് പരീക്കറാണ്. ഇന്ത്യയിലെ ഒന്നാം നമ്പര്‍ അന്താരാഷ്ട്ര മേളയുടെ സ്ഥിരം വേദിയായി ഗോവ മാറി. 2012ല്‍ സി.എന്‍.എന്‍.- ഐ.ബി.എന്‍ മികച്ച നേതാവായി തെരഞ്ഞെടുത്തത് പരീക്കറിനെയായിരുന്നു.
മുന്‍ മുഖ്യമന്ത്രിമാര്‍ രണ്ടു പേര്‍ കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടിയിലുണ്ട്. അതിലൊരാളുടെ മകനാണ് നിയമസഭാംഗത്വം രാജി വെച്ചത്. ബി.ജെ.പിയിലും മുന്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് നിയമസഭാംഗമായിട്ടുണ്ട്. കാത്തിരിക്കുക. ഇത് ഗോവയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കമല്‍ഹാസന്‍

കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക

Published

on

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കമല്‍ഹാസന്‍. കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. ഇന്ന് നടന്ന മക്കള്‍ നീതി മയ്യം യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ അണികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമല്‍ഹാസന്‍ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ മുന്‍പ് അറിയിച്ചിരുന്നു. കോയമ്പത്തൂരില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമല്‍ഹാസന്‍ യോഗത്തില്‍ പറഞ്ഞു.

നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികൾ. ബൂത്തുതല സമിതികൾ ഉൾപ്പെടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും സ‍ജ്ജമായി കഴിഞ്ഞു.2018-ൽ കമൽഹാസന്റെ നേതൃത്വത്തിൽ ആരംഭിച്ച മക്കൾ നീതി മയ്യം, പാർട്ടിയുടെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയം നേരിട്ടുവെങ്കിലും വോട്ട് വിഹിതം പിടിച്ചെടുക്കാൻ സാധിച്ചിരുന്നു.

 

Continue Reading

kerala

തോമസ് ഐസക്കിന് പ്രതിപക്ഷ നേതാവിന്റെ മറുപടി

ഉപഭോകൃത സംസ്ഥാനമെന്ന നിലയില്‍ കേരളം ജി.എസ്.ടിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊണ്ടു വരേണ്ടതായിരുന്നു.

Published

on

ജി.എസ്.ടി നടപ്പാക്കി 5 വര്‍ഷം കഴിഞ്ഞിട്ടും ഇ-വേ ബില്‍ ശരിയാകാത്തത് കൊണ്ടാണ് ഐ.ജി.എസ്.ടിയില്‍ സംസ്ഥാനത്തിന് കോടികളുടെ നികുതി നഷ്ടം ഉണ്ടായതെന്ന ശ്രീ. തോമസ് ഐസക്കിന്റെ അഭിപ്രായം എന്നെ വല്ലാതെ അമ്പരപ്പിച്ചു.

ഇ- വേ ബില്ലിന്റെ ഉപയോഗം എന്താണെന്നാണ് ആദ്യം മനസിലാക്കേണ്ടത്. 50,000 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങള്‍ വാഹനങ്ങളിലൂടെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോള്‍ വാഹനത്തില്‍ നിര്‍ബന്ധമായും കരുതേണ്ട ഒരു ഇലക്ട്രോണിക് ട്രാന്‍സ്‌പോര്‍ട്ടിങ്ങ് ഡോക്യുമെന്റ് മാത്രമാണ് ഇ-വേ ബില്‍. (See Section 68 Read with Rule 138).

ഉപഭോകൃത സംസ്ഥാനമെന്ന നിലയില്‍ കേരളം ജി.എസ്.ടിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊണ്ടു വരേണ്ടതായിരുന്നു. (ഇത് മുന്‍ ധനമന്ത്രിയായിരുന്ന അങ്ങയുടെ തന്നെ വാക്കുകളാണ്) എന്നാല്‍ കഴിഞ്ഞ 6 വര്‍ഷമായി ജി.എസ്.ടി വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു.

