Connect with us

Video Stories

മലയാള ഭാഷയോട് അയിത്തമോ

Published

on

‘ഭാരതമെന്നുകേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നുകേട്ടാലോ തിളക്കണം ചോര നമുക്കുഞരമ്പുകളില്‍’ എന്നാണ് മഹാകവി വള്ളത്തോളിന്റെ വരികള്‍. ജന്മം നല്‍കാത്ത അമ്മയാണ് ഭാഷ. ഭാഷയെ മാതാവ് എന്ന പദവുമായി ചേര്‍ത്ത് മാതൃഭാഷ എന്ന് വിശേഷിപ്പിക്കുന്നത് അതിനാലാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകൃതമായിട്ട് 63 വര്‍ഷം പിന്നിടുകയാണ് ഇന്ത്യ. ഇതിനിടയില്‍ വലിയ പ്രക്ഷോഭങ്ങളാണ് മാതൃഭാഷാസംരക്ഷണത്തിനുവേണ്ടി രാജ്യത്തിന്റെ പലയിടങ്ങളിലുമുണ്ടായത്. ദേശീയഭാഷ പ്രാദേശിക ഭാഷകളെ വിഴുങ്ങുന്നുവെന്നായിരുന്നു പ്രധാന പരാതി. ഇതിന് പരിഹാരമായാണ് ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ത്രിഭാഷാപദ്ധതിക്ക് രാഷ്ട്രത്തിന്റെ പൂര്‍വപിതാക്കള്‍ രൂപംനല്‍കിയത്. എന്നിട്ടും മലയാളംപോലെ രണ്ടായിരമാണ്ടിന്റെ പൈതൃകമുള്ള, ശ്രേഷ്ഠഭാഷാപദവി ലഭിച്ചൊരു ഭാഷക്ക് ഇന്നും അയിത്തം നിലനില്‍ക്കുന്നുവെന്ന് വരുന്നത് കഷ്ടംതന്നെ. മലയാളികള്‍തന്നെ തങ്ങളുടെ സ്വന്തംഭാഷയെ തമസ്‌കരിക്കുന്നുവെന്ന് വരുമ്പോള്‍ വിശേഷിച്ചും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എല്ലാപരീക്ഷകളും മലയാളത്തില്‍കൂടി ആക്കണമെന്ന ആവശ്യവുമായി ഐക്യമലയാള പ്രസ്ഥാനം എന്ന സംഘടനയുടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തിരുവനന്തപുരത്തെ കെ.പി.എസ്.സി ആസ്ഥാനത്തിനുമുമ്പാകെ നിരാഹാരം കിടക്കേണ്ടിവന്നിരിക്കുന്നുവെന്നത് ഈയവസരത്തില്‍ ഞെട്ടലോടെയല്ലാതെ കേള്‍ക്കാനും കാണാനുമാവില്ല. ആത്മനിന്ദയാണ് മലയാളത്തോട് പി.എസ്.സിക്ക് ഉള്ളതെന്ന് തോന്നുന്നു.

