kerala

അച്ചാര്‍ വിറ്റ പണവുമായി കോടതിയില്‍ പോയിട്ടും രക്ഷയില്ല; വേഷങ്ങളണിഞ്ഞ് നടക്കേണ്ട ഗതികേടിലാണ് ജലാലൂദ്ദീന്‍

By webdesk11

January 04, 2023

കെ.പി ജലീല്‍

ചന്ദ്രിക കലയാട്ടം@കോഴിക്കോട്

കോഴിക്കോട്:സംസ്ഥാന സ്‌കൂള്‍ കലോല്‍സവവേദിയില്‍ അച്ചാര്‍ വിറ്റ പണവുമായി കോടതിയില്‍ പോയിട്ടും ജലാലുദ്ദീന് രക്ഷയില്ല. കുച്ചിപ്പുടിയിലും നാടോടിനൃത്തത്തിലും മല്‍സരിക്കാനായി ചെന്നെങ്കിലും വേദിക്കടുത്തുനിന്ന് തിരിഞ്ഞുപോരേണ്ടിവന്നു. കാരണം ജില്ലാതലത്തില്‍ യോഗ്യതയില്ലാത്തതിനാലെന്ന്. ഇതോടെ രണ്ടുദിവസമായി കുച്ചിപ്പുടിയുടെയും നാടോടിനൃത്തത്തിന്റെയും വേഷങ്ങളണിഞ്ഞ് പ്രധാനവേദിയില്‍ അലഞ്ഞുനടക്കേണ്ട ഗതികേടിലാണ് ജലാലൂദ്ദീന്‍ എന്ന കോവളത്തുകാരന്‍. ബാപ്പയും ഉമ്മയും ഗുരുക്കളും പരിശ്രമിച്ചിട്ടും രക്ഷയില്ല. ഒടുവില്‍ ഭരതനാട്യത്തില്‍ നാളെ ഭാഗ്യപരീക്ഷണത്തിന് കാത്തിരിക്കുകയാണ് ജലാലൂദ്ദീന്‍. തിരുവനന്തപുരം കോവളം മരുതൂര്‍കോണം വി.എച്ച്.എസ്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ഇനി മല്‍സരിക്കാന്‍ വര്‍ഷങ്ങളുമില്ല. അടുത്ത വര്‍ഷം കോളജിലേക്കായിരിക്കും. വിഴിഞ്ഞം സ്വദേശിയായ സുധീര്‍ഖാന്‍ അടുത്തിടെയാണ് കോവളം വെങ്ങാനൂരിലെ വാടകവീട്ടിലേക്ക് മാറിയത്. അച്ചാറുണ്ടാക്കി കടകളിലെത്തിച്ച് വ്യാപാരം നടത്തുകയാണ് കുടുംബം. ജില്ലാതലത്തില്‍ തഴയപ്പെട്ടതിനെതിരെ കോടതിയില്‍ അപ്പീല്‍ പോയിട്ടും രക്ഷയില്ലാത്ത അവസ്ഥയിലാണ് ജലാലുദ്ദീന്‍. ജില്ലാതലത്തില്‍ വിധിനിര്‍ണയത്തിലെ അപാകതയാണ് തഴയപ്പെടുന്നതിന് കാരണമെന്നാണ് പല രക്ഷിതാക്കളും പറയുന്നത്. കോവളം

മൂന്നുവയസ്സുമുതല്‍ കലാപരിശീലനത്തിലുള്ള ജലാലുദ്ദീന്റെ മോഹമാണ് കോഴിക്കോട്ടെ കലോല്‍സവവേദിയില്‍ പൊലിഞ്ഞത്. ഇതോടെ തകര്‍ന്നുപോയൊന്നുമില്ല ജലാല്‍. ഉല്‍സാഹത്തോടെ ഭരതനാട്യത്തിന്റെ ഒരുക്കത്തിലാണീ മിടുക്കന്‍. സുധീര്‍ഖാനാണ് പിതാവ്. മാജിത മാാതവും. സുധീറിന്റെ നൃത്തതാല്‍പര്യമാണ് ജലാലുദ്ദീനിലെ കലയെ ഊട്ടിവളര്‍ത്തിയത്.