ഐ.ജി.എസ്.ടി സെറ്റില്‍മെന്റിലൂടെ പ്രതിവര്‍ഷം ലഭിക്കേണ്ട 5000 കോടി രൂപയെങ്കിലും റിട്ടേണ്‍ ഫയലിങിലെ പിഴവ് മൂലം നഷ്ടപ്പെടുന്നുവെന്നതാണ് ഇതിന്റെ കാരണം പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടത്. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ ഇക്കാര്യം ധനവകുപ്പിന്റെ കീഴിലുള്ള GIFT നടത്തിയ പഠനത്തിലും എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മറ്റി റിപ്പോര്‍ട്ടിലും അടിവരയിട്ട് പറയുന്നുണ്ട്.

എങ്ങനെയാണ് GST ഒരു ഡെസ്റ്റിനേഷന്‍ ബേസ് ടാക്‌സ് സിസ്റ്റം ആകുന്നത്?

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 269 എ അനുസരിച്ച് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അന്തര്‍ സംസ്ഥാന ചരക്കുകളുടേയും സേവനങ്ങളുടേയും വിതരണത്തിന് മേല്‍ നികുതി ചുമത്താനും പിരിക്കാനും പിരിക്കുന്ന നികുതി GST കൗണ്‍സില്‍ ശുപാര്‍ശ അനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാനത്തിനും പങ്കുവയ്ക്കാനും അധികാരം നല്‍കുന്നുണ്ട്. ഇതനുസരിച്ച് അന്തര്‍ സംസ്ഥാന ചരക്കുകളുടേയും സേവനങ്ങളുടേയും വിതരണത്തിന് മേല്‍ ചുമത്താനുള്ള നികുതി നിയമമാണ് 2017 ലെ ഐ.ജി.എസ്.ടി ആക്ട് (സംയോജിത ചരക്ക് സേവന നികുതി നിയമം).

ജി.എസ്.ടി ആക്ടിലെ 10, 11, 12 ,13 വകുപ്പുകള്‍ സാധനങ്ങളുടേയും സേവനങ്ങളുടേയും Place of Supply നിര്‍വചിക്കുന്നുണ്ട്. നികുതി ചുമത്താന്‍ സാധനങ്ങളുടേയും സേവനങ്ങളുടേയും ഡെസ്റ്റിനേഷന്‍ തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി സാധനങ്ങളോ സേവനങ്ങളോ വിതരണം ചെയ്തയാളും സ്വീകരിച്ചയാളും പ്രതിമാസം 3 എ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ടേബിള്‍ 3.1 ലും ടേബിള്‍ 4 ലും കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇത് ചെയ്താല്‍ മാത്രമെ 17, 18 വകുപ്പുകള്‍ അനുസരിച്ച് അര്‍ഹമായ 50% ഐ.ജി.എസ്.ടി വിഹിതം പ്രതിമാസം സംസ്ഥാനത്തിന് ലഭിക്കൂ. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഐ.ജി.എസ്.ടി പൂളില്‍ മിച്ചം വരുന്ന പണം വാര്‍ഷികമായി പകുതി കേന്ദ്രം എടുക്കുകയും ബാക്കി സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുകയും ചെയ്യും.

ചില സാഹചര്യങ്ങളില്‍ ജി.എസ്.ടി ബാധകമല്ലാത്ത സാധനമോ സേവനമോ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളോ വ്യക്തികളോ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) കൃത്യമായി രേഖപ്പെടുത്താറില്ല. വന്‍തോതില്‍ സാധനങ്ങളും സേവനങ്ങളും
സംസ്ഥാനത്തേക്ക് എത്തിക്കുന്ന കേന്ദ്ര സംസ്ഥാന പൊതുമേഖല, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍, കോമ്പോസിഷന്‍ സ്‌കീമില്‍ നികുതി ഒടുക്കുന്ന വ്യാപാരികള്‍, ബേക്കറി ഉടമകള്‍ എന്നിവരെല്ലാം ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്താറില്ല. ഇതിലൂടെ സംസ്ഥാനത്തിന് അര്‍ഹമായ കോടിക്കണക്കിന് രൂപയുടെ വിഹിതം ലഭിക്കാതെ പോകുന്നു. ഈ വിഷയം ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്നതിനെ തുടര്‍ന്ന് നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വി.എസ്.എസ്.സി, കെ.എസ്.ഇ.ബി, കൊച്ചി മെട്രോ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ റിട്ടേണ്‍ ഫയലിങിലെ അപാകതയെ തുടര്‍ന്ന് ഐ.ജി.എസ്.ടി വിഹിതം സംസ്ഥാനത്തിന് നഷ്ടമാകുന്നതായി കണ്ടെത്തി. എന്നാല്‍ 1000 കോടി രൂപ തിരിച്ച് പിടിക്കുകയെന്ന നടപടി മാത്രമാണ് സംസ്ഥാനം സ്വീകരിച്ചത്. വിഷയം പ്രതിപക്ഷം വീണ്ടും ഉയര്‍ത്തിക്കൊണ്ട് വന്നപ്പോള്‍ വിശദമായ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജ്യര്‍ (SOP) ഇറക്കി കച്ചവടക്കാര്‍ക്ക് റിട്ടേണ്‍ ഫയലിങ് പരിശീലനം നല്‍കി.