സംസ്ഥാനസര്‍ക്കാര്‍ മലയാള ഭാഷയെ ഔദ്യോഗിക ഭാഷയായി സ്വീകരിച്ചിട്ട് വര്‍ഷം രണ്ടായി. 2017 മെയ് ഒന്നുമുതല്‍ ഭരണഭാഷ മലയാളമായിരിക്കണമെന്നത് നിയമമാണ്. മലയാളം മാത്രമറിയാവുന്ന സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും എളുപ്പത്തിലും സുതാര്യതയോടെയും സര്‍ക്കാര്‍ സേവനങ്ങള്‍ അവരുടെ കരതലങ്ങളിലെത്തിക്കുക എന്നതാണ് ‘ഭരണഭാഷ മലയാളം’ എന്നതുകൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ടുപോലും സര്‍ക്കാര്‍ തൊഴിലുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഭരണഘടനാസ്ഥാപനത്തിന് മലയാളത്തോട് അയിത്തം നിലനില്‍ക്കുന്നു എന്നത് വലിയ വിരോധാഭാസം മാത്രമല്ല, മലയാളിയുടെ സ്വത്വബോധത്തെ വല്ലാതെ ഉലയ്ക്കുന്നതുമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഷാനയം അംഗീകരിക്കുക, തൊഴില്‍ പരീക്ഷകള്‍ മലയാളത്തില്‍കൂടിയാക്കുക, വരാനിരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷകളില്‍ മലയാളം മാധ്യമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പി.എസ്.സിക്കുമുമ്പാകെ സമരക്കാര്‍ ഉന്നയിക്കുന്നത്. നിരാഹാരസമരം പന്ത്രണ്ടാം ദിവസത്തേക്ക് കടന്നിട്ടും പി.എസ്.സിയോ സര്‍ക്കാരോ യാതൊരുവിധ നടപടിയും സ്വീകരിച്ചുകാണുന്നില്ല എന്നത് വലിയ നൊമ്പരമുളവാക്കുന്നു. 2017 ആഗസ്തില്‍ ഡിഗ്രിക്കും അതിനുമുകളിലും യോഗ്യത വേണ്ട പരീക്ഷകളില്‍ പത്തു ശതമാനംചോദ്യങ്ങള്‍ മലയാളത്തിലാക്കുമെന്ന പി.എസ്.സിയുടെ പ്രഖ്യാപനം ജലരേഖയായി തുടരുകയാണ്. പ്ലസ്ടു യോഗ്യതയാക്കിയ സിവില്‍ പൊലീസ് തസ്തികക്ക്‌പോലും മലയാളം ഉപയോഗിക്കുന്നില്ല. ഇംഗ്ലീഷ് ഭാഷയില്‍മാത്രം വിദ്യാഭ്യാസം നേടിയ സി.ബി.എസ്.ഇ പോലുള്ള യോഗ്യതയുള്ളവര്‍ക്ക് മലയാളം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് പി.എസ്.സിയുമായി ബന്ധപ്പെട്ടവര്‍ ഉയര്‍ത്തുന്നത്.

എല്ലാ വിദ്യാഭ്യാസ സമ്പ്രദായത്തിലും മലയാളം നിര്‍ബന്ധ പാഠ്യവിഷയമാക്കണമെന്ന നിര്‍ദേശമുള്ള സംസ്ഥാനത്താണ് ഇത്തരം വിതണ്ഡവാദം ചിലര്‍ ഉയര്‍ത്തുന്നത്. രാജ്യത്തെ സിവില്‍ സര്‍വീസ് പരീക്ഷകള്‍ ഉള്‍പ്പെടെ യു.പി.എസ്.സി നടത്തുന്ന പരീക്ഷകളിലും മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് )കളിലുമൊക്കെ പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ സുപ്രീംകോടതി പോലും അനുവദിച്ചിട്ടുള്ളതാണ്. നീറ്റ് പരീക്ഷ മാതൃഭാഷയിലെഴുതാന്‍ ഇത്തവണ നിരവധി തമിഴ് വിദ്യാര്‍ത്ഥികള്‍ തയ്യാറായി. ഐ.എ.എസ്, ഐ.പി.എസ് തസ്തികളിലേക്കുള്ള അഭിമുഖങ്ങളിലും ഉദ്യോഗാര്‍ത്ഥികളുടെ മാതൃഭാഷക്ക് അയിത്തമില്ല. തമിഴ്‌നാട്ടില്‍ എല്ലാ ഇംഗ്ലീഷ് പദങ്ങള്‍ക്കും തമിഴ് വാക്കുകള്‍ കണ്ടുപിടിച്ച് പ്രചാരത്തിലെത്തിക്കുമ്പോഴാണ് കേരള ഭാഷാഇന്‍സ്റ്റിറ്റിയൂട്ട്, സാഹിത്യഅക്കാദമി പോലുള്ള പദങ്ങള്‍ ഇന്നും ഇംഗ്ലീഷ് കലര്‍ത്തി നാം ഉപയോഗിക്കുന്നത്. ലോകഭാഷയായ ഇംഗ്ലീഷിനെ പൂര്‍ണമായും തഴയണമെന്നല്ല മലയാള പ്രേമികള്‍ ആവശ്യപ്പെടുന്നത്.