ഇനി സ്വര്‍ണ്ണം പോലുള്ള ലോഹത്തിന് ഇ-വേ ബില്‍ കൊണ്ട് വന്നാല്‍ എന്ത് മാറ്റമാണ് വരുക? പേഴ്‌സണല്‍ ബാഗേജില്‍ കൊണ്ട് വരാന്‍ പറ്റുന്ന സ്വര്‍ണത്തിന്റെ കള്ളക്കച്ചവടം ഇ-വേ ബില്ലിലൂടെ തടയാന്‍ പറ്റുമോ?

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് മൊക്കാനിസത്തിലൂടെയും സെറ്റില്‍മെന്റ് പ്രൊവിഷനുകളിലൂടെയുമാണ് ഐ.ജി.എസ്.ടി പിരിക്കേണ്ടത്. അതില്ലാത്തതു കൊണ്ടും അശ്രദ്ധ കൊണ്ടുമാണ് ഐസക്കിന്റെ കാലത്തും ഇപ്പോഴും 25000 കോടി രൂപ ഐ.ജി.എസ്.ടിയിലൂടെയും ആയിരക്കണക്കിന് കോടി രൂപ മറ്റ് നികുതി വെട്ടിപ്പിലൂടെയും കേരളത്തിന്നഷ്ടപ്പെട്ടത്. ഈ വസ്തുതയാണ് ശ്രീ. തോമസ് ഐസക്ക് മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നത്.

നികുതി പിരിവിലെ കെടുകാര്യസ്ഥതയും അശാസ്ത്രീയതയും സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും പലതവണ നല്‍കിയ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കേരളത്തിന് ഇത്രമാത്രം നികുതി നഷ്ടം ഉണ്ടാകുമായിരുന്നോ?

പ്രതിപക്ഷ നേതാവിനോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചുള്ള അങ്ങയുടെ പുതിയ പോസ്റ്റും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനുള്ള മറുപടി പിന്നാലെ പറയാം.

Continue Reading

Health

വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിൾ ശേഖരണം തുടരും

വളർത്തു മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതോടൊപ്പം തന്നെ വന അതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിലുളളതുമായ വവ്വാലുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ യോഗം തീരുമാനിച്ചു.

Published

on

നിപ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിൾ ശേഖരിക്കുന്നത് തുടരും. നിപ രോഗ ബാധിത പ്രദേശമായ കുറ്റ്യാടിയിലെ തൊട്ടിൽപ്പാലത്ത് നിന്നും പൈക്കളങ്ങാടിയിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിക്കുക.

കേന്ദ്രത്തിൽ നിന്നും എത്തിയ വിദഗ്ദ്ധ സംഘവും, വനം വകുപ്പും, പാലോട് കേരള അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും , ജില്ലാ മൃഗസംരക്ഷണ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനായി യോഗം ചേർന്നു.

വളർത്തു മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതോടൊപ്പം തന്നെ വന അതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിലുളളതുമായ വവ്വാലുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ യോഗം തീരുമാനിച്ചു. വന്യജീവികളുടെ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്താൽ വന വകുപ്പും ജില്ലാ മൃഗ സംരക്ഷണ വകുപ്പും ചേർന്ന് പോസ്റ്റ്മോർട്ടം , സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി ശവ സംസ്കരണം എന്നിവ നടത്താനും തീരുമാനിച്ചു.

കഴിഞ്ഞ ദിവസം നിപ ബാധിത പ്രദേശങ്ങളിൽ നിന്നും 10 സാമ്പിളുകളും ഈന്ത് , അടക്ക എന്നിവയും പരിശോധനയ്ക്കായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു.

Continue Reading

Trending