പക്ഷേ കേരളത്തിന്റെ ഭാഷാടിസ്ഥാനത്തിലുള്ള രൂപീകരണ കാലത്തുതന്നെയാണ് കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മീഷനെ സംസ്ഥാനാടിസ്ഥാനത്തില്‍ വിഭജിച്ചത്. 1956ല്‍ നിലവില്‍വന്ന കേരള പബ്ലിക്‌സര്‍വീസ് കമ്മീഷന്റെ അമരത്തിരിക്കുന്നവര്‍ക്ക് രാജ്യത്തിന്റെയും കേരളത്തിന്റെയും ഭാഷാനയത്തോട് മുഖം തിരിഞ്ഞുനില്‍ക്കേണ്ടിവരുന്നതില്‍ എന്തോ പന്തികേട് തോന്നുന്നു.സംസ്ഥാന സര്‍ക്കാരും ഭരണമുന്നണിയും ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവം കാട്ടുന്നു. അറബിഭാഷക്കുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്തുവെന്നതിന്റെ പേരില്‍ മൂന്ന് യുവനേതാക്കളെ വെടിവെച്ചുകൊന്ന സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റേതാണെന്നതും മറക്കാനാവില്ല.

പി.എസ്.സിയുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന ക്രമക്കേടുകളുടെയും അഴിമതിയുടെയും പശ്ചാത്തലത്തില്‍ പി.എസ്.സിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂലികള്‍ക്കുകൂടി മറുപടി പറയേണ്ട ഉത്തരവാദിത്തമുണ്ട്. പി.എസ്.സിയുടെ തലപ്പത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് വര്‍ഷങ്ങളായി തുടരുന്ന ചില ഉദ്യോഗസ്ഥരാണ് ചോദ്യചോര്‍ച്ചക്കും മറ്റും പിന്നിലെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരികയും ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയുമാണിപ്പോള്‍. സിവില്‍ പൊലീസ് തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയില്‍ ഒന്നാമത്തേതടക്കമുള്ള ഉന്നത റാങ്കുകള്‍ നേടിയത് കോപ്പിയടിച്ചാണെന്ന് ഭരണാനുകൂല വിദ്യാര്‍ത്ഥി സംഘടനക്കാര്‍ക്ക് തുറന്നുസമ്മതിക്കേണ്ടിവന്നത് പൊതുസമൂഹം ജാഗ്രതയോടെ ഉണര്‍ന്നെണീറ്റതുകൊണ്ടുമാത്രമാണ്.

പി.എസ്.സിയിലെ ചെയര്‍മാനടക്കമുള്ള ഉന്നതര്‍ പ്രതികള്‍ക്കനുകൂലമായി ഫോണ്‍ നമ്പറുകള്‍ പുറത്തുവിട്ടതും ഞെട്ടിപ്പിക്കുന്നു. സ്വന്തം രാജ്യത്തോടുള്ള സ്‌നേഹത്തെയാണ് ദേശഭക്തിയെന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇന്ത്യപോലെ അയ്യായിരത്തോളം ഭാഷകളും 22 ഷെഡ്യൂള്‍ഡ് ഭാഷകളുമുള്ള ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്ത് ജനസേവകരുടെ കാര്യത്തില്‍ പി.എസ്.സിയുടെ നിലപാടിനെ നെറികേടെന്നേ വിശേഷിപ്പിക്കേണ്ടൂ. സമരക്കാരുന്നയിച്ച ആവശ്യങ്ങള്‍ അനുവദിക്കുകയാണ് പി.എസ്.സിയുടെയും ഭരണത്തിന്റെയും തലപ്പത്തുള്ളവര്‍ ഓണത്തിനുമുമ്പെങ്കിലും ചെയ്യേണ്ടത